"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ജൂലൈ 22, 2013

വെട്ടയാടപ്പെടുന്നവര്‍

-ഷിബി-

                  ട്രെയിനിന്റെ ജനാലയ്ക്കരികില്‍ അവര്‍ രണ്ടുപേരും അഭിമുഖമായി ഇരുന്നു.അവരന്ന്  പരസ്പരം കണ്ണുകളില്‍ നോക്കിയില്ല.അടുത്തിരിക്കുമ്പോഴും  അവര്‍ അകലങ്ങളിലായിരുന്നു.അവളുടെ മനസ്സ് മനുവിനെ വെറുത്ത്  തുടങ്ങിയിരുന്നു .മനസ്സ് ആവര്‍ത്തിച്ച്  പറഞ്ഞു കൊണ്ടിരുന്നു  'നീ തിരയുന്ന പിശാചിന്റെ  അംശം അവനിലുമുണ്ട്  ,മനുവിനെ വെറുക്കുക' .പക്ഷെ കാലം ലോകത്തെ വെറുക്കാന്‍ മാത്രം പഠിപ്പിച്ചപ്പോള്‍ സ്നേഹത്തിന്റെ ആദ്യ പാഠം പഠിപ്പിച്ചത് അവനായിരുന്നല്ലൊ .താനെന്തിന്  മനുവിനെ വെറുക്കണം, അവനൊരു തെറ്റും ച്യ്തിട്ടിട്ടല്ലോ. മനസ്സുമായി അവള്‍ തര്‍ക്കിച്ചു  കൊണ്ടെയിരുന്നു. ആ  ചിത്രം ഒരിക്കല്‍ കൂടി അവളുടെ മനസ്സില്‍  മിന്നി മറഞ്ഞു. ചിന്തകളില്‍  നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ മനുവിനെ നോക്കി. അവന്റെ  കണ്ണുകള്‍  അയാളുടേത് പോലെയല്ല, ചുണ്ട്,മൂക്ക്,മുടി.... അവള്‍ അവനെ ഒന്നുകൂടെ നോക്കി. അയാളുടെ ഒരംശം പോലും അവള്‍ക്ക്  കാണാന്‍ കഴിഞ്ഞില്ല.

                   പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അവരുടെ മനസ്സുകളില്‍  മൂടിക്കെട്ടിയ ആകാശവും ,ഇടിയും മിന്നലും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മഴ മാത്രം പെയ്തില്ല.ജനല്‍ കമ്പികളില്‍  ഇടറ്റി വീഴാന്‍   തയ്യാറായി നില്‍ ക്കുന്ന  മഴത്തുള്ളികളെ നോക്കി അവളിരുന്നു.കാലം തന്നെ ജീവിതത്തിന്റെ  പുറത്തേക്കു വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക്   പന്ത്രണ്ട്  ര്‍ഷം തികയുന്നു.അങ്ങനെയെങ്കില്‍  ജീവിച്ചത് വെറും ആറു  വര്‍ഷം  മാത്രം .പിന്നീടുള്ള പന്ത്രണ്ട്  ര്‍ഷം  പകയുടെ കനല്‍ പൊള്ളിച്ച മനസ്സുമായി ജീവിതത്തിന്റെ പരിധിക്ക്  പുറത്ത്  അയാളെ അന്വേഷിച്ചു നടക്കുകയായിരുന്നു.
                    തീവണ്ടി കൂവിക്കൊണ്ട് യാത്ര തുടര്‍ന്നു.ഓര്‍മകള്‍ അതിലും വേഗത്തില്‍ മനസ്സിന്റെ ഇടവഴികളിലൂടെ പുറകിലേക്ക് പാഞ്ഞു.കാവിലെ ഉത്സവത്തിന്റെ ചെണ്ടയുടെ താളം മുറുകി. അന്നത്തെ ആറുവയസ്സുകാരി അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് ഉത്സവപ്പറമ്പിലൂടെ നടന്നു.വാശി പിടിച്ച് കരഞ്ഞപ്പോള്‍ അച്ഛന്‍ ഐസ്ക്രീം  വാങ്ങി കൊടുത്തു. ചന്തയിലെത്തിയപ്പോള്‍  അവള്‍ക്ക്  പാവക്കുട്ടി വേണമായിരുന്നു  .അവളുടെ വെളുത്ത  കൈ നിറയെ അമ്മ കരിവള അണിയിച്ചു.അച്ഛന്റെ കയ്യില്‍ തൂങ്ങി തന്റെ പാവക്കുട്ടിയും പിടിച്ച് അവള്‍ തുള്ളിച്ചാടി നടന്നു .മഞ്ഞു വീഴുന്നതിനും മുന്‍പ് വീട്ടില്‍ പോവാമെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കു നാടകം നാടകം കാണണമെന്നായി.അമ്മ ശകാരിച്ചപ്പോള്‍ ഉണ്ടകണ്ണ് നിറച്ച് അവള്‍ അച്ഛനെ നോക്കി.അച്ഛന്‍ കണ്ണ് തുടച്ച് നാടകം കാണിക്കാന്‍ കൊണ്ട്പോയി .സ്നേഹം നിറഞ്ഞ ദേഷ്യത്തോടെ അമ്മ പറഞ്ഞു
            "ഇവളുടെ കിന്നാരം ഇച്ചിരി കൂടുന്നുണ്ട് , കൂട്ട് നില്‍ക്കാന്‍  അച്ഛനും ....ഒരച്ഛനും മോളും". 
                 നാടകം പകുതി  ആയപ്പോള്‍  അവള്‍ക്കു വീട്ടില്‍  പോകണം എന്നായി.വീണ്ടും ചന്തയുടെ അടുത്തെത്തിയപ്പോള്‍  വാശി പാവക്കുട്ടിക്ക്‌ കളിക്കാന്‍ ബലൂണ്‍ വേണം "ഞാന്‍  സ്കൂളില്‍ പോയാല്‍  പാവക്കുട്ടി എന്ത് ചെയ്യും ?"
 
                  അങ്ങനെ ഒരു ബലൂണ്‍ കൂടെ വാങ്ങി.വിജനമായ റോഡിലൂടെ  അവര്‍ നടന്നു.ഇരുട്ട് വിഴുങ്ങിയ റോഡില്‍ അവളുടെ കൊഞ്ചലും ചിരിയും മാത്രമേ  കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക്  മുന്നില്‍ ചാടി വീണത്‌.ഭീകരനായ ഒരാള്‍ വടിവാളുകൊണ്ട് അച്ഛനെ തുരുതുരാ വെട്ടി .  ആര്‍ത്തു  കരഞ്ഞപ്പോള്‍  അമ്മയുടെ വയറ്റില്‍ അയാള്‍  കത്തി കുത്തി ഇറക്കി.ഓരോ വെട്ടും ആ പിഞ്ചു മനസ്സില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി.ചത്തെന്ന് ഉറപ്പാക്കി ആ കാലന്‍ ചിരിച്ച ചിരി അവളുടെ മനസ്സില്‍  മായാതെ കിടന്നു.ഊണിലും ഉറക്കിലും അയാളുടെ  മുഖം മനസ്സില്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.അവള്‍  ആ ചിത്രം മനസ്സില്‍ നിന്നും മായാന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി.അതൊരിക്കലും മങ്ങിപ്പോവാതിരിക്കാന്‍ അവള്‍  ര്‍ത്ത് കൊണ്ടെയിരിക്കുകയായിരുന്നു.ഇന്ന്‌ പന്ത്രണ്ടു വര്‍ഷം  കഴിഞ്ഞിരിക്കുന്നു.അയാള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കാം.പക്ഷെ  മാറിയാലും അവള്‍ക്കയാളെ തിരിച്ചറിയാനാകും.രക്തസാക്ഷിത്വത്തിന്റെയും   രാഷ്ട്രീയ മുതലെടുപ്പുകളുടെയും അന്വേഷണങ്ങള്‍ അവസാനിപ്പിച്ച് അനാഥമന്ദിരത്തിന്റെ ചുവരുകള്‍ക്കിടയിലേക്ക്  വലിച്ചെറിയപ്പെട്ടനാള്‍ മുതല്‍ അവള്‍ കാത്തിരിക്കുകയാണ് അയാളെ  ഒന്ന്   കാണാന്‍.അയാള്‍ക്ക്‌ മാത്രം   തരാന്‍  കഴിയുന്ന തന്റെ ചോദ്യങ്ങള്ക്കുള്ള ഉത്തരത്തിനായി.
 

                ഒരു ഞെരക്കത്തോടെ വണ്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍  നിന്നു. ഒരപരിചിതരെപ്പോലെ ഒന്നും മിണ്ടാതെ അവര്‍ നടന്നു. അവള്‍ തന്നോട്  ഇനി പഴയതു പോലെ  സംസാരിക്കില്ലായിരിക്കും . അവളുടെ സ്ഥാനത്ത്  താനായിരുന്നെങ്കിലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്‌. തന്റെതല്ലാത്ത കാരണം കൊണ്ട് സമൂഹം വേട്ടയാടാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക്  പന്ത്രണ്ട്  വര്‍ഷം തികയുന്നു. സെന്‍ട്രല്‍  ജയിലിലേക്ക് ബസ്സ് കയറുമ്പോള്‍ അവന്റെ ചിന്തകള്ക്ക് തീപിടിക്കാന്‍ തുടങ്ങിയിരുന്നു.ഓരോ കുട്ടിയുടെയും ആദ്യത്തെ ഹീറോ സ്വന്തം അച്ഛനാണെന്ന് പറയാറുണ്ട്‌.തനിക്കും അങ്ങനെ തന്നെയായിരുന്നു.പക്ഷെ അന്നത്തെ ആ പുലരി താന്‍ പണിത  സങ്കല്പ്പത്തിന്റെ കൊട്ടാരങ്ങളെ തകര്‍ത്തു കളഞ്ഞു.അച്ഛന്റെ മടിയില്‍  ഇരുന്ന് ചായ കുടിക്കുംബോഴായിരുന്നു മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത്.വിലങ്ങുകളണിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍  അച്ഛന്‍  തിരിഞ്ഞു നോക്കിയത് ഓര്‍മയുണ്ട്.പക്ഷെ അന്ന് തന്റെ മനസ്സില്‍  നിന്നും അയാള്‍ ഇറങ്ങിപ്പോയിരുന്നു.പിന്നീട് അച്ഛന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍  അറപ്പായിരുന്നു.കൊലയാളിയുടെ മകനെന്ന പേര്, നാട്ടുകാരും കൂട്ടുകാരും പറഞ്ഞ കുത്തുവാക്കുകള്‍  അതിനിടയില്‍ അമ്മയുടെ നേര്‍ത്ത കരച്ചില്‍ "നിന്റെ അച്ഛന് അതിന് കഴിയില്ല മോനെ".അച്ഛന്‍ ജയിലില്‍ പോയതിന്റെ കാരണം ഇതുവരെ അന്വേഷിച്ചിട്ടില്ല.അറിയാന്‍ ആഗ്രഹവും ഇല്ലായിരുന്നു.ഒടുവില്‍ തന്റെ കൂട്ടുകാരിയുടെ കണ്ണില്‍ തളം  കെട്ടി നില്‍ക്കുന്ന  ഭയത്തിന്റെ ഉത്തരവാദി തന്റെ അച്ഛനാണെന്ന സത്യം അറിയുമ്പോഴേക്കും ആഗ്രഹിച്ച്  പോയിരുന്നു ജീവപര്യന്തം ശിക്ഷ അന്ന് വധ ശിക്ഷ ആയാല്‍ മതിയായിരുന്നു  എന്ന്.ഒരു മകനും ആഗ്രഹിക്കാന്‍  പാടില്ലാത്തത്.
                              ബസ്സിലിറങ്ങി അവര്‍ ജയിലിലേക്ക് നടന്നു.രണ്ടുപേരുടെയും ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.വര്‍ഷങ്ങളായി  താന്‍ കൊണ്ട് നടക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തേടി അവള്‍ വേഗത്തില്‍ നടന്നു.കുറ്റവാളിയെങ്കിലും  അറുത്തുമാറ്റാന്‍ പറ്റാത്ത അച്ഛനെന്ന സത്യത്തിലേക്ക് അവനും.
                              ജയിലിന്റെ ഗേറിന് മുന്നില്‍ അവര്‍ കാത്തു നിന്നു.വാതില്‍  തുറന്ന് വാര്‍ദ്ധക്യം നേരത്തെ പിടിച്ചു ഞെരുക്കിയ ഒരാള്‍ പന്ത്രണ്ട് വര്ഷത്തെ തന്റെ സമ്പാദ്യത്തിന്റെ പൊതിക്കെട്ടുമായി പുറത്തിറങ്ങി.അതുവരെ തല താഴ്ത്തി നിന്ന അവള്‍ വര്‍ഷങ്ങളുടെ  എരിയുന്ന പുകയുമായി അയാളെ നോക്കി .പഴയ ചിത്രം പലതവണ മനസ്സില്‍ മിന്നി മാഞ്ഞു.മനസ്സില്‍ ആയിരം മുറിവുകള്‍ക്കൊപ്പം ഒരു മുറിവുകൂടി ഏറ്റപ്പോള്‍ അവള്‍ കരഞ്ഞു. "ഇത് അയാളല്ല..........ഇത് അയാളല്ല.........." മനു അപ്പോഴേക്കും തിരിഞ്ഞ്  നടന്നിരുന്നു.നിറകണ്ണുകളോടെ അയാള്‍ വിളിച്ചു "മോനെ മനു......"അവനത് കേട്ടതേയില്ല.അയാളുടെ കണ്ണുകളില്‍ നിന്ന് വെട്ടയാടപ്പെടുന്നവന് പറയാനുള്ളത് അവള്‍ക്ക് വായിച്ചെടുക്കാമായിരുന്നു. 

മനസ് പറഞ്ഞത്

-ശ്രീഹരി-

പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
വിരിഞ്ഞതൊക്കെയും  കൊഴിഞ്ഞു
പോകവേ ,
വീണ്ടും
പൂക്കുവാൻ കായ്ക്കുവാൻ പിന്നെയാ 
തണലിൽ മയങ്ങുവാൻ ,
ചാഞ്ഞൊന്നുറങ്ങുവാൻ ,
ഇരുളിൻ മഹാമൌനം മനസ്സിൽ
കുറിച്ചിട്ട മൂകഗാനം
ഏറ്റു പാടുവാൻ ,
നീ ഉണ്ടാകുമായിരുന്നു ഞാനത്
പറഞ്ഞിരുന്നിലെങ്കിൽ .....
നീ ഉണ്ടാകുമായിരുന്നു എന്നെ
നീ അറിഞ്ഞിരുന്നെങ്കിൽ ....
പറഞ്ഞിരുന്നു  നീ കടുത്ത
വാക്കുകൾ പലപ്പോഴായെൻ
മുഖത്ത് നോക്കി -
യന്നൊരിക്കലും ഞാൻ പിണങ്ങിയില്ല
നിൻ കളിവാക്കു
മാത്രമായി കരുതി വന്നു ഞാൻ...
ഇന്ന് നീയെൻ  വാക്കു കേൾക്കവെ ,
മുഖം തിരിച്ചു നടന്നകലവേ  ,
ഓർക്കാമായിരുന്നു നിനക്ക് നമ്മളെ,
നാമാക്കി മാറ്റിയ
  കാലത്തെ യെങ്കിലും ......
കാണാമായിരുന്നു നിനക്കെൻ
മിഴിയിൽ നിറഞ്ഞു വന്നൊരാ കണ്ണു -
നീരെങ്കിലും .....
മനസിലുള്ളത് മറച്ചു വയ്ക്കാതെ
പറഞ്ഞു പോയതോ ഞാൻ ചെയ്ത
പാതകം ?
മാപ്പ് ചോദിക്കുന്നു ,
പറഞ്ഞുപോയതിൽ .....
പശ്ചാത്തപിക്കുന്നു ,അറിയാതെ
പോയതിൽ .....
പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
അറിയണമായിരുന്നു
ഞാൻ നിൻറെ മനസിലുണ്ടാകുന്ന
വേദനകളത്രയും ....

വെള്ളിയാഴ്‌ച, ജൂൺ 28, 2013


കഥ തുടരുന്നു
അവന്തിക 
കഥ തുടരുന്നു ...............
അവളില് നിന്നെന്നിലേക്കും
എന്നിലവസാനിക്കാതെ  ഇന്ന് ഇവളിലും ..........
നാളെ ?
അത് കാണാതിരിക്കാന്  കണ്ണടയ്ക്കാം 



വെട്ടും കുത്തും 
അവന്തിക 

ഈ  വിചാരണയ്ക്കൊടുവില്‍
ഇവിടെ തെളിയുന്ന സത്യം, അസത്യം .
ഈ വിചാരണയ്ക്കൊടുവില്‍
അടര്‍ന്നു വീഴുമോ നിന്റെ വ്യക്തിത്വം.
വെട്ടിയും കുത്തിയും നീ ചെയ്ത പാപങ്ങള്‍
അറിയുന്നു ജനമിന്നു നിത്യം.
കണ്‍ മുന്നില്‍ പിടയുന്ന  ജീവനെ 
മഷി തേച്ച കടലാസില്‍ ഒതുക്കുന്ന മാര്‍ത്യാ,
സാക്ഷിയായ് കാലവും കാത്തിരിക്കും നിന്റെ 
രോദനം ആ കാതില്‍ പതിക്കും.

തിങ്കളാഴ്‌ച, മേയ് 20, 2013

ഒര്‍മയിലെങ്കിലും

അവന്തിക  



ഒര്മയിലെങ്കിലും നല്ലച്ഛനെ
തിരഞ്ഞുള്ള യാത്രകള്
എരിഞ്ഞമരുന്ന സിഗരറ്റ് തുണ്ടിലും
നുരഞ്ഞു പൊങ്ങുന്ന
ചില്ല് പാത്രങ്ങളിലും മാത്രം
അവസാനിക്കുന്നു.

ഒര്‍മയിലെങ്കിലും മുറിവേല്‍ക്കാത്ത 
മാതൃത്വത്തെ  തേടിയുള്ള യാത്രകള് 
പുകയുന്ന അടുപ്പിലും  വലിയുന്ന ശ്വാസത്തിലും മാത്രം 
അവസാനിക്കുന്നു.

ഒര്‍മയിലെങ്കിലും  കളങ്കപ്പെടാത്ത 
ബാല്യത്തെ തേടിയുള്ള യാത്രകള് 
ക്ലാസ്സ്‌ മുറിയുടെ ഇരുണ്ട ഇടനാഴിയിലെവിടെയോ 
അവസാനിച്ചു.

തണലാകുന്ന സൌഹൃദം 
അന്യമായ കലാലയത്തിന്റെ 
പടവുകളിലും,
പിരിയാത്ത പ്രണയം 
നിന്നിലും അവസാനിക്കുന്നു.

വ്യാഴാഴ്‌ച, മാർച്ച് 07, 2013

സ്ത്രീത്വം

 



-സവാദ് -


ഒരു ജീവയുസ്സിന്റെ വിലനിലമാം പൂമേനി 
സമാശ്വാസത്തിന്റെ സര്‍വഭാവം സംഗമിക്കുന്ന പൂച്ചു ണ്ടുകള്‍ . 
കാമഭ്രാന്തന്മാര്‍ കടിച്ചുപറിക്കുന്ന 
നിഷ്ട്ടൂരക്കാഴ്ചകള്‍,
നിറമിഴിയില്‍ നോക്കിയിരുന്നു മതിയായ്. 
നിരന്തരം നിലവിളിക്കുന്ന  സ്ത്രീത്വം, 
നിനയ്ക്കുന്നു ഞാനിതില്‍ നിന്നും ഒരു മൊചനം. 
നാളെയല്ല, ഇന്നു തന്നെ.
ആദ്യം മാറ് മറയ്ക്കുവാന്‍ തന്നില്ല സ്വാതന്ത്ര്യം 
പിടിച്ചു വാങ്ങിയപ്പോള്‍ 
നാരിയെ ചേലകീറി  അപമാനിക്കുന്നോ ? മാനിഷാദ. 
മദ്യവും സര്‍വ ലഹരിയും പ്രഹരമെല്‌പ്പിക്കുന്നത് സ്ത്രീത്വതെ. 
കണ്ടു നില്‍ക്കാനാവില്ലയീ  മഹാപരാധം. 
ഓരോ മനസ്സിലും കുടിയിരിക്കുന്ന 'ഉണ്ണിയാര്‍ച്ചമാര്‍ '
ഉയര്‍ത്തെഴുന്നേല്‍ക്കണം, ഉറുമിയെടുക്കണം. 
അവസാനിപ്പിക്കണമീ കൊടിയപരാദങ്ങളെ . 
പരസ്യപ്പലകയിലെ മാതകത്തിടംബാകേണ്ടവളല്ല നീ.    
ചരിത്രത്താളുകളിലെ ആര്‍ച്ചമാരാണ് നിനക്ക് മാതൃക . 
മറയ്ക്കാത്ത മേനിയെ  മിഴിവോടെ പകര്‍ത്താന്‍ 
കാത്തിരിക്കുന്ന കഴുകന്‍ കണ്ണുകളെ 
ചൂഴ്ന്നെടുക്കണം സധൈര്യം. 
മാനം കവരുന്ന കരങ്ങളെ 
അറുത്തു  മാറ്റണം ;
അപമാനിക്കുന്ന നാവുകള്‍ 
പിഴുതെടുക്കണം ;
നീയും ജീവിക്കണം,ജീവിച്ചു കാണിക്കണം 
ആരാണ് സ്ത്രീ ....... എന്താണ് സ്ത്രീത്വം?

ചൊവ്വാഴ്ച, ഫെബ്രുവരി 26, 2013

കണിക്കൊന്നപൂക്കള്‍

-വര്‍ഷ മനോഹര്‍ -

ഇടവേളകളില്ലാത്ത ജോലി അയാളില്‍ വല്ലാത്ത മടുപ്പുളവാക്കി ... സമയം രാത്രി 12.05 .. ഒരു പുതുദിനം പുലര്‍ന്നിരിക്കുന്നു .....എന്നും ചെയ്തു മടുത്ത പ്രോഗ്രാമുകളില്‍ തുടങ്ങുന്ന മറ്റൊരു നശിച്ച ദിവസം ...  ഒരു കൈയ്യകലെ  ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ ചിലച്ചു തുടങ്ങി ... '2 മെസ്സേജസ്  ഫ്രം രാധിക പ്രദീപ്‌ '
അത് അയാള്‍   വായിക്കാന്‍  തുനിഞ്ഞില്ല ..... 'കേരള മഹിള അസോസിയേഷന്‍ ' എന്ന വനിതാ ക്ലബ്ബിന്റെ   അന്നത്തെ ആനുവല്‍ ഡേ സെലിബ്രേഷനില്‍ താന്‍ കൂടെ ചെല്ലാത്ത തിന്റെ  ഇംഗ്ലീഷ് കലര്‍ന്ന ശകാരങ്ങള്‍  ...അല്ലെങ്കില്‍ പലര്‍ക്കും ഫോര്‍വേഡ് ചെയ്തതില്‍ നിന്നും തനിക്കും അബദ്ധത്തില്‍ അയച്ചുപോയ 'ഗുഡ് നൈറ്റ്‌ വിഷസ് 'എന്ന കഴമ്പില്ലാത്ത ഫോര്‍മാലിറ്റീസ് ..  ആ മെസ്സജുകള്‍ക്ക് അതില്‍ കൂടുതലൊന്നും സമ്മാനിക്കാന്‍  ആകില്ലെന്ന്  അയാള്‍ക്ക്  ഉറപ്പായിരുന്നു ചുമരില്‍ ചില്ലിട്ടു വച്ച വിവാഹഫോട്ടോയിലേക്ക് അയാള്‍ പുഛത്തോടെ ഒന്ന് നോക്കി ... അതിനു താഴെയുള്ള ആ വാചകങ്ങളും .... 'മെയ്ഡ്  ഫോര്‍ ഈച്  അദര്‍  ' ..
            വിവാഹത്തിന് തന്റെ ചെവിയിലായി പറഞ്ഞു കേട്ട നിരവധി വാചകങ്ങള്‍ .. 'യു ആര്‍ ലക്കി ',പെര്‍ഫെക്റ്റ്‌ സെലെക്ഷന്‍',,
     ശരിയാണ് .........  പെര്‍ഫെക്റ്റ്‌  , ഗുഡ് ലൂകിംഗ് , വെല്‍ എഡ്യൂ കേറ്റഡ്‌ , വെല്‍ എംപ്ലോയീഡ് , അതില്പരം എന്ത് ക്വാളിറ്റി ഉള്ള ഒരു പെണ്ണിനെയാണ് വിവാഹകമ്പോള ത്തില്‍  പേര്  രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഒരു യങ്ങ് സോഫ്റ്റ്‌വെയര്‍  എന്‍ജിനീര്‍ പ്രതീക്ഷിക്കേണ്ടത്?..........
                                                                                                                                                                                                                             വിവാഹം ഉറപ്പിച്ചതിനു ശേഷം നടന്ന സൈബര്‍ ചാറ്റിങ്ങിനൊ മൊബൈല്‍ ഫോണ്‍ സല്ലാപങ്ങള്‍ക്കോ അവരെ പരസ്പരം അറിയിക്കാന്‍ കഴിഞ്ഞില്ല .  നേരം ഇരുട്ടുമ്പോള്‍  ഒരു മെസ്സേജ് .. 'ഗുഡ് നൈറ്റ്‌ ഡിയര്‍ '  അല്ലെങ്കില്‍ 'ഐ മിസ്സ്‌ യു....'   വിവാഹത്തിന് ശേഷം സംസാരിച്ചതിലേറെയും  'ഇന്‍ഫോസിസ് 'ന്റെയും  'ടി. സി.സ്‌ 'ന്റെയും ഷെയര്‍ മാര്‍ക്കറ്റ്‌ സ്റ്റാറ്റസ് .. ഒരുമിച്ചു യാത്ര ചെയ്തതിലധികവും ബാംഗ്ലൂര്‍ നഗരത്തിലെ  ഷോപ്പിംഗ്‌ മോളുകകിലും നിശാ ക്ലബ്‌ കളിലും ..........  ഒരു കടല്‍ക്കാറ്റേകാന്‍ കൊതിക്കുന്ന പൂവിനെ തഴുകാന്‍ കൊതിക്കുന്ന അയാളുടെ മനസ്സ് അവള്‍ ഒരിക്കലും അറിഞ്ഞില്ല .... അറിയാന്‍ ശ്രമിച്ചില്ല.......
               പ്രീ പ്ലാന്‍  ചെയ്ത പ്രോഗ്രാമുകള്‍ പോലെ അവര്‍ ജീവിതം തള്ളി നീക്കി ..
കണ്ണുകളില്‍ ഉറക്കം നിഴലിച്ചു തുടങ്ങി ... അതിനെ അവഗണിക്കാനായി കോഫി മെയ്ക്കറില്‍ നിന്നും കപ്പിലേക്ക് നിറച്ച ആ ഒരു കപ്പ്‌ കാപ്പി അയാള്‍ ചുണ്ടോടു ചേര്‍ത്തു .. എന്നിട്ട് ഒരു മൂഡ്‌ ചെയ്ജിനു വേണ്ടി ലോഗിന്‍ ചെയ്തു ഫേസ് ബുക്കിലേയ്ക്ക് ...
അന്നും വോള്ളില്‍ പുതുതായൊന്നും കാണാനുണ്ടായിരുന്നില്ല ..... കണ്ടു മടുത്ത ഹായ് ... ബൈ..... കള്‍ ...
   പെട്ടെന്ന് ആ കണ്ണുകള്‍ എന്തിലോ ഉടക്കി .. ആ ദിവസം .... അന്നായിരുന്നു നവംബര്‍ 1 ' കേരളപ്പിറവി ദിനം '.
 ഏതോ ഒരു സുഹൃത്ത്‌ ഷെയര്‍ ചെയ്ത ആ ഫോട്ടോയില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു വൃത്തികേടാക്കിയ ആ മനോഹര വരികള്‍ അയാള്‍ വായിച്ചെടുത്തു......
                            "മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
                             മണവും മമതയും ഇത്തിരി കൊന്നപൂവും "
 അയാള്‍ കണ്ണുകളടച്ച്  കസേരയിലേക്ക്  ചാഞ്ഞു .....  ഓര്‍മകളുടെ ശ്മശാനത്തില്‍ അയാള്‍ തിരഞ്ഞു......
അറിഞ്ഞു കൊണ്ട് കുഴിച്ചു  മൂടിയ ചില മധുരസ്മരണകളുടെ ആ കല്ലറ ...     .കൃത്യമായി പറഞ്ഞാല്‍ 17 വര്‍ഷം  മുമ്പുള്ള  ആ മഴക്കാലം ...
 ട്രെയിനിലെ ജനല്‍പാളിയിലൂടെ ഇറ്റിറ്റു മഴത്തുള്ളികളെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവന്‍ നോക്കി നിന്നു ... അവന്റെ 14 വര്‍ഷത്തെ ജീവിതത്തില്‍ അവന്‍ മഴ അസ്വദിച്ചത്  വിരലിലെണ്ണാവുന്നത്ര തവണ മാത്രമായിരുന്നു .
അപ്രതീക്ഷിതമായി അച്ഛനൊരു സ്ഥലംമാറ്റം ഡല്‍ഹിയില്‍ നിന്ന്  അമൃത്സറിലേക്ക് .. പെട്ടന്ന് അവിടെ ഒരു താമസ സ്ടലവും സ്കൂളില്‍ അഡ്മിഷനും കിട്ടാന്‍ പ്രയസമായത് കൊണ്ട് ഇനി എതാണ്ട് ഒരു വര്‍ഷം നാട്ടില്‍...... മഴയുടെയും ഓണത്തിന്റെയും വിഷുവിന്റെയും  നാട്ടില്‍........... അവിടെ ഒരു സാധാരണ സ്കൂളില്‍ അഡ്മിഷന്‍.. അച്ഛനും അമ്മയ്ക്കും ഒരുപാടു അസൗകര്യം ആയെങ്കിലും ഈ മാറ്റം അവന്റെ സ്വപ്നം ആയിരുന്നു ... ഡല്‍ഹിയിലെ ഫ്ലാറ്റ് മുറിയില്‍ ഫാസ്റ്റ് ഫുഡില്‍ ഒതുക്കിയ ആഘോഷങ്ങളില്‍  നിന്നും ദൈവത്തിന്റെ   സ്വന്തം നാട്ടിലേക്ക് ഒരു യാത്ര.... മലയാള സിനിമകളില്‍  നിന്നും അവന്‍ സ്വപ്നം കണ്ടുതുടങ്ങിയ ആ മണ്ണിന്റെ ഗന്ധം അവനെ വല്ലാതെ സന്തോഷിപ്പിച്ചു.....മുത്തഛനും മുത്തശ്ശിയും ഒരുപാട് കഥകളും നിറഞ്ഞ ആ ലോകത്തിനു പുലര്‍കാലത്തെ ഒരു മഞ്ഞു തുള്ളിയുടെ ആയുസ്സേ ഉണ്ടായിരിക്കൂ എന്നവന്  അറിയാമായിരുന്നെങ്കിലും അതവന് ഒരു സ്വര്‍ഗമായിരുന്നു .......
          ടൈയുടെയും ഓവര്‍ക്കോട്ടിന്റെയും ഐഡന്റിറ്റി കാര്‍ഡിന്റെയും ആഡംബങ്ങളോ ഹലോ കളുടെയും താങ്ക്യുകളുടെയും    ഫോര്‍മാലിറ്റികളോ ഇല്ലാത്ത ക്ലാസ്സ്മുറികള്‍...  ആ ക്ലാസ്സ്മുറികളില്‍  വച്ച് എപ്പോഴോ അവളെ അവന്‍ ശ്രദ്ധിച്ചു തുടങ്ങി... രണ്ടാമത്തെ ബെഞ്ചിന്റെ  വലത്തേ അറ്റത്തായി ഇരുന്നിരുന്ന ആ വഴക്കാളിയെ .....
ഡല്‍ഹിയില്‍ കണ്ടുമറന്ന നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളുടെ ഷയിനിങ്ങ് സ്കിനോ വെളുത്ത നിറമോ ഇല്ല ... കാച്ചിയ എണ്ണ മണക്കുന്ന മുടി , അതിന്റെ മെഴുക്ക്‌ ആ വെളുത്ത ഷര്‍ട്ടിനെ വൃതികേടാക്കിയിരുന്നെങ്കിലും അതിനും ഒരു ചന്തമുണ്ടെന്നവന് തോന്നി .... ആ എണ്ണക്കറുപ്പ്‌ മുഖവും ,പല്ലുകാട്ടിയുള്ള ചിരിയും , ഞാവല്‍പഴം നിറം പിടിപ്പിച്ച നാക്കും നുണക്കുഴിയും .... അതിനൊക്കെ ഒരു വല്ലാത്ത ഭംഗിയുള്ളതായി അവനു തോന്നി .... "അനുപമ , ആ അവസാനത്തെ 4 വരികള്‍ ഒന്ന് വായിച്ചേ..."
മലയാളത്തിന്റെ മാധവന്‍ സാറിന്റെ ശബ്ധമാണ് .. അതിലൂടെ അവനാ പേര്  അറിഞ്ഞു ... 'അനുപമ' ...
  അവളുടെ ശബ്ധത്തിലാണ് വൈലോപ്പിള്ളിയുടെ ആ വരികള്‍ അവന്‍ ആദ്യമായി കേള്‍ക്കുന്നത് ...
                       "  ഏതു ദൂസര സങ്കല്പത്തില്‍  വളര്‍ന്നാലും
                         ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
                           മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
                              മണവും മമതയും ഇത്തിരി കൊന്നപൂവും .."..
...ചെറുപ്പത്തിലെപ്പോഴോ പഠിച്ചു മറന്ന മലയാള അക്ഷരങ്ങള്‍ കൂട്ടി വച്ച് വളരെ പണിപ്പെട്ട് അവനാ വരികള്‍ വായിച്ചെടുത്തു...  വീണ്ടും വീണ്ടും വായിച്ചു.... ഓരോ വായനയിലും അവനാ വരികളെ കൂടുതല്‍ കൂടുതല്‍ പ്രണയിച്ചു....       അവളോടു സംസാരിക്കണമെന്ന് അവന്‍ ഒരുപാടു ആഗ്രഹിച്ചു .. പക്ഷെ, അവന്‍ അതിനു തുനിഞ്ഞില്ല ...
മുഖത്തോട് മുഖം വന്ന നിമിഷങ്ങളെല്ലാം ഓരോ പുഞ്ചിരികള്‍ കൊണ്ട് തള്ളി നീക്കി ..........ആ ചിരിയിലൂടെ പലതും പറയാതെ പറഞ്ഞു ... പലതും പറയാതെ അറിഞ്ഞു...........
ഒരു ഉച്ചനേരം അനുപമ അവന്റെ അടുത്തേക്ക് വന്നു .. ഒരു ഇലപ്പൊതി നീട്ടി..
"എടുത്തോളൂ..,  അമ്പലത്തിലെ പായസാണ് ......   വഴിപാടുണ്ടായിരുന്നു...  ഇന്നെന്റെ പിറന്നാളാ ....."
അവന്‍ ഒരു നുള്ള്  പായസമെടുത്ത് വായിലേക്കിട്ടു.. എന്നിട്ടാശംസിച്ചു .. "ഹാപ്പി ബെര്‍ത്ത് ഡേ  അനുപമ .."
അവള്‍ ഒന്ന് പുഞ്ചിരിച്ചു ..........അവളില്‍ അവനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം ആ ചിരിയിലെ നിഷ്കളങ്കതയായിരുന്നു .. അവള്‍ ആരോടും കളവു പറഞ്ഞതായി അവനറിയില്ല ... അങ്ങനെ കേട്ടിട്ടു കൂടിയില്ല ..
 ആ ചിരിയിലെ നിഷ്കളങ്കതയും , വാക്കുകളിലെ സത്യസന്ധതയും  അവനിതു വരെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളില്‍ നിന്നും അവളെ വേറിട്ടു നിര്‍ത്തി . വിള കൊയ്യാന്‍ കാത്തു നില്‍ക്കുന്ന വയലോരങ്ങളില്‍ , പൂത്തു തുടങ്ങിയ മാന്തോപ്പില്‍ , നിറഞ്ഞു കിടക്കുന്ന തോട്ടിന്‍ വക്കത്തൊക്കെയായി ആ സൗഹൃദം പൂത്തു ...തളിര്‍ത്തു..
അവള്‍ നീട്ടിയ പുസ്ടകങ്ങളിലൂടെ അവനറിഞ്ഞു .. എം.ടി യെ ഒ.എന്‍.വി യെ ബഷീറിനെ, കാലത്തെ അതിജീവിക്കാന്‍ കരുത്തുള്ള ലേഖനങ്ങളെ ...
 കടന്നു പോയ മഴയും ഓണവും മഞ്ഞുമെല്ലാം  അവരില്‍ ഓര്‍മകളായി നിറഞ്ഞു ...
അങ്ങനെ വന്നെത്തിയ വേനലവധിക്കാലത്ത് കൊന്ന പൂക്കുന്ന നാളിനായി അവര്‍ കൊതിയോടെ കാത്തിരുന്നു.... തനിക്കിതു വരെ നേരില്‍ കാണാന്‍ ഭാഗ്യം കിട്ടാതെ പോയ 'കണിക്കൊന്നപൂവ്  '....  ഇത്തവണത്തെ വിഷുകണി യില്‍ അത് വേണമെന്നത് അവന്റെ നിര്‍ബന്ധമായിരുന്നു . ഒരു പ്രഭാതത്തില്‍ അവള്‍ നീട്ടിയ ചൂണ്ടു വിരലിന്‍ ത്തുമ്പി ലൂടെ അവന്‍ കണ്ടു .. പച്ച നിറമുള്ള മൊട്ട് പൊട്ടിച്ച് പുറത്തു തല കാണിച്ചു തുടങ്ങിയ , മഞ്ഞ നിറമുള്ള കണി ക്കൊ ന്ന പൂക്കള്‍ ......
 ആ വിഷുകണി യില്‍ കൃഷ്ണന്റെ വിഗ്രഹത്തിനും വെള്ളരിക്കയ്ക്കും ഒപ്പം ആ  കണിക്കൊന്നപൂക്കളും ഉണ്ടായിരുന്നു ...   സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കൊന്നപൂക്കള്‍ ............
ആ സൗഭാഗ്യങ്ങള്‍ക്ക്‌ അധികം ആയുസുണ്ടായിരുന്നില്ല .. വിഷു കഴിഞ്ഞു രണ്ടാം നാള്‍ അവനു മടങ്ങേണ്ടി വന്നു ..
അവസാനമായി കണ്ടപ്പോള്‍ അവള്‍ക്കു നേരെ നീട്ടിയ ഓട്ടോഗ്രാഫ്  പുസ്തകത്തില്‍ ഭംഗിയുള്ള കൈപ്പടയില്‍ അവള്‍ എഴുതിയതും അതേ  വരികള്‍ ...............
ഒപ്പം സമ്മാനമായി ഒരുപിടി കൊന്നപൂവും കൊടുത്തു നിറകണ്ണുകളോടെ അവനെ അവള്‍ യാത്രയാക്കി ....
അവന്‍ മടങ്ങി .. തിരക്കാര്‍ന്ന വീഥികളിലേക്ക് , മാറ്റത്തിന്റെ വേഗവും താളവും ചൂടും അറിയുന്ന നഗരങ്ങളുടെ കറുത്ത ലോകത്തേക്ക് .....                                                                   'മെച്യ്യുരിറ്റി  ഈസ്‌ ഓള്‍ എബൌട്ട്‌ ലോസിംഗ് ഇന്നോസെന്‍സ് '..............                                                                                                                                                         എവിടെയോ കേട്ട് മറന്ന ആ വരികള്‍ അയാള്‍ ഓര്‍ത്തു .......
  അതിനുശേഷം തന്‍ കണ്ട ആരിലും ആ  നിഷ്കളങ്കമായ ചിരിയോ വാക്കുകളിലെ സത്യസന്ധതയോ ഉണ്ടായിരുന്നില്ല .....
അന്ന് നഷ്‌ടമായ ഗ്രാമത്തിന്റെ വിശുദ്ധിയില്‍ .., അവിടെ ഉപേക്ഷിച്ചു പോന്ന ഓണത്തിന്റെ വിഷുവിന്റെ കണിക്കൊന്ന പൂക്കളുടെ നന്മയില്‍ അവളും മാഞ്ഞുപോയി ......
     അന്ന് ആ കളിക്കൂട്ടുകാരിയോടു തോന്നിയ അടുപ്പത്തെ പിന്നീടൊ രിക്കലും അയാള്‍ക്ക് നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല ... ഇന്നും ..........
31 വര്‍ഷം ജീവിച്ചു എന്നോ 31 വര്‍ഷം മരിച്ചു എന്നോ പറയാം... പക്ഷെ, അതില്‍ ഓര്‍മകളായി നിലനില്‍ക്കുന്നത് ആ കുറച്ചു നാളുകള്‍ മാത്രം ...
പിന്നീടൊരിക്കലുംആ നാട്ടിലേക്കു തിരിച്ചു പോകാന്‍ സാധിച്ചിട്ടില്ല.....,പിന്നീടൊരിക്കലും കണ്ടിട്ടില്ല ... അറിഞ്ഞിട്ടില്ല .. അന്വേഷിച്ചിട്ടില്ല .........
'എവിടെയാണെങ്കിലും അവള്‍ക്കു നന്മകളെ ഭവിച്ചിട്ടുണ്ടാകൂ ...' എന്ന് സ്വയം വിശ്വസിപ്പിച്ച് അയാള്‍ നെടുവീര്‍പ്പിട്ടു ..
കണ്ണുകള്‍ ഒരു ഞെട്ടലോടെ  തുറന്നു ... സമയം 1.30 ...
ഫേസ് ബുക്ക്‌ അക്കൗണ്ട്‌  ധൃതിയില്‍  ലോഗ് ഔട്ട്‌ ചെയ്തു അയാളുടെ  വിരലുകള്‍ വീണ്ടും യാന്ത്രികമായി ചലിച്ചു തുടങ്ങി...
ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുന്‍പ്‌ ആ പോസ്റ്റിനു  ഒരു 'ലൈക്‌ 'അടിക്കാന്‍ അയാള്‍ മറന്നില്ല .....

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

അമ്മ മനസ്സ്

-അവന്തിക-



കണ്ണേ മയങ്ങു നീ
പെണ്ണായ് ജനിച്ചതീ 
അമ്മയെ കൂരിരുളില്‍ 
തളച്ചൊരീ നീചഭൂവില്‍   .....

പേരറിയാത്തവര്‍ 
കാനനപാതയില്‍ അമ്മയെ 
ആര്‍ത്തിയോടെ കീറി മുറിച്ച ദിനം.....

മാഞ്ഞില്ല മുറിവിന്റെ ആഴങ്ങള്‍ 
അവര്‍ തീര്‍ത്ത,
കാമബീജത്തിന്‍റെ   സന്തതി നീ......

ഇരുളിന്റെയാഴത്തില്‍ 
മുറിവേറ്റ പെണ്ണിനെ 
പിന്നെയും പിന്നെയും 
അവര്‍ ആസ്വദിച്ചു.......

കരിതിരികളെരിയുന്ന 
മനസ്സിന്റെ ആഴത്തില്‍ 
നിന്റെ അച്ഛ ന്മാര്‍ക്കായ്    
ഞാന്‍ നിന്നെ കാത്തു വെച്ചു.......

കണ്ണീരില്‍  കെടുത്താതെ 
പ്രതികാരദാഹത്തിന്‍ 
ചുടലയില്‍ ഞാന്‍ നിന്നെ വാര്‍ത്തെടുത്തു.
പുത്രനെക്കാത്തോരീ  അമ്മതന്‍ ഉദരത്തില്‍ 
പുത്രിയായ് നീ ജനിച്ചു.....


നീ പെണ്ണ് ,നീ വെറും പെണ്ണ് 
നിന്നെയും കാക്കുന്നു 
ആയിരം കണ്ണും കൈകളും 
കാമവും .........

കണ്ണേ മയങ്ങു നീ 
അരുതാത്തതൊന്നും കാണാതിരിക്കാനായ് 
വിട ചൊല്ലു നീയിനി 
യാത്രയാകൂ .......

അമ്മ വരും നിന്റെ ലോകത്ത് 
വൈകാതെ,
കൊത്തിയെറിയട്ടെ ഈ  
ലോകത്തെ ഞാന്‍...... 

കവിത വറ്റുന്ന കാലം

-വരുണ്‍-



കവിത വറ്റുന്നു....പേടിക്കുക...
ഫേസ്‌ബുക്കിലെ പുതിയ അപ്ഡേറ്റാണ് .
പേനയും കടലാസ്സും തമ്മിലുള്ള ദൂരം 
കൂടുമ്പോള്‍ അങ്ങനെയൊക്കെ നടക്കാം.
ഇത് സ്റ്റാറ്റസ്  ചെയ്ത മഹാന്റെ 
പേനയിലെ മഷിയുടെ അളവറിഞ്ഞാല്‍ കൊള്ളാം......

ഒരു നിമിഷം......
ഞാനൊരു ന്യൂജനറേഷന്‍ കവിയാണ്‌.
എന്തിനെക്കുറിച്ചും ഞാന്‍ ഏഴുതും 
എവിടെയും പ്രതികരിക്കും.
വാക്കുകള്‍ക്ക്  പൊരുത്തം ഇല്ലാത്ത കാലത്ത് 
ഞാന്‍ മഹാകവിയാകുന്നു.
ആരെയും എനിക്ക് ഭയമില്ല....

ഹസാരെമാരും ഒബാമമാരും ലോകം 
അടക്കി വാഴാനോരുങ്ങുമ്പോള്‍ 
സുഗന്ധമില്ലാതാകും കാറ്റിനും....
പണക്കാരന്‍ മാത്രമാവും മനുഷ്യര്‍.
സാധാരണക്കാരന്‍ എന്ന വിഭാഗം 
 അപൂര്‍വ സ്പീഷീസായി പ്രഖ്യാപിക്കും.
എന്നാലും അവര്‍ അതിജീവിനതിന്റെ പാതയിലായിരിക്കും.....

സ്ത്രീ ശരീരത്തിന് പച്ചമാംസത്തിന്റെ വിലപോലും 
കല്‍പ്പിക്കാത്ത പുതിയ സമൂഹത്തിന് 
 കവിത വറ്റിയില്ലെങ്കില്‍ അദ്ഭുതമില്ല....
സ്ത്രീ അമ്മയാണ്,അവരെ സംരക്ഷിക്കണം.
ആഹ്വാനങ്ങളാണ്,
എന്നിട്ടുമെന്തേ ആക്രമങ്ങള്‍ തുടരുന്നു .
ഓ! ചെന്നായ്ക്കള്‍ മനുഷ്യരല്ലാലോ..... 

ഒരു സംശയം....
എന്റെ ഉള്ളിലെ കവിത വറ്റിയോ?
വെറും സംശയമാണിത്.....
ഊതിക്കാച്ചിയെടുക്കുന്ന വാക്കുകള്‍ക്ക് ഇനി 
പൊരുത്തം ഉണ്ടാവില്ല.
അക്ഷരങ്ങളെപ്പോലും ചിലപ്പോള്‍ മറന്നുപോയേക്കാം.
എങ്കിലും പ്രൊഫൈല്‍ അപ്പ് ഡേറ്റ് ചെയ്യാനും 
ലൈക്‌ അടിക്കാനും,ചാറ്റ് ചെയ്യാനും,
പുതിയ പ്രണയിനിയെ ഇമ്പ്രെസ്സ് ചെയാനും 
മറന്നു പോയെക്കില്ല.
അന്തിമഹാകാളം !! അന്തിമഹാകാളം!!
"കവിത വറ്റുന്ന കാലം ."
   

വ്യാഴാഴ്‌ച, നവംബർ 01, 2012

അഗ്നിയോര്‍മ്മകള്‍

-അവന്തിക -

ഉറക്കത്തെ തട്ടിമാറ്റി 
രാത്രിയുടെ മറവില്‍ 
വഴിതെറ്റി വന്നൊരു  അഗ്നി നാളം .
മരണ ഗന്ധം പടര്‍ന്നോഴുകിയ 
ആ രാത്രിയില്‍ 
സ്വപ്നവഴികളിലും അഗ്നി 
പടര്‍ന്നോഴുകി.
മരണ മുഖത്തുനിന്നും 
സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത് 
ഓടി മറഞ്ഞിടത്തോളം അഗ്നി 
തേടിയെത്തി.

ഉടുവസ്ത്രത്തില്‍ പറ്റിപ്പിടിച്ചോടുവില്‍ 
ശിരസോളം ചുറ്റിപ്പടര്‍ന്ന്
നിലതെറ്റി വീഴുകയായ് ആത്മാവുകള്‍.
ആകാശമോളം ഉയര്‍ന്ന്  പൊങ്ങുമ്പോഴും 
ആര്‍ത്തിയടങ്ങാതെ  ചാമ്പലില്‍ നിന്നും 
വീണ്ടും ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങള്‍ക്ക് 
മുകളില്‍ ഉയരുന്ന വിലാപങ്ങളുടെ 
പുകച്ചുരുളുകളില്‍ തട്ടി 
കരഞ്ഞുപോയ് പെയാത്ത മേഘവും.
ഇന്നലെകളുടെ ശേഷിപ്പ് ചാമ്പലാകുമ്പോള്‍   
ഒന്നില്‍ തുടങ്ങി പത്തൊന്‍പതില്‍  
അവസാനിക്കുമോ യാത്ര പറച്ചിലുകള്‍.
നനീറ്റലിന്‍മേല്‍ നീറ്റലായ്
അര്‍ദ്ധബോധതിലും  മരണത്തിന്റെ 
വിളിക്ക് നേരെ മുഖം തിരിക്കുമ്പോഴും 
തിരിച്ചു വരവിലാത്ത യാത്രയിലാണ് 
പ്രിയപ്പെട്ടവര്‍ എന്നറിയാതെ 
ഉരുകുന്നു ഇന്നും ജന്മങ്ങള്‍.

ഉത്രാടത്തിന്റെ കണ്ണുകളില്‍ 
എരിയുന്ന തീയുമായ്‌ പാഞ്ഞടുത്ത 
മരണത്തെ മറവി ജയിച്ചാലും 
ഉള്ളോളം പൊള്ളിച്ച 
തീ ജ്വാലകള്‍ ബാക്കിവെക്കുന്നു 
ഉത്തരം മുട്ടിക്കുന്ന കരിഞ്ഞ ചോദ്യങ്ങള്‍.
കത്തിയമര്‍ന്നത ത്രയും കുഴികുത്തി മൂടുമ്പോള്‍ 
പാതി കരിഞ്ഞ ഈ 
ജന്മങ്ങല്‍ക്കായി കരുതി വെച്ചത് ഇനിയെന്ത് ദുരന്തം

ഫിനിക്സ് പക്ഷികള്‍

-ഷിബി-
                                                                                          വര : സനി
                    
                                                ചന്ദ്രേട്ടന്റെ ചായക്കടയില്‍ അത് വലിയൊരു ചര്വ്ഹയ്ക്ക് ഇട വെച്ചു.മീന്കാരം മംമാടാനത്രേ അതാദ്യം കണ്ടത്.ഉച്ചയ്ക്കടിച്ച 'രാജാവിന്റെ' കേട്ടടങ്ങുന്നതിനും മുന്‍പ് മമാട് കാര്യം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു.
                        "കല്യാണി ബാറിന്റെ നീണ്ട വരീന്റെ അങ്ങേ തലയ്ക്കലായിരുന്നു ഞമ്മള്.പരിചയക്കാരു ആരേലും ഉണ്ടോന്നു നോക്കീതാ അന്നെരാ ഈ പീക്കിരി ചെക്കന്‍ ഒരു ഇളീം  ഇളിച്ചു കുപ്പീം വാങ്ങി പോണത്."
"ഇങേരിതാരെപറ്റിയാ പറെണത്‌  ?" കട്ടന്‍ ചായ താഴെ വെച്ച്‌ ചെക്കിണി ഏട്ടന്‍ ചോദിച്ചു.
"ഞമ്മളെ തെക്കേലെ ദിനെശേട്ടന്റെ മോനില്ലേ 'കുട്ടന്‍' , ഓന്‍ തന്നെ, എന്തോ വല്യ കാര്യം കണ്ടുപിടിച്ച മട്ടില്‍ നാല് കാലില്‍ നിന്ന് മമ്മദ്‌ പറഞ്ഞൊപ്പിച്ചു.
                        "നല്ല കഥ, ഈ ചെക്കനോക്കെ മുട്ടേന്നു ഇങ്ങോട്ട് വിരിഞ്ഞിട്ടല്ലേ  ഉള്ളു.....ഇത് പോലെ  കൊറേ എണ്ണം ഉണ്ട് ഇവിടെ, പറയിപ്പിക്കാനായിട്ട്", ചന്ദ്രേട്ടന്‍  ചായ ആറ്റുന്നതിനിടയ്ക്കു  ചര്‍ച്ച ഒന്ന് മൂപ്പിച്ചു.
                           അത് വരെ ടെശാഭിമാനീന്നു കണ്ണെടുക്കാതിരുന്ന സഖാവ് കൃഷ്ണേട്ടന്‍ പറഞ്ഞത് ഒരു ഒന്നൊന്നര പൊയന്റായിരുന്നു.
                           "എന്തിനാ വെറുതെ പിള്ളേരെ മാത്രം കുറ്റം പറയുന്നേ.....പത്താം ക്ലാസ്സു കഴിയുമ്പോഴേക്കും മുതലാളിമാരുടെ കൂടെ കള്ളപ്പൂഴി  കടത്താന്‍ വിടുമ്പോ ആലോചിക്കണമായിരുന്നു.ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ."
                            ശരാശരിയിലും താഴെക്കിടയില്‍ മാത്രം താമസിച്ചിരുന്ന ഗ്രാമം.അറബി നാടിന്റെ സമ്പത്തും സൌഭാഗ്യങ്ങളും കിനാവ്‌ കണ്ടു കുറച്ചാളുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലുകടന്നു.കാലങ്ങളോളം ജോലിചെയ്ത് പൂത്ത കാശുമായി അവര്‍ നാട്ടില്‍ തിരിച്ചെത്തി.നാട്ടില്‍ സ്ഥിരമാക്കിയ അവര്‍ കുറെ ലോറികള്‍ വാങ്ങി.നിശബ്ദമായി ഉറങ്ങിയിരുന്ന നാടിന്റെ സോയിര്യം  കെടുത്തി ഒരു കൂര്‍ക്കം വലി എന്നോണം ലോറികള്‍ പരക്കം പാഞ്ഞു.പുഴയുടെ മാറ് പിളര്‍ത്തി ഇരുട്ടിന്റെ മറവില്‍ അവര്‍ പലര്‍ക്കായി കാഴ്ച വെച്ചു.എതിരെ ഒറ്റപ്പെട്ട ശബ്ദം പുറപ്പെടുവിച്ചവരുടെ കയ്യില്‍ ഗാന്ധിച്ചിത്രം പതിച്ച കുറച്ച് കടലാസ്സു വെച്ചുകൊടുത്തു.പുറത്തു വരാനോരുങ്ങിയ വാക്കുകളെ വിഴുങ്ങി ഒച്ചയുണ്ടാക്കാതെ അവരും പോയ്ക്കിടന്നുറങ്ങി.പാവം പുഴ കണ്ണീര്‍ വാര്‍ത്ത് ലോറിയിലുറങ്ങി.
                        പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞാല്‍ ജയിച്ചാലും തോറ്റാലും കുട്ടികളെ ജോലിക്ക് അയക്കുന്നതാണ് ഇവിടുത്തെ രീതി.ആരും ജയിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അഥവാ ജയിച്ചു കോളേജില്‍ പോയാല്‍ രണ്ടോ മൂന്നോ മാസത്തിനകം കുരുത്തം കേട്ട പിള്ളേര്‍ പഠിപ്പ് നിര്‍ത്തും.അന്നന്നത്തെ കാര്യങ്ങള്‍ നന്നായി നടന്നുപോകുന്നതിനപ്പുറം പഠിച്ച് ഉദ്യോഗം നേടി സമ്പന്നരാകുന്നതിനെ പറ്റിയൊന്നും ആരും സ്വപ്നം കാണാറില്ല.പാവപ്പെട്ട കുടുംബങ്ങള്‍ ഈ മുതലാളിമാരെ ഒരാശ്വാസമായിട്ടാണ് കണ്ടിരുന്നത്‌.പൂഴിപ്പണിക്ക്   പോയാല്‍ ദിവസം നൂറും ഇരുന്നൂറും ഇരുന്നൂറ്റി അന്‍പതും ഒക്കെ കിട്ടും.നന്നായി കളിയറിയുന്ന മുതലാളിമാര്‍ വൈകുന്നേരം ഒരു കുപ്പി കൂടെ വാങ്ങിച്ചു കൊടുക്കും.അങ്ങനെ ആ ഗ്രാമത്തിലെ യുവത്വത്തെ വളരാനനുവദിക്കാതെ ഒരു ബോണ്‍സായ്‌ ചെടിപോലെ ചെറുതാക്കി ചെറുതാക്കി മുരടിപ്പിച്ച് അവര്‍ ഒരു കുപ്പിക്കുള്ളില്‍ തളച്ചിട്ടു.
                       അന്ന് വൈകുന്നേരം പതിവുപോലെ പണി കഴിഞ്ഞ് എല്ലാവരും പുഴയോരത്തെ ആല്‍ത്തറയില്‍ ഒത്തുകൂടി.കുഞ്ചുവും,കുട്ടനും,മുത്തുവും,കുട്ടാപ്പിയും,ഉണ്ണിയും ,മുസ്തഫയും എല്ലാവരും ഉണ്ടായിരുന്നു.അവരെ നന്നായിട്ടറിയാവുന്ന ആ നാട്ടിലെ ഒരേ ഒരാള്‍ ആ ആല്‍മരമായിരുന്നു.എല്ലാവരുടെയും മുഖത്ത്  ഒരു ഗൗരവം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.മദ്യപിക്കുന്ന കാര്യം ഇനി നാട്ടില്‍ അറിയാന്‍ ആരും ബാക്കിയില്ല.റോഡിലൂടെ വരുമ്പോള്‍ ആളുകള്‍ക്കെല്ലാം പരിഹാസം നിറഞ്ഞ നോട്ടം.രാത്രി എങ്ങനെ വീട്ടില്‍ കയറുമെന്ന് ആലോചിച്ചപ്പോള്‍ എല്ലാവരുടെയും നില പരുങ്ങലിലായി.ആകെ ഉണ്ടായിരുന്ന ഒരു സിഗരറ്റ് എല്ലാവരും ഓരോ കവിള്‍ എടുത്തപ്പോഴേക്കും തീര്‍ന്നു.കുറ്റി നിലത്തിട്ടു തീയെരിച്ച് കുട്ടന്‍ പറഞ്ഞ്.
"ഇനിയിപ്പോ ഒളിച്ചു കുടിക്കണ്ടല്ലോ. സമാധാനം,ബാക്കിയൊക്കെ വരുന്നിടത്ത്  വെച്ചു കാണാഡാ.
                    എലാവര്‍ക്കും കുടിക്കാന്‍  ഓരോ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചു ആണ്  ഈ കൂട്ടത്തില്‍ ആദ്യം കുടി തുടങ്ങിയത്.പട്ടാളക്കാരനായിരുന്ന അച്ഛന്റെ പീഡനം താങ്ങാനാവാതെ ആമ്മ ആത്മഹത്യ ചെയ്യുമ്പോള്‍ അവനു പതുവയസ്സെ ഉണ്ടായിരുന്നുള്ളൂ.രണ്ടാനമ്മയില്‍ നിന്നും  ഏല്‍ക്കേണ്ടി വന്ന ആട്ടും തുപ്പും, കുട്ടിക്കാലം മനസ്സിന് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും   അച്ഛന്‍ അലമാരയില്‍ കൊണ്ടുവെച്ച കുപ്പികളിലേക്കു അവനെ എത്തിച്ചു.പിന്നീട് അതൊരു ശീലമായി.
                   പഠിക്കാനുള്ള ആഗ്രഹം അടക്കിവെച്ചു രാത്രി മനല്‍വാരാന്‍ പോകുമ്പോ മനസ്സിന്റെ വേദനയെക്കാള്‍,എല്ലുതുളച്ചുകയറുന്ന വേദന സഹിക്കാനാവാതെയായിരുന്നു മുസ്തഫയും കുട്ടനും കുടി തുടങ്ങിയത്.എല്ലാവരും കുടിക്കുന്നത് കണ്ടപ്പോള്‍ രസം നോക്കാന്‍ ഒരിറ്റു കുടിച്ചാണ് കുട്ടാപ്പിയുടെ തുടക്കം.ആ രസം അവനു നല്ല രസമായിതോന്നാന്‍ അധിക കാലം വേണ്ടിവന്നില്ല.പ്രലോഭനങ്ങളില്‍ ഒന്നും വഴങ്ങാതെ  രണ്ടുപേര്‍ ബാക്കിയുണ്ടായിരുന്നു.ഉണ്ണിയും മുത്തുവും.പ്രണയം തലയ്ക്കുപിടിച്ചാല്‍ ചിലരൊക്കെ നന്നാവുമെന്ന് പറയുന്നതിന് ഉദാഹരണമായിരുന്നു ഉണ്ണി.'നീയില്ലെങ്കില്‍ ചത്ത്‌ കളയുമെന്ന്  പറഞ്ഞുനില്‍ക്കുന്ന കളിക്കൂട്ടുകാരിക്ക് വേണ്ടി തന്റെ  ജീവിതം വൃത്തിയിലും വെടിപ്പിലും അയാള്‍ സൂക്ഷിച്ചു.കുപ്പി പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് വരെ അവനുണ്ടാകും.പിന്നീട് എരിവിനു വാങ്ങിയ മിക്സ്ച്ചറും ചവച്ച്,ഹോസ്റ്റലില്‍ നിന്നും അവളുടെ  മെസ്സേജ് വരുന്നതും കാത്തിരിക്കും.പിന്നീടൊരിക്കല്‍ ആല്‍മരത്തിനു തലയടിച്ച്,പൊട്ടി പൊട്ടി കരയുന്ന ഉണ്ണിയെ എല്ലാവരും കാണുമ്പോള്‍ നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.ജീവിതം മതിയായെന്നു ഒച്ചവെച്ച് കരയുന്ന അവനെ,വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍  സാധിക്കില്ലെന്ന് കണ്ടപ്പോള്‍ കുട്ടനാണു വെള്ളം പോലും ഒഴിക്കാതെ ഒരു ഗ്ലാസ്‌ അവനു കൊടുത്തത്.ഒടുവില്‍ ബോധമറ്റ്  കിടക്കുമ്പോഴും അവന്‍ പറയുന്നുണ്ടായിരുന്നു.
"നിന്നെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചതല്ലേഡീ.......എന്നിട്ടും...."
നിലത്തു കിടന്നിരുന്ന മൊബൈല്‍ ഫോണില്‍ ഓടിക്കൊണ്ടിരുന്ന യൂ ട്യൂബ് വീഡിയോയില്‍ അവള്‍ അപ്പോഴും ആര്‍ത്തു ചിരിച്ച് ഏതോ 'സിക്സ് പാക്കുകാരന്റെ' ശരീരത്തിന്റെ ചൂടില്‍ ലയിച്ചു ചേരുകയായിരുന്നു.
                       മദ്യം നശിപ്പിച്ച ഒരു കുടുംബത്തിന്റെ അത്താണിയായത്‌   കൊണ്ടാവണം മുത്ത്‌ യാതൊരുവിധ അലമ്പിനും പോവാത്തത്‌.തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച്   അവന് നല്ല ബോധ്യമുണ്ടായിരുന്നു.സ്വന്തമെന്നു പറയാന്‍ ദൈവം ബാക്കി വെച്ച അനിയത്തിയെ പോന്നു പോലെ നോക്കണം.കുടിച്ചു കൂത്താടി നടക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ സ്നേഹം മാത്രമുള്ള ചങ്ങാതിമാരെ നന്നാക്കിയെടുക്കണം.പ്രശ്നങ്ങളുടെ നടുവില്‍ ഉള്ള് പുകയുമ്പോഴും മുത്ത്‌ ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് അദ്ഭുതമായിരുന്നു.ദിവസങ്ങള്‍ ഓരോന്നായി കൂകിപ്പാഞ്ഞു.മുന്നിലെ മഹാശൂന്യതയ്ക്കപ്പുറം അവര്‍ക്കൊന്നും കാണാന്‍ ഉണ്ടായിരുന്നില്ല.സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വിജയന്‍ മാഷിന്റെ ഇടയ്ക്കിടെ വിളിച്ചുള്ള ഉപദേശങ്ങളൊന്നും  അവരുടെ ചെവിയില്‍ കയറിയില്ല.സത്യത്തില്‍ സ്വപ്നം കാണാനുള്ള കഴിവ് അവര്‍ക്ക് എവിടെയോ വെച്ചു നഷ്ട്ടപ്പെട്ടിരുന്നു.ആല്‍മരം മാത്രം അപ്പോഴും അവര്‍ക്ക് തണലേകി.   
                       ഒരു മഴക്കാലം,തിമിര്‍ത്തു പെയ്യുന്ന മഴയില്‍ പുഴ കരകവിഞ്ഞൊഴുകി, ആല്‍ത്തറ   മുങ്ങി.ആര്‍ക്കും പണിക്കുപോവന്‍ കഴിയാത്ത അവസ്ഥ.തണുപ്പിന് ഒരെണ്ണം അടിക്കാഞ്ഞിട്ട്‌ കുട്ടന്റെ നാക്ക് തരിച്ചു തുടങ്ങി.കയ്യിലുണ്ടായിരുന്ന അവസാന തുണ്ട് നാണയവും കട്ടയ്ക്കിട്ട് കുഞ്ചുവിനെ കുപ്പിവങ്ങാന്‍ പറഞ്ഞയച്ചു.അവരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ അന്ന് ഇടിവെട്ടി മഴ പെയ്തു.കുഞ്ചിവിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടു.ഭാഗ്യത്തിന് ആരോ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചതുകൊണ്ട്‌ ജീവന്‍ തിരിച്ചു കിട്ടി.
                      ഹോസ്പ്പിറ്റലിലെത്താന്‍ ആരുടേയും കയ്യില്‍ അഞ്ചു പൈസയില്ല.കുടിച്ച് തലതിരിഞ്ഞ് നടക്കുന്നവര്‍ക്ക് ആര് കടം കൊടുക്കാന്‍? ഒടുവില്‍ വിജയന്‍ മാഷിന്റെ അടുത്ത് പോയി കരഞ്ഞ് പറഞ്ഞപ്പോള്‍  അഞ്ഞൂറ് രൂപ കിട്ടി.ആ ആഴ്ച ഒടിഞ്ഞ കാലുമായി കുഞ്ചു ഹോസ്പിറ്റലിലെ ഫാന്‍ കറങ്ങുന്നതും നോക്കി കിടന്നു.നല്ല മഴയത്ത്‌ കൂട്ടുകാരന്റെ ചികിത്സയ്ക്ക് വേണ്ടി അവര്‍ ജോല്യ്ക്ക് പോയി,രാത്രി കൂട്ട് കിടന്നു.മഴ ഒന്നൊഴിഞ്ഞു.പുഴയിലെ വെള്ളം ഇറങ്ങി.പ്ലാസ്റ്ററിട്ട കാലുമായി കുഞ്ചു ആശുപത്രി വിട്ടു.ഒടുവില്‍ ആറുപേരും വീണ്ടും ആല്‍ത്തറ യിലെത്തി.അന്ന് എല്ലാവരുടെയും മുഖത്ത്  പതിവിലധികം ഗൌരവം ഉണ്ടായിരുന്നു.കുഞ്ചിവിന്റെ കാലു തടവിക്കൊണ്ടിരിക്കെ മുത്ത്‌  എല്ലാവരോടുമായി പറഞ്ഞു.
            "ഇതുവരെ നിങ്ങളുടെ എല്ലാ തോന്ന്യാസത്തിനും ഞാന്‍  കൂട്ടുണ്ടായിരുന്നു.ഇനി ഇല്ല......,ഇതില്‍ നിന്നൊന്നും പഠിച്ചില്ലെങ്കില്‍ നമ്മളൊക്കെ നശിച്ചു പണ്ടാരടങ്ങത്തെ  ഉള്ളു..."    
                    ആ സംഭവം എല്ലാവരെയും ഒരു മാറ്റത്തിന് ചിന്തിപ്പിച്ചു .എന്ത് ചെയ്യണം എങ്ങനെ മാറണം എന്നൊന്നും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല.എല്ലാവരും എഴുതിതള്ളിയവര്‍ക്ക് വഴി കാണിക്കാനും ആരും ഉണ്ടായിരുന്നില്ല.ഒടുവില്‍ രണ്ടും കല്പ്പിച്ചു പഴയ പീ.ടി മാഷിന്റെ പടിക്കലെത്തി.മാഷ്‌ ചാരു കസേരയില്‍ ഇരുന്ന് പത്രം വായിക്കുകയായിരുന്നു.കണ്ടപാടെ എല്ലാവരെയും സ്നേഹത്തോടെ വിളിച്ച് കൊലായിലേക്കിരുത്തി.പത്രവും കണ്ണടയും മാറ്റിവെച്ച് മാഷ്‌ എല്ലാരെയും ഒന്ന് നോക്കി.മുഖം പെട്ടെന്ന് വായിച്ചത്   കൊണ്ടാവണം അദ്ദേഹം ചോദിച്ചു.
                                     "എന്താ മക്കളെ....?"
            ആരും  ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.ഒന്നൂടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുത്തു തലയുയര്‍താതെ തന്നെ പറഞ്ഞൊപ്പിച്ചു.
                                 "മാഷേ ഞങ്ങള്‍ക്ക് നന്നാവണം "
       മാഷ്‌ കുറെ നേരം ആലോചിച്ചു,പതുക്കെ എണീറ്റു.കുട്ടന്റെ ചുമലില്‍ കൈവെച്ച് പറഞ്ഞു.
              "എന്താടാ മക്കളെ നിങ്ങളൊക്കെ തണ്ടും തടീം ഉള്ള ചുണക്കുട്ടികളല്ലേ ,വെറുതെ കുടിച്ചും വലിച്ചും മണലുവാരിയും  ഇല്ലാതാക്കരുത് നിങ്ങളുടെ ജീവിതം.നിങ്ങള്ക്ക് പട്ടാളത്തില്‍ ശ്രമിച്ചൂടെ?
                 അതൊരു  നല്ല ആശയമായിരുന്നു.ഇനി പഠിച്ച് ഉദ്യോഗം നേടാമെന്ന പരിപാടി ഒന്നും നടക്കില്ല.ഗള്‍ഫിലേക്ക് പറക്കാനുള്ള അവസരങ്ങളുമില്ല.പിന്നെ രക്ഷപ്പെടാന്‍ ഒരു നല്ല മാര്‍ഗം ഇത് മാത്രമേയുള്ളൂ.പട്ടാളത്തിലാണെങ്കില്‍  കുപ്പി ഫ്രീയായി  കിട്ടുകേം ചെയ്യും.
                  "മക്കളെ, ഇതത്ര എളുപ്പ പണിയൊന്നുമല്ല, സെലക്ഷന്‍ കിട്ടാന്‍ നന്നായി  അധ്വാനിക്കണം .രാവിലെ എണീറ്റ്‌ ഒന്ന് ഓടിക്കൂടെ? പിന്നെ നിങ്ങള് വിചാരിച്ചാല്‍  നമ്മുടെ പഴയ വോളിബോള്‍ ഗ്രൌണ്ട് ഒന്ന് നന്നാക്കിയിടാം."
                 "മാഷേ അതിനു ഞങ്ങള്‍ക്ക്ക് കളിയൊന്നും അറിയില്ല," കുഞ്ചു വിനയത്തോടെ പറഞ്ഞു.
                 "കളി ഞാന്‍ പഠിപ്പിച്ചു തരാമെടാ.......ബോളും നെറ്റും ഞാന്‍ മേടിച്ചു തരാം......നിങ്ങളൊക്കെ ഒന്ന് നന്നായി കണ്ടാ മതി...," മാഷിന്റെ വാക്കുകളില്‍ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. 
                   മഴ മാറി, കൊയ്ത്തു കഴിഞ്ഞ പാടത്ത് പന്ത് തട്ടിത്തുടങ്ങി.പഴയ കളിക്കാരും നാട്ടുകാരും ഒക്കെ കളികാണാനെത്തി .മുത്തുവിന്റെ ഉയരം കൂടിയ ശരീരവും മെയ്വഴക്കവും  വിജയന്‍ മാഷ്‌ പ്രത്യേകം ശ്രദ്ദിച്ചു.ഒന്ന് രണ്ടാഴ്ചകള്‍ കൊണ്ട് മാഷ്‌ അവരെ തരക്കേടില്ലാത്ത കളിക്കാരാക്കി.കളിയുടെ ആവേശം മറ്റുള്ളവരിലേക്കും പടര്‍ന്നു തുടങ്ങി.അങ്ങനെ വൈകുന്നേരങ്ങളില്‍ ഒരു ഗ്രാമം മുഴുവന്‍ ആ കൊച്ചു മൈതാനത്ത് കളികാണാനെത്തിത്തുടങ്ങി.കളിയിലുള്ള അവരുടെ മിടുക്ക് കണ്ടപ്പോള്‍ വാര്‍ഡു മെമ്പര്‍ രാജേട്ടന്‍ ഒരാശയം മുന്നോട്ടു വെച്ചു.'ഒരു ക്ലബ്‌ ' .ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും,നാട്ടിന് ഉണര്‍വ് ഉണ്ടാക്കാനും ഒക്കെ ഉതകുന്ന രീതിയില്‍ ഒരു സംഘടന.അതെല്ലാവര്‍ക്കും സ്വീകാര്യമായി.സഖാവ് കൃഷ്ണേട്ടന്‍,വാര്‍ഡു മെമ്പര്‍ ,വിജയന്‍ മാഷ്‌ എന്നിവര്‍ രക്ഷാധികാരികളായി.കുട്ടന്‍ പ്രസിഡന്റ്റും   മുസ്തഫ സെക്രട്ടറിയും ആയി ക്ലബ്‌ രൂപം കൊണ്ടു.മാഷ്‌ ക്ലബ്ബിനു പേരിട്ടു  'ഫീനിക്സ്' , ചാരത്തില്‍ നിന്നും ഉയര്‍ത്തെഴു ന്നേറ്റ  പക്ഷിയുടെ പേര്. 
  
                          ആ  വര്‍ഷത്തെ കേരളോത്സവത്തില്‍ പഞ്ചായത്ത് തല മത്സരങ്ങളില്‍ ഫീനിക്സിലെ പിള്ളേര്‍ പങ്കെടുത്തു.മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചെന്താമര  ക്ലബ്ബുമായി ആദ്യ റൌണ്ട് മത്സരത്തില്‍ ഫീനിക്സ് പരാജയപ്പെട്ട് പുറത്തായി.അവസാന സെറ്റ് വരെ നടത്തിയ ചെറുത്ത് നില്‍പ്പ് തോല്‍വിയിലും അവരുടെ ആവേശം ഇരട്ടിപ്പിച്ചു.അവര്‍ ഓരോര്‍ത്തരും   ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍   തുടങ്ങുകയായിരുന്നു.മുത്തുവിന്റെ സ്മാഷുകളില്‍ തീപാറിയിരുന്നു.കൂട്ടത്തില്‍ കരുത്തനായ മുസ്തഫ എതിരാളികളുടെ ഏത് ആക്രമണവും തടുത്തിരുന്ന മികച്ച 'ലിബറോ' ആയി പേരെടുത്തു.പതിയെ ഏതു ടീമിനെയും നേരിടാനുള്ള കരുത്തു വിജയന്‍ മാഷിന്റെ കുട്ടികള്‍ നേടിയെടുത്തു.ഗ്യാലറികള്‍ അവര്‍ക്ക് വേണ്ടി ആര്‍പ്പു വിളിച്ചു.ജില്ല, സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കിരീടങ്ങള്‍ ആ കൊച്ചു നാടിനെ തേടിയെത്തി.ക്ലബ്ബിനു സ്വന്തമായി ഓഫീസ് ഇല്ലാത്തതിനാല്‍ ആ കിരീടങ്ങള്‍ ചന്ദ്രേട്ടന്റെ ചായക്കടയ്ക്ക് അലങ്കാരമെകി.അത്തവണത്തെ സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കഴിഞ്ഞപ്പോഴേക്കും മുത്തുവിന് സ്റ്റേറ്റ് ടീമില്‍ സെലെക്ഷന്‍ കിട്ടി.അന്നവര്‍ അഭിമാനത്തോടെ ആല്‍ത്തറയില്‍ വെച്ച്‌ ഒരു കുപ്പി പൊട്ടിച്ചു.
                     
                             അപ്പോഴേക്കും പണം കുന്നു കൂടിയ  മുതലാളിമാര്‍ ജെ.സി.ബികള്‍ വാങ്ങി,   പച്ചപ്പാവാടയുടുത്ത ആ ഗ്രാമത്തെ വസ്ത്രാക്ഷേപം ചെയ്ത് അവര്‍ ഓരോ കുന്നും കാര്‍ന്ന് തിന്ന് തീര്‍ത്തു.ഗ്രാമത്തിലെ കല്ലും മണ്ണും അവര്‍ കച്ചവടം ചെയ്തു.കിണറുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്നു.ഭയം കൊണ്ടു ആരുടേയും ഒച്ച പുറത്തു വന്നില്ല.ഓരോ കുന്നുകളും അണ്ണാന്‍ തിന്ന പേരക്കയുടെ അവസ്ഥയിലായി.എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അന്ന് യന്ത്ര കൈകളുമായി ജര്‍.സി.ബി ആല്‍ത്തറക്ക്      നേരെ പാഞ്ഞടുത്തു.നല്ല ചെങ്കല്ലുള്ള കൊട്ടക്കുന്നിലേക്ക് ലോറി പോകണമെങ്കില്‍   ആല്‍ത്തറ  പൊളിച്ച് നീക്കി റോഡുവെട്ടണം.എല്ലാവരുടെയും നെഞ്ചില്‍ തീയാളി.സ്വന്തം വീട് പൊളിച്ചു നീക്കിയാലും അവര്‍ക്ക് പ്രശ്നമില്ലായിരുന്നു.പക്ഷെ ആലും തറയും അവരുടെ  ജീവന്റെ ഭാഗമായിരുന്നു.തറ പൊളിക്കാന്‍ വന്ന മുതലാളികലുമായി വാക്കേറ്റം ഉണ്ടായി.ആലും തറയും സംരക്ഷിക്കാന്‍ ഇനി ഒരു മാര്‍ഗവും ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ അതിനു ചുറ്റും മലര്‍ന്നു കിടന്നു.
                  കുട്ടന്‍ വിളിച്ചു പറഞ്ഞു.
                     "നിങ്ങളുടെ മുതലാളിമാരോട് പറ, ചങ്കൂറ്റം ഉണ്ടെങ്കില്‍ ഞങ്ങളുടെ നെഞ്ചത്ത് കൂടെ ജെ.സി.ബി കേറ്റാന്‍."
                     അതുവരെ പേടിച്ച് മിണ്ടാതിരുന്ന  നാട്ടുകാര്‍ക്ക് അതൊരു ആവേശമായി.സമരം ഒരു വന്‍ ജനകീയ മുന്നേറ്റമാകാന്‍  അധികം താമസം  ഉണ്ടായില്ല.ചെങ്കല്ല് ,മണല്‍ മാഫിയക്കെതിരെ നാട് മുഴുവന്‍ ആഞ്ഞടിച്ചു.ജനകീയ സമിതി പോലീസിനു പരാതി സമര്‍പ്പിച്ചു.അനധികൃത മണല്‍ വാരലിനും ഖനനത്തിനും പണച്ചാക്കുകളില്‍  പലരും അകത്തായി.ഒരു ഗ്രാമം ആന്നാദ്യമായി  തങ്ങളുടെ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞു.
                     സമരം കഴിഞ്ഞ് പിറ്റേ ദിവസം  ആയിരുന്നു പോലീസിലെക്കുള്ള സെലക്ഷന്‍ ക്യാംബ്.ഉന്തിലും തള്ളിലും  പരിക്ക് പറ്റിയ കുട്ടനും ഉണ്ണിക്കും പോവാന്‍ പറ്റിയില്ല.മുസ്തഫയും  കുഞ്ചുവും കുട്ടാപ്പിയും വിജയന്‍ മാഷിന്റെ അനുഗ്രഹം വാങ്ങി കണ്ണൂരിലേക്ക് വണ്ടി കയറി.അവരുടെ ആദ്യ റിക്രൂട്മെന്റ്റ്  റാലി.തീയില്‍ കുരുത്ത അവര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ലെങ്കിലും ഒരുപാട് നേടാനുണ്ടായിരുന്നു.ഉയരക്കുറവുമൂലം മുസ്തഫ പുറത്തായി.ഒന്നും അവകാശപ്പെടാനില്ലാത്ത ആ ഗ്രാമത്തിനു കാവലായി രണ്ടു പോലീസുകാര്‍. 
                           മുത്ത്‌  നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിനായി ലഖ്നോവിലേക്ക് വണ്ടി കയറി.കുഞ്ചുവും കുട്ടാപ്പിയും ട്രെനിംഗ് ക്യാമ്പിലേക്ക് പോയി.നാട്ടില്‍ കുട്ടനും ഉണ്ണിയും മുസ്തഫയും മാത്രമായി.ഓര്‍മ വെച്ച ശേഷം അവരാറുപേരും ഒതുചേരാത്ത ആദ്യത്തെ വൈകുന്നേരം കടന്നുപോയി.ഒച്ചയും ബഹളവും ഇല്ലാതെ  ആല്‍ത്തറ   മൂകമായി. മുസ്തഫുടെ മടിയില്‍ കിടന്ന് ഉണ്ണി പഴയ കാര്യങ്ങള്‍ അയവിറക്കി.കുട്ടന്‍ പുഴയില്‍ കല്ലെറിഞ്ഞ് ഓളങ്ങളില്‍ കണ്ണും നട്ടിരുന്നു.
                           വിക്രം മൈതാനത്ത്  വീണ്ടും റിക്രൂട്മെന്റ്റ്  റാലി,മൂന്നുപേരും പങ്കെടുത്തു.മുസ്തഫ  ഉയരക്കുരവിനു  ഇത്തവണയും പുറത്തായി.കുട്ടനും ഉണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ  പാവം മുസ്തഫ മാത്രം തനിച്ചായി.അധികം  വൈകാതെത്തന്നെ മുസ്തഫയെ അമ്മാവന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി.ഗ്രാമത്തിന്റെ വൈകുന്നേരങ്ങളില്‍ പുഴയോരത്ത് ആല്‍മരം തനിച്ചായി.
                         വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പിന്നീടൊരിക്കലും അവര്‍ ആറുപേര്‍ക്കും പഴയതുപോലെ ഒരുമിച്ചു കൂടാന്‍ കഴിഞ്ഞില്ല.പലരും പലതവണയായി നാട്ടില്‍ വന്നുപോയി.ഒരുമിച്ച് ലീവ് ഒരിക്കലും കിട്ടിയില്ല.പഴയ കച്ചറ കുട്ടികളില്‍ നിന്നും അവരാകെ മാറി.മുത്ത്‌ നാഷനല്‍ ടീമില്‍ കളിച്ചു.ഇന്ത്യ ഫെഡറേഷന്‍ കപ്പ്‌ നേടുമ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മുത്ത്‌ ആയിരുന്നു.വിജയന്‍ മാഷ്‌ അവശ നിലയിലാണ്.കുട്ടന്‍ എന്‍.എസ്.ജി ക്യാപ്ടനാണ്.കുഞ്ചു  ഇപ്പൊ സ്ഥലം എസ്.ഐ ആയി. അങ്ങനെ  ഇത്തവണത്തെ ഓണത്തിന് എല്ലാവരും എത്തുമെന്ന് ഉറപ്പായി.മുസ്തഫ നാട്ടിലേക്ക് വരുമ്പോ ചങ്ങായിമാര്‍ക്ക് സ്പെഷലായി ഫോറിന്‍ കുപ്പികള്‍ വാങ്ങിക്കൊണ്ട് വന്നു.നാട്ടിലേക്ക് ട്രെയിന്‍ കയറുന്നതിനു മുന്‍പ് നല്ല പുഴ മീന്‍ ഒപ്പിച്ചു വെക്കാന്‍ ഉണ്ണി കുഞ്ചുവിനോട്  വിളിച്ചു പറഞ്ഞു.കുട്ടനോഴികെ എല്ലാവരും ഓണത്തിന് നാല് ദിവസം മുന്‍പ് നാട്ടില്‍ എത്തി.ആല്‍ത്തറയില്‍ വീണ്ടും എത്തിയപ്പോള്‍ സ്പീക്കെര്‍ ഫോണില്‍ ഇട്ട് അഞ്ചു പേരും കുട്ടനെ ലേറ്റായതിനു  നല്ല നാടന്‍ തെറി വിളിച്ചു.രണ്ടു ദിവസത്തിനകം ഡല്‍ഹിയില്‍ നിന്നും കുട്ടനും എത്തും.
                                  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നായി.വീട്ടിലെ ഓണാഘോഷങ്ങളും തിരക്കുകളും കഴിഞ്ഞ്‌ ആ വൈകുന്നേരം അവര്‍ ആല്‍ത്തറയില്‍ ഒത്തുകൂടി.അമ്മയുടെ മടിത്തട്ടെന്ന പോലെ ലോകത്തെവിടെയും ലഭിക്കാത്ത സ്നേഹം ആല്‍മരം അവര്‍ക്ക് വേണ്ടി നല്‍കി.കൊല്ലങ്ങളോളം പറയാനുള്ള വിശേഷങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു.എല്ലാം കഴിഞ്ഞ് മുസ്തഫ കൊണ്ട് വന്ന കുപ്പിയും ചെമ്മീന്‍ കറിയും കഴിച്ചു പൂക്കുറ്റിയായി.പതിവുപോലെ രണ്ടു കാലില്‍ നടന്നു വീട്ടിലെത്താന്‍ പറ്റില്ലെന്നായപ്പോള്‍ അവരവിടെതന്നെ കിടന്നുറങ്ങി .

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

ഓര്‍ത്തിരിക്കാന്‍

-അവന്തിക- 
 
ഓര്‍ത്തിരിക്കാന്‍ നമുക്കിടയില്‍ 
എന്തിരിക്കുന്നു?
പനിനീര്‍പ്പൂവിന്റെ ഗന്ധമോ 
ഓര്‍മകളുടെ മാധുര്യമോ ഇല്ല.
സ്വപ്നങ്ങളിലെ കൂടിക്കാഴ്ചയും
ചിന്തകളുടെ സൗന്തര്യമോ ഇല്ല.
നിറമുള്ള ലോകം ഞാന്‍ നിനക്ക് 
സംമാനിച്ചുട്ടില്ല.
വാക്കിനാല്‍ ഞാന്‍ നിന്നെ 
സാന്ത്വനിപ്പിച്ചിട്ടില്ല.
നിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ 
ഒരു കഠാര മാത്രമായിരുന്നു ഞാന്‍.
ഹൃദയത്തില്‍ രക്തമോഴുക്കി നിന്ന നിന്നെ ഞാന്‍ 
ഒരിക്കലും തഴുകിയിട്ടില്ല.
പിന്നേയും ഓര്‍ക്കുന്നതെന്തിന്?
ജീര്‍ണിച്ച സ്വപ്നങ്ങളെ ചിതയൊരുക്കി എരിയിക്കുമ്പോള്‍
ചാമ്പലില്‍ വീണ് നീ സ്വയം എറിയുന്നതെന്തിനു?
വിധിയുടെ മുള്ളില്‍ കുരുങ്ങി
സ്വയം മുറിവേല്‍ക്കുന്നതെന്തിനു?
നിന്റെ ജീവിതത്തില്‍
വേദനയുടെ സുഗന്ധം  മാത്രം സമ്മാനിച്ച
 ഒരു ദുഃഖ വസന്തം മാത്രമാനിന്നു ഞാന്‍.
മറക്കാന്‍ നീ പഠിച്ചേ തീരു....
മറന്നേ തീരു....

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

സാക്ഷി



-viji-

 സ്വപ്‌നങ്ങള്‍  കൊഴിഞ്ഞു വീഴുന്നു വീണ്ടും തളിരിടാനായ്....



മേഘമായിരുന്നു  ഞാന്‍  വാനില്‍,
പാറിനടക്കവേ  ഇത്രമേല്‍ പ്രണയത്താല്‍ നീ എന്നെ തഴുകിയുണര്‍ത്തി ...


 

 



 





 
ഓര്‍മ്മകള്‍ മരിക്കുന്നില്ല , ഈ ഇടനാഴിയില്‍ ഇന്നും ഞങ്ങള്‍ ജീവിക്കുന്നു....










ഒഴുകിയൊഴുകി ഒരു സാന്ത്വനമായ് അങ്ങകലെയെവിടെയോ ഒരു സ്വപ്നതീരം....





 ഒരു രാത്രി സ്വപ്നം പോലെ വിരിഞ്ഞു നീ പറയാതെ പുലരിയില്‍ പോയ്‌ മറഞ്ഞു....





ഇവിടെ തുടങ്ങട്ടെ അറ്റമില്ലാത്ത യാത്രകള്‍....


ഒരു മഴത്തുള്ളിയില്‍ ഒരായിരം കനവുമായ് ഒരുനാള്‍ ഞാനും പെയ്തൊഴിയും.....






Protected by Copyscape DMCA Takedown Notice Infringement Search Tool