"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ഫേസ് ബുക്ക്

-ഷിബി-
എന്തുകൊണ്ടാണെന്ന് അറിയില്ല,എനിക്ക് നായകന്മാരെക്കാള്‍ ഏറെ ഇഷ്ടം വില്ലന്മാരെയാണ്.ജയിക്കുന്നവനെക്കാള്‍ തോല്‍ക്കുന്നവനെയാണ്.....അംഗീകരിക്കപ്പെടുന്നവനെക്കാള്‍  അവഗണിക്കപ്പെടുന്നവനെയാണ്.......
കുട്ടിക്കാലത് അഗടനും കുക്കുടനും ഡാക്കിനിയും ലുട്ടാപ്പിയുമൊക്കെ ഒരിക്കലെങ്കിലും ജയിക്കണമേ എന്നാഗ്രഹിച്ചിട്ടുണ്ട്...
ഇഷ്ട ടീം ലോകകപ്പ്‌ നേടിയാലും തോറ്റവരുടെ  ദുഃഖം ചങ്കിലേറ്റി ടീവിക്ക്  മുന്നില്‍ നിന്നും എനീട്ടിട്ടുണ്ട്.
പിന്നീട്  വില്ലന്മാരില്‍ നന്മ കണ്ടെത്തുന്ന പുസ്തകങ്ങളോടായി  താല്പര്യം.''ഇനി ഞാന്‍ ഉറങ്ങട്ടെ'' വായിച്ച്‌ കര്‍ണനെയും കൌരവരേയും അറിഞ്ഞു.......
'താടക" വായിച്ച്‌  ആരോ പറഞ്ഞു വെറുപ്പിച്ച താടകയെന്ന രാക്ഷസ കുമാരിയുടെ അവഗണിക്കപ്പെട്ട പ്രണയത്തെ മനസ്സോടുചെര്‍ത്തു......
"ലങ്കാലക്ഷ്മിയില്‍ വില്ലനായ രാവണനില്‍ മകള്‍ക്കുവേണ്ടി പിടയുന്ന ഒരച്ഛന്റെ വേദന അനുഭവിച്ചു.....
"ഒരു വടക്കന്‍ വീര ഗാഥയില്‍"ചതിയന്‍ ചന്തുവിന്റെയും "ചയാമുഖി" നാടകത്തില്‍ ദുഷ്ടനായ കീചകന്റെ  ആരും കാണാത്ത മുഖം കണ്ടു.
ഓരോരുത്തരും വില്ലനാകപ്പെടുന്നതിന്റെ കാരണങ്ങള്‍ ആരും അന്വേഷിക്കാറില്ല എന്നതാണ് സത്യം.....
തോല്‍ക്കുന്നവന്റെ കണ്ണീര്‍ ആരും കാണാറില്ല...............
                കോളേജില്‍ ചേര്‍ന്ന് കുറച്ചു  കാലത്തിനുള്ളിലാണ് ഞാന്‍ ചാറ്റിങ്ങിനും ഫേസ്ബുക്കിനും അടിക്ടാവുന്നത്.ഇന്നത്തെ യൂത്തിനിടയില്‍ ആരു ട്രെന്റാനല്ലോ ഇത് രണ്ടും.ആത്മാര്‍ഥതയുടെ അംശം ഒരിറ്റുപോലുമില്ലാത്ത പ്രണയ,സൌഹൃദ മെസ്സേജുകള്‍ ,യാന്ത്രികമായ കുശലാന്വേഷണങ്ങള്‍......നാട്ടപ്പാതിരവരെ  മൊബൈലും നെറ്റും ഒക്കെയായി ഇരുന്നിട്ടുണ്ട്.....അങ്ങനെ മനസ്സുതുറന്നു സംസാരിക്കുന്നതെങ്ങനെയാണെന്ന് ഞാന്‍ മറന്നു പോയി......നേരില്‍ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുന്നവര്‍  ചാറ്റിങ്ങിനിടക്ക് വാചാലരാകുന്നു ......പലര്‍ക്കും ബോറടിക്കുമ്പോള്‍ മാത്രം ആവശ്യം വരുന്ന ഒന്നാണ് സൗഹൃദം  എന്നെനിക്കു തോന്നിയിട്ടുണ്ട്....പക്ഷെ അതിനിടയില്‍ വേറിട്ട്‌ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ ഓര്‍ത്തപ്പോള്‍ ഇത് നിര്‍ത്താനും തോന്നിയില്ല........ഒരു മഴയുള്ള രാത്രി ജോലിക്ക് ചേരാനുള്ള രേഖകളെല്ലാം നന്നായി എടുത്ത് വെച്ച് പഴയ കോളേജ് സുഹൃത്തുക്കളെയും തേടി ഞാന്‍ ഫേസ്ബുക്കിലെത്തി.എന്നെക്കാത്ത് ഒരു ഫ്രെണ്ട് റിക്വസ്റ്റ് കിടക്കുന്നു....ഞാന്‍ ആ പേര് ഒന്നുകൂടെ നോക്കി....അത് അവന്‍ തന്നെ...
                      സ്കൂളിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ മനസ്സില്‍ വിചാരിച്ചതാണ് ഇനി ഒരിക്കലും അവരെ രണ്ടുപേരെയും കാണാനിടയാകരുതെയെന്നു ....ഒരാളോടുള്ള അടങ്ങാത്ത പ്രേമം,രണ്ടാമത്തെയാളോടുള്ള  തീവ്രമായ വെറുപ്പ്‌......ഓരോരുത്തരുടെ ജീവിതത്തിലും ഓരോരുത്തരും നായകന്മാരാണ്,വെറുപ്പുതോന്നുന്നവരെല്ലാം വില്ലന്മാരും.ജീവിതത്തില്‍ എപ്പോഴെങ്കിലും  ഒരാളെ ശത്രുവായി കണ്ടിട്ടുണ്ടെങ്കില്‍  അത് അവനെ മാത്രമായിരുന്നു,ഹേമന്ത്.......
                           "hemanth wants you to be your friend in facebook"
ഞാന്‍ അവന്റെ മെസ്സേജ് വായിച്ചു...."ഡാ  നമുക്ക് വീണ്ടും തല്ലുകൂടാം.........accept ചെയ്തില്ലെങ്കില്‍ നിന്റെ തലമണ്ട ഞാന്‍ തല്ലിപ്പോളിക്കും.....ഓര്‍മയുണ്ടല്ലോ?
അതൊന്നും ഞാന്‍ ഇപ്പോള്‍  ഓര്‍ക്കാന്‍ ശ്രമിക്കാറില്ല...പക്ഷെ അവന്‍ വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു....സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസള്‍ട്ട്‌ വന്നു  മഴയത്ത് ചുവന്ന  റിബണും വെള്ളക്കൊടിയുമായി ഈന്‍ഖിലാബ് വിളിച്ചുള്ള വിജയാഘോഷത്തിന്റെ സമയം....നല്ല മഴയുണ്ട്......ഞങ്ങളുടെ ആവേശത്തെ മഴക്കും കെടുത്താനായില്ല...അതിനിടക്ക് തോറ്റത്തിന്റെ ദേഷ്യം തീര്‍ക്കാന്‍ വടിയും കല്ലും എടുത്ത് അവനും അവന്റെ ചങ്ങാതിമാരും വരുന്നത്....അടിക്കിടയ്ക്കു അവന്റെ തല്ലു കൊണ്ട് നെറ്റിയില്‍ നിന്നും ചോര ഒലിപ്പിച്ചു ഞാന്‍ ഗ്രൗണ്ടില്‍ വീണു കിടന്നു....ഓര്‍മ വരുമ്പോള്‍ തലയില്‍ ഒരു കെട്ടുമായി ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു....എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ ...അവന്‍ ചെയ്ത ക്രൂരതകളുടെ ലിസ്റ്റ്  ഇനിയും ഉണ്ട്.....
                അവന്റെ മെസ്സേജ് എനിക്ക് ഇഷ്ട്ടപ്പെട്ടു....പതിവുപോലെ വില്ലനെ ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി....ഇപ്പോള്‍ പിരിഞ്ഞിട്ടു അഞ്ചാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ....ഞാന്‍ ആ ഫ്രെണ്ട് റിക്വസ്റ്റ് സ്വീകരിച്ചു....
                 ഹേമന്ത്  ഇപ്പോള്‍ ഹിന്തു പത്രത്തില്‍ ഒരേ സമയം ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്റ്റും  ആണ്.പത്രത്തില്‍ അവന്റെ ഫോട്ടോകളും കാര്‍ട്ടൂണുകളും അടിച്ചു വരുന്നത് മേഘനാഥന്‍  എന്ന പേരിലായിരുന്നു......ആ പേരില്‍ എന്തോ ഉള്ളത് പോലെ തോന്നി....പിന്നീടുള്ള വൈകുന്നേരങ്ങളിലും രാത്രികളിലും ഫെസ്ബുക്കിന്റെ താളുകളില്‍ ഞങ്ങള്‍ കണ്ടുമുട്ടി....നിഷ്കളങ്കമായ  അവന്റെ തമാശകള്‍ക്കായി  ഞാന്‍ കാത്തിരിക്കും....രാഷ്ട്രീയ രംഗങ്ങളില്‍ കാര്യമായ ഒച്ചപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ പത്രത്തില്‍ മേഘനാഥന്റെ കാര്‍ട്ടൂണുകള്‍ക്കായി തിരയും......അവന്റെ കാര്‍ട്ടൂണുകളില്‍ വിരിയുന്ന  ചിരിക്കിടയില്‍ പൊള്ളുന്ന സാമുഹ്യ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു........
                      നല്ല മഴയുള്ള രാത്രികളില്‍ ഹേമന്ത് പഴയ  കാര്യങ്ങള്‍ പലതും എന്നെ ഓര്‍മിപ്പിച്ചു  കൊണ്ടിരിക്കും.....സ്ക്കൂളിനടുത്തുള്ള കനാലില്‍ എന്ന തള്ളിയിട്ടു കൈകൊട്ടി ചിരിച്ചതും,ഫുള്‍ മാര്‍ക്ക് കിട്ടിയ എന്റെ ഉത്തരക്കടലാസ് തുണ്ട് തുണ്ടമാക്കി കീറി ക്കളഞ്ഞതും ,വിജയന്‍  മാഷിന്റെ തല്ലു കിട്ടിയതും.അവന്റെ കൈ മുറിഞ്ഞതും...എല്ലാം  പറഞ്ഞിട്ട്  ചോദിക്കും നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ ?
ഞാന്‍ തമാശയ്ക്ക് മറുപടി പറയും "ഉണ്ട് ?
ഉടന്‍ അവന്റെ മറുപടി വരും 'ഉണ്ടെങ്കില്‍ നീയത് മനസ്സില്‍ വെച്ച മതി അതെങ്ങാനും പുറത്ത് കാണിച്ചാല്‍ അറിയാലോ? ഞാന്‍ നിന്നെ ശരിയാകും....
                        അവന്‍ ഇപ്പോഴും പഴയ ഗുണ്ട കുട്ടിതന്നെ ..കുട്ടിക്കളി ഒട്ടും മാറീട്ടില്ല......
                   ഫേസ്ബുക്കില്‍ ദിവസവും എന്തെങ്കിലും ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യും...എല്ലാം അവന്റെ ക്യാമറയില്‍ ഒപ്പിക്കുന്ന കുസൃതിത്തരങ്ങള്‍.......ചിത്രങ്ങളില്‍ പലതിലും മനോഹരമായ കവിത ഒളിഞ്ഞു കിടന്നിരുന്നു.....മഴയെ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ അവന്റെ വിരുത് അപാരമായിരുന്നു......മേഘനാഥന്റെ മഴ ചിത്രങ്ങള്‍ക്ക്  ഫേസ്ബുക്കില്‍ ആയിരക്കണക്കിന് ആരാധകരുണ്ട്....അതില്‍ ഒരു പുതിയ ആരാധകനായി ഞാനും.......
                  ഒരു ഇടവപ്പാതി കഴിഞ്ഞു കോരിച്ചൊരിയുന്ന മഴയത് അവന്‍ ഫേസ്ബുക്കില്‍ പുതിയൊരു ചിത്രം അപ്‌ലോഡ്‌ ചെയ്തു.....ഇലത്തുമ്പില്‍ നിന്നും ഇട്ടിവീഴാറായ  മഴതുള്ളി........ചിത്രത്തിന്റെ പേര് "മഴതുള്ളി ഇലയോട് പറഞ്ഞത്..."ചിത്രവും പേരും എന്നെ വല്ലാതെ അസ്വസ്ഥനാക്കി....മഴതുള്ളി എന്താവും ഇലയോട് പറഞ്ഞിട്ടുണ്ടാവുക....ഇലയുടെ ജീവിതത്തില്‍ ആനന്തം നിറച്ചു വിരലിലെണ്ണാവുന്ന നിമിഷങ്ങള്‍ മാത്രം മഴതുള്ളി ജീവിക്കുന്നു.....ഒടുവില്‍ മരണത്തിനും ജീവിതതിനുമിടയ്ക്കു പിരിയാന്‍ വയ്യാതെ,ഇലതുമ്പത്  തൂങ്ങിക്കിടക്കുന്നു......
പിന്നെ താഴെ വീണുടഞ്ഞു ഇല്ലാതായിത്തീരുന്നു .....ഇതിനിടയില്‍ തീര്‍ച്ചയായും പറഞ്ഞതിലേറെ പറയാന്‍ ബാക്കിയുണ്ടാകും.........
                         കുറെ കാലാമായി ചോദിക്കണമെന്ന് വിചാരിച്ച ആ ചോദ്യം ഞാന്‍ അപ്പോള്‍ തന്നെ അവനോട ചോദിച്ചു.....'എന്താടാ നിനക്ക് മഴയോട് നിനക്കിത്ര ഇഷ്ടം?
അഞ്ചു മിനിട്ടിനുള്ളില്‍ വലിയൊരു മറുപടി കിട്ടി........
"ദാ,ഞാന്‍ ജനിച്ചത്‌ നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസമായിരുന്നു.....പിന്നീടങ്ങോട്ട് ഓര്‍മകള്‍ക്കെല്ലാം  മഴയുടെ അകമ്പടിയുണ്ടായിരുന്നു....മുത്തശ്ശിയുടെ മടിയിലിരുന്നു മഴയത്ത്‌ ആലിപ്പഴം വീഴുന്നത് നോക്കിയിരുന്നത് മനസ്സില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമായി ഫ്രൈം ചെയ്തു കിടപ്പുണ്ട്,പിന്നെ അച്ഛന്റെ കൈപിടിച്ച് ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ എന്റെ പുള്ളിക്കുട  നനയ്ക്കാന്‍ മഴ പെയ്തിരുന്നു.....എന്റെ കുഞ്ഞനിയത്തിയെ  ദൈവം തന്നതും ഒരു മഴക്കാലത്തായിരുന്നു.....മഴയത്ത്‌ വയലില്‍ വെള്ളം കയറുമ്പോള്‍ കൂട്ടുകാരുടെ കൂടെ ചൂണ്ടയിടാന്‍ പോകുന്നത് കുട്ടിക്കാലത്തെ മഴ ഓര്‍മയാണ്.......ഒടുവില്‍ വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന ഇഷ്ടം,നിന്റെതാനെന്നറിഞ്ഞിട്ടും അവളോട്‌ പോയി പറഞ്ഞതും ഒരു പേരുംമഴയത്തായിരുന്നു,നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല അവളുടെ ചിലങ്കയുടെ താളം പോലെയായിരുന്നു അന്നൊക്കെ മഴ പെയ്തിരുന്നത്........
                     വായിച്ചവസാനിച്ചപ്പോള്‍  കണ്ണടയുരി  മേശപ്പുറത്ത് വെച്ച്  ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു....ആ ചിലങ്ങയുടെ താളം ഇന്നും മനസ്സിലുണ്ട്.....അന്നത്തെ മഴയ്ക്ക്‌ മാത്രമല്ല ഇന്നത്തെ മഴയ്ക്കും അവളുടെ ചിലങ്കയുടെ മിടിപ്പുതന്നെയാണ്......ഞങ്ങളുടെ പ്രണയം രണ്ടുപേരുടെയും വീട്ടില്‍ അറിയിച്ച് പ്രശ്നമാക്കിയാണ് അന്നവന്‍ പ്രതികാരം ചെയ്തത്...പിന്നീടൊരിക്കലും പരസ്പരം സംസാരിച്ചിട്ടില്ല....കണ്ണുകളില്‍ നോക്കിയിട്ടില്ല,പിന്നീടെപ്പോഴോ അവള്‍ കോളേജില്‍ വേറെ ഏതോ ഒരുത്തനുമായി പ്രണയത്തിലായെന്നു  മാത്രം കേട്ടു.....    
               ഇവിടെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥ പ്രണയത്തിന്റെ വേദന പേറുന്ന വില്ലനെ ഇഷ്ട്ടപ്പെടാണോ അതോ നായകനെ ഇഷ്ട്ടപ്പെടാണോ........? സത്യത്തില്‍ കഥയിലെ നായകനും വില്ലനും ഒരേ തരക്കാരാണല്ലോ .............?
                 ഹേമന്ത് വീണ്ടും എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  പലതും ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു....അലസമായി കയറിയിറങ്ങിയിരുന്ന   ഫേസ്ബുക്കില്‍ ഞാന്‍ പ്രതീക്ഷയോടെ കയറിച്ചെല്ലാന്‍ തുടങ്ങി.....യാന്ത്രികമായ ജോലിത്തിരക്കുകള്‍ കഴിഞ്ഞാല്‍ അവന്‍ എനിക്കൊരാശ്വാസമായി മാറി.....     
                കഴിഞ്ഞ ഒരാഴ്ചയായി ഹെമന്തിനെ കണ്ടതേയില്ല....അവസാനമായി ഒരു ചിത്രവും മെസ്സേജും മാത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്....ഇലത്തുമ്പില്‍ നിന്നും ഇറ്റിവീഴുന്ന മഴതുള്ളി.......വളരെ സൂക്ഷ്മമായി ക്യാമറയില്‍ പകര്‍ത്തിയതാണ്......ചിത്രത്തിന് കൊടുത്തിരിക്കുന്ന പേര് "പറഞ്ഞു കൊതി തീര്‍ന്നിട്ടില്ല" എന്നായിരുന്നു.....ഇടുക്കിയില്‍ ആദിവാസികളുടെ മഴയാഘോഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പോവാനുള്ള കാര്യം അവന്‍ പറഞ്ഞിരുന്നു,ഞാന്‍ കാത്തിരുന്നു........ 
               രാവിലെ പത്രമെടുത്ത്‌ വന്ന മണിക്കുട്ടി വിളിച്ചു പറഞ്ഞു "ഇടുക്കിയില്‍ ഉരുള്‍പ്പോട്ടി  എട്ടു ആളുകള്‍ മരിച്ചു....ഈ മഴ വല്യ ശല്യമായല്ലോ......" കേട്ടപ്പോള്‍ നെഞ്ജോന്നു പിടഞ്ഞു.പെട്ടെന്ന് പേപ്പര്‍ പിടിച്ചു വാങ്ങി എട്ടു പേരില്‍ അവന്നുണ്ടാവരുതെ എന്ന് മാത്രം പ്രാര്‍ഥിച്ചു പേപ്പര്‍ തുറന്നു ...... main heading നു താഴെയ്യുള്ള ചെറിയ വാര്‍ത്ത കണ്ണിലുടക്കി "മഴയുടെ കാമുകന്‍ യാത്രയായി"
                    പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ഫേസ്ബുക്കില്‍ കയറിയില്ല.അവന്റെ ചിത്രങ്ങളും തമാശകളും മരിക്കാത്ത ഓര്‍മകളുമായി അവിടെ എന്നെ കാത്തു കിടപ്പുണ്ടാവും.....ഏറെ നാളുകള്‍ക്കു ശേഷം നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക്‌ അവളുടെ ചിലങ്കയെക്കാള്‍ അവന്റെ  ചിത്രങ്ങളുടെ സൗന്ദര്യമുണ്ടായിരുന്നു...ആ മഴ എന്നെ വീണ്ടും ഫേസ്ബുക്കില്‍ എത്തിച്ചു.ഫ്രെണ്ട് ലിസ്റ്റില്‍ അവന്റെ മഴതുള്ളി ഫോട്ടോ അവിടെത്തന്നെയുണ്ട്....മരിച്ചിട്ടും മരിക്കാതെ എത്രയോ പേര്‍ ഇതുപോലെ ഫേസ്ബുക്കില്‍ ജീവിക്കുന്നുണ്ടാകും....അവരുടെ അക്കൌണ്ടില്‍ സ്വീകരിക്കപ്പെടാന്‍ കാത്തുകിടക്കുന്ന ഫ്രെണ്ട് ലിസ്റ്റുകള്‍.....ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൊണ്ട് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചു....അപ്പോഴേക്കും പുതിയൊരു ഫ്രെണ്ട് റിക്വസ്റ്റ്.......പഴയ ചിലങ്കയുടെ താളം......"ഡാ നമുക്ക് ഫ്രെന്സാവാം.."...കണ്ടപ്പോള്‍ ഒരുതരം നിര്‍വികാരത മാത്രം.........ഹും പ്രണയത്തിന്റെ അവസാന വാകാനല്ലോ സൗഹൃദം......ആത്മാര്‍ഥമായ  സൗഹൃദം മരണത്തിനപ്പുറം ഹൃദയത്തിലൊരു മഴത്തുള്ളിയായ് പെയ്തൊഴിയാതെ കിടക്കുന്നു.....ഡിലീറ്റ് ചെയ്തു കണ്ണ് തുടച്ചു എണീറ് വരുമ്പോള്‍ മണിക്കുട്ടിയുടെ fm റേഡിയോ പാടിതുടങ്ങിയിരുന്നു.
                                               ഗാനമായ് വന്നു നീ......
                                                     മൌനമായ്   മാഞ്ഞു നീ....
മായുകില്ലെന്‍ ഓര്‍മയില്‍.....

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഞാന്‍ ഒരു മഴ

-അവന്തിക-

എനിക്ക് മുകളില്‍ ഇരുണ്ട് കൂടുന്ന മേഘങ്ങള്‍ 
ഒന്ന് പെയ്തു തോര്ന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു...
തോരാതെ പെയ്യുന്ന ആ മഴ എന്നെ 
അകലേക്ക്‌ ഒഴുക്കി കൊണ്ടുപോയിരുന്നെങ്കില്‍...
ഒഴുകിയൊഴുകി പുഴയോടും പിന്നെ കടലിനോടും ചേര്‍ന്ന്...
തിരയായ്‌ ഉയര്‍ന്നു പൊങ്ങി...
നിന്റെ കാലിനെ തഴുകി തലോടി...
ആകാശത്തെ പ്രണയിച്ചു ജലബാഷ്പമായ്‌ മുകളിലേക്ക്...
നിന്റെ ശിരസ്സിനു മുകളില്‍ പഞ്ഞിക്കെട്ടു കണക്കെയുള്ള  മേഘമായ്
മതിവരുവോളം പാറി നടന്നു...
ഒരു നാള്‍ ഞാനും മഴയായ് 
നിന്നില്‍ പെയ്തിറങ്ങും...

Protected by Copyscape DMCA Takedown Notice Infringement Search Tool