"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ജൂലൈ 18, 2016

കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി

-ഷിബിന്‍ ബാലകൃഷ്ണന്‍

പെരും മഴ പെയ്യുമ്പോള് കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി തുഴയണം.പുതുമഴ മണ്ണിനെ പുണരുന്ന മണം ആസ്വതിക്കണം.ഉറവപൊട്ടിയ ഇടവഴികളില് വച്ച് നെറ്റിയാപോട്ടന് മീനുകളെ പിടിച്ച് ചില്ലുകുപ്പിയില് ഇടണം.അക്ക്വോറിയവും ഗോള്ഡ് ഫിഷും ഒക്കെ ഉള്ള കൂട്ടുകരനോടുള്ള അസൂയ മാറ്റണം. സങ്കടം വരുമ്പോള് അതിനെ തിരിച്ചു ഒഴുക്കിവിട്ട് ചിരിക്കണം. മഴ പെയ്യുമ്പോള് അച്ഛമ്മയുടെ മടിയില് ഇരുന്നു തീരാത്ത കഥകള് കേള്ക്കണം.കേട്ട കഥകളിലെ ആലിപ്പഴം വീഴുന്നതും കാത്തു കണ്ണിമ വെട്ടാതെ കാത്തിരിക്കണം.ആലിപ്പഴം ഒരിക്കലും കണ്ടില്ലെങ്കിലും പിന്നെയും മോഹിക്കണം.വറുതിക്കാലത്തെ വൈകുന്നേരങ്ങളില് പഞ്ചസാര ഇല്ലാത്ത കട്ടന്‍ ചായക്ക് തേങ്ങാപ്പൂളും കൂട്ടികഴിച്ച് മഴയുടെ തണുപ്പിനോട് കൂട്ടുകൂടണം.ചക്കക്കാലം കഴിയുമ്പോള് ചേമ്പിന് തണ്ടിന്റെയും മുരിങ്ങ ഇലയുടെയും ഒക്കെ കൂട്ടാനും കൂട്ടി റേഷനരിയുടെ ഒട്ടുന്ന ചോറുണ്ണണം.മഴപോലെ പെയ്യുന്ന അമ്മയുടെ സങ്കടങ്ങള്ക്ക് കാതുകൊടുക്കണം. ഓടുപോട്ടിച്ചു മഴ പെയ്യുമ്പോള് അതില് തോണി ഒഴുക്കണം.പുള്ളിക്കുടയും ചൂടി സ്കൂളില് പോണം.യാത്രയില് മുന്നിലേക്ക് ചാടി വീഴുന്ന പോക്കാച്ചി തവളകളെ കണ്ണുരുട്ടി പേടിപ്പിക്കണം.സ്കൂള് വിട്ടു വരുബോള് മഴ വെള്ളത്തിലും ചളി വെള്ളത്തിലും ആറാടി ചന്ദനകളര് യൂനിഫോമിന്റെ കളര് മാറ്റണം.മഴ നനഞ്ഞതിനു അമ്മയോട് വഴക്ക് കേള്ക്കണം.ആ വഴക്ക് കേട്ടു പതുങ്ങി വന്നിരുന്ന പനി പേടിച്ചു പമ്പകടക്കുന്നത് നോക്കി ചിരിക്കണം.കാറ്റ് വന്ന് മണ്ണെണ്ണ വിളക്ക് കെടുത്തുന്നത് വരെ പഠിക്കണം.പുസ്തകം മടക്കി വച്ച് മഴയുടെ താരാട്ട് കേട്ട് ഉറങ്ങണം.ഉണങ്ങാത്ത യൂണിഫോമും ഇട്ട് അടുത്ത ദിവസം വീണ്ടും സ്കൂളില് പോണം.മലയാളം ക്ലാസ്സില് ഇരുന്നു മഴപ്പാട്ട് പാടണം.

" ചറ പറ ചറ പറ പെയ്യുന്നു
ചാടുകുടു ചാടുകുടു കേള്‍ക്കുന്നു
മാനത്തപ്പന്‍ പത്തായത്തില്‍ തേങ്ങ പെറുക്കി ഇടുന്നല്ലോ...."


പേരും മഴ പെയ്യുന്നു..... മണ്ണിലും...മനസ്സിലും....

Protected by Copyscape DMCA Takedown Notice Infringement Search Tool