"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, ഫെബ്രുവരി 26, 2013

കണിക്കൊന്നപൂക്കള്‍

-വര്‍ഷ മനോഹര്‍ -

ഇടവേളകളില്ലാത്ത ജോലി അയാളില്‍ വല്ലാത്ത മടുപ്പുളവാക്കി ... സമയം രാത്രി 12.05 .. ഒരു പുതുദിനം പുലര്‍ന്നിരിക്കുന്നു .....എന്നും ചെയ്തു മടുത്ത പ്രോഗ്രാമുകളില്‍ തുടങ്ങുന്ന മറ്റൊരു നശിച്ച ദിവസം ...  ഒരു കൈയ്യകലെ  ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ ചിലച്ചു തുടങ്ങി ... '2 മെസ്സേജസ്  ഫ്രം രാധിക പ്രദീപ്‌ '
അത് അയാള്‍   വായിക്കാന്‍  തുനിഞ്ഞില്ല ..... 'കേരള മഹിള അസോസിയേഷന്‍ ' എന്ന വനിതാ ക്ലബ്ബിന്റെ   അന്നത്തെ ആനുവല്‍ ഡേ സെലിബ്രേഷനില്‍ താന്‍ കൂടെ ചെല്ലാത്ത തിന്റെ  ഇംഗ്ലീഷ് കലര്‍ന്ന ശകാരങ്ങള്‍  ...അല്ലെങ്കില്‍ പലര്‍ക്കും ഫോര്‍വേഡ് ചെയ്തതില്‍ നിന്നും തനിക്കും അബദ്ധത്തില്‍ അയച്ചുപോയ 'ഗുഡ് നൈറ്റ്‌ വിഷസ് 'എന്ന കഴമ്പില്ലാത്ത ഫോര്‍മാലിറ്റീസ് ..  ആ മെസ്സജുകള്‍ക്ക് അതില്‍ കൂടുതലൊന്നും സമ്മാനിക്കാന്‍  ആകില്ലെന്ന്  അയാള്‍ക്ക്  ഉറപ്പായിരുന്നു ചുമരില്‍ ചില്ലിട്ടു വച്ച വിവാഹഫോട്ടോയിലേക്ക് അയാള്‍ പുഛത്തോടെ ഒന്ന് നോക്കി ... അതിനു താഴെയുള്ള ആ വാചകങ്ങളും .... 'മെയ്ഡ്  ഫോര്‍ ഈച്  അദര്‍  ' ..
            വിവാഹത്തിന് തന്റെ ചെവിയിലായി പറഞ്ഞു കേട്ട നിരവധി വാചകങ്ങള്‍ .. 'യു ആര്‍ ലക്കി ',പെര്‍ഫെക്റ്റ്‌ സെലെക്ഷന്‍',,
     ശരിയാണ് .........  പെര്‍ഫെക്റ്റ്‌  , ഗുഡ് ലൂകിംഗ് , വെല്‍ എഡ്യൂ കേറ്റഡ്‌ , വെല്‍ എംപ്ലോയീഡ് , അതില്പരം എന്ത് ക്വാളിറ്റി ഉള്ള ഒരു പെണ്ണിനെയാണ് വിവാഹകമ്പോള ത്തില്‍  പേര്  രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഒരു യങ്ങ് സോഫ്റ്റ്‌വെയര്‍  എന്‍ജിനീര്‍ പ്രതീക്ഷിക്കേണ്ടത്?..........
                                                                                                                                                                                                                             വിവാഹം ഉറപ്പിച്ചതിനു ശേഷം നടന്ന സൈബര്‍ ചാറ്റിങ്ങിനൊ മൊബൈല്‍ ഫോണ്‍ സല്ലാപങ്ങള്‍ക്കോ അവരെ പരസ്പരം അറിയിക്കാന്‍ കഴിഞ്ഞില്ല .  നേരം ഇരുട്ടുമ്പോള്‍  ഒരു മെസ്സേജ് .. 'ഗുഡ് നൈറ്റ്‌ ഡിയര്‍ '  അല്ലെങ്കില്‍ 'ഐ മിസ്സ്‌ യു....'   വിവാഹത്തിന് ശേഷം സംസാരിച്ചതിലേറെയും  'ഇന്‍ഫോസിസ് 'ന്റെയും  'ടി. സി.സ്‌ 'ന്റെയും ഷെയര്‍ മാര്‍ക്കറ്റ്‌ സ്റ്റാറ്റസ് .. ഒരുമിച്ചു യാത്ര ചെയ്തതിലധികവും ബാംഗ്ലൂര്‍ നഗരത്തിലെ  ഷോപ്പിംഗ്‌ മോളുകകിലും നിശാ ക്ലബ്‌ കളിലും ..........  ഒരു കടല്‍ക്കാറ്റേകാന്‍ കൊതിക്കുന്ന പൂവിനെ തഴുകാന്‍ കൊതിക്കുന്ന അയാളുടെ മനസ്സ് അവള്‍ ഒരിക്കലും അറിഞ്ഞില്ല .... അറിയാന്‍ ശ്രമിച്ചില്ല.......
               പ്രീ പ്ലാന്‍  ചെയ്ത പ്രോഗ്രാമുകള്‍ പോലെ അവര്‍ ജീവിതം തള്ളി നീക്കി ..
കണ്ണുകളില്‍ ഉറക്കം നിഴലിച്ചു തുടങ്ങി ... അതിനെ അവഗണിക്കാനായി കോഫി മെയ്ക്കറില്‍ നിന്നും കപ്പിലേക്ക് നിറച്ച ആ ഒരു കപ്പ്‌ കാപ്പി അയാള്‍ ചുണ്ടോടു ചേര്‍ത്തു .. എന്നിട്ട് ഒരു മൂഡ്‌ ചെയ്ജിനു വേണ്ടി ലോഗിന്‍ ചെയ്തു ഫേസ് ബുക്കിലേയ്ക്ക് ...
അന്നും വോള്ളില്‍ പുതുതായൊന്നും കാണാനുണ്ടായിരുന്നില്ല ..... കണ്ടു മടുത്ത ഹായ് ... ബൈ..... കള്‍ ...
   പെട്ടെന്ന് ആ കണ്ണുകള്‍ എന്തിലോ ഉടക്കി .. ആ ദിവസം .... അന്നായിരുന്നു നവംബര്‍ 1 ' കേരളപ്പിറവി ദിനം '.
 ഏതോ ഒരു സുഹൃത്ത്‌ ഷെയര്‍ ചെയ്ത ആ ഫോട്ടോയില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു വൃത്തികേടാക്കിയ ആ മനോഹര വരികള്‍ അയാള്‍ വായിച്ചെടുത്തു......
                            "മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
                             മണവും മമതയും ഇത്തിരി കൊന്നപൂവും "
 അയാള്‍ കണ്ണുകളടച്ച്  കസേരയിലേക്ക്  ചാഞ്ഞു .....  ഓര്‍മകളുടെ ശ്മശാനത്തില്‍ അയാള്‍ തിരഞ്ഞു......
അറിഞ്ഞു കൊണ്ട് കുഴിച്ചു  മൂടിയ ചില മധുരസ്മരണകളുടെ ആ കല്ലറ ...     .കൃത്യമായി പറഞ്ഞാല്‍ 17 വര്‍ഷം  മുമ്പുള്ള  ആ മഴക്കാലം ...
 ട്രെയിനിലെ ജനല്‍പാളിയിലൂടെ ഇറ്റിറ്റു മഴത്തുള്ളികളെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവന്‍ നോക്കി നിന്നു ... അവന്റെ 14 വര്‍ഷത്തെ ജീവിതത്തില്‍ അവന്‍ മഴ അസ്വദിച്ചത്  വിരലിലെണ്ണാവുന്നത്ര തവണ മാത്രമായിരുന്നു .
അപ്രതീക്ഷിതമായി അച്ഛനൊരു സ്ഥലംമാറ്റം ഡല്‍ഹിയില്‍ നിന്ന്  അമൃത്സറിലേക്ക് .. പെട്ടന്ന് അവിടെ ഒരു താമസ സ്ടലവും സ്കൂളില്‍ അഡ്മിഷനും കിട്ടാന്‍ പ്രയസമായത് കൊണ്ട് ഇനി എതാണ്ട് ഒരു വര്‍ഷം നാട്ടില്‍...... മഴയുടെയും ഓണത്തിന്റെയും വിഷുവിന്റെയും  നാട്ടില്‍........... അവിടെ ഒരു സാധാരണ സ്കൂളില്‍ അഡ്മിഷന്‍.. അച്ഛനും അമ്മയ്ക്കും ഒരുപാടു അസൗകര്യം ആയെങ്കിലും ഈ മാറ്റം അവന്റെ സ്വപ്നം ആയിരുന്നു ... ഡല്‍ഹിയിലെ ഫ്ലാറ്റ് മുറിയില്‍ ഫാസ്റ്റ് ഫുഡില്‍ ഒതുക്കിയ ആഘോഷങ്ങളില്‍  നിന്നും ദൈവത്തിന്റെ   സ്വന്തം നാട്ടിലേക്ക് ഒരു യാത്ര.... മലയാള സിനിമകളില്‍  നിന്നും അവന്‍ സ്വപ്നം കണ്ടുതുടങ്ങിയ ആ മണ്ണിന്റെ ഗന്ധം അവനെ വല്ലാതെ സന്തോഷിപ്പിച്ചു.....മുത്തഛനും മുത്തശ്ശിയും ഒരുപാട് കഥകളും നിറഞ്ഞ ആ ലോകത്തിനു പുലര്‍കാലത്തെ ഒരു മഞ്ഞു തുള്ളിയുടെ ആയുസ്സേ ഉണ്ടായിരിക്കൂ എന്നവന്  അറിയാമായിരുന്നെങ്കിലും അതവന് ഒരു സ്വര്‍ഗമായിരുന്നു .......
          ടൈയുടെയും ഓവര്‍ക്കോട്ടിന്റെയും ഐഡന്റിറ്റി കാര്‍ഡിന്റെയും ആഡംബങ്ങളോ ഹലോ കളുടെയും താങ്ക്യുകളുടെയും    ഫോര്‍മാലിറ്റികളോ ഇല്ലാത്ത ക്ലാസ്സ്മുറികള്‍...  ആ ക്ലാസ്സ്മുറികളില്‍  വച്ച് എപ്പോഴോ അവളെ അവന്‍ ശ്രദ്ധിച്ചു തുടങ്ങി... രണ്ടാമത്തെ ബെഞ്ചിന്റെ  വലത്തേ അറ്റത്തായി ഇരുന്നിരുന്ന ആ വഴക്കാളിയെ .....
ഡല്‍ഹിയില്‍ കണ്ടുമറന്ന നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളുടെ ഷയിനിങ്ങ് സ്കിനോ വെളുത്ത നിറമോ ഇല്ല ... കാച്ചിയ എണ്ണ മണക്കുന്ന മുടി , അതിന്റെ മെഴുക്ക്‌ ആ വെളുത്ത ഷര്‍ട്ടിനെ വൃതികേടാക്കിയിരുന്നെങ്കിലും അതിനും ഒരു ചന്തമുണ്ടെന്നവന് തോന്നി .... ആ എണ്ണക്കറുപ്പ്‌ മുഖവും ,പല്ലുകാട്ടിയുള്ള ചിരിയും , ഞാവല്‍പഴം നിറം പിടിപ്പിച്ച നാക്കും നുണക്കുഴിയും .... അതിനൊക്കെ ഒരു വല്ലാത്ത ഭംഗിയുള്ളതായി അവനു തോന്നി .... "അനുപമ , ആ അവസാനത്തെ 4 വരികള്‍ ഒന്ന് വായിച്ചേ..."
മലയാളത്തിന്റെ മാധവന്‍ സാറിന്റെ ശബ്ധമാണ് .. അതിലൂടെ അവനാ പേര്  അറിഞ്ഞു ... 'അനുപമ' ...
  അവളുടെ ശബ്ധത്തിലാണ് വൈലോപ്പിള്ളിയുടെ ആ വരികള്‍ അവന്‍ ആദ്യമായി കേള്‍ക്കുന്നത് ...
                       "  ഏതു ദൂസര സങ്കല്പത്തില്‍  വളര്‍ന്നാലും
                         ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
                           മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
                              മണവും മമതയും ഇത്തിരി കൊന്നപൂവും .."..
...ചെറുപ്പത്തിലെപ്പോഴോ പഠിച്ചു മറന്ന മലയാള അക്ഷരങ്ങള്‍ കൂട്ടി വച്ച് വളരെ പണിപ്പെട്ട് അവനാ വരികള്‍ വായിച്ചെടുത്തു...  വീണ്ടും വീണ്ടും വായിച്ചു.... ഓരോ വായനയിലും അവനാ വരികളെ കൂടുതല്‍ കൂടുതല്‍ പ്രണയിച്ചു....       അവളോടു സംസാരിക്കണമെന്ന് അവന്‍ ഒരുപാടു ആഗ്രഹിച്ചു .. പക്ഷെ, അവന്‍ അതിനു തുനിഞ്ഞില്ല ...
മുഖത്തോട് മുഖം വന്ന നിമിഷങ്ങളെല്ലാം ഓരോ പുഞ്ചിരികള്‍ കൊണ്ട് തള്ളി നീക്കി ..........ആ ചിരിയിലൂടെ പലതും പറയാതെ പറഞ്ഞു ... പലതും പറയാതെ അറിഞ്ഞു...........
ഒരു ഉച്ചനേരം അനുപമ അവന്റെ അടുത്തേക്ക് വന്നു .. ഒരു ഇലപ്പൊതി നീട്ടി..
"എടുത്തോളൂ..,  അമ്പലത്തിലെ പായസാണ് ......   വഴിപാടുണ്ടായിരുന്നു...  ഇന്നെന്റെ പിറന്നാളാ ....."
അവന്‍ ഒരു നുള്ള്  പായസമെടുത്ത് വായിലേക്കിട്ടു.. എന്നിട്ടാശംസിച്ചു .. "ഹാപ്പി ബെര്‍ത്ത് ഡേ  അനുപമ .."
അവള്‍ ഒന്ന് പുഞ്ചിരിച്ചു ..........അവളില്‍ അവനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം ആ ചിരിയിലെ നിഷ്കളങ്കതയായിരുന്നു .. അവള്‍ ആരോടും കളവു പറഞ്ഞതായി അവനറിയില്ല ... അങ്ങനെ കേട്ടിട്ടു കൂടിയില്ല ..
 ആ ചിരിയിലെ നിഷ്കളങ്കതയും , വാക്കുകളിലെ സത്യസന്ധതയും  അവനിതു വരെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളില്‍ നിന്നും അവളെ വേറിട്ടു നിര്‍ത്തി . വിള കൊയ്യാന്‍ കാത്തു നില്‍ക്കുന്ന വയലോരങ്ങളില്‍ , പൂത്തു തുടങ്ങിയ മാന്തോപ്പില്‍ , നിറഞ്ഞു കിടക്കുന്ന തോട്ടിന്‍ വക്കത്തൊക്കെയായി ആ സൗഹൃദം പൂത്തു ...തളിര്‍ത്തു..
അവള്‍ നീട്ടിയ പുസ്ടകങ്ങളിലൂടെ അവനറിഞ്ഞു .. എം.ടി യെ ഒ.എന്‍.വി യെ ബഷീറിനെ, കാലത്തെ അതിജീവിക്കാന്‍ കരുത്തുള്ള ലേഖനങ്ങളെ ...
 കടന്നു പോയ മഴയും ഓണവും മഞ്ഞുമെല്ലാം  അവരില്‍ ഓര്‍മകളായി നിറഞ്ഞു ...
അങ്ങനെ വന്നെത്തിയ വേനലവധിക്കാലത്ത് കൊന്ന പൂക്കുന്ന നാളിനായി അവര്‍ കൊതിയോടെ കാത്തിരുന്നു.... തനിക്കിതു വരെ നേരില്‍ കാണാന്‍ ഭാഗ്യം കിട്ടാതെ പോയ 'കണിക്കൊന്നപൂവ്  '....  ഇത്തവണത്തെ വിഷുകണി യില്‍ അത് വേണമെന്നത് അവന്റെ നിര്‍ബന്ധമായിരുന്നു . ഒരു പ്രഭാതത്തില്‍ അവള്‍ നീട്ടിയ ചൂണ്ടു വിരലിന്‍ ത്തുമ്പി ലൂടെ അവന്‍ കണ്ടു .. പച്ച നിറമുള്ള മൊട്ട് പൊട്ടിച്ച് പുറത്തു തല കാണിച്ചു തുടങ്ങിയ , മഞ്ഞ നിറമുള്ള കണി ക്കൊ ന്ന പൂക്കള്‍ ......
 ആ വിഷുകണി യില്‍ കൃഷ്ണന്റെ വിഗ്രഹത്തിനും വെള്ളരിക്കയ്ക്കും ഒപ്പം ആ  കണിക്കൊന്നപൂക്കളും ഉണ്ടായിരുന്നു ...   സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കൊന്നപൂക്കള്‍ ............
ആ സൗഭാഗ്യങ്ങള്‍ക്ക്‌ അധികം ആയുസുണ്ടായിരുന്നില്ല .. വിഷു കഴിഞ്ഞു രണ്ടാം നാള്‍ അവനു മടങ്ങേണ്ടി വന്നു ..
അവസാനമായി കണ്ടപ്പോള്‍ അവള്‍ക്കു നേരെ നീട്ടിയ ഓട്ടോഗ്രാഫ്  പുസ്തകത്തില്‍ ഭംഗിയുള്ള കൈപ്പടയില്‍ അവള്‍ എഴുതിയതും അതേ  വരികള്‍ ...............
ഒപ്പം സമ്മാനമായി ഒരുപിടി കൊന്നപൂവും കൊടുത്തു നിറകണ്ണുകളോടെ അവനെ അവള്‍ യാത്രയാക്കി ....
അവന്‍ മടങ്ങി .. തിരക്കാര്‍ന്ന വീഥികളിലേക്ക് , മാറ്റത്തിന്റെ വേഗവും താളവും ചൂടും അറിയുന്ന നഗരങ്ങളുടെ കറുത്ത ലോകത്തേക്ക് .....                                                                   'മെച്യ്യുരിറ്റി  ഈസ്‌ ഓള്‍ എബൌട്ട്‌ ലോസിംഗ് ഇന്നോസെന്‍സ് '..............                                                                                                                                                         എവിടെയോ കേട്ട് മറന്ന ആ വരികള്‍ അയാള്‍ ഓര്‍ത്തു .......
  അതിനുശേഷം തന്‍ കണ്ട ആരിലും ആ  നിഷ്കളങ്കമായ ചിരിയോ വാക്കുകളിലെ സത്യസന്ധതയോ ഉണ്ടായിരുന്നില്ല .....
അന്ന് നഷ്‌ടമായ ഗ്രാമത്തിന്റെ വിശുദ്ധിയില്‍ .., അവിടെ ഉപേക്ഷിച്ചു പോന്ന ഓണത്തിന്റെ വിഷുവിന്റെ കണിക്കൊന്ന പൂക്കളുടെ നന്മയില്‍ അവളും മാഞ്ഞുപോയി ......
     അന്ന് ആ കളിക്കൂട്ടുകാരിയോടു തോന്നിയ അടുപ്പത്തെ പിന്നീടൊ രിക്കലും അയാള്‍ക്ക് നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല ... ഇന്നും ..........
31 വര്‍ഷം ജീവിച്ചു എന്നോ 31 വര്‍ഷം മരിച്ചു എന്നോ പറയാം... പക്ഷെ, അതില്‍ ഓര്‍മകളായി നിലനില്‍ക്കുന്നത് ആ കുറച്ചു നാളുകള്‍ മാത്രം ...
പിന്നീടൊരിക്കലുംആ നാട്ടിലേക്കു തിരിച്ചു പോകാന്‍ സാധിച്ചിട്ടില്ല.....,പിന്നീടൊരിക്കലും കണ്ടിട്ടില്ല ... അറിഞ്ഞിട്ടില്ല .. അന്വേഷിച്ചിട്ടില്ല .........
'എവിടെയാണെങ്കിലും അവള്‍ക്കു നന്മകളെ ഭവിച്ചിട്ടുണ്ടാകൂ ...' എന്ന് സ്വയം വിശ്വസിപ്പിച്ച് അയാള്‍ നെടുവീര്‍പ്പിട്ടു ..
കണ്ണുകള്‍ ഒരു ഞെട്ടലോടെ  തുറന്നു ... സമയം 1.30 ...
ഫേസ് ബുക്ക്‌ അക്കൗണ്ട്‌  ധൃതിയില്‍  ലോഗ് ഔട്ട്‌ ചെയ്തു അയാളുടെ  വിരലുകള്‍ വീണ്ടും യാന്ത്രികമായി ചലിച്ചു തുടങ്ങി...
ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുന്‍പ്‌ ആ പോസ്റ്റിനു  ഒരു 'ലൈക്‌ 'അടിക്കാന്‍ അയാള്‍ മറന്നില്ല .....

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

അമ്മ മനസ്സ്

-അവന്തിക-



കണ്ണേ മയങ്ങു നീ
പെണ്ണായ് ജനിച്ചതീ 
അമ്മയെ കൂരിരുളില്‍ 
തളച്ചൊരീ നീചഭൂവില്‍   .....

പേരറിയാത്തവര്‍ 
കാനനപാതയില്‍ അമ്മയെ 
ആര്‍ത്തിയോടെ കീറി മുറിച്ച ദിനം.....

മാഞ്ഞില്ല മുറിവിന്റെ ആഴങ്ങള്‍ 
അവര്‍ തീര്‍ത്ത,
കാമബീജത്തിന്‍റെ   സന്തതി നീ......

ഇരുളിന്റെയാഴത്തില്‍ 
മുറിവേറ്റ പെണ്ണിനെ 
പിന്നെയും പിന്നെയും 
അവര്‍ ആസ്വദിച്ചു.......

കരിതിരികളെരിയുന്ന 
മനസ്സിന്റെ ആഴത്തില്‍ 
നിന്റെ അച്ഛ ന്മാര്‍ക്കായ്    
ഞാന്‍ നിന്നെ കാത്തു വെച്ചു.......

കണ്ണീരില്‍  കെടുത്താതെ 
പ്രതികാരദാഹത്തിന്‍ 
ചുടലയില്‍ ഞാന്‍ നിന്നെ വാര്‍ത്തെടുത്തു.
പുത്രനെക്കാത്തോരീ  അമ്മതന്‍ ഉദരത്തില്‍ 
പുത്രിയായ് നീ ജനിച്ചു.....


നീ പെണ്ണ് ,നീ വെറും പെണ്ണ് 
നിന്നെയും കാക്കുന്നു 
ആയിരം കണ്ണും കൈകളും 
കാമവും .........

കണ്ണേ മയങ്ങു നീ 
അരുതാത്തതൊന്നും കാണാതിരിക്കാനായ് 
വിട ചൊല്ലു നീയിനി 
യാത്രയാകൂ .......

അമ്മ വരും നിന്റെ ലോകത്ത് 
വൈകാതെ,
കൊത്തിയെറിയട്ടെ ഈ  
ലോകത്തെ ഞാന്‍...... 

കവിത വറ്റുന്ന കാലം

-വരുണ്‍-



കവിത വറ്റുന്നു....പേടിക്കുക...
ഫേസ്‌ബുക്കിലെ പുതിയ അപ്ഡേറ്റാണ് .
പേനയും കടലാസ്സും തമ്മിലുള്ള ദൂരം 
കൂടുമ്പോള്‍ അങ്ങനെയൊക്കെ നടക്കാം.
ഇത് സ്റ്റാറ്റസ്  ചെയ്ത മഹാന്റെ 
പേനയിലെ മഷിയുടെ അളവറിഞ്ഞാല്‍ കൊള്ളാം......

ഒരു നിമിഷം......
ഞാനൊരു ന്യൂജനറേഷന്‍ കവിയാണ്‌.
എന്തിനെക്കുറിച്ചും ഞാന്‍ ഏഴുതും 
എവിടെയും പ്രതികരിക്കും.
വാക്കുകള്‍ക്ക്  പൊരുത്തം ഇല്ലാത്ത കാലത്ത് 
ഞാന്‍ മഹാകവിയാകുന്നു.
ആരെയും എനിക്ക് ഭയമില്ല....

ഹസാരെമാരും ഒബാമമാരും ലോകം 
അടക്കി വാഴാനോരുങ്ങുമ്പോള്‍ 
സുഗന്ധമില്ലാതാകും കാറ്റിനും....
പണക്കാരന്‍ മാത്രമാവും മനുഷ്യര്‍.
സാധാരണക്കാരന്‍ എന്ന വിഭാഗം 
 അപൂര്‍വ സ്പീഷീസായി പ്രഖ്യാപിക്കും.
എന്നാലും അവര്‍ അതിജീവിനതിന്റെ പാതയിലായിരിക്കും.....

സ്ത്രീ ശരീരത്തിന് പച്ചമാംസത്തിന്റെ വിലപോലും 
കല്‍പ്പിക്കാത്ത പുതിയ സമൂഹത്തിന് 
 കവിത വറ്റിയില്ലെങ്കില്‍ അദ്ഭുതമില്ല....
സ്ത്രീ അമ്മയാണ്,അവരെ സംരക്ഷിക്കണം.
ആഹ്വാനങ്ങളാണ്,
എന്നിട്ടുമെന്തേ ആക്രമങ്ങള്‍ തുടരുന്നു .
ഓ! ചെന്നായ്ക്കള്‍ മനുഷ്യരല്ലാലോ..... 

ഒരു സംശയം....
എന്റെ ഉള്ളിലെ കവിത വറ്റിയോ?
വെറും സംശയമാണിത്.....
ഊതിക്കാച്ചിയെടുക്കുന്ന വാക്കുകള്‍ക്ക് ഇനി 
പൊരുത്തം ഉണ്ടാവില്ല.
അക്ഷരങ്ങളെപ്പോലും ചിലപ്പോള്‍ മറന്നുപോയേക്കാം.
എങ്കിലും പ്രൊഫൈല്‍ അപ്പ് ഡേറ്റ് ചെയ്യാനും 
ലൈക്‌ അടിക്കാനും,ചാറ്റ് ചെയ്യാനും,
പുതിയ പ്രണയിനിയെ ഇമ്പ്രെസ്സ് ചെയാനും 
മറന്നു പോയെക്കില്ല.
അന്തിമഹാകാളം !! അന്തിമഹാകാളം!!
"കവിത വറ്റുന്ന കാലം ."
   
Protected by Copyscape DMCA Takedown Notice Infringement Search Tool