"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ഞായറാഴ്‌ച, ഒക്‌ടോബർ 13, 2013

ബ്ലാക്ക്‌ സെപ്റ്റംമ്പർ

-ഷിബിൻ-

*** ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയ്ക്ക് ആരാലും തിരിച്ചറിയപ്പെടാതെ ഒറ്റയ്ക്ക് നടന്നുപോയവർക്ക്... ***


രാവിലെ പത്രം വായിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി ആ ചിത്രം കണ്ണിൽപ്പെട്ടത് .
' ജോജി ജെയിംസ്   ഏഴാം ചരമ വാർഷികം.' 

          മനസ്സിന്റെ റീസൈക്കിൾ ബിന്നിൽ ഡിലീറ്റ് ചെയ്ത ഒർമകൾക്കിടയിൽ ഞാനാമുഖം കണ്ടെത്തി. ചുരുണ്ട മുടിയും  ഫ്രേമുള്ള കണ്ണടയും പൂശാൻ താടിയും ... ബ്രാൻഡട് ടീ ഷർട്ടുകൾ മാത്രം ധരിക്കുന്ന ഒരു ഫ്രീക്ക് ബുദ്ധിജീവി. അവന്റെ മരണം കോളേജിൽ അന്ന് വലിയൊരു വാർത്ത  ആയിരുന്നില്ല.ക്ലാസ്സിലെ ഏതോ  ഒരുത്തൻ ബൈക്കപകടത്തിൽ മരിച്ചു എന്നതിനപ്പുറം അവനുവേണ്ടി  കരയാനോ സങ്കടപ്പെടാനോ കോളേജിൽ ആരും ഇല്ലായിരുന്നു. 
                       ജോജി എനിക്ക് ആരായിരുന്നു? അവൻ എന്റെ റൂംമേറ്റായിരുന്നു. പക്ഷെ സഹമുറിയന്മാർക്കിടയിലുള്ള  ഒരു സൌഹൃദം ഫൈനൽ ഇയർ   ആകുന്നതു വരെ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. കാരണം ഹൊസ്റ്റലിലെ എന്റെ റൂം എനിക്കൊരു ഇടത്താവളം മാത്രമായിരുന്നു. വെള്ളമടിയും ആഘോഷങ്ങളും കഴിഞ്ഞു നട്ടപ്പാതിരായ്ക്ക് ബോധമില്ലാതെ കയറിച്ചെന്നു കിടക്കാൻ മാത്രമുള്ള സ്ഥലം. രാവിലെ പത്തോ പതിനൊന്നോ മണിക്ക് കിക്ക് മാറി എഴുന്നെൽക്കുംബോഴേക്കും അവൻ പോയിട്ടുണ്ടാവും. ജോജി നല്ല ഒരു ബുജി കൂടി ആയിരുന്നു. എനിക്കാണെങ്കിൽ അത്തരക്കാരെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അത്യാവശ്യം തല്ലിപ്പോളിയും ഗുണ്ടായിസവും ഷോയും ഒക്കെയായി ക്യാമ്പസ്സിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന ഒരു കൂട്ടുകെട്ടിലായിരുന്നു ഞാൻ. ക്യാമ്പസ്സിലെ രാജാക്കന്മാരാനെന്നു അന്ന് സ്വകാര്യമായി ഞങ്ങൾ അഹങ്കരിച്ചിരുന്നു. അന്നത്തെ  കളികൾ  വെച്ച് നോക്കുമ്പോൾ ഒരു  പരിധി വരെ അങ്ങനെതന്നെ ആയിരുന്നു. ഒതുങ്ങിക്കൂടുന്നവരോട് പുച്ഛമായിരുന്നു. ജീവിതം ആഘോഷിക്കാൻ അറിയാത്തവർ, പുസ്തകം മാത്രം തിന്ന്  ഇവനൊക്കെ എന്തുടാക്കാനാനെന്നു അന്ന് ഞങ്ങൾ കമ്മന്റ് അടിച്ചിരുന്നു.

                                          യുവത്വം അങ്ങനെയാണ്. ഞങ്ങളുടെ വഴി മാത്രമാണ്  ശരി എന്നവർ വിശ്വസിക്കും.ഞങ്ങളും അങ്ങനെതന്നെ ആയിരിന്നു. കമ്മ്യൂണിസം സോഷ്യലിസം എന്നൊക്കെ ക്യാമ്പസ്സിൽ ആളാവാൻ വേണ്ടി വിളിച്ചു പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും ഞങ്ങൾക്കറിയാവുന്ന ഒരേ ഒരിസം ഗ്യാങ്ങിസം ആയിരുന്നു. എല്ലാവരും അങ്ങനെതന്നെ ആയിരുന്നു. അഞ്ചോ പത്തോ ആളുകൾ കൂടി സൌഹൃദത്തിന്റെ വിശാലമായ ലോകത്തെ വിഭചിച്ചു വേലി കെട്ടും. അതിനകത്തേയ്ക്കും പുറത്തേയ്ക്കും പിന്നീട് വഴികൾ  ഉണ്ടാവില്ല. ശേഷം ഞങ്ങൾ വലിയവരെന്നു മറ്റുള്ളവരെ കാണിക്കാനുള്ള കോമാളിത്തരങ്ങൾ. ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ , ഒച്ചപാടുകൾക്കിടയിൽ ആരാലും തിരിച്ചറിയപ്പെടാതെ സ്വയം തെളിച്ച വഴികളിൽ  ഒറ്റയ്ക്ക് നടന്നുനടന്നു പയവനായിരുന്നു ജോജി. അവനെക്കുറിച്ചു ചുരുങ്ങിയ വാക്കുകളില പറഞ്ഞാൽ
'' അവൻ ഒറ്റയ്ക്കൊരു ഗ്യാങ്ങായിരുന്നു.''
                         പത്രത്തിലുള്ള അവന്റെ ചിത്രത്തിൽ നിന്നും മടങ്ങി വരാൻ കണ്ണ് മടികാണിച്ചു. അവനിപ്പോഴും ചുള്ളൻ തന്നെ.മരിച്ചവർക്ക്  പ്രായം കൂടില്ലല്ലോ. ഇന്നലെ കണ്ണാടി  നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് തലയിൽ  വെള്ളിവരകൾ തലപോക്കിതുടങ്ങിയിരിക്കുന്നു. യവ്വനത്തിലേക്ക് വാർദ്ധക്യം വിരുന്നു വന്നു തുടങ്ങി. ആറേഴു വർഷങ്ങൾ കൊണ്ട് ഒരു പതിനഞ്ചു വയസ്സ്   അധികമായതുപോലെ. കലാലയത്തിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും അപരിചിതമായ മറ്റൊരു ലോകം നമ്മെ  തിന്നാൻ കാത്ത്‌നിൽപ്പുണ്ടാകും. കുട്ടിക്കാലത്ത് കുപ്പിയിൽ പിടിച്ചിടുന്ന മീനുകള പോലെയാണ് നമ്മൾ ഓരോരുത്തരും. ചിലത് സാഹചര്യങ്ങളോട് പൊരുത്തപ്പെടും മറ്റുചിലത്   ശ്വാസംമുട്ടി  ചാകും.
 '' അനൂ ......ചായ....'
അടുക്കളയിലേക്കു നീട്ടി വിളിച്ചു.
'' ദേ ...എത്തി.....''
ചായ കൊണ്ടുവരുന്നതിനിടയ്ക്ക് അനു  ചോദിച്ചു  
'' എന്താ ഇന്ന് പത്രത്തില് കാര്യായിട്ട്.....?''
ഞാൻ പത്രം അവൾക്കു നീട്ടി.പത്രത്തില നിന്നും കണ്ണെടുക്കാതെ അവൾ ചോദിച്ചു.
''ജോജി ജേംസ് .......ഇയാളാണോ ആ കത്തുകളുടെ ഉടമസ്ഥൻ ''
'' അതെ...''
ഒരു നിശ്വാസത്തിനോടുവിൽ അനു  സങ്കടപ്പെട്ടു.
'' പാവം ആൻ, അവളിപ്പോ എവിടെയാണാവോ..'' 
                                    ഞാൻ റൂമിലേക്ക്‌ നടന്നു.പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും ആ കവർ കണ്ടെത്തി.ജോജിക്ക് വന്ന കത്തുകളും ഡയറിയും. ജോജിയുടെ മരണ ശേഷം അച്ഛനും അമ്മയും റൂമിൽ  നിന്നും അവന്റെ സാധനങ്ങൾ  തിരികെ കൊണ്ടുപോയപ്പോൾ എടുക്കാൻ മറന്ന കവര്‍. ഒരുപക്ഷെ ജോജിയെ സംമ്പന്ധിച്ച്  ഏറ്റവും വിലപിടിപ്പുള്ള വസ്തു അതായിരിക്കണം. എം.എച്ചിൽ  നിന്നും പടിയിറങ്ങുമ്പോൾ യാദ്രിശ്ചികമായി അതെന്റെ ബാഗിൽ പെട്ടുപോയി. ഞാൻ കാ തത്തുകളിൽ ഒരെണ്ണം എടുത്ത് ഫ്രം അഡ്രസ്‌ നോക്കി. 

 '' ആൻ ജോസഫ്
   വലിയ പുരയ്ക്കൽ
ഫോർട്ട്‌ കൊച്ചി
എറണാകുളം ''
'' അനൂ എനിക്കൊന്ന്  എറണാകുളം വരെ പോവണം''
'' എന്താ പെട്ടെന്നൊരു എറണാകുളം യാത്ര.....?''
അനു  ഒന്നും മനസ്സിലാവാതെ ചോദിച്ചു.
'' ഇതോക്കെ ഇനി  അതിന്റെ അവകാശികളുടെ കയ്യിലിരിക്കട്ടെ....''
ഞാൻ കത്തുകളെല്ലാം അടുക്കി വെച്ചു.അനു അതെല്ലാം നോക്കി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.
'' ശരത്തേട്ടാ, ഞാനും വരട്ടെ? എനിക്കൊന്ന്  ആനിനെ കാണണംന്നുണ്ട്.''
പ്രതീക്ഷയോടെ എന്നെ നോക്കുന്ന അനുവിനോട്  മറുത്തൊന്നും പറയാൻ തോന്നിയില്ല.
'' എങ്കിൽ നീയും പോര് .''
                                  ജോജിയെയും ആനിനെയും അവൾക്ക് നേരിട്ട് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജോജിക്ക് ആൻ എഴുതിയ കത്തുകളിൽ നിന്നും അവർ അനുവിന്റെ പരിചയക്കാരായി മാറിയിരുന്നു.

                             കോടികൾ സമ്പാദിക്കുന്ന എൻ .ആർ.ഐ ബിസിനസ്സ്  ദമ്പദികളുടെ മകനായിരുന്നു ജോജി. ബിസ്സിനസ്സ് വളർത്താനുള്ള  ഓട്ടത്തിനിടയ്ക്ക് മകനെ നോക്കാൻ അവർക്ക്  സമയം തികയില്ലായിരുന്നു. അഞ്ചാം  വയസ്സിൽ  മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ ജീവിക്കാൻ അവൻ കേരളല്തിലെത്തി. അതവന്  പുതിയൊരു ലോകം സമ്മാനിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഭഗത്സിങ്ങിന്റെ  എച്ച്.എസ്.ആർ.എ  യിൽ അംഗമായിരുന്ന മുത്തശ്ശന്റെ   കഥകൾ  കേട്ട് സ്വപ്നലോകത്ത് അവനൊരു വിപ്ലവകാരിയായി. പതിനാറാം വയസ്സിൽ  ബ്രിട്ടീഷ് പോലീസ് മേധാവിയെ വധിക്കാൻ ശ്രമിച്ചതിനു കഴുമരത്തിലേറ്റപ്പെട്ട   ഖുദിറാം  ബോസ്സിന്റെ ചിത്രം അവൻ പെഴ് സിൽ  സൂക്ഷിച്ചുവെച്ചു. അവനന്നു കേട്ട കഥകളിൽ  കാക്കയും പൂച്ചയും ആനയും മുയലും മന്ത്രവാദികളും ഒന്നും ഉണ്ടായിരുന്നില്ല.
എർണാകുളത്തേയ്ക്കുള്ള യാത്രയിൽ ഞങ്ങളുടെ സംസാരത്തിൽ ജോജി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'' ശരത്തേട്ടന് ജൊജിയുമായി ഒട്ടും കമ്പനി ഇലായിരുന്നോ.......?"
അനു  ചോദിച്ചു.
                                   ജോജിയോട് കുറച്ചെകിലും  അടുക്കുന്നത് അവന്റെ അവസാന നാളുകളിലായിരുന്നു. ജോജി ഇപ്പോഴും അവന്റെതായ മറ്റൊരു ലോകത്തായിരിക്കും. റൂമിലായിരികുമ്പോൾ ലാപ്ടോപ്പും പുസ്തകങ്ങളുമായിരിക്കും അവന്റെ കൂടെ, പഠിക്കാനുള്ളതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ, മാഗസീനുകൾ അതല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ടെറസ്സിനുമുകളിൽ  ഒരു ഗിറ്റാറും വായിച്ച്  അവൻ ഇരിപ്പുണ്ടാവും. എന്നും കുളിപ്പിച്ച് വൃത്തിയാക്കുന്ന അവന്റെ കറുത്ത സ്കൂട്ടറും കൊണ്ട് അവൻ എവിടെയ്ക്കാന് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് പലയിടങ്ങളിൽ വെച്ച് അവനെ ഞാൻ യാദ്രിശ്ചികമായി  കണ്ടുമുട്ടി. ബീച്ചിൽ, ലൈറ്റ് ഹൗസിന്  മുകളിൽ , ഒരു ക്യാമറയും തൂക്കി മാടായിപ്പാറയിൽ, ബിയർ  പാർലറുകളിൽ,പടം റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ  തിയേറ്ററിലെ ക്യൂവിൽ... എല്ലായ്പ്പോഴും അവൻ തനിച്ചായിരിക്കും. അതുപോലെ സന്തോഷവാനുമായിരിക്കും.

ഒറ്റയ്ക്ക് ഒരാൾക്ക്‌ എങ്ങനെയാണ് ജീവിതം ഇത്രത്തോളം ആഘോഷിക്കാൻ കഴിയുന്നത്‌ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
                              എന്റെ അഹങ്കാരരത്തിന് ആദ്യത്തെ അടിതന്ന്, ഒരു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞ് നയന പോയ ദിവസം ഫോർട്ടിനടുത്തുള്ള കടലിലേക്ക്‌ ഇറങ്ങി നില്ക്കുന്ന പാറക്കൂട്ടങ്ങൾക്കടുത്ത്  ജോജി ഉണ്ടായിരുന്നു. കടലിന്റെ കാറ്റിലും ചുരുട്ടിന്റെ പുകയിലും ഒരുപോലെ ലയിച്ചിരിക്കുന്ന അവന്റെ അടുത്തേയ്ക്ക് പൊട്ടിയ ഹൃദയവുമായി ഞാൻ നടന്നു. കണ്ടപാടെ ചിരുട്ട്  അവൻ എനിക്ക് നീട്ടി.

'' ഈ പരിപാടീം ഉണ്ടോ....?''
ഒരു കവിൾ  പുകയെടുത്ത്‌ ഞാൻ ചോദിച്ചു.
'' വല്ലപ്പോഴും മാത്രം, ചിന്തകൾക്കൊന്നു തീപ്പിടിപ്പിക്കാൻ. ''
നാനോ പ്രണയങ്ങൾ പോളിയുംബോഴുള്ള സങ്കടം രണ്ട് ദിവസത്തെയ്ക്ക്  മാത്രമായിരിക്കും എന്നറിയാമെങ്കിലും ഞാൻ വിഷാദത്തോടെ കടലിലേക്ക്‌ നോക്കി ഇരുന്നു.
ജോജിയുടെ ക്യാമറ കടലിന്റെ സൌന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു.
'' ഡാ ഒന്നിങ്ങോട്ടു നോക്കിയേ"
എനിക്ക് നേരെ ക്യാമ ഫോക്കസ് ചെയ്ത്  ജോജി നിന്നു.
   ക്ലിക്ക്, ഫോട്ടോയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു .
'' എന്തുപറ്റി രാമണാ ....?''
ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു.ചുമ്മാ ഞാൻ അവനോട്  ചോദിച്ചു. 
'' ജോജി നീയെന്താ  അധികം ആരുമായിട്ടും കൂട്ടുകൂടാതെ ഇങ്ങനെ ഒറ്റയ്ക്ക്.......... ''
ആദ്യമായി കേൾക്കുന്ന  ചോദ്യം പോലെ അവൻ എന്നെ ഒന്ന് നോക്കി.
                             '' അങ്ങനെ ചോദിച്ചാ ഞാനിപ്പോ എന്നാപറയാനാ, പ്രത്യേകിച്ചൊരു കാരണം ഒന്നുമില്ലെഡാ. പിന്നെ ഒറ്റയ്ക്കിങ്ങനെ നടക്കുമ്പോഴുള്ള സ്വാതന്ത്രം അതൊരു രസാണ്. മനസ്സ് പറയുന്നിടതെയ്ക്ക് ആരുടേയും സമ്മദത്തിനും അഭിപ്രായത്തിനും കാത്തുനില്ക്കാതെ നമുക്ക് പോകാം. ഒരുപാട് ചങ്ങാതിമാരില്ലെന്നെ ഉള്ളൂ , നമ്മളെ കേള്ക്കാനും മനസ്സിലാക്കാനും ഇണങ്ങാനും പിണങ്ങാനും ഒക്കെ ഒരു നല്ല സുഹൃത്ത്‌ കൂടെ ഉണ്ടെങ്കിൽ പിന്നെന്തിനാ ഒരുപാട് പേർ  ?''
                             ആ ഒരാള് ആരാണെന്ന് ജോജി പറഞ്ഞില്ല, അവന്റെ വാക്കുകള അന്നെന്നെ ചിന്തിപ്പിച്ചു. എനിക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ടോ? കുടിച്ചു കൂത്താടാനും അലമ്പ്കളിക്കാനും ഇഷ്ട്ടം പോലെ കൂട്ടുകാർ. അതിൽ ഹൃദയത്തോട് ചേർത്ത് വെക്കാൻ വേണ്ടി ഒരാളെ തിരഞ്ഞപ്പോൾ ആരെയും കണ്ടില്ല. ആയിരം വാക്കുകൾ  കൊണ്ട് വർണിച്ച്   ഒരൊറ്റ വാക്കുകൊണ്ട് മുറിച്ചെരിയാവുന്ന പ്രണയം. എന്റെ ശരികൾ പലതും തെറ്റായിരുന്നോ?
                             ടി.സി.എസ്  ഇന്റർവ്യുവിന്റെ തലേ ദിവസം, കൂട്ടുകാരന്റെ പിറന്നാൾ ആയിരുന്നു. മൂക്കറ്റം കുടിച്ച് ഞങ്ങൾ ആഘോഷിച്ചു. നടക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട്‌ ടെറസ്സിൽ തന്നെ കിടന്നുറങ്ങി. പിറ്റേ ദിവസം ഉണർന്ന്   നോക്കുമ്പോൾ  മണി പന്ത്രണ്ട്. കൂടെ ഉള്ളവന്മാരെല്ലാം ഇന്റർവ്യുവിനു പോയി. ഒരു ജോലി കിട്ടാനുള്ള അവസസരം അന്ന് കുടിച്ചു നശിപ്പിച്ചു. എന്റെ ശരികളിൽ ഒന്ന് കൂടെ തെറ്റി. ദേഷ്യം കടിച്ചമർത്തി  ഞാൻ റൂമിലേക്ക്‌ നടന്നു. ഹോസ്റ്റലിന്റെ ഒഴിഞ്ഞ വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ആരൊക്കെയോ എന്നെ കൊഞ്ഞനം കാട്ടുന്നതുപോലെ തോന്നി. ഒരൊറ്റ നിമിഷം പ്രതീക്ഷയോടെ വീട്ടിലൽ  കാത്തിരിക്കുന്ന രണ്ടു മുഖങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. എന്നെ കണ്ടപാടെ ജോജി ഗിറ്റാർ വായന നിർത്തി. കോളേജിൽ വന്ന ശേഷം ഞാനാദ്യമായി പൊട്ടിക്കരഞ്ഞു. ആ കരച്ചിലിൽനിന്നും അവനെല്ലാം വായിച്ചെടുത്തിരിക്കണം. ജോജി അടുത്ത് വന്നിരുന്നു സമാധാനിപ്പിച്ചു.
'' പോട്ടെഡാ , അത് വിട് , നല്ല കമ്പനികൾ ഇനീം വരും.കോളേജ് വിറപ്പിക്കുന്ന നീയൊക്കെ ഇങ്ങനെ കരഞ്ഞാൽ മോശാട്ടോ , എണീറ്റ്  ഫ്രഷ്‌ ആയി വാ, നമുക്ക് ഒരിടം വരെ പോകാം."
എവിടെയ്ക്കാനെന്നോ എന്തിനാണെന്നോ ഒന്നും ചോദിക്കാതെ ജോജിയോടൊപ്പം ഹോസ്റ്റലിൽ  നിന്നും ഇറങ്ങി.വഴിക്ക് വെച്ച് അവൻ കുറെ മിട്ടായികളും മധുര പലഹാരങ്ങളും വാങ്ങി.
                                    അവനെന്നെ കൊണ്ട് പോയത് ഒരു ചെറിയ സ്കൂളിലേക്കായിരുന്നു. സംസാരിക്കാനോ

കേൾക്കാനോ കഴിയാത്ത കൊച്ചു കുട്ടികൾ താമസിച്ച്  പഠിക്കുന്ന സ്കൂൾ. ജോജിയെ കണ്ടതോടെ  കുട്ടികളെല്ലാം ചുറ്റും കൂടി. കൊച്ചു മുഖത്ത് വിരിഞ്ഞു നില്ക്കുന്ന നിഷ്ക്കളങ്കത , അവരുടെ ചിരി, മിട്ടായി വാങ്ങി അതിലേറെ മധുരമുള്ള സ്നേഹം കൈമാറുന്ന കൊച്ചു മാലാഖമാർ. ആ സന്തോഷങ്ങളിൽ എന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതായി. ഞാനും അവരിലൊരാളായി. ജോജി അവിടുത്തെ ഒരു സ്ഥിരം സന്തർശകനായിരുന്നു. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ മുതൽ അവനവിടെ ഉണ്ടാകും. മുത്തൂന്റെം ചക്കീടെം കുഞ്ഞി മുഹമ്മദിന്റെം ഒക്കെ ആംഗ്യങ്ങൾ മറ്റൊരേക്കാളും  മനസ്സിലാവുന്ന അവരുടെ ജോജി മാമൻ. സ്കൂളിലെ പ്രിന്സിപ്പാലിനെ കണ്ട് സംസാരിച്ചു തിരികെ പോരുമ്പോൾ റ്റാറ്റാ  തരാൻ കുട്ടിപ്പട്ടാളം കാത്തുനിൽപ്പുണ്ടായിരുന്നു. മടക്കയാത്രയിൽ ഞാൻ ജോജിയോട് ചോദിച്ചു.
'' നല്ല മാർക്കുണ്ടായിട്ടും നീയെന്താ  ഇന്റർവ്യൂവിന് പോവാതിരുന്നത്."

''അതൊന്നുല്ലഡാ, കുറെ പൈസക്കുവേണ്ടി നമ്മുടെ തല മറ്റുള്ളോർക്ക് പണയം വെക്കാൻ താല്പര്യം ഇല്ല,പിന്നെ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ നഷ്ടപ്പെട്ട് പോവില്ലേ?'' 

അതുവരെ  ശ്രദ്ധിക്കാതിരുന്ന അവന്റെ വയലറ്റ് ടീ ഷർട്ടിലെ വെളുത്ത അക്ഷരങ്ങള ഞാൻ പെറുക്കി എടുത്തു.
''   RARE SPECIES '' 
                                അന്നെനിക്ക് അവൻ പറഞ്ഞത് പൂർണമായും മനസ്സിലായിരുന്നില്ല.പക്ഷെ അവന്റെ സ്വപ്‌നങ്ങൾ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാമായിരുന്നു.പിന്നീട് വർഷങ്ങൾക്കപ്പുറം ജോജിയുടെ ഡയറിത്താളുകളിൽ നിന്നും വിരിയാതെ പോയ അവന്റെ സ്വപ്‌നങ്ങൾ ഞാൻ വായിച്ചെടുത്തു. 


'' 21.07.2010 

''എനിക്കൊരു സ്വപ്നമുണ്ട് '' മാർട്ടിൻ ലൂഥർക്കിങ്ങിന്റെ   പ്രസിദ്ധമായ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്.ആ സ്വപ്‌നങ്ങൾ യാഥാർതഥ്യമായി കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കിലും ആ വാക്കുകൾ കടമെടുത്ത് ഞാനിവിടെ കുറിച്ച്  വെയ്ക്കട്ടെ.എനിക്കും ഒരു സ്വപ്നമുണ്ട്.സ്വന്തമായി ഒരു ടി.വി. ചാനൽ .ഇന്ത്യയിൽ വളരുന്ന യുവത്വത്തെ ഒന്നടങ്കം സ്വാധീനിക്കുന്ന ഒരു ചാനൽ .ഒരു മലയാളം ചാനൽ  കൊണ്ടോ ഹിന്ദി ചാനൽ  കൊണ്ടോ അത് സാധിച്ചെന്നു വരില്ല.കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ആളുകൾക്ക് ഒരുപോലെ മനസ്സിലാകണമെങ്കിൽ ചാനൽ  ലോകഭാഷ സംസാരിക്കണം.ലളിതമായ ഇംഗ്ലീഷിൽ നിലവിലുള്ള ചാനൽ സങ്കല്പ്ങ്ങൾ തകർത്തെറിയുന്ന ഒരു ടി. വി. ഭാഷയുടെയും സംസ്ഥാനങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം യുവ ഇന്ത്യ ഒരാളെ വായിച്ചിട്ടുണ്ടെങ്കിൽ അത് ചേതൻ ഭഗതിനെ ആയിരിക്കും.അതുപോലെ അതിരുകളുടെ വേർതിരിവുകളില്ലാതെ  ഇന്ത്യൻ യുവത്വത്തിനു കാഴ്ച്ചയുടെ പുതിയ ലോകം നല്കാൻ എന്റെ ചാനലിനു കഴിയും.ചിന്തിക്കുന്ന യുവാക്കൾ ചാനലിനോപ്പം ഉണ്ടാകും, തീപ്പൊരി ചർച്ചകൾ നടക്കണം.സംഗീതവും രാഷ്ട്രീയവും സിനിമയും പ്രണയവും സൌഹൃദവും അതിലുണ്ടാവണം.കാണാതെ പോകുന്നതും മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ചകളും ഉണ്ടാകും.ടീ ഷർട്ടിനു മുകളിലും പോസ്റ്റിലും പോസ്റ്ററുകളിലും കാണുന്ന ചുരുട്ട് വലിക്കുന്ന ആളുടെ ചിത്രം മാത്രമല്ല വിപ്ലവം എന്ന് ഞാൻ അവരെ പഠിപ്പിക്കും.അഹിംസാ  സമരത്തിലൂടെ അർധനഗ്നനാന മഹാത്മാവ് നേടിത്തന്ന സ്വാതന്ത്ര്യം എന്ന് പറഞ്ഞു പഠിച്ചവർ മനസ്സാക്ഷി ഇല്ലാതെ ചരിത്ര താളുകളിൽ നിന്നും പുറത്താക്കിയ തിളച്ച് മറിഞ്ഞ ഇന്ത്യൻ യുവത്വത്തെ ഞാനവർക്ക് പരിചയപ്പെടുത്തും.
                                    നിഷ്പക്ഷം എന്നാ ഒന്ന് ഇല്ലെന്നറിയാം.അത് ആളികളുടെ കണ്ണില പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണ്.ഇവിടെ രണ്ടു പക്ഷം മാത്രമേ ഉള്ളൂ.അത് ഇടതും വലതും അല്ല.നേരിന്റെയും നെറിയുടെയും പക്ഷങ്ങൾ മാത്രമാണ്.എന്റെ ചാനല ഒരു നിഷ്പക്ഷ ചാനല ആയിരിക്കില്ല.അത് നേരിന്റെ ചാനലായിരിക്കും.


ജോജിയുടെ സ്വപ്നം മറ്റാരിലൂടെയെങ്കിലും എന്നെന്ന്കിലും യാഥാർധ്യമാവാതിരിക്കില്ല.
                                      ജോജിക്ക് നിറയെ കത്തുകൾ വരുമായിരുന്നു. ആഴ്ചയിൽ മൂന്നും നാലും
കത്തുകളൊക്കെ ഉണ്ടാവും. ഹോസ്റ്റലിൽ കത്തുകൾ വരുന്ന ഏക വ്യക്തിയും അവനായിരുന്നു. ചില ദിവസങ്ങളി പോസ്റ്റ്മാൻ വരുന്നതും കാത്ത്  അവൻ ഹോസ്റ്റലിനു പുറത്ത് നില്പ്പുണ്ടാവും. അവന്  അന്ന് വന്ന കത്തുകൾ അത്രയും കൊണ്ടാണ് ഇന്നെന്റെ യാത്ര. ജീവൻ  തുടിക്കുന്ന അക്ഷരങ്ങളുടെ ഉടമയെത്തേടിയുള്ള  യാത്ര. അവരെ ഇതുവരെ കണ്ടിട്ടില്ല, അവരെപ്പറ്റി കൂടുതലൊന്നും അറിയുകയുമില്ല. പക്ഷെ ഒന്നറിയാം ജോജി അന്ന് പറഞ്ഞ അവന്റെ ഏക സുഹൃത്ത്‌ അതവളായിരുന്നു ' ആൻ ജോസഫ്'. 'കേൾക്കാനും  സംസാരിക്കാനും കഴിയില്ലെങ്കിലും അക്ഷരങ്ങളിലൂടെ വാതോരാതെ സംസാരിച്ച പെണ്‍കുട്ടി. അവളൊരു കത്തിൽ എഴുതിയത് എനിക്കിന്നും ഓർമയുണ്ട്.


  '' ജോജി.... ഈ ലോകത്ത് എനിക്ക് കേൾക്കാനാവുന്ന  ഒരേ ഒരു ശബ്ദം നിന്റെതുമാത്രമാണ്.....'' 
                                                 
                                  കോളേജിലെ അവസാന വർഷത്തെ ഇലക്ഷൻ. അതൊരു കറുത്തിരുണ്ട സപ്റ്റംബർ മാസമായിരുന്നു. ഇലക്ഷന് രണ്ടാഴ്ച മുൻപ് മുതൽ ഞങ്ങൾ രണ്ട് പക്ഷകാരും തമ്മിൽ ഉരസൽ തുടങ്ങിയിരുന്നു. സംഘർഷത്തിന്റെ  കാർമേഘങ്ങളായിരുന്നു എവിടെയും. അതിനിടയ്ക്ക് ഫേസ്ബുക്കിൽ  താരമായി മാറിയ ഒരു ഫെയ്ക്ക് പ്രൊഫൈൽ രണ്ട് പക്ഷക്കാർക്കും നല്ല പണി കൊടുത്തുകൊണ്ടിരുന്നു. ഹോസ്റ്റൽ മെസ്സിലെ തട്ടിപ്പുകളും, മദ്യ നിരോദനം ഏർപ്പെടുത്തിയ നേതാക്കന്മാരുടെ മദ്യപാനവും, ക്യാമ്പസ്സിൽ ആളാവാൻ  പാർട്ടിക്കൊടി  പിടിച്ചുനടക്കുന്നവരുടെ ചരിത്രവുമെല്ലാം അവൻ തെളിവ് സഹിതം നിരത്തിയപ്പോൾ ക്യാമ്പസ്സിന്റെ കണ്ണ് തള്ളിപ്പോയി. അത് രണ്ട് പക്ഷക്കാര്ക്കും നല്ലൊരു ക്ഷീണമായിരുന്നു. ഇരു പക്ഷത്തിനും മുഖം രക്ഷിക്കേണ്ടതും വിജയം അനിവാര്യവുമായ തിരഞ്ഞെടുപ്പായതുകൊണ്ട്  എന്തും സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു ക്യാമ്പസ്. ' ആസാദ്'' എഫ്ഫക്റ്റ്‌ കൊണ്ടായിരിക്കണം പലരും കള്ള രാഷ്ട്രീയക്കളിക്ക് കൂട്ട് നില്ക്കാതെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന്. ഇലക്ഷൻ കഴിഞ്ഞതോടെ തല്ലു തുടങ്ങി. പൊരിഞ്ഞ തല്ല്. മനസ്സിന്  ശരീരത്തെ നിയന്ത്രിക്കാൻ പറ്റാതെപോയ ഒരു നിമിഷത്തിൽ കയ്യിൽ  കിട്ടിയ ഒരു കരിങ്കല്ലുകൊണ്ട് രക്ഷപ്പെടാൻ വേണ്ടി ഒരുത്തനെ തല്ലേണ്ടി വന്നു. പണി പാളി, തല പൊട്ടി അവൻ ഐ.സി.യു വിലായി.സംഘർഷാവസ്ഥ പരിഗണിച്ച് കോളേജ് ഒരാഴ്ചത്തേയ്ക്ക്  പൂട്ടി. പിന്നീട് നേതാക്കന്മാർ ഇടപെട്ട്  പ്രശ്നം ഒരു വിധം ഒത്തുതീർത്തു. താൽക്കാലത്തേയ്ക്ക് പുറമേ മാത്രം കോളേജ് ശാന്തമായി. ക്ലാസ്സുകൾ തുടങ്ങി.  
                                     ഒരു ദിവസം കോളേജിൽ പോസ്റ്റ്‌മാനെ കണ്ടപ്പോൾ ജോജിക്കുള്ള കത്ത് അയാൾ  എന്നെ ഏൽപ്പിച്ചു.യുണിയൻ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കത്ത് അവിടെവെച്ച്  മറന്നുപോയി. രാത്രി ഹോസ്റ്റലിൽ എത്തിയപ്പോൾ പോസ്റ്റ്മാൻ വല്ലതും തന്നിരുന്നോ എന്ന് ജോജി അന്വേഷിച്ചപ്പോഴാണ് പിന്നീട ആ കാര്യം ഓർമ വന്നത്. ജോജി ആ കത്തിന് എത്രത്തോളം വിലമതിക്കുന്നു എന്ന് മനസ്സിലായത് അന്നായിരുന്നു. അവനു പിറ്റേ ദിവസം വരെ കാത്തിരിക്കാനാവില്ലായിരുന്നു. അവന്റെ വണ്ടിയിൽ പെട്രോൾ ഇല്ലാത്തതുകൊണ്ട് എന്റെ ബൈക്കും എടുത്തു ആ രാത്രി അവൻ കോളെജിലേക്ക് പോയി. അതവന്റെ അവസാന യാത്രയായിരുന്നു.കോളേജ് ഗേറ്റിനടുത്ത് വെച്ച് ഒരപകടം. ഏതോ ഒരു കാർ അവനെ ഇടിച്ചിട്ടു കടന്നുപോയി. ജോജി എന്ന റെയർ സ്പീഷീസ് അവിടെ അവസാനിച്ചു.
                                       വർഷങ്ങൾക്കപ്പുറം ഒരു യാത്രക്കിടയിൽ യാദ്രിശ്ചികമെന്നോണം പണ്ട് ഞാൻ തല്ലി ഐ.സി.യു വിലാക്കിയ പഴയ സഹപാഠിയെ കാണാനിടയായി. ക്യാമ്പസ്സിൽ നിന്നുണ്ടാവുന്ന ശത്രുത പുറത്തിറങ്ങുമ്പോ ആരും കൂടെ കൊണ്ടുപോകാറില്ലല്ലോ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഓർമ്മകൾ അയവിറക്കി. പിരിയാൻ നേരം കരഞ്ഞു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ  എന്റെ ഹൃദയത്തിൽ വെടിയുണ്ട തുളച്ചു കയറുന്നത് പോലെ കയറിപ്പോയി. ജോജിയുടെ മരണം വെറുമൊരു അപകടം മാത്രമായിരുന്നില്ല.
                                        അതൊരു കൊലപാതകമായിരുന്നു.അവർക്ക്  വേണ്ടിയിരുന്നത് ജോജിയെ ആയിരുന്നില്ല.കോളേജിൽ  രണ്ടാഴ്ച മുൻപ്   നടന്ന സംഭവങ്ങൾക്കുള്ള പ്രതികാരം.അവരുടെ ഉന്നം ഞാനായിരുന്നു.ബൈക്കിന്റെ നമ്പർ മാത്രം നോക്കി പണി തീർത്തപ്പോൾ നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ അന്ന് ചോരചാലുകളായി ഒഴുകിപ്പോയി.
                                    ജോജിയുടെ മരണം കോളേജിൽ ഒരനക്കം പോലും ഉണ്ടാക്കിയില്ല. ആരും കണ്ണീർ  വാർത്തില്ല. ഒരുകൂട്ടം മിണ്ടാപ്രാണികൾ മാത്രം കരഞ്ഞു കാണും. മധുര മിട്ടായികളുമായി കറുത്ത സ്കൂട്ടറിൽ വരുന്ന ജോജി മാമനെയും കാത്തിരിക്കുന്ന കുട്ടികളും, ജോജിയുടെ കത്ത്  കാത്തിരിക്കുന്ന ആനും. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. കോളേജിൽ തരംഗം സൃഷ്ട്ടിച്ച ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈൽ ആസാദ് പിന്നെ ഒരക്ഷരം എഴുതിയില്ല. ആരെയും  പേടിക്കാതെ എന്തും തുറന്നെഴുതുന്ന ആസാദ് . അവന്റെ പോസ്റ്റുകൾ വായിക്കാത്തവർ അന്ന് ചുരുക്കമായിരുന്നു. അവന്റെ എഴുത്തുകളിൽ പ്രണയവും രാഷ്ട്രീയവും തമാശയും ലൈംഗീകതയും ഒക്കെ ഉണ്ടായിരുന്നു. പ്രതികരണത്തിന്റെ ചുട്ടുപൊള്ളുന്ന വരികളുണ്ടായിരുന്നു. പലരും ഭയം കൊണ്ട് പറയാൻ മടിച്ചത് ആസാദ് പറയുമായിരുന്നു. മീശ പിരിച്ചു നില്ക്കുന്ന ചന്ദ്രശേഖർ ആസാദിന്റെ ചിത്രമുള്ള പ്രൊഫൈലിനു പിറകിൽ  ഒളിഞ്ഞ് നിന്നിരുന്നവൻ ജോജി തന്നെ ആയിരുന്നോ?
                                      എർണാകുളത്തെത്തി ഒരു വിധം ആനിന്റെ  വീട് തപ്പി കണ്ടുപിടിച്ചു. വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  മനസ്സ് നിറയെ ആധിയായിരുന്നു. ആൻ അവിടെ ഉണ്ടാകുമോ? കല്യാണം കഴിഞ്ഞ് മറ്റെവിടെയെങ്കിലുമാണെങ്കിൽ ഈ കത്തുമായി ചെല്ലുന്നത് മോശമാവില്ലേ? അവളിപ്പോഴും ജോജിയെ ഒർക്കുന്നുണ്ടാകുമോ? ഇന്നത്തെ കാലത്ത് ഓർമ്മകൾ മനസ്സിന്റെ സെമിത്തേരിയിൽ അടക്കം ചെയ്യാൻ നിമിഷങ്ങൾ  മാത്രം മതി എന്നിരിക്കെ ഏഴു വര്ഷം ഒരു വലിയ യുഗം തന്നെയല്ലേ? മനസ്സിൽ  പല പല ചോദ്യങ്ങൾ  മിന്നി മറഞ്ഞു. കോളിംഗ്  ബെൽ  അമർത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന്  വാതിൽ  തുറന്നു.ഞങ്ങൾ സ്വയം പരിചയപ്പെടുത്തി.
'' ആനിന്റെ  പഴയ കൂട്ടുകാരാ, കണ്ണൂരിന്നു വരുന്നതാ .....''
ആ  സ്ത്രീയുടെ കണ്ണില ഒരു തിളക്കം കണ്ടു.
'' ജോജി മോനാണോ ?''
ഒരു നിമിഷം വാക്കുകൾ  തൊണ്ടയിൽ കുരുങ്ങി.
 '' അല്ലമ്മച്ചി. ''
 '' മക്കള് കയറി ഇരിക്കൂ, ഞാനിപ്പോ വരാം.....''
അവർ അകത്തേക്ക് പോയി ഞങ്ങള്ക്ക് കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു.എനിക്ക് എങ്ങനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
'' അമ്മച്ചി ആൻ  ഇവിടെയില്ലേ?''
 ''ഇല്ല."
'' ഇപ്പൊ വരുമോ?''
അതിനുള്ള മറുപടി രണ്ടുതുള്ളി കണ്ണുനീർ മാത്രമായിരുന്നു.അടുത്തിരിപ്പു
ണ്ടായിരുന്ന ആണ് ഒന്നും മനസിലാവാതെ എന്നെ നോക്കി.
'' മക്കളെ അവള് പോയിട്ട് ഇന്നേയ്ക്ക് ഏഴു വര്ഷമായി.'രാത്രി ഉറങ്ങാൻ കിടന്ന എന്റെ മോള് പിന്നെ ഉണർന്നിട്ടില്ല.അറ്റാക്കാണെന്നാ ഡോക്ടർമാര്  പറഞ്ഞത്....''
സെപ്റ്റെമ്പർ 16 ജോജിപോയ അതെ ദിവസം അവൻ പോയതറിയാതെ ആനും  യാത്രയായി.ലോകത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് ദൈവം.  ചില ട്വിസ്റ്റുകൾ ഒളിപ്പിച്ചു വെയ്ക്കും.
മടങ്ങി വരുമ്പോൾ ജോജി അന്ന് വായിക്കാതെപോയ ആനിന്റെ  അവസാനത്തെ കത്തിലെ വരികളായിരുന്നു മനസ്സ് നിറയെ.
'' ജോജി........നീ ഇന്നലെ ചോദിച്ചില്ലേ എന്റെ ഹൃദയത്തിന്റെ കോണിൽ ഒത്തിരി സ്ഥലം നിനക്ക് തരാമോ എന്ന്. ഈ ഹൃദയം നിറച്ചും നീ മാത്രമാണെന്നിരിക്കെ എന്തിനായിരുന്നു അങ്ങനെ ഒരു ചോദ്യം.ജോജി നീ ഇല്ലെങ്കിൽ ഇ.സി.ജി സ്ക്രീനിലെ നീണ്ട ഒരു രേഖ മാത്രമായിരിക്കും ഞാൻ.''  






7 comments:

ajith പറഞ്ഞു...

ഒറ്റയ്ക്കൊരു ഗാംഗ് ആയിരുന്ന ജോജിയുടെ കഥ വളരെ ഇഷ്ടപ്പെട്ടു

Nadeer പറഞ്ഞു...

;(

അഭി പറഞ്ഞു...

കഥ വളരെ ഇഷ്ടപ്പെട്ടു

ആശംസകൾ

प्रिन्स|പ്രിന്‍സ് പറഞ്ഞു...

നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ അന്ന് ചോരചാലുകളായി ഒഴുകിപ്പോയി...
നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. ആശംസകൾ.

ഉദയപ്രഭന്‍ പറഞ്ഞു...

മികച്ച കഥ എന്നുതന്നെ പറയട്ടെ. നല്ല വായനാനുഭവം നല്‍കി. അക്ഷരതെറ്റുകള്‍ ഒഴിവാക്കുക.

നാട്ടുമ്പുറത്തുകാരന്‍ പറഞ്ഞു...

അവസാന വരികളിലെന്റെ കണ്ണുകള്‍ നിറഞ്ഞു ......ചിലപ്പോള്‍ നമ്മളെ കരയിപ്പിക്കുന്നവരെയും നമ്മളിഷ്ടപ്പെടും............... ഒരുപാടിഷ്ടതോടെ ....സ്നേഹത്തോടെ ...നന്ദി ....ഇനിയും ഈ വഴി വരും

daasan പറഞ്ഞു...

nannayi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool