"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വ്യാഴാഴ്‌ച, നവംബർ 01, 2012

അഗ്നിയോര്‍മ്മകള്‍

-അവന്തിക -

ഉറക്കത്തെ തട്ടിമാറ്റി 
രാത്രിയുടെ മറവില്‍ 
വഴിതെറ്റി വന്നൊരു  അഗ്നി നാളം .
മരണ ഗന്ധം പടര്‍ന്നോഴുകിയ 
ആ രാത്രിയില്‍ 
സ്വപ്നവഴികളിലും അഗ്നി 
പടര്‍ന്നോഴുകി.
മരണ മുഖത്തുനിന്നും 
സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത് 
ഓടി മറഞ്ഞിടത്തോളം അഗ്നി 
തേടിയെത്തി.

ഉടുവസ്ത്രത്തില്‍ പറ്റിപ്പിടിച്ചോടുവില്‍ 
ശിരസോളം ചുറ്റിപ്പടര്‍ന്ന്
നിലതെറ്റി വീഴുകയായ് ആത്മാവുകള്‍.
ആകാശമോളം ഉയര്‍ന്ന്  പൊങ്ങുമ്പോഴും 
ആര്‍ത്തിയടങ്ങാതെ  ചാമ്പലില്‍ നിന്നും 
വീണ്ടും ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങള്‍ക്ക് 
മുകളില്‍ ഉയരുന്ന വിലാപങ്ങളുടെ 
പുകച്ചുരുളുകളില്‍ തട്ടി 
കരഞ്ഞുപോയ് പെയാത്ത മേഘവും.
ഇന്നലെകളുടെ ശേഷിപ്പ് ചാമ്പലാകുമ്പോള്‍   
ഒന്നില്‍ തുടങ്ങി പത്തൊന്‍പതില്‍  
അവസാനിക്കുമോ യാത്ര പറച്ചിലുകള്‍.
നനീറ്റലിന്‍മേല്‍ നീറ്റലായ്
അര്‍ദ്ധബോധതിലും  മരണത്തിന്റെ 
വിളിക്ക് നേരെ മുഖം തിരിക്കുമ്പോഴും 
തിരിച്ചു വരവിലാത്ത യാത്രയിലാണ് 
പ്രിയപ്പെട്ടവര്‍ എന്നറിയാതെ 
ഉരുകുന്നു ഇന്നും ജന്മങ്ങള്‍.

ഉത്രാടത്തിന്റെ കണ്ണുകളില്‍ 
എരിയുന്ന തീയുമായ്‌ പാഞ്ഞടുത്ത 
മരണത്തെ മറവി ജയിച്ചാലും 
ഉള്ളോളം പൊള്ളിച്ച 
തീ ജ്വാലകള്‍ ബാക്കിവെക്കുന്നു 
ഉത്തരം മുട്ടിക്കുന്ന കരിഞ്ഞ ചോദ്യങ്ങള്‍.
കത്തിയമര്‍ന്നത ത്രയും കുഴികുത്തി മൂടുമ്പോള്‍ 
പാതി കരിഞ്ഞ ഈ 
ജന്മങ്ങല്‍ക്കായി കരുതി വെച്ചത് ഇനിയെന്ത് ദുരന്തം

ഫിനിക്സ് പക്ഷികള്‍

-ഷിബി-
                                                                                          വര : സനി
                    
                                                ചന്ദ്രേട്ടന്റെ ചായക്കടയില്‍ അത് വലിയൊരു ചര്വ്ഹയ്ക്ക് ഇട വെച്ചു.മീന്കാരം മംമാടാനത്രേ അതാദ്യം കണ്ടത്.ഉച്ചയ്ക്കടിച്ച 'രാജാവിന്റെ' കേട്ടടങ്ങുന്നതിനും മുന്‍പ് മമാട് കാര്യം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു.
                        "കല്യാണി ബാറിന്റെ നീണ്ട വരീന്റെ അങ്ങേ തലയ്ക്കലായിരുന്നു ഞമ്മള്.പരിചയക്കാരു ആരേലും ഉണ്ടോന്നു നോക്കീതാ അന്നെരാ ഈ പീക്കിരി ചെക്കന്‍ ഒരു ഇളീം  ഇളിച്ചു കുപ്പീം വാങ്ങി പോണത്."
"ഇങേരിതാരെപറ്റിയാ പറെണത്‌  ?" കട്ടന്‍ ചായ താഴെ വെച്ച്‌ ചെക്കിണി ഏട്ടന്‍ ചോദിച്ചു.
"ഞമ്മളെ തെക്കേലെ ദിനെശേട്ടന്റെ മോനില്ലേ 'കുട്ടന്‍' , ഓന്‍ തന്നെ, എന്തോ വല്യ കാര്യം കണ്ടുപിടിച്ച മട്ടില്‍ നാല് കാലില്‍ നിന്ന് മമ്മദ്‌ പറഞ്ഞൊപ്പിച്ചു.
                        "നല്ല കഥ, ഈ ചെക്കനോക്കെ മുട്ടേന്നു ഇങ്ങോട്ട് വിരിഞ്ഞിട്ടല്ലേ  ഉള്ളു.....ഇത് പോലെ  കൊറേ എണ്ണം ഉണ്ട് ഇവിടെ, പറയിപ്പിക്കാനായിട്ട്", ചന്ദ്രേട്ടന്‍  ചായ ആറ്റുന്നതിനിടയ്ക്കു  ചര്‍ച്ച ഒന്ന് മൂപ്പിച്ചു.
                           അത് വരെ ടെശാഭിമാനീന്നു കണ്ണെടുക്കാതിരുന്ന സഖാവ് കൃഷ്ണേട്ടന്‍ പറഞ്ഞത് ഒരു ഒന്നൊന്നര പൊയന്റായിരുന്നു.
                           "എന്തിനാ വെറുതെ പിള്ളേരെ മാത്രം കുറ്റം പറയുന്നേ.....പത്താം ക്ലാസ്സു കഴിയുമ്പോഴേക്കും മുതലാളിമാരുടെ കൂടെ കള്ളപ്പൂഴി  കടത്താന്‍ വിടുമ്പോ ആലോചിക്കണമായിരുന്നു.ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ."
                            ശരാശരിയിലും താഴെക്കിടയില്‍ മാത്രം താമസിച്ചിരുന്ന ഗ്രാമം.അറബി നാടിന്റെ സമ്പത്തും സൌഭാഗ്യങ്ങളും കിനാവ്‌ കണ്ടു കുറച്ചാളുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലുകടന്നു.കാലങ്ങളോളം ജോലിചെയ്ത് പൂത്ത കാശുമായി അവര്‍ നാട്ടില്‍ തിരിച്ചെത്തി.നാട്ടില്‍ സ്ഥിരമാക്കിയ അവര്‍ കുറെ ലോറികള്‍ വാങ്ങി.നിശബ്ദമായി ഉറങ്ങിയിരുന്ന നാടിന്റെ സോയിര്യം  കെടുത്തി ഒരു കൂര്‍ക്കം വലി എന്നോണം ലോറികള്‍ പരക്കം പാഞ്ഞു.പുഴയുടെ മാറ് പിളര്‍ത്തി ഇരുട്ടിന്റെ മറവില്‍ അവര്‍ പലര്‍ക്കായി കാഴ്ച വെച്ചു.എതിരെ ഒറ്റപ്പെട്ട ശബ്ദം പുറപ്പെടുവിച്ചവരുടെ കയ്യില്‍ ഗാന്ധിച്ചിത്രം പതിച്ച കുറച്ച് കടലാസ്സു വെച്ചുകൊടുത്തു.പുറത്തു വരാനോരുങ്ങിയ വാക്കുകളെ വിഴുങ്ങി ഒച്ചയുണ്ടാക്കാതെ അവരും പോയ്ക്കിടന്നുറങ്ങി.പാവം പുഴ കണ്ണീര്‍ വാര്‍ത്ത് ലോറിയിലുറങ്ങി.
                        പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞാല്‍ ജയിച്ചാലും തോറ്റാലും കുട്ടികളെ ജോലിക്ക് അയക്കുന്നതാണ് ഇവിടുത്തെ രീതി.ആരും ജയിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അഥവാ ജയിച്ചു കോളേജില്‍ പോയാല്‍ രണ്ടോ മൂന്നോ മാസത്തിനകം കുരുത്തം കേട്ട പിള്ളേര്‍ പഠിപ്പ് നിര്‍ത്തും.അന്നന്നത്തെ കാര്യങ്ങള്‍ നന്നായി നടന്നുപോകുന്നതിനപ്പുറം പഠിച്ച് ഉദ്യോഗം നേടി സമ്പന്നരാകുന്നതിനെ പറ്റിയൊന്നും ആരും സ്വപ്നം കാണാറില്ല.പാവപ്പെട്ട കുടുംബങ്ങള്‍ ഈ മുതലാളിമാരെ ഒരാശ്വാസമായിട്ടാണ് കണ്ടിരുന്നത്‌.പൂഴിപ്പണിക്ക്   പോയാല്‍ ദിവസം നൂറും ഇരുന്നൂറും ഇരുന്നൂറ്റി അന്‍പതും ഒക്കെ കിട്ടും.നന്നായി കളിയറിയുന്ന മുതലാളിമാര്‍ വൈകുന്നേരം ഒരു കുപ്പി കൂടെ വാങ്ങിച്ചു കൊടുക്കും.അങ്ങനെ ആ ഗ്രാമത്തിലെ യുവത്വത്തെ വളരാനനുവദിക്കാതെ ഒരു ബോണ്‍സായ്‌ ചെടിപോലെ ചെറുതാക്കി ചെറുതാക്കി മുരടിപ്പിച്ച് അവര്‍ ഒരു കുപ്പിക്കുള്ളില്‍ തളച്ചിട്ടു.
                       അന്ന് വൈകുന്നേരം പതിവുപോലെ പണി കഴിഞ്ഞ് എല്ലാവരും പുഴയോരത്തെ ആല്‍ത്തറയില്‍ ഒത്തുകൂടി.കുഞ്ചുവും,കുട്ടനും,മുത്തുവും,കുട്ടാപ്പിയും,ഉണ്ണിയും ,മുസ്തഫയും എല്ലാവരും ഉണ്ടായിരുന്നു.അവരെ നന്നായിട്ടറിയാവുന്ന ആ നാട്ടിലെ ഒരേ ഒരാള്‍ ആ ആല്‍മരമായിരുന്നു.എല്ലാവരുടെയും മുഖത്ത്  ഒരു ഗൗരവം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.മദ്യപിക്കുന്ന കാര്യം ഇനി നാട്ടില്‍ അറിയാന്‍ ആരും ബാക്കിയില്ല.റോഡിലൂടെ വരുമ്പോള്‍ ആളുകള്‍ക്കെല്ലാം പരിഹാസം നിറഞ്ഞ നോട്ടം.രാത്രി എങ്ങനെ വീട്ടില്‍ കയറുമെന്ന് ആലോചിച്ചപ്പോള്‍ എല്ലാവരുടെയും നില പരുങ്ങലിലായി.ആകെ ഉണ്ടായിരുന്ന ഒരു സിഗരറ്റ് എല്ലാവരും ഓരോ കവിള്‍ എടുത്തപ്പോഴേക്കും തീര്‍ന്നു.കുറ്റി നിലത്തിട്ടു തീയെരിച്ച് കുട്ടന്‍ പറഞ്ഞ്.
"ഇനിയിപ്പോ ഒളിച്ചു കുടിക്കണ്ടല്ലോ. സമാധാനം,ബാക്കിയൊക്കെ വരുന്നിടത്ത്  വെച്ചു കാണാഡാ.
                    എലാവര്‍ക്കും കുടിക്കാന്‍  ഓരോ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചു ആണ്  ഈ കൂട്ടത്തില്‍ ആദ്യം കുടി തുടങ്ങിയത്.പട്ടാളക്കാരനായിരുന്ന അച്ഛന്റെ പീഡനം താങ്ങാനാവാതെ ആമ്മ ആത്മഹത്യ ചെയ്യുമ്പോള്‍ അവനു പതുവയസ്സെ ഉണ്ടായിരുന്നുള്ളൂ.രണ്ടാനമ്മയില്‍ നിന്നും  ഏല്‍ക്കേണ്ടി വന്ന ആട്ടും തുപ്പും, കുട്ടിക്കാലം മനസ്സിന് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും   അച്ഛന്‍ അലമാരയില്‍ കൊണ്ടുവെച്ച കുപ്പികളിലേക്കു അവനെ എത്തിച്ചു.പിന്നീട് അതൊരു ശീലമായി.
                   പഠിക്കാനുള്ള ആഗ്രഹം അടക്കിവെച്ചു രാത്രി മനല്‍വാരാന്‍ പോകുമ്പോ മനസ്സിന്റെ വേദനയെക്കാള്‍,എല്ലുതുളച്ചുകയറുന്ന വേദന സഹിക്കാനാവാതെയായിരുന്നു മുസ്തഫയും കുട്ടനും കുടി തുടങ്ങിയത്.എല്ലാവരും കുടിക്കുന്നത് കണ്ടപ്പോള്‍ രസം നോക്കാന്‍ ഒരിറ്റു കുടിച്ചാണ് കുട്ടാപ്പിയുടെ തുടക്കം.ആ രസം അവനു നല്ല രസമായിതോന്നാന്‍ അധിക കാലം വേണ്ടിവന്നില്ല.പ്രലോഭനങ്ങളില്‍ ഒന്നും വഴങ്ങാതെ  രണ്ടുപേര്‍ ബാക്കിയുണ്ടായിരുന്നു.ഉണ്ണിയും മുത്തുവും.പ്രണയം തലയ്ക്കുപിടിച്ചാല്‍ ചിലരൊക്കെ നന്നാവുമെന്ന് പറയുന്നതിന് ഉദാഹരണമായിരുന്നു ഉണ്ണി.'നീയില്ലെങ്കില്‍ ചത്ത്‌ കളയുമെന്ന്  പറഞ്ഞുനില്‍ക്കുന്ന കളിക്കൂട്ടുകാരിക്ക് വേണ്ടി തന്റെ  ജീവിതം വൃത്തിയിലും വെടിപ്പിലും അയാള്‍ സൂക്ഷിച്ചു.കുപ്പി പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് വരെ അവനുണ്ടാകും.പിന്നീട് എരിവിനു വാങ്ങിയ മിക്സ്ച്ചറും ചവച്ച്,ഹോസ്റ്റലില്‍ നിന്നും അവളുടെ  മെസ്സേജ് വരുന്നതും കാത്തിരിക്കും.പിന്നീടൊരിക്കല്‍ ആല്‍മരത്തിനു തലയടിച്ച്,പൊട്ടി പൊട്ടി കരയുന്ന ഉണ്ണിയെ എല്ലാവരും കാണുമ്പോള്‍ നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.ജീവിതം മതിയായെന്നു ഒച്ചവെച്ച് കരയുന്ന അവനെ,വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍  സാധിക്കില്ലെന്ന് കണ്ടപ്പോള്‍ കുട്ടനാണു വെള്ളം പോലും ഒഴിക്കാതെ ഒരു ഗ്ലാസ്‌ അവനു കൊടുത്തത്.ഒടുവില്‍ ബോധമറ്റ്  കിടക്കുമ്പോഴും അവന്‍ പറയുന്നുണ്ടായിരുന്നു.
"നിന്നെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചതല്ലേഡീ.......എന്നിട്ടും...."
നിലത്തു കിടന്നിരുന്ന മൊബൈല്‍ ഫോണില്‍ ഓടിക്കൊണ്ടിരുന്ന യൂ ട്യൂബ് വീഡിയോയില്‍ അവള്‍ അപ്പോഴും ആര്‍ത്തു ചിരിച്ച് ഏതോ 'സിക്സ് പാക്കുകാരന്റെ' ശരീരത്തിന്റെ ചൂടില്‍ ലയിച്ചു ചേരുകയായിരുന്നു.
                       മദ്യം നശിപ്പിച്ച ഒരു കുടുംബത്തിന്റെ അത്താണിയായത്‌   കൊണ്ടാവണം മുത്ത്‌ യാതൊരുവിധ അലമ്പിനും പോവാത്തത്‌.തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച്   അവന് നല്ല ബോധ്യമുണ്ടായിരുന്നു.സ്വന്തമെന്നു പറയാന്‍ ദൈവം ബാക്കി വെച്ച അനിയത്തിയെ പോന്നു പോലെ നോക്കണം.കുടിച്ചു കൂത്താടി നടക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ സ്നേഹം മാത്രമുള്ള ചങ്ങാതിമാരെ നന്നാക്കിയെടുക്കണം.പ്രശ്നങ്ങളുടെ നടുവില്‍ ഉള്ള് പുകയുമ്പോഴും മുത്ത്‌ ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് അദ്ഭുതമായിരുന്നു.ദിവസങ്ങള്‍ ഓരോന്നായി കൂകിപ്പാഞ്ഞു.മുന്നിലെ മഹാശൂന്യതയ്ക്കപ്പുറം അവര്‍ക്കൊന്നും കാണാന്‍ ഉണ്ടായിരുന്നില്ല.സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വിജയന്‍ മാഷിന്റെ ഇടയ്ക്കിടെ വിളിച്ചുള്ള ഉപദേശങ്ങളൊന്നും  അവരുടെ ചെവിയില്‍ കയറിയില്ല.സത്യത്തില്‍ സ്വപ്നം കാണാനുള്ള കഴിവ് അവര്‍ക്ക് എവിടെയോ വെച്ചു നഷ്ട്ടപ്പെട്ടിരുന്നു.ആല്‍മരം മാത്രം അപ്പോഴും അവര്‍ക്ക് തണലേകി.   
                       ഒരു മഴക്കാലം,തിമിര്‍ത്തു പെയ്യുന്ന മഴയില്‍ പുഴ കരകവിഞ്ഞൊഴുകി, ആല്‍ത്തറ   മുങ്ങി.ആര്‍ക്കും പണിക്കുപോവന്‍ കഴിയാത്ത അവസ്ഥ.തണുപ്പിന് ഒരെണ്ണം അടിക്കാഞ്ഞിട്ട്‌ കുട്ടന്റെ നാക്ക് തരിച്ചു തുടങ്ങി.കയ്യിലുണ്ടായിരുന്ന അവസാന തുണ്ട് നാണയവും കട്ടയ്ക്കിട്ട് കുഞ്ചുവിനെ കുപ്പിവങ്ങാന്‍ പറഞ്ഞയച്ചു.അവരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ അന്ന് ഇടിവെട്ടി മഴ പെയ്തു.കുഞ്ചിവിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടു.ഭാഗ്യത്തിന് ആരോ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചതുകൊണ്ട്‌ ജീവന്‍ തിരിച്ചു കിട്ടി.
                      ഹോസ്പ്പിറ്റലിലെത്താന്‍ ആരുടേയും കയ്യില്‍ അഞ്ചു പൈസയില്ല.കുടിച്ച് തലതിരിഞ്ഞ് നടക്കുന്നവര്‍ക്ക് ആര് കടം കൊടുക്കാന്‍? ഒടുവില്‍ വിജയന്‍ മാഷിന്റെ അടുത്ത് പോയി കരഞ്ഞ് പറഞ്ഞപ്പോള്‍  അഞ്ഞൂറ് രൂപ കിട്ടി.ആ ആഴ്ച ഒടിഞ്ഞ കാലുമായി കുഞ്ചു ഹോസ്പിറ്റലിലെ ഫാന്‍ കറങ്ങുന്നതും നോക്കി കിടന്നു.നല്ല മഴയത്ത്‌ കൂട്ടുകാരന്റെ ചികിത്സയ്ക്ക് വേണ്ടി അവര്‍ ജോല്യ്ക്ക് പോയി,രാത്രി കൂട്ട് കിടന്നു.മഴ ഒന്നൊഴിഞ്ഞു.പുഴയിലെ വെള്ളം ഇറങ്ങി.പ്ലാസ്റ്ററിട്ട കാലുമായി കുഞ്ചു ആശുപത്രി വിട്ടു.ഒടുവില്‍ ആറുപേരും വീണ്ടും ആല്‍ത്തറ യിലെത്തി.അന്ന് എല്ലാവരുടെയും മുഖത്ത്  പതിവിലധികം ഗൌരവം ഉണ്ടായിരുന്നു.കുഞ്ചിവിന്റെ കാലു തടവിക്കൊണ്ടിരിക്കെ മുത്ത്‌  എല്ലാവരോടുമായി പറഞ്ഞു.
            "ഇതുവരെ നിങ്ങളുടെ എല്ലാ തോന്ന്യാസത്തിനും ഞാന്‍  കൂട്ടുണ്ടായിരുന്നു.ഇനി ഇല്ല......,ഇതില്‍ നിന്നൊന്നും പഠിച്ചില്ലെങ്കില്‍ നമ്മളൊക്കെ നശിച്ചു പണ്ടാരടങ്ങത്തെ  ഉള്ളു..."    
                    ആ സംഭവം എല്ലാവരെയും ഒരു മാറ്റത്തിന് ചിന്തിപ്പിച്ചു .എന്ത് ചെയ്യണം എങ്ങനെ മാറണം എന്നൊന്നും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല.എല്ലാവരും എഴുതിതള്ളിയവര്‍ക്ക് വഴി കാണിക്കാനും ആരും ഉണ്ടായിരുന്നില്ല.ഒടുവില്‍ രണ്ടും കല്പ്പിച്ചു പഴയ പീ.ടി മാഷിന്റെ പടിക്കലെത്തി.മാഷ്‌ ചാരു കസേരയില്‍ ഇരുന്ന് പത്രം വായിക്കുകയായിരുന്നു.കണ്ടപാടെ എല്ലാവരെയും സ്നേഹത്തോടെ വിളിച്ച് കൊലായിലേക്കിരുത്തി.പത്രവും കണ്ണടയും മാറ്റിവെച്ച് മാഷ്‌ എല്ലാരെയും ഒന്ന് നോക്കി.മുഖം പെട്ടെന്ന് വായിച്ചത്   കൊണ്ടാവണം അദ്ദേഹം ചോദിച്ചു.
                                     "എന്താ മക്കളെ....?"
            ആരും  ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.ഒന്നൂടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുത്തു തലയുയര്‍താതെ തന്നെ പറഞ്ഞൊപ്പിച്ചു.
                                 "മാഷേ ഞങ്ങള്‍ക്ക് നന്നാവണം "
       മാഷ്‌ കുറെ നേരം ആലോചിച്ചു,പതുക്കെ എണീറ്റു.കുട്ടന്റെ ചുമലില്‍ കൈവെച്ച് പറഞ്ഞു.
              "എന്താടാ മക്കളെ നിങ്ങളൊക്കെ തണ്ടും തടീം ഉള്ള ചുണക്കുട്ടികളല്ലേ ,വെറുതെ കുടിച്ചും വലിച്ചും മണലുവാരിയും  ഇല്ലാതാക്കരുത് നിങ്ങളുടെ ജീവിതം.നിങ്ങള്ക്ക് പട്ടാളത്തില്‍ ശ്രമിച്ചൂടെ?
                 അതൊരു  നല്ല ആശയമായിരുന്നു.ഇനി പഠിച്ച് ഉദ്യോഗം നേടാമെന്ന പരിപാടി ഒന്നും നടക്കില്ല.ഗള്‍ഫിലേക്ക് പറക്കാനുള്ള അവസരങ്ങളുമില്ല.പിന്നെ രക്ഷപ്പെടാന്‍ ഒരു നല്ല മാര്‍ഗം ഇത് മാത്രമേയുള്ളൂ.പട്ടാളത്തിലാണെങ്കില്‍  കുപ്പി ഫ്രീയായി  കിട്ടുകേം ചെയ്യും.
                  "മക്കളെ, ഇതത്ര എളുപ്പ പണിയൊന്നുമല്ല, സെലക്ഷന്‍ കിട്ടാന്‍ നന്നായി  അധ്വാനിക്കണം .രാവിലെ എണീറ്റ്‌ ഒന്ന് ഓടിക്കൂടെ? പിന്നെ നിങ്ങള് വിചാരിച്ചാല്‍  നമ്മുടെ പഴയ വോളിബോള്‍ ഗ്രൌണ്ട് ഒന്ന് നന്നാക്കിയിടാം."
                 "മാഷേ അതിനു ഞങ്ങള്‍ക്ക്ക് കളിയൊന്നും അറിയില്ല," കുഞ്ചു വിനയത്തോടെ പറഞ്ഞു.
                 "കളി ഞാന്‍ പഠിപ്പിച്ചു തരാമെടാ.......ബോളും നെറ്റും ഞാന്‍ മേടിച്ചു തരാം......നിങ്ങളൊക്കെ ഒന്ന് നന്നായി കണ്ടാ മതി...," മാഷിന്റെ വാക്കുകളില്‍ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. 
                   മഴ മാറി, കൊയ്ത്തു കഴിഞ്ഞ പാടത്ത് പന്ത് തട്ടിത്തുടങ്ങി.പഴയ കളിക്കാരും നാട്ടുകാരും ഒക്കെ കളികാണാനെത്തി .മുത്തുവിന്റെ ഉയരം കൂടിയ ശരീരവും മെയ്വഴക്കവും  വിജയന്‍ മാഷ്‌ പ്രത്യേകം ശ്രദ്ദിച്ചു.ഒന്ന് രണ്ടാഴ്ചകള്‍ കൊണ്ട് മാഷ്‌ അവരെ തരക്കേടില്ലാത്ത കളിക്കാരാക്കി.കളിയുടെ ആവേശം മറ്റുള്ളവരിലേക്കും പടര്‍ന്നു തുടങ്ങി.അങ്ങനെ വൈകുന്നേരങ്ങളില്‍ ഒരു ഗ്രാമം മുഴുവന്‍ ആ കൊച്ചു മൈതാനത്ത് കളികാണാനെത്തിത്തുടങ്ങി.കളിയിലുള്ള അവരുടെ മിടുക്ക് കണ്ടപ്പോള്‍ വാര്‍ഡു മെമ്പര്‍ രാജേട്ടന്‍ ഒരാശയം മുന്നോട്ടു വെച്ചു.'ഒരു ക്ലബ്‌ ' .ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും,നാട്ടിന് ഉണര്‍വ് ഉണ്ടാക്കാനും ഒക്കെ ഉതകുന്ന രീതിയില്‍ ഒരു സംഘടന.അതെല്ലാവര്‍ക്കും സ്വീകാര്യമായി.സഖാവ് കൃഷ്ണേട്ടന്‍,വാര്‍ഡു മെമ്പര്‍ ,വിജയന്‍ മാഷ്‌ എന്നിവര്‍ രക്ഷാധികാരികളായി.കുട്ടന്‍ പ്രസിഡന്റ്റും   മുസ്തഫ സെക്രട്ടറിയും ആയി ക്ലബ്‌ രൂപം കൊണ്ടു.മാഷ്‌ ക്ലബ്ബിനു പേരിട്ടു  'ഫീനിക്സ്' , ചാരത്തില്‍ നിന്നും ഉയര്‍ത്തെഴു ന്നേറ്റ  പക്ഷിയുടെ പേര്. 
  
                          ആ  വര്‍ഷത്തെ കേരളോത്സവത്തില്‍ പഞ്ചായത്ത് തല മത്സരങ്ങളില്‍ ഫീനിക്സിലെ പിള്ളേര്‍ പങ്കെടുത്തു.മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചെന്താമര  ക്ലബ്ബുമായി ആദ്യ റൌണ്ട് മത്സരത്തില്‍ ഫീനിക്സ് പരാജയപ്പെട്ട് പുറത്തായി.അവസാന സെറ്റ് വരെ നടത്തിയ ചെറുത്ത് നില്‍പ്പ് തോല്‍വിയിലും അവരുടെ ആവേശം ഇരട്ടിപ്പിച്ചു.അവര്‍ ഓരോര്‍ത്തരും   ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍   തുടങ്ങുകയായിരുന്നു.മുത്തുവിന്റെ സ്മാഷുകളില്‍ തീപാറിയിരുന്നു.കൂട്ടത്തില്‍ കരുത്തനായ മുസ്തഫ എതിരാളികളുടെ ഏത് ആക്രമണവും തടുത്തിരുന്ന മികച്ച 'ലിബറോ' ആയി പേരെടുത്തു.പതിയെ ഏതു ടീമിനെയും നേരിടാനുള്ള കരുത്തു വിജയന്‍ മാഷിന്റെ കുട്ടികള്‍ നേടിയെടുത്തു.ഗ്യാലറികള്‍ അവര്‍ക്ക് വേണ്ടി ആര്‍പ്പു വിളിച്ചു.ജില്ല, സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കിരീടങ്ങള്‍ ആ കൊച്ചു നാടിനെ തേടിയെത്തി.ക്ലബ്ബിനു സ്വന്തമായി ഓഫീസ് ഇല്ലാത്തതിനാല്‍ ആ കിരീടങ്ങള്‍ ചന്ദ്രേട്ടന്റെ ചായക്കടയ്ക്ക് അലങ്കാരമെകി.അത്തവണത്തെ സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കഴിഞ്ഞപ്പോഴേക്കും മുത്തുവിന് സ്റ്റേറ്റ് ടീമില്‍ സെലെക്ഷന്‍ കിട്ടി.അന്നവര്‍ അഭിമാനത്തോടെ ആല്‍ത്തറയില്‍ വെച്ച്‌ ഒരു കുപ്പി പൊട്ടിച്ചു.
                     
                             അപ്പോഴേക്കും പണം കുന്നു കൂടിയ  മുതലാളിമാര്‍ ജെ.സി.ബികള്‍ വാങ്ങി,   പച്ചപ്പാവാടയുടുത്ത ആ ഗ്രാമത്തെ വസ്ത്രാക്ഷേപം ചെയ്ത് അവര്‍ ഓരോ കുന്നും കാര്‍ന്ന് തിന്ന് തീര്‍ത്തു.ഗ്രാമത്തിലെ കല്ലും മണ്ണും അവര്‍ കച്ചവടം ചെയ്തു.കിണറുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്നു.ഭയം കൊണ്ടു ആരുടേയും ഒച്ച പുറത്തു വന്നില്ല.ഓരോ കുന്നുകളും അണ്ണാന്‍ തിന്ന പേരക്കയുടെ അവസ്ഥയിലായി.എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അന്ന് യന്ത്ര കൈകളുമായി ജര്‍.സി.ബി ആല്‍ത്തറക്ക്      നേരെ പാഞ്ഞടുത്തു.നല്ല ചെങ്കല്ലുള്ള കൊട്ടക്കുന്നിലേക്ക് ലോറി പോകണമെങ്കില്‍   ആല്‍ത്തറ  പൊളിച്ച് നീക്കി റോഡുവെട്ടണം.എല്ലാവരുടെയും നെഞ്ചില്‍ തീയാളി.സ്വന്തം വീട് പൊളിച്ചു നീക്കിയാലും അവര്‍ക്ക് പ്രശ്നമില്ലായിരുന്നു.പക്ഷെ ആലും തറയും അവരുടെ  ജീവന്റെ ഭാഗമായിരുന്നു.തറ പൊളിക്കാന്‍ വന്ന മുതലാളികലുമായി വാക്കേറ്റം ഉണ്ടായി.ആലും തറയും സംരക്ഷിക്കാന്‍ ഇനി ഒരു മാര്‍ഗവും ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ അതിനു ചുറ്റും മലര്‍ന്നു കിടന്നു.
                  കുട്ടന്‍ വിളിച്ചു പറഞ്ഞു.
                     "നിങ്ങളുടെ മുതലാളിമാരോട് പറ, ചങ്കൂറ്റം ഉണ്ടെങ്കില്‍ ഞങ്ങളുടെ നെഞ്ചത്ത് കൂടെ ജെ.സി.ബി കേറ്റാന്‍."
                     അതുവരെ പേടിച്ച് മിണ്ടാതിരുന്ന  നാട്ടുകാര്‍ക്ക് അതൊരു ആവേശമായി.സമരം ഒരു വന്‍ ജനകീയ മുന്നേറ്റമാകാന്‍  അധികം താമസം  ഉണ്ടായില്ല.ചെങ്കല്ല് ,മണല്‍ മാഫിയക്കെതിരെ നാട് മുഴുവന്‍ ആഞ്ഞടിച്ചു.ജനകീയ സമിതി പോലീസിനു പരാതി സമര്‍പ്പിച്ചു.അനധികൃത മണല്‍ വാരലിനും ഖനനത്തിനും പണച്ചാക്കുകളില്‍  പലരും അകത്തായി.ഒരു ഗ്രാമം ആന്നാദ്യമായി  തങ്ങളുടെ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞു.
                     സമരം കഴിഞ്ഞ് പിറ്റേ ദിവസം  ആയിരുന്നു പോലീസിലെക്കുള്ള സെലക്ഷന്‍ ക്യാംബ്.ഉന്തിലും തള്ളിലും  പരിക്ക് പറ്റിയ കുട്ടനും ഉണ്ണിക്കും പോവാന്‍ പറ്റിയില്ല.മുസ്തഫയും  കുഞ്ചുവും കുട്ടാപ്പിയും വിജയന്‍ മാഷിന്റെ അനുഗ്രഹം വാങ്ങി കണ്ണൂരിലേക്ക് വണ്ടി കയറി.അവരുടെ ആദ്യ റിക്രൂട്മെന്റ്റ്  റാലി.തീയില്‍ കുരുത്ത അവര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ലെങ്കിലും ഒരുപാട് നേടാനുണ്ടായിരുന്നു.ഉയരക്കുറവുമൂലം മുസ്തഫ പുറത്തായി.ഒന്നും അവകാശപ്പെടാനില്ലാത്ത ആ ഗ്രാമത്തിനു കാവലായി രണ്ടു പോലീസുകാര്‍. 
                           മുത്ത്‌  നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിനായി ലഖ്നോവിലേക്ക് വണ്ടി കയറി.കുഞ്ചുവും കുട്ടാപ്പിയും ട്രെനിംഗ് ക്യാമ്പിലേക്ക് പോയി.നാട്ടില്‍ കുട്ടനും ഉണ്ണിയും മുസ്തഫയും മാത്രമായി.ഓര്‍മ വെച്ച ശേഷം അവരാറുപേരും ഒതുചേരാത്ത ആദ്യത്തെ വൈകുന്നേരം കടന്നുപോയി.ഒച്ചയും ബഹളവും ഇല്ലാതെ  ആല്‍ത്തറ   മൂകമായി. മുസ്തഫുടെ മടിയില്‍ കിടന്ന് ഉണ്ണി പഴയ കാര്യങ്ങള്‍ അയവിറക്കി.കുട്ടന്‍ പുഴയില്‍ കല്ലെറിഞ്ഞ് ഓളങ്ങളില്‍ കണ്ണും നട്ടിരുന്നു.
                           വിക്രം മൈതാനത്ത്  വീണ്ടും റിക്രൂട്മെന്റ്റ്  റാലി,മൂന്നുപേരും പങ്കെടുത്തു.മുസ്തഫ  ഉയരക്കുരവിനു  ഇത്തവണയും പുറത്തായി.കുട്ടനും ഉണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ  പാവം മുസ്തഫ മാത്രം തനിച്ചായി.അധികം  വൈകാതെത്തന്നെ മുസ്തഫയെ അമ്മാവന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി.ഗ്രാമത്തിന്റെ വൈകുന്നേരങ്ങളില്‍ പുഴയോരത്ത് ആല്‍മരം തനിച്ചായി.
                         വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പിന്നീടൊരിക്കലും അവര്‍ ആറുപേര്‍ക്കും പഴയതുപോലെ ഒരുമിച്ചു കൂടാന്‍ കഴിഞ്ഞില്ല.പലരും പലതവണയായി നാട്ടില്‍ വന്നുപോയി.ഒരുമിച്ച് ലീവ് ഒരിക്കലും കിട്ടിയില്ല.പഴയ കച്ചറ കുട്ടികളില്‍ നിന്നും അവരാകെ മാറി.മുത്ത്‌ നാഷനല്‍ ടീമില്‍ കളിച്ചു.ഇന്ത്യ ഫെഡറേഷന്‍ കപ്പ്‌ നേടുമ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മുത്ത്‌ ആയിരുന്നു.വിജയന്‍ മാഷ്‌ അവശ നിലയിലാണ്.കുട്ടന്‍ എന്‍.എസ്.ജി ക്യാപ്ടനാണ്.കുഞ്ചു  ഇപ്പൊ സ്ഥലം എസ്.ഐ ആയി. അങ്ങനെ  ഇത്തവണത്തെ ഓണത്തിന് എല്ലാവരും എത്തുമെന്ന് ഉറപ്പായി.മുസ്തഫ നാട്ടിലേക്ക് വരുമ്പോ ചങ്ങായിമാര്‍ക്ക് സ്പെഷലായി ഫോറിന്‍ കുപ്പികള്‍ വാങ്ങിക്കൊണ്ട് വന്നു.നാട്ടിലേക്ക് ട്രെയിന്‍ കയറുന്നതിനു മുന്‍പ് നല്ല പുഴ മീന്‍ ഒപ്പിച്ചു വെക്കാന്‍ ഉണ്ണി കുഞ്ചുവിനോട്  വിളിച്ചു പറഞ്ഞു.കുട്ടനോഴികെ എല്ലാവരും ഓണത്തിന് നാല് ദിവസം മുന്‍പ് നാട്ടില്‍ എത്തി.ആല്‍ത്തറയില്‍ വീണ്ടും എത്തിയപ്പോള്‍ സ്പീക്കെര്‍ ഫോണില്‍ ഇട്ട് അഞ്ചു പേരും കുട്ടനെ ലേറ്റായതിനു  നല്ല നാടന്‍ തെറി വിളിച്ചു.രണ്ടു ദിവസത്തിനകം ഡല്‍ഹിയില്‍ നിന്നും കുട്ടനും എത്തും.
                                  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നായി.വീട്ടിലെ ഓണാഘോഷങ്ങളും തിരക്കുകളും കഴിഞ്ഞ്‌ ആ വൈകുന്നേരം അവര്‍ ആല്‍ത്തറയില്‍ ഒത്തുകൂടി.അമ്മയുടെ മടിത്തട്ടെന്ന പോലെ ലോകത്തെവിടെയും ലഭിക്കാത്ത സ്നേഹം ആല്‍മരം അവര്‍ക്ക് വേണ്ടി നല്‍കി.കൊല്ലങ്ങളോളം പറയാനുള്ള വിശേഷങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു.എല്ലാം കഴിഞ്ഞ് മുസ്തഫ കൊണ്ട് വന്ന കുപ്പിയും ചെമ്മീന്‍ കറിയും കഴിച്ചു പൂക്കുറ്റിയായി.പതിവുപോലെ രണ്ടു കാലില്‍ നടന്നു വീട്ടിലെത്താന്‍ പറ്റില്ലെന്നായപ്പോള്‍ അവരവിടെതന്നെ കിടന്നുറങ്ങി .

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

ഓര്‍ത്തിരിക്കാന്‍

-അവന്തിക- 
 
ഓര്‍ത്തിരിക്കാന്‍ നമുക്കിടയില്‍ 
എന്തിരിക്കുന്നു?
പനിനീര്‍പ്പൂവിന്റെ ഗന്ധമോ 
ഓര്‍മകളുടെ മാധുര്യമോ ഇല്ല.
സ്വപ്നങ്ങളിലെ കൂടിക്കാഴ്ചയും
ചിന്തകളുടെ സൗന്തര്യമോ ഇല്ല.
നിറമുള്ള ലോകം ഞാന്‍ നിനക്ക് 
സംമാനിച്ചുട്ടില്ല.
വാക്കിനാല്‍ ഞാന്‍ നിന്നെ 
സാന്ത്വനിപ്പിച്ചിട്ടില്ല.
നിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ 
ഒരു കഠാര മാത്രമായിരുന്നു ഞാന്‍.
ഹൃദയത്തില്‍ രക്തമോഴുക്കി നിന്ന നിന്നെ ഞാന്‍ 
ഒരിക്കലും തഴുകിയിട്ടില്ല.
പിന്നേയും ഓര്‍ക്കുന്നതെന്തിന്?
ജീര്‍ണിച്ച സ്വപ്നങ്ങളെ ചിതയൊരുക്കി എരിയിക്കുമ്പോള്‍
ചാമ്പലില്‍ വീണ് നീ സ്വയം എറിയുന്നതെന്തിനു?
വിധിയുടെ മുള്ളില്‍ കുരുങ്ങി
സ്വയം മുറിവേല്‍ക്കുന്നതെന്തിനു?
നിന്റെ ജീവിതത്തില്‍
വേദനയുടെ സുഗന്ധം  മാത്രം സമ്മാനിച്ച
 ഒരു ദുഃഖ വസന്തം മാത്രമാനിന്നു ഞാന്‍.
മറക്കാന്‍ നീ പഠിച്ചേ തീരു....
മറന്നേ തീരു....

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

സാക്ഷി



-viji-

 സ്വപ്‌നങ്ങള്‍  കൊഴിഞ്ഞു വീഴുന്നു വീണ്ടും തളിരിടാനായ്....



മേഘമായിരുന്നു  ഞാന്‍  വാനില്‍,
പാറിനടക്കവേ  ഇത്രമേല്‍ പ്രണയത്താല്‍ നീ എന്നെ തഴുകിയുണര്‍ത്തി ...


 

 



 





 
ഓര്‍മ്മകള്‍ മരിക്കുന്നില്ല , ഈ ഇടനാഴിയില്‍ ഇന്നും ഞങ്ങള്‍ ജീവിക്കുന്നു....










ഒഴുകിയൊഴുകി ഒരു സാന്ത്വനമായ് അങ്ങകലെയെവിടെയോ ഒരു സ്വപ്നതീരം....





 ഒരു രാത്രി സ്വപ്നം പോലെ വിരിഞ്ഞു നീ പറയാതെ പുലരിയില്‍ പോയ്‌ മറഞ്ഞു....





ഇവിടെ തുടങ്ങട്ടെ അറ്റമില്ലാത്ത യാത്രകള്‍....


ഒരു മഴത്തുള്ളിയില്‍ ഒരായിരം കനവുമായ് ഒരുനാള്‍ ഞാനും പെയ്തൊഴിയും.....






തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

മഴത്തുള്ളി ഇലയോട് പറഞ്ഞത്...............

-ഗുല്‍മോഹര്‍-



ഒരാഴ്ചയായി തുടരുന്ന ഫോണ്‍ കോളുകള്‍, ആശംസ സന്ദേശങ്ങള്‍, സ്വീകരണ യോഗങ്ങള്‍, ചാനല്‍ അഭിമുഖങ്ങള്‍......ഒതുങ്ങിക്കൂടിയിരുന്ന തന്റേതായ കൊച്ചു ലോകത്തില്‍ നിന്നും വലിയൊരു ലോകത്തേക്ക് തന്നെ പറിച്ചു നട്ടതായി അരുണിന് തോന്നി.മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ശ്രദ്ധിച്ചിരുന്നു.ആധുനിക കവിതാ പ്രസ്ഥാനത്തില്‍ തന്റേതായ പാത വെട്ടിത്തുറന്ന യുവ കവി അരുണ്‍ എസ് നായര്‍ക്കു യുവശക്തി സാഹിത്യ പുരസ്കാരം.അതേ മേലെ പറമ്പില്‍ വാസുദേവന്‍ നായരുടെയും വിലസിനിയമ്മയുടെയും  മൂത്തമകന്‍ അപ്പു ഇന്ന് നിരൂപകന്മാര്‍ പുകഴ്ത്തിപ്പാടുന്ന കവി അരുണ്‍ എസ് നായരായിരിക്കുന്നു.
                        എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞ്, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ കരകയറ്റാനായി നാലഞ്ചു കൊല്ലം സായിപ്പിന്റെ കമ്പനിയില്‍  ലക്ഷങ്ങള്‍ ശമ്പളം വാങ്ങാനായ് മാത്രം ഒരു യന്ത്രത്തെപ്പോലെ മനസ്സ് മരവിച്ചു ജോല്യ്ചെയ്ത നാളുകള്‍ തീര്‍ത്ത വേദന ഇപ്പോഴും മാറിയിട്ടില്ല.ജോലി വലിച്ചെറിഞ്ഞ് പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ കേട്ട കുത്തുവാക്കുകള്‍ക്ക്   ഇതോടെ അവസാനമാകുമല്ലോ എന്നോര്‍ത്തപ്പോള്‍  അയാള്‍ മന്ദഹസിച്ചു.ലോകത്തിനു താനിന്നു എന്തെല്ലാമോ ആണ്.പക്ഷെ ഞാനിപ്പോഴും ഒന്നുമല്ലാത്ത പഴയ അപ്പു തന്നെ.
                       പഠിച്ച എങ്ങിന്നീരിംഗ് കോളേജിലെ യുനിയന്‍  ചെയര്‍മാന്‍ ശരത്ത്‌ രാവിലെ വിളിച്ചിരുന്നു.കോളേജിലെ സ്വീകരണ ചടങ്ങിനെപ്പറ്റി  വീണ്ടും ഓര്‍മിപ്പിച്ചു. 
     'സാര്‍ മറക്കരുത്,  3.30 നാണ് പ്രോഗ്രാം, ഞങ്ങള്‍ കാറുമായി ഉച്ചയ്ക്ക് വീട്ടിലെത്താം,സാര്‍ ഒക്കെയാണല്ലോ?'
                        വരുന്നില്ലെന്ന് പറയണം എന്ന് തോന്നി,ഒടുവില്‍ അര്‍ദ്ധ മനസ്സോടെ സമ്മതം മൂളി.ജീവിതകാലം മുഴുവന്‍ ഓര്‍മയ്ക്ക് താലോലിക്കാനുള്ള അനുഭവങ്ങള്‍ സമ്മാനിച്ച കലാലയത്തിന്റെ മുറ്റത്തേയ്ക്ക് പഴയ ഒച്ചയും ബഹളവുമില്ലാതെ തനിച്ചൊരു യാത്ര.മനസ്സിന്റെ താളുകളില്‍ മയില്‍പ്പീലിപോലെ സൂക്ഷിച്ച ഓര്‍മ്മകള്‍ ചിറകു മുളച്ച് ചിന്തകളായി മേലാസകലം പടരുന്നതായി അരുണിന് തോന്നി.
                        കവിയുടെ ജുബ്ബയ്ക്ക് പകരം പഴയ ഒരു ഷര്‍ട്ടും മുണ്ടും എടുത്തണിഞ്ഞു.കണ്ണടയെടുത്ത്‌ പോക്കറ്റിലിട്ടു, സമയം 2 മണി,പറയാനുള്ള കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട്‌കൊണ്ടിരിക്കുന്നതിനിടയ്ക്കു  കോളിംഗ് ബെല്ലടിച്ചു.
          'സാറിനൊരു സമ്മാനം പോസ്റ്റലായെത്തിയിട്ടുണ്ട്'
                            കവറിനു  പുറത്തു പണ്ടെങ്ങോ കണ്ടു മറന്ന കൈപ്പട,തിരക്കിനിടയില്‍ അയാള്‍ക്ക്‌ ശരിക്ക്  ശ്രദ്ധിക്കാനായില്ല.ഗേറിന് മുന്നില്‍ കാര്‍ നിന്നു ഹോണടിക്കുന്നു.കവര്‍ മേശപ്പുറത്തു വെച്ച്‌ അയാള്‍ പുറത്തിറങ്ങി.
                             പണ്ട് ഒരു മഴക്കാലത്ത്, അച്ഛന്റെ കൂടെ വീട്ടില്‍ ആകെയുള്ള അരിപ്പ വീണ കുടയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നെഞ്ചോടു ചേര്‍ത്ത്,കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന അമ്മയോട് യാത്ര പറഞ്ഞ് കോളേജില്‍ ചേരാന്‍ പോയ നാള്‍ മനസ്സ് ഇതിലേറെ കനത്തിരുന്നു.തലേ ദിവസം അമ്പലത്തിലെ സത്രത്തില്‍ മരം കോച്ചുന്ന തണുപ്പില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ ഒരു ജോലി എന്ന ലക്‌ഷ്യം മാത്രമേ  മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ .ഓര്‍മ വെച്ച നാള്‍ മുതല്‍ തനിക്ക് വേണ്ടി അധ്വാനിച്ച് അവശരായ മാതാപിതാക്കളുടെ സങ്കടവും കണ്ണീരും  മാത്രമേ കണ്ടിട്ടുള്ളു.ഒരു മോചനം ആവശ്യമാണ്‌.ഒരു ദിവസമെങ്കിലും അവര്‍ക്ക് മനം നിറയെ സന്തോഷം നല്‍കണം.ആ ഒരൊറ്റ വാശിയില്‍ നിന്നാണ് അധികം  ഇഷ്ട്ട്മാല്ലാഞ്ഞിട്ടും എന്ജിനീരിങ്ങിനു ചേര്‍ന്നത്‌.  
                           ക്യാമ്പസ്സില്‍ ആദ്യം കാല്‍ വെച്ച മുഹൂര്‍ത്തം ഇന്നും ഓര്‍ക്കുന്നു.ബസ്സിറങ്ങി പതിയെ നടക്കുമ്പോള്‍ നിറയെ പച്ചയുടെ അലങ്കാരത്തില്‍ ഒരു കോളേജ്.മനസ്സില്‍ കുറിച്ചിട്ടു,ഇതെന്റെ സ്വര്‍ഗമാണ്.ദാരിദ്രനാനെങ്കിലും സമ്പന്നനായി ഇവിടെ ഞാന്‍ ജീവിക്കും.അഡ്മിഷന്‍ കഴിഞ്ഞ് എല്ലാവരും പ്രിന്‍സിപ്പലിന്റെ പ്രസംഗത്തിന് ചെവി കൊടുത്തിരിക്കുമ്പോള്‍ എന്റെ മനസ്സ് സ്വപ്‌നങ്ങള്‍ വിതറിയ പൂന്തോപ്പിലെ പൂമ്പാറ്റയായി കോളേജില്‍ പാറി നടക്കുകയായിരുന്നു.
                            ബാഗും സാധനങ്ങളും എടുത്ത് അച്ഛനും അമ്മയ്ക്കുമോപ്പം ഹോസ്റ്റലില്‍  ചേരാന്‍ പോയ ദിവസത്തിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു.പാതിചാരിയിട്ട 30 താം  നമ്പര്‍ മുറിതുറന്ന് അകത്തു കടന്നപ്പോള്‍ ജനലിനടുത്ത് ബെഡിലിരുന്നു കണ്ണട മൂക്കിന്റെ അറ്റത് വെച്ച്‌  എന്തോ വായിച്ച്‌ കൊണ്ടിരിക്കുന്ന ബുദ്ധിജീവി ലുക്കുള്ള പയ്യന്‍ പുസ്തകത്തില്‍ നിന്നും കണ്ണെടുത്ത് ഒരു ചിരി സമാനിച്ചു.മറ്റു രണ്ടുപേരും മൊബൈലില്‍ ഗെയിം കളിക്കുന്നത് നിര്‍ത്തി ഞങ്ങളുടെ അടുത്ത്‌ കൂടി.
       'മക്കളുടെ പേരെന്താ? ' അമ്മ ചോദിച്ചു.
       'ഞാന്‍ കാര്‍ത്തിക്, ത്രിശൂരീന്നാ ' ബുദ്ധിജീവി ആദ്യം പരിചയപ്പെടുത്തി.
       'എന്റെ പേര് ആസിഫ് കോഴിക്കോട്ടുകാരനാ' കൂട്ടത്തില്‍ ആവശ്യത്തിലധികം തടിച്ച പയ്യന്‍  പറഞ്ഞു.
       'ഞാന്‍ ഗൗതം ,ഇവന്റെ നാട്ടീന്നു തന്നെ' ആസിഫിന്റെ തോളില്‍ കൈവെച്ചു അവന്‍ പറഞ്ഞു.നീണ്ട മുടി നടുക്ക്  പകുത്തിട്ട സുന്ദരന്‍ ചെറുക്കന്‍.
                           റൂമിലെല്ലാം  അടുക്കി വെച്ച്‌ അമ്മയും അച്ഛനും പോവാനോരുങ്ങി, ആദ്യമായി ഞാന്‍ വീടും     ,അമ്മയെയും വിട്ടു നില്‍ക്കാന്‍ പോവുന്നു.അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.
      'ഞാന്‍ ഇവനെ നിങ്ങളെ ഏല്‍പ്പിച്ചു പോവ്വാ, നല്ല കൂട്ടുകാരായി, നല്ല കുട്ടികളായി ജീവിക്കണം.' അമ്മ കരച്ചിലടക്കി.
      സാരിത്തുമ്പില്‍ കണ്ണീരു തുടച്ച് തിരിച്ചു നടക്കുമ്പോള്‍ അമ്മ പലവട്ടം എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.കണ്ണിന്റെ മുന്‍പില്‍ നിന്നു മറയുന്നതുവരെ ഞാനും.അമ്മ പോയതോടെ ,ആദ്യമായി നഴ്സറിയില്‍ പോവുന്ന കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ കരഞ്ഞു പോയി.അതുവരെ അടക്കിപ്പിടിച്ച കണ്ണീര്‍ അണപൊട്ടി ഒഴുകി.
         'എന്താടാ ഇത്? കരയല്ലേ' ആസിഫ് തോളത്ത് തട്ടി സമാധാനിപ്പിച്ചു.
         'നീയൊക്കെ ഭാഗ്യവാനാണ്,കുഞ്ഞു നാളിലെ ബോര്‍ഡിങ്ങിലായിരുന്നു ഞങ്ങളൊക്കെ.അച്ഛന്റെയു അമ്മയുടെയും സ്നേഹം ആണ്ടിലൊരിക്കല്‍ വരുന്ന വേനലവധിയുടെ മധുരം മാത്രമാണ്.'
ഗൗതം അത് പറഞ്ഞത് ഉള്ളില്‍ തട്ടിയായിരുന്നു.
                          പതിയെ ഞങ്ങള്‍ ആനന്ദത്തിന്റെ അവസ്ഥയിലോട്ടെതി.അമ്മ പറഞ്ഞതുപോലെ അവരെന്നെ പൊന്നുപോലെ നോക്കി.സന്തോഷത്തിലും ദുഖത്തിലും താങ്ങായും തണലായും ഒരു കൂടപ്പിറപ്പിനെപ്പോലെ നാല് കൊല്ലം അവരോടൊപ്പം ഞാന്‍ കഴിഞ്ഞു.
              'എന്താ സാറേ, ഭയങ്കര ചിന്തയിലാണല്ലോ? നൊസ്റ്റാള്‍ജിയ ആയിരിക്കുമല്ലേ?' കാറോടിച്ചിരുന്ന ശരത്ത്‌ ചോദിച്ചു.
                 ചിന്തയില്‍  നിന്നും ഞെട്ടിയുണര്‍ന്ന് ഒരു നെടുവീര്‍പ്പിന്റെ  അവസാനം.
             'ഉം, പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു പോയി, ധര്‍മ്മശാല എത്തിയോ,ഞാനൊന്നും അറിഞ്ഞതേയില്ല'
            'ശല്യം ചെയ്യേണ്ടെന്ന് കരുതി, അതാ മിണ്ടാതിരുന്നെ,' ശരത്ത്‌ പറഞ്ഞവസാനിക്കുംബോഴേക്കും ഫോണ്‍ റിംഗ് ചെയ്തു.
           'ഇതാ ഞങ്ങളെത്തി, അതേ ധര്‍മശാല. അവിടെ ഒക്കെ റെഡിയല്ലേ.'
                        കാര്‍ പതുക്കെ ക്യാമ്പസ്സിലേക്കു  കയറി, ക്യാമ്പസ്സ് ആകെ മാറിപ്പോയിരിക്കുന്നു.പുതിയ വര്‍ണങ്ങള്‍, പുതിയ ശബ്ദങ്ങള്‍, പുതിയ രീതികള്‍, പുതിയ വേഷങ്ങള്‍, എല്ലാം പുതിയത്.പക്ഷെ തന്റെ മനസ്സ് മാത്രം മാറ്റമില്ലാതെ കിടക്കുന്നു.പഴയ ഔഷധ തോട്ടത്തിനോടടുത്തു കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് പുതിയൊരു ശില്‍പ്പം ഉണ്ടാക്കിയിരിക്കുന്നു.'സ്വപനം കാണുന്ന പെണ്‍കുട്ടി.'ഒരു കയ്യില്‍ തുറന്ന പുസ്തകവുമായി, മരത്തില്‍ ചാരിയിരുന്നു വിദൂരതയില്‍ കണ്ണ് നട്ടിരിക്കുന്ന സുന്ദരി, ജീവനുള്ള ശില്‍പം.അവളുടെ അതേ കണ്ണുകള്‍, സാദാ പുഞ്ചിരിയോളിപ്പിച്ച ചുണ്ടുകള്‍.
                        ശില്‍പ്പിയും അവളെ സ്നേഹിച്ചിരുന്നോ? അതേ അവളോടടുക്കുന്നവരെല്ലാം അവളെ സ്നേഹിച്ചിരുന്നു.
                         ക്ലാസ്സ്‌ തുടങ്ങി ആദ്യ ദിനം,ഞങ്ങള്‍ നാല്‍വര്‍ സംഘം നേരത്തെ ക്ലാസിലെത്തി, അവസാനത്തെ ബെഞ്ച്  ബുക്ക്‌ ചെയ്തു.ആസിഫിന്റെ അഭിപ്രായത്തില്‍ ലാസ്റ്റ് ബെഞ്ച്‌ സ്വര്‍ഗമാണ്.സകല അലമ്പിന്റെയും  കേന്ദ്രം.ക്ലാസ്സിന്റെ മൊത്തം നിയന്ത്രണം സ്വന്തം കയ്യിലാണെന്നു തോന്നും.ഗൗതമിന്റെ  അഭിപ്രായത്തിലും  ലാസ്റ്റ് ബെഞ്ച് സ്വര്‍ഗം തന്നെ.സകല പെണ്‍പിള്ളേരുടെയും  മുകളില്‍ ഒരു കണ്ണുണ്ടാകും, ക്ലാസ് ബോറണെങ്കില്‍   ടൈം പാസ്സിന് ബുദ്ധിമുട്ടില്ല.ഗൌതുവിനു സ്ത്രീ വിഷയത്തില്‍ നല്ല പരിഞാനമുന്ടെന്നു അന്ന് മനസ്സിലായി.അവന്‍ വന്നത് മുതല്‍ പുതിയ ലൈനിനായുള്ള  സര്‍ച്ചിങ്ങിലായിരുന്നു.
                           കാര്‍ത്തികിന്റെ കാര്യം ഏറെ വ്യത്യസ്തം, എവിടെ ഇരുന്നാലും നന്നായി പഠിച്ചാല്‍ മതി.ഇതിനിടയില്‍ ഞാനും വീട് വിട്ടതിന്റെ സങ്കടം മാറാതെ മൗനിയായി ഇരുന്നു.
                           സൂര്യകാന്തിപൂ വിടര്‍ന്നതുപോലുള്ള പുഞ്ചിരി സമ്മാനിച്ച് ഒരു പെണ്‍കുട്ടി ഞങ്ങളുടെ മുന്‍ബഞ്ചിലായി  ഇരുന്നു.ഗൗതം  കത്തിവെച്ചു തുടങ്ങി.
                'പേരെന്താ?'
                    'അനുപമ  മോഹന്‍'
                 'എവിടുന്നാ?'
                       'കൊയിലാണ്ടി.'
         കൊയിലാണ്ടി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് കൂടി നോക്കി.ഏയ്‌ കണ്ടു പരിചയം ഇല്ല.ഗൗതം തന്റെ  സംസാരത്തിന് മധുരം കൂട്ടിക്കൊണ്ടിരുന്നു.അവളും വായാടി തന്നെ.അവസാന പിരീടായിട്ടും കാര്യമായൊന്നും മിണ്ടാതിരുന്നെന്നോദ് ക്ലാസ്സു കഴിഞു പോവാനൊരുങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
                     'എന്താ മാഷേ മിണ്ടൂലെ?'
     ഉത്തരം ഒരു ചിരിയില്‍  ഒതുക്കി.
ഭാരമേറിയ ഒരു സിലബസ്സിനിടയിലെ ലോകം ആദ്യം എനിക്ക് തീര്‍ത്തും അരോചകമായി തോന്നി.സമവാക്യങ്ങള്‍, തിയറികള്‍,രാസസുത്രങ്ങള്‍,പുസ്തക താളുകളില്‍ തളയ്ക്കപ്പെട്ട അവസ്ഥ.
ഇലട്രോണിക്സ് പിരീഡ് മനം മടുത്തു എന്തല്ലാമോ ഒരു പേപ്പറില്‍ കുത്തിക്കുറിച്ചിടുന്നതിനിടയില്‍ പ്രൊഫസര്‍ കയ്യോടെ പൊക്കി,ക്ലാസ്സിനു പുറത്താകി.കടലാസ് ചുരുട്ടി നിലത്തിട്ടു ബാഗുമായി ക്ലാസ്സ് വിട്ടു പോകുമ്പോള്‍ മനസ്സില്‍ ശൂന്യത തളം കെട്ടി നിന്നു. 
                              പിറ്റേ ദിവസം നേരത്തെ ക്ലാസ്സിലെത്തി.പക്ഷെ ഇരിക്കാന്‍ തോന്നിയില്ല, ബാഗുമെടുത്ത്‌ വരാന്തയിലേക്ക്‌ ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്നൊരു വിളി.
                 'എന്താ മാഷേ തുടക്കത്തിലേ കട്ടാക്കലാണോ? ഇയാളിന്നലെ ചുരുട്ടിയിട്ട കവിത ഞാന്‍ വായിച്ചു, ആള് ഭയങ്കര നിരാശനാനല്ലോ  ഞാനെന്തെല്ലാമോ  കുറിച്ച് വെച്ചിട്ടുണ്ട്.'
                     ചുരുട്ടിയ പാടുള്ള കടലാസും ഒരു കുറിപ്പും തന്ന് മനോഹരമായ പുഞ്ചിരി സമ്മാനിച്ച് അവള്‍ തിരിഞ്ഞു നടന്നു.
                     കുറിപ്പ് തുറന്നു നോക്കി,അവളെപ്പോലെ മനോഹരമായ കൈപ്പട,എന്റെ കവിതകള്‍ക്ക് ഞാന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങള്‍ അവള്‍ കണ്ടെത്തിയിരിക്കുന്നു.അതേ, ഇന്നോളം വെളിച്ചം കാണാതിരുന്ന തന്റെ കവിതകള്‍ക്ക് ആദ്യമായൊരു ആസ്വാദക ഉണ്ടായിരിക്കുന്നു.എന്റെ കവിത വായിക്കുന്ന ഞാനല്ലാത്ത ആദ്യ വ്യക്തി.കുറിപ്പിന്റെ അവസാന ഭാഗത്ത്‌ അവള്‍ എഴുതി.
                      "വേദനകള്‍ കാര്‍മേഘം പോലെ മനസ്സില്‍ മൂടിക്കെട്ടുമ്പോള്‍
                       അവയെ പെയ്യാന്‍ അനുവദിക്കുക.
                       മഴയായ് ഇടിമുഴക്കമായ് നിന്റെ തൂലികയിലൂടെ
                       കവിതകള്‍ പെയ്തിറങ്ങട്ടെ.
                       കാലത്തിന്റെ സിംഹാസനം നിനക്കുവേണ്ടി ഒഴിഞ്ഞു കിടക്കുന്നു"
                     പുതിയൊരു സൗഹൃദത്തിന്റെ തുടക്കം.ഞങ്ങള്‍ നാലുപേരുടെയും ലോകത്ത് പുതിയൊരു അഥിതി കൂടി.കലാലയത്തിന്റെ ചില്ലയില്‍ വിരിഞ്ഞ അഞ്ചിതള്‍ പുഷ്പമായിരുന്നു  ഞങ്ങളുടെ സൗഹൃദം.
ചിരിച്ചും, കളിച്ചും, വഴക്കടിച്ചും,പിണങ്ങിയും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുത്തു.കവിതകള്‍ക്ക് വേണ്ടി അവള്‍ കാത്തിരുന്നു.അവള്‍ക്കു വേണ്ടി മാത്രം ഞാന്‍ എഴുതി.പതിയെ വിശാലമായ ലോകം ഞങ്ങള്‍ അഞ്ചു പേരിലേക്ക് ചുരുങ്ങി.
                    ഇന്റെര്‍ണല്‍ എക്സാം കഴിഞ്ഞ് വീണ്ടും ക്ലാസ് തുടങ്ങിയ ദിവസം.ഉറക്കം തൂങ്ങുന്ന സിവില്‍ പിരീഡ് കട്ട്  ചെയ്ത് ഞങ്ങള്‍ നാല് പേരും സിനിമയ്ക്കുപോയി.കൂട്ടുകാരുടെ ചിലവില്‍ ഒരു സിനിമ.അല്ലേലും എല്ലാ ആഘോഷങ്ങളും അവരുടെ ചിലവില്‍ തന്നെയായിരുന്നു.മറ്റാരേക്കാളും തന്നെ അറിയുന്നത് കൊണ്ടാവണം ഒരിക്കലും എന്നെക്കൊണ്ട് പൈസ ചിലവാക്കിച്ചിട്ടില്ല.ബസ്സിന്റെ പൈസ പോലും അവരെടുത്തു.ടിക്കറ്റ്‌  എടുത്തു, ഐസ്ക്രീം വാങ്ങി തന്നു, അവരുടെ പുതിയ ഡ്രസ്സുകള്‍  തന്നു, ഒരിക്കലും വീട്ടിതീര്‍ക്കാനാവാത്ത കടപ്പാടുകള്‍.
                     ക്യാമ്പസ് പ്രണയം തീമായതിനാലാവണം, തിയെറ്റെര്‍ വിട്ടിട്ടും ഞങ്ങള്‍ എല്ലാവരും സിനിമ തീര്‍ത്ത മായിക ലോകത്തായിരുന്നു.വൈകുന്നേരം പതിവുപോലെ പുഴയോരത്ത് പാറക്കൂട്ടങ്ങള്‍ക്ക്  മേല്‍ ഞങ്ങള്‍ പോയിരുന്നു.ആസിഫ് അല്പം മാറി നിന്നു ഒരു സിഗരറ്റ് കത്തിച്ചു.ബോര്‍ഡിങ്ങിലെ  കൂട്ടുകാര്‍ പഠിപ്പിച്ച ശീലമാണ്.എന്നിരുന്നാലും ഒരിക്കലും അവന്‍ ഞങ്ങളെ സിഗരറ്റ് വലിക്കാന്‍ നിര്‍ബനധിച്ചിട്ടില്ല.കാര്‍ത്തിക് അവന്റെ മനോഹരമായ ശബ്ദത്തില്‍ മൂളിപ്പാട്ടുപാടി പുഴയിലേക്ക് ചാഞ്ഞ മരക്കൊമ്പിലിരുന്നു.ഞാനും ഗൌതുവും  കല്ലുകള്‍ അലസമായി പുഴയിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു.കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവില്‍  ഒരു കള്ളച്ചിരിയോടെ ഗൌതം തുടങ്ങി. 
                      'എടാ മാച്ചു, എനിക്കൊരു പെണ്ണിനോട് ഭയങ്കര പ്രേമം.ആകെ വടിവൊത്ത ഒരടിച്ചുപോളി  ഫിഗര്‍, ഹോ പറയുമ്പോ തന്നെ ഒരു കുളിര്.'
 വലിച്ചു തീരാറായ സിഗരറ്റ് എറിഞ്ഞു കളഞ്ഞ് ആസിഫ്  പറഞ്ഞു.
                       'അല്ലേലും നിനക്ക് ഇതു ഫിഗറിനെപ്പറ്റി  പറയുമ്പോഴാ കുളിരില്ലാത്തെ?'
എല്ലാവരും ചിരിച്ചു
                        'അളിയാ എനിക്കും  ഒരാളോട് വല്ലാത്ത ഇഷ്ടം, മതം വേറെയാണെങ്കിലും  എനിക്ക് ഓളെ വല്ലാണ്ട്  പിടിച്ചു,ഓളെ നിഷ്ക്കളങ്കമായ മുഖോം,ഉണ്ടകണ്ണും , ഖല്‍ബില്‍ ഒരുത്തി കൂട് കൂട്ടിയപോലെ.'
                             നെഞ്ചെത്ത് കൈ വെച്ച്‌ സിനിമ സ്റ്റൈലില്‍ ആസിഫ് പറഞ്ഞു നിര്‍ത്തി.
കാര്‍ത്തികിന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് മനോഹരമായ നീണ്ട മുടിയുണ്ടായിരുന്നു, സൂര്യകാന്തിപ്പൂ  പോലുള്ള ചിരിയുണ്ടായിരുന്നു.ആസിഫ് പറഞ്ഞത് പോലെ ഉണ്ടകണ്ണും നിഷ്ക്കളങ്കമായ മുഖവും ഉണ്ടായിരുന്നു.പക്ഷെ ഞാനിഷ്ട്ടപ്പെട്ട പെണ്ണിന് ഇതിനോക്കെയപ്പുറം നല്ലൊരു മനസ്സും മൃദുലമായ ഹൃദയവും ഉണ്ടായിരുന്നു.  
                             ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ഒടുവില്‍ നാലുപേരും ഇഷ്ട്ടപ്പെട്ടത്‌ ഒരാളെയാനെന്നും അത് അവളാനെന്നും മനസ്സിലായി.സ്നേഹത്തിന്റെ സുഗന്ധം  പരത്തുന്ന പെണ്‍കുട്ടി 'അനുപമ. '
                             വീണ്ടും മൗനം, പ്രണയത്തിന്റെ മൗനം , ചിന്തകള്‍ക്ക് ചൂട് പിടിക്കുന്ന മൗനം ......
                    'എടാ, ഒരു പെണ്ണിന്റെ പേരില്‍ നമ്മള്‍ പിരിയാനിടയാവരുത്.അതുകൊണ്ട്  ഞാന്‍ വിട്ടു, നമുക്ക് അടുത്ത ഫിഗറിനെ നോക്കാം......അല്ലെടാ അളിയാ?'  ഗൌതം ആസിഫിന്റെ തോളില്‍ തട്ടി പറഞ്ഞു.
                   'മതത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ പ്രേമിക്കാന്‍ പോയാല്‍ ജീവിതം കുട്ടിച്ചോറാവും.എടാ ഗൌതു ഞാനും  വിട്ടു.' ആസിഫ് പറഞ്ഞു.
             പുഴയിലെ ഓളങ്ങളില്‍ പ്രണയത്തിന്റെ സ്പന്ദനം  കണ്ടെതുകയായിരുന്ന എന്നെയും കാര്‍ത്തികിനെയും നോക്കി രണ്ടാളും നിന്നു.
             വീട്നും മൗനം, പ്രണയത്തിന്റെ മൗനം.
 മൌനമുടച്ചു കൊണ്ട് മരച്ചില്ലയില്‍ നിന്നും ഇറങ്ങി എന്റെ തോളത്ത് കൈവെച്ച് കൊണ്ട് മറ്റുള്ളവരെ നോക്കി തന്റെ അനുഗ്രഹീത ശബ്ദത്തില്‍ കാര്‍ത്തി 'ഹരികൃഷ്ണന്‍സിലെ' വരികള്‍ പാടി.
               ''ആയിരമായിരം കിരണങ്ങളോടെ 
                ആശിര്‍വാദങ്ങളോടെ 
               സൂര്യവസന്തം ദൂരെ ഒഴിഞ്ഞു 
                തിങ്കള്‍ തോഴനു വേണ്ടി
                സ്വന്തം തോഴനു വേണ്ടി.''
ഗൌതമിനും  ആസിഫിനും സന്തോഷം അണപൊട്ടി, ഞങ്ങളെ കെട്ടിപിടിച്ചു.കടപ്പാടിന്റെ രണ്ടു ത്തുള്ളി കണ്ണില്‍ നിന്നും ഇറ്റിവീണു.സന്തോഷം കൊണ്ടാവണം ആസിഫ് ഒരു സിഗരറ്റ് കൂടി വലിച്ചു.പുക വിട്ടുകൊണ്ട് അവന്‍ എന്നോട് പറഞ്ഞി 'ഡാ നിനക്ക് ഞങ്ങളുടെ ഒരു ചെറിയ സമ്മാനം, ജീവിതത്തിലുടനീളം നീയിതു സൂക്ഷിക്കണം,പൊന്നുപോലെ.'
                      സ്വീകരണ ചടങ്ങിന്റെ ആരവങ്ങല്‍ക്കിടയിലും മനസ്സ് കോളേജിന്റെ മറ്റേതോ കോണില്‍ പഴയ അരുണിനെ തിരയുകയായിരുന്നു.കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഗംഭീര സ്വീകരണം, വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.പഴയ ഇലക്ട്രോണിക്സ് പ്രൊഫസര്‍ ഇന്ന് പ്രിന്‍സിപ്പലാണ്.
സന്തോഷത്തോടെ ചേര്‍ത്ത് പിടുച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
            'അരുണ്‍ ,നിന്റെ വഴിയായിരുന്നു ശരി.'
                     പ്രസഗിച്ചവരെല്ലാം അനുമോദനങ്ങള്‍ കൊണ്ട് മൂടി.കവിതയിലെ മാസ്മരികതയെക്കുറിച്ചും, വ്യതസ്തമായ ആവിഷ്കാരത്തെക്കുറിച്ചും, കവിതയിലെ ജീവിതത്തെക്കുറിച്ചും പുകഴ്ത്തിക്കൊണ്ടേ ഇരുന്നു.എല്ലാം കേട്ട്‌ നിര്‍വികാരനായ് എവിടെയും ഉറയ്ക്കാത്ത കണ്ണുകളുമായി  അയാള്‍ വേദിയില്‍  ഇരുന്നു.ഒരുവില്‍ വിനയാന്വീതനായി മറുപടി പ്രസംഗത്തിനായി എണീറ്റു.      
                          മൈക്കിനുമുന്നില്‍ നിന്നപ്പോള്‍ സദസ്സിനു ജീവനില്ലാതതുപോലെ അയാള്‍ക്ക്‌ തോന്നി.വിപ്ലവം തലയ്ക്കു കയറി ക്ലാസ്സുകളില്‍ ക്യാംബയിനിങ്ങിനായി കയറുമ്പോഴും,യൂനിയന് ചെയര്‍മാനായ ശേഷം വേദികളില്‍ പ്രസഗിക്കുമ്പോഴും , തന്റെ കണ്ണുകളിലേക്കു നോക്കി വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന അവളുടെ മൊഖം അയാളുടെ മനസ്സില്‍ ഒരുതവണ മിന്നിമറഞ്ഞു.അന്ന് വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു.വിപ്ലവത്തിന്റെ വീര്യമുണ്ടായിരുന്നു.ഇന്ന് വാക്കിന്റെ തുമ്പിലെ തീ കെട്ടുപോയ സാധാരനകാരനായി അയാള്‍ സംസാരിച്ചു.വിശപ്പിന്റെ ഓര്‍മ്മകള്‍  സമ്മാനിച്ച കുട്ടിക്കാലത്തെക്കുറിച്ചും, ജീവന്റെ ജീവനായ കൂട്ടുകാരെ കുറിച്ചും,ഒടുവില്‍ പറയാന്‍ മറന്ന പ്രണയത്തെ കുറിച്ചും. 
                          ''ഇരുട്ടിനു വൃക്ഷങ്ങളെയും പൂക്കളെയും 
                           കണ്ണുകളില്‍ നിന്നു മായ്ക്കാനാവും
                           എന്നാലതിനു ആത്മാവില്‍ നിന്നു 
                           സ്നേഹത്തെ മായ്കാനാവില്ല''
                                                                     * ഖലീല്‍ ജിബ്രാന്‍ 
ഇടറിയെങ്കിലും  പാടി അവസാനിച്ചപ്പോള്‍ ഇറ്റിവീണ  കണ്ണീര്‍തുള്ളികള്‍ ആരും കാണാതിരിക്കാന്‍ അയാള്‍ മുഖം കുനിച്ചു.
                       പരിപാടികള്‍ അവസാനിച്ചു, ആളുകളെല്ലാം തിരികെപ്പോയി, എന്നിട്ടും അരുണിന് പോവാന്‍ തോന്നിയില്ല.പഴയ ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ അയാള്‍ ഒന്നുകൂടി പോയിരുന്നു.കാര്‍ത്തിക് പണ്ട് എഴുതിവെച്ച "ഫ്രണ്ട് ഫോര്‍ എവര്‍" ഇന്നും മായാതെ കിടക്കുന്നു.
                           കാര്‍ത്തികിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി.അവന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു.പക്ഷെ അവളെക്കാളും ഇഷ്ടമായിരുന്നു എന്നെ.പിന്നീട് അവന്‍ ആരെയും പ്രേമിച്ചിട്ടില്ല.ആസിഫ് അന്നയും  ഗൗതം  സോഫിയയെയും സ്നേഹിച്ചപ്പോഴും അവന്റെ ലോകം ഞങ്ങളില്‍ മാത്രമായിരുന്നു.
               'ശരിക്കും ഞാന്‍ പ്രണയിച്ചിരുന്നോ? എങ്കില്‍ പറയാമായിരുന്നില്ലേ? പറയണം എന്നുണ്ടായിരുന്നു, എന്തോ പറഞ്ഞില്ല, അവസാനം വരെ'
               ദാസ്തയെവ്സ്കിയുടെ കടുത്ത ആരാധികയായിരുന്ന അവള്‍ ചിലപ്പോഴൊക്കെ പറയും,
              'എനിക്ക് അയാളോട് കടുത്ത പ്രണയം തോന്നുന്നു,ഓരോ വരിയിലും ഞാന്‍ അലിഞ്ഞില്ലാതായിപ്പോകുന്നു.'
               ഞാന്‍ ഒരു  ദാസ്തയെവ്സ്കി ആയിരുന്നെങ്കില്‍ എന്നാശിച്ചു പോയിട്ടുണ്ട്.അവസാന വര്‍ഷത്തെ പിറന്നാളിന് തിളങ്ങുന്ന ചുവന്ന പേപ്പറില്‍  പൊതിഞ്ഞ് 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പുസ്തകം സമ്മാനം  തന്നപ്പോള്‍ ആദ്യത്തെ താളില്‍ അവള്‍ എഴുതി,
                'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ കൂട്ടുകാരന്'
                പുസ്തകത്തില്‍ പലപ്പോഴും 'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ എഴുത്തുകാരന്‍ എന്ന് ദാസ്തയെവ്സ്കിയെ നോവലിസ്റ്റ് വിശേഷിപ്പിക്കുകയുണ്ടായി.അവളുടെ മനസ്സില്‍ ഞാനൊരു ദാസ്തയെവ്സ്കി ആയപോലെ തോന്നി.
                     ഞങ്ങള്‍ പരസ്പരം  സ്നേഹിച്ചിരുന്നു, പറയാതെ, അറിയാതെ, ചോക്ലേറ്റിന്റെ മധുരമോ, റോസാപ്പൂവിന്റെ ഗന്ധമോ ഇല്ലാതെ, കണ്ണുകള്‍ സംസാരിക്കുന്ന ഒരപൂര്‍വ രാഗം.
                      കോളേജ് ദിനങ്ങള്‍ അവസാനിക്കുന്നതിനു രണ്ടു മാസം മുന്‍പ് അവള്‍ക്കായ് അവസാനമെഴുതിയ കവിതയില്‍ ഞാന്‍ കുറിച്ചിട്ടു.
                                             "പറയാന്‍ മറന്ന പ്രണയം 
                                          സുഖമാര്‍ന്നൊരു നൊമ്പരമാണ്''
വായിച്ച ഉടനെ എന്റെ പേന വാങ്ങി അവള്‍ തിരുത്തി
                                             ''പറയാന്‍ മറന്ന പ്രണയം
                                ചങ്കില്‍  എരിയുന്ന അണയാത്ത കനലാണ്''
പേന കയ്യില്‍ തന്ന് അവള്‍ നടന്നകന്നു.പലവട്ടം തിരിഞ്ഞു നോക്കി കൊണ്ട്, എന്തോ പറയാന്‍ മറന്ന്, എന്തോ കേള്‍ക്കാന്‍ കൊതിച്ച്........
               പിന്നീടൊരിക്കലും കണ്ടില്ല, പരീക്ഷ എഴുതാന്‍ വരുമെന്ന് പ്രതീക്ഷിച്ചു, വന്നില്ല, ഒരു വാക്കുപോലും പറയാതെ എങ്ങോ മറഞ്ഞു.തിരിഞ്ഞു  നടക്കുമ്പോള്‍ വേദനയോടെ അവളുടെ മുഖം മാത്രം മനസ്സിന്റെ        ക്യാന്‍വാസ്സില്‍  മായാതെ കിടക്കുന്നു.അവള്‍ പറഞ്ഞതുപോലെ 'എരിയുന്ന  അണയാത്ത കനലായി.'
                പലപ്പോഴും അന്വേഷിച്ചു ഒരു നോക്ക് കാണാന്‍, ഡിസ്കണക്ട് ചെയ്യപ്പെട്ട പഴയ നമ്പരിലേക്ക് പലവട്ടം വിളിച്ചു.പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവള്‍ അച്ഛന്റെ കൂടെ അമേരിക്കയിലാനെന്നും ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നും.പക്ഷെ ഇന്നും കാത്തിരിക്കുന്നു.ദൈവം ശ്രുതിമീട്ടുന്ന അവളുടെ ശബ്ദത്തില്‍ ഒരു വിളിക്കായി, മഴവില്ലിന്റെ വര്‍ണങ്ങള്‍ ചാലിച്ച ഒരു എഴുത്തിനായി, വെറുതെയെന്നറിഞ്ഞിട്ടും ആശിച്ചു പോവുന്നു.
                   ഏകാന്തമായ  ഇടനാഴിയിലൂടെ ഓര്‍മകളുടെ ഭാണ്ടവും പേറി അരുണ്‍ നടന്നു.ക്യാമ്പസ്സിന്റെ തൂണുകളും ചുവരുകളും വേദനയോടെ എന്തോ പിരുപിരുക്കുന്നുണ്ടായിരുന്നു.മേഘങ്ങള്‍  ചത്തൊടുങ്ങിയ നീലാകാശം ശാന്തമായിരുന്നു.മനസ്സില്‍ അപ്പോഴും തിരയടിച്ചു കൊണ്ടിരുന്നു.
                     സന്ധ്യ കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി.രാവിലെ പോസ്റ്റ്‌മാന്‍ കൊണ്ട് വന്ന കവര്‍ അതുപോലെ മേശപുറത്ത്‌ തന്നേയു കാത്തു കിടക്കുന്നു.കവര്‍ പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ മനോഹരമായ ചുവന്ന ഒരു പൊതി കൂടി.ആകാംക്ഷയോടെ സാവധാനം പൊതിയഴിച്ചു.ഒരു ഡയറിയും കുറെ കടലാസ് തുണ്ടുകളും, നോട്ടം ഡയറിയില്‍ ഉടക്കി  നിന്നു.കടലാസ് തുണ്ടുകളും പൊതിയും മേശപ്പുറത്തു വെച്ച്‌ അയാള്‍ പതിയെ കസാരയിലേക്ക് ചാരിയിരുന്നു. 
                       'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ പ്രിയ കൂട്ടുകാരന്'
            മനോഹരമായ ആദ്യ താള് വായ്ച്ചപ്പോഴേക്കും താനെതോ ലോകത്ത് എത്തിയപോലെ അരുണിന് തോന്നി.തന്നെ കണ്ട അന്നുമുതല്‍ അനുരാഗത്തിന്റെ വിത്തിട്ടു, ഇല വന്ന്‌. കായ്‌ വന്ന്‌, പൂവന്നു, പടര്‍ന്നു പന്തലിച്ച പ്രണയ കഥ അവള്‍ കുറിച്ച് വെച്ചത് ഓരോന്നായി അയാള്‍ വായിച്ചു.അമ്മ ചോറുണ്ണാന്‍ വിളിച്ചതും,പുറത്തു മഴ പെയ്തതും കാറ്റടിച്ചതും അയാള്‍ അറിഞ്ഞതേയില്ല .ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ അവസാന താളിലേക്ക് കണ്ണോടിച്ചു.
               "അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു.മഴയുടെ കുളിരിനൊപ്പം നിന്നോടുള്ള പ്രണയം എന്നില്‍  എന്റെ ചിന്തകളില്‍ പടര്‍ന്നു കയറുകയായിരുന്നു, അതേ അപ്പു നിന്നെയെനിക്ക് ഇഷ്ടമായിരുന്നെട, ഒരുപാട് ഒരുപാട്.............നിന്നോട് പറയാനാകാതത്തിന്റെ ഭാരം എന്നെ നോവിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഞാന്‍ നിനക്കായ് എഴുതാന്‍ തീരുമാനിച്ചു,ശക്തമായൊരു ഇടിക്കൊടുവില്‍ കരണ്ട് പോയി, പക്ഷെ എനിയ്ക്ക് എഴുതിയെ മതിയാകുമായിരുന്നു .മെഴുകുതിരി കത്തിച്ച് വെച്ച്‌ ഞാന്‍  എഴുതാന്‍ തുടങ്ങി.മനസ്സിലെ മൂടിക്കിടന്ന കാര്‍മേഖങ്ങള്‍ മഴയായ് പെയ്തു,പേന മേഘമല്‍ഹാര്‍ രാഗത്തില്‍ ശ്രുതിമീട്ടി.
               പക്ഷെ അന്ന് വിധിക്ക് ചെകുത്താന്റെ മുഖമായിരുന്നു.എഴുത്തില്‍ ലയിച്ചിരുന്ന ഞാന്‍ പോലുമറിയാതെ മെഴുകുതിരി ശാലിന്‍ തുമ്പത്തേക്ക് പകര്‍ന്ന തീ പടര്‍ന്നു പിടിച്ചു.മനസ്സിലും ശരീരത്തിലും തീ മാത്രം.......തീ മാത്രം............
                  ഓര്‍മ വരുമ്പോള്‍ ബാന്ഗ്ലുരിലെ ഏതോ ആശുപത്രിയില്‍ ഫാനിനു ചുവട്ടിലായിരുന്നു ഞാന്‍.കത്തിയെരിഞ്ഞ ശരീരവും പാതി ചത്ത മനസ്സും. കണ്ണില്ലാത്ത ദൈവം ചെകുത്താന്റെ വിളയാട്ടങ്ങള്‍ കാണുന്നില്ലായിരിക്കാം ,അല്ലെങ്കില്‍ ഒന്നെന്നെ വിളിക്കാമായിരുന്നല്ലോ.
                ചികിത്സയ്ക്കായി  അച്ഛന്‍ എന്നെ  യു എസ്സിലേക്ക് കൊണ്ടുപോയി.മരുന്ന് മണക്കുന്ന മുറിയും മുകളില്‍ കറങ്ങുന്ന ഫാനും മാത്രമുള്ള ലോകം.വിധി പിന്നേയും വേട്ട തുടര്‍ന്നു.എന്റെ രക്താണുക്കള്‍ ഓരോന്നായ് ചത്തുകൊണ്ടിരുന്നു .പേരിടാത്ത ഏതോ ഒരു രോഗം.
              ഇത്രയും കാലം നീ തന്ന നല്ല നിമിഷങ്ങളും ഓര്‍മകളും നിന്റെ കവിതകളും മനസ്സില്‍ താലോലിച്ച് നാല് ചുവരുകള്‍ക്കിടയില്‍ മരണത്തെ മാത്രം പ്രതീക്ഷിച്ച് കിടക്കുകയായിരുന്നു.അവാര്‍ഡ്‌ കിട്ടിയ കാര്യം പത്രത്തില്‍ കണ്ടപ്പോഴാണ് നീ നാട്ടിലുള്ള വിവരം അറിഞ്ഞത്.ഈ അവസ്ഥയില്‍ നീ എന്നെ ഒരിക്കലും കാണരുതെന്ന് കരുതിയാണ് ഇതുവരെ നിന്നെ വിളിക്കാതിരുന്നത്.നിന്റെ മനസ്സില്‍ എന്റെ ചിരിക്കുന്ന പഴയ മുഖം മാത്രം സൂക്ഷിക്കുക.
              നിനക്ക് തരാന്‍ ഈ ഡയറിയും, നീ തന്ന കവിതകളും ,ഒടുവില്‍ തീ ബാക്കി വെച്ച്‌ ഞാന്‍ എഴുതിയ കുറിപ്പും മാത്രമേ ഉള്ളു.ഇത് നിന്റെ കയ്യില്‍ എത്തുന്നത്‌ വരെ  ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും എനിയ്ക്ക് ഉറപ്പില്ല.അരൂ ,മരണം ഒരു മാലാഖയെപ്പോലെ വന്ന്‌ എന്നെ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനിയും വിളിച്ചാല്‍ എനിക്ക് പോവാതിരിക്കാനാവില്ല.സിരകളിലൂടെ മരണത്തിന്റെ സുഖമാര്‍ന്നൊരു  ചൂട് കത്തിപ്പടരുന്നതായി ഞാനറിയുന്നു.
                അരൂ,അവളെന്നെ വീണ്ടും വിളിക്കുന്നതുപോലെ, ഇലത്തുമ്പില്‍ നിന്നും ഇറ്റിവീണ  മഴത്തുള്ളിപോലെ ഞാന്‍ ഊഴം കാത്തു കിടക്കട്ടെ.ഒരു ജന്മം കൂടി ലഭിച്ചാല്‍ കുഞ്ഞു റോസാപ്പുവായി  ഞാന്‍ നിന്റെ തോട്ടത്തില്‍ വിരിയും.കോഴിയും വരെ നിന്നെ നോക്കിയിരിക്കും.ഡിസംബറിലെ പുലരികളില്‍ നിന്റെ പൂന്തോപ്പില്‍, പാതി വിടര്‍ന്ന കവിളുകളില്‍ ഇന്നലെ പെയ്ത മഞ്ഞിന്‍ കണങ്ങള്‍ തീര്‍ത്ത കണ്ണീരുമായി  ഒരു ചുവന്ന റോസാപ്പൂ  ഉണ്ടെങ്കില്‍ അത് ഞാനായിരിക്കും.അത് കാണുമ്പോള്‍ നീ നമ്മുടെ കൂട്ടുകാരോട് പറയണം ആ പൂവ് പണ്ടെന്നെ ഏറെ സ്നേഹിച്ചിരുന്നു എന്ന്.
                                                                                                                വിട.................
                                                                                                       അനുപമ...
                                                                                                       ലോസ്ആന്ജലസ്സ്
                                                                                                       യു എസ് എ

ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2012

ആ ദിവസം


-അവന്തിക- 


                                കണ്ണിലേക്കു ഇരുള്‍ കൂടുകൂട്ടുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.മുറ്റത്
തു മഴവെള്ളം വീഴുന്നതും തണുത്ത കാറ്റ് അവളുടെ നെറ്റിയില്‍ വന്ന്‌ ഉമ്മ വെച്ചതും അവളറിഞ്ഞു.മഴ ഒരു താരാട്ടുപാട്ടുപോലെ പയ്തിറങ്ങുകയാണ്.കാറ്റത്ത്‌ അവള്‍ നട്ട അശോകമരം തലയാട്ടുന്നത്‌ തുറന്നിട്ട ജനലഴികളിലൂടെ കാണാമായിരുന്നു.അത് തലയാട്ടി  കൊണ്ട് തന്നെ യാത്ര അയക്കുകയാണോ? അതോ തിരിച്ച വരൂ എന്ന് പറയുകയോ?
                                അന്ന് അശോകമരത്തിന്റെ തൈ മുറ്റത്തു കൊണ്ട് നടുമ്പോള്‍ ഉണ്ണി കളിയാക്കിയതാണ്, ഈ ചേച്ചി എന്താ   അശോകവനിയിലെ സീത ആവാന്‍ പോവുകയാണോ എന്നും ചോദിച്ച്.....ഉണ്ണി വന്ന്‌ കാണുമോ? കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണത്തിന് പോയതാണ്.അവന്‍ കുടയെടുത്ത് കാണുമോ എന്തോ.അവന്‍ അന്ന് കളിയാക്കിയെങ്കിലും അശോകം പൂത്തപ്പോള്‍ അവനായിരുന്നു കൂടുതല്‍ സന്തോഷം.ഇക്കൊല്ലമാണ് ആദ്യമായി അത് പൂത്തു.നിറയെ ചുവന്ന പൂക്കളുമായി എന്ത് ഭംഗിയാണ് കാണാന്‍.
                                 കാറ്റത്ത്‌ ജനാലയുടെ കര്‍ട്ടന്‍ പറന്നു കളിക്കുകയാണ്.പ്രേതസിനിമയിലേത് പോലെ.ജനാലയിലൂടെ കാറ്റത്ത്‌ മഴത്തുള്ളികള്‍ ഓരോന്നായ് മുറിയിലേക്ക് വിരുന്നു വരുന്നു.അത് കണ്ണിലും നെറ്റിയിലും വന്ന്‌ വീഴുമ്പോള്‍ എന്തോ ഒരു സുഖം.ജനാലയിലൂടെ കൈ നീട്ടി മഴത്തുള്ളിയെ തട്ടിതെറിപ്പിക്കണം എന്നുണ്ട്.പക്ഷെ എഴുന്നേല്‍ക്കാന്‍ വയ്യ.ശരീരം വല്ലാതെ തളര്‍ന്നിരിക്കുന്നു.മുറിയിലെ അരണ്ട വെളിച്ചത്തിലും ജനല്‍ ചില്ലിലെ  മഴച്ചിത്രം തെളിഞ്ഞു  കാണാം.പണ്ട് എത്ര തവണ തന്റെ പേരെഴുതി കളിച്ചിട്ടുണ്ട്.ഇനിയും എഴുതണം.അല്ലെങ്ങില്‍ വേണ്ട ഇനി ഞാന്‍ മേഘങ്ങളിലാണ് എന്റെ പേരെഴുതാന്‍ പോകുന്നത്.
                                 മഴത്തുള്ളികള്‍ ജനല്‍ച്ചില്ലിലൂടെ ഊട്ടപ്പന്തയം നടത്തുകയാണ്.ജോണും ജെയിംസും.....ഇത്തവണ  ആരാണാവോ പന്തയത്തില്‍ ജയിച്ചത്‌.........
                                 തല വല്ലാതെ വേദനിക്കും പോലെ........ഏയ്‌ തോന്നിയതാവും.ഇനി വേദനിച്ചാലെന്താ  ,ഇത് അവസാനത്തെ വേദനയല്ലേ....ഇനി വേദനിക്കില്ലല്ലോ....തലവേദനയുടെ ഗുളികകള്‍ ബാഗില്‍ കിടന്നു ഉറങ്ങുകയാവും.....എത്ര തവണ അവ തന്റെ വേദനകളെ കൊന്നിട്ടുണ്ട്....മനുഷ്യരേക്കാ
ളും തന്റെ   വേദനകളെ കന്നത് മരുന്നു കളല്ലേ.മനസ്സിന്റെ   വേദനകള്‍ക്കും മരുന്നുണ്ടായിരുന്നെങ്ങില്‍....

...................
തണുക്കുന്നു..പക്ഷെ പുതയ്ക്കാന്‍ തോന്നുന്നില്ല.എത്ര പുതച്ചാലും ഈ തണുപ്പ് മാറില്ല.
                                    ഉണ്ണി വന്ന്‌ കാണുമോ എന്തോ? ചിലപ്പോള്‍ വന്ന്‌ ഒരുറക്കവും കഴിഞ്ഞ് കാണും.അവന്‍ അങ്ങനെയാണ്,കിടന്നാല്‍ മതി ഉറങ്ങാന്‍.ഞാന്‍ ഒന്ന് ഉറങ്ങിയിട്ട് തന്നെ എത്ര നാളുകളായി.പക്ഷെ ഇന്ന് ഞാന്‍ ഉറങ്ങും.....കണ്ണിനു ഭാരം കൂടി വരുന്നു....ഇല്ല സമയമായിട്ടില്ല....സമയമായി വരുന്നതെയുള്ളു.നാളെ ഇനി എനീക്കുകയോന്നും വേണ്ടല്ലോ.കുറച്ചു നേരം കൂടി കഴിയട്ടെ.
                                   അമ്മ ഇപ്പോഴും അടുക്കളയില്‍ തന്നെയാവും.എല്ലാം അടുക്കിപ്പെറുക്കി വെക്കാതെ അമ്മയ്ക്ക് ഉറക്കം വരില്ല.പാവം ആരോടും ഒരു പരാതിയുമില്ലാതെ എന്നും ജോലി തന്നെ ജോലി.പരാതി പറഞ്ഞാലും ആരും കേള്‍ക്കില്ല, ഈ ഞാന്‍ പോലും.ഒക്കെ ചിരിച്ചു തള്ളും.എല്ലാം ഉണ്ടെനിക്ക്‌.സ്നേഹിക്കാന്‍ മാത്രമറിയുന്ന അമ്മ,സ്നേഹിക്കാന്‍  മാത്രം അറിയാവുന്ന പിന്നേയും ഒരുപാടുപേര്‍.എല്ലാവരും ഒരുപാട് സ്നേഹിച്ചു. സ്നേഹിച്ചു  സ്നേഹിച്ചു എല്ലാവരും പോയി.അവരൊക്കെ എവിടെക്കാ  പോയത്........? എന്തിനാ പോയത്............? തടയാമായിരുന്നില്ലേ............
... ?നീ തടഞ്ഞിരുന്നോ അവരെ? നീ സ്നേഹിച്ചിരുന്നോ അവരെ? സ്നേഹിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു.വെറുപ്പിച്ചു എല്ലാവരെയും.അതുകൊണ്ടാണോ എല്ലാവരും പോയത്? പിണങ്ങിയോ അവരൊക്കെ എന്നോട് ? ഏയ്‌ ആരും പിണങ്ങിയിട്ടില്ല.......വരും അവരൊക്കെ നാളെ വരും, നിന്നെ കാണാന്‍.
                                    അവരൊക്കെ കരയുമോ? നീതു കരയും തീര്‍ച്ച,പൊട്ടി പെണ്ണ്  അവള്‍ക്കു ഒരു തുള്ളി സങ്കടം മതി കണ്ണ് നിറയാന്‍.അനു,.......ഏയ്‌ അവള്‍ കരയില്ല.അവള്‍ക്കറിയാം അവള്‍ കരയുന്നത് എനിക്ക് ഇഷ്ട്ടമല്ലെന്ന്.നവി ചിരിക്കുമായിരിക്കും, അവന് എന്നെ കണ്ടാല്‍ ഇപ്പോഴും ചിരിയാ.കൌശി.........അവന്‍ കരയുമോ? വേണ്ട, എനിക്ക് വേണ്ടി അവന്‍ മനസ്സില്പ്പോലും കരയാന്‍ പാടില്ല.അത് എനിക്ക് സഹിക്കാനാവില്ല .ഈശ്വരാ ഞാന്‍ ഈ ചെയ്ത് കൂട്ടിയതൊക്കെ തെറ്റാണോ?ഇനി തെറ്റായാലും ഇത് ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ്......
                                   നിലം ചുവന്നു തുടങ്ങിയിരിക്കുന്നു....കൈയ്യി
ല്‍ നിന്നും ഊര്‍ന്ന് ഇറ്റിറ്റായി വീഴുന്ന രക്ത തുള്ളികള്‍ നിലത്തു ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു.തന്നില്‍ നിന്നകളുന്ന ഓരോ തുള്ളിയും യാത്ര പറയുന്നുണ്ടാകാം.ഉറങ്ങാന്‍ സമയമായി.......ആരോ വാതില്‍ തുറക്കുന്നത് പോലെ......കണ്ണ്  തുറക്കാനാവുന്നില്ല. ഒരു നിഴല്‍ അടുത്തടുത് വരുന്നു,അത് തന്റെ അടുത്ത്‌ വന്നിരിക്കുകയാണ്.അമ്മ........

അമ്മയുടെ മണം. എന്തിനെന്നില്ലാതെ കണ്ണ് നിറഞ്ഞൊഴുകുകയാണ്. അമ്മ എന്നെത്തെയും പോലെ നെറ്റിയില്‍  ഉമ്മ തരാന്‍ വന്നതാണ്.തണുത്ത ഉമ്മ, അല്ല ഇന്ന് ആ ഉമ്മയ്ക്ക് വല്ലാത്ത ചൂട്.പിന്നീട് അമ്മയുടെ  നിലവിളി മാത്രമായിരുന്നു കാതില്‍........അവസാനത്തെ വിളി,മോളെ.................

ശനിയാഴ്‌ച, ജൂലൈ 21, 2012

ചിന്ത

-അവന്തിക-

നിന്നിലേക്ക്‌ മാത്രം ഒതുങ്ങിപ്പോയ ചിന്തകള്‍,
എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു.
ഇന്ന് ഞാനതിന്റെ ചിറകുകള്‍
 അരിഞ്ഞെടുത്തു.
ചിറകറ്റു വീണ എന്റെ ചിന്തകള്‍ക്കൊപ്പം
ഞാനും ജീവിതച്ചില്ലയില്‍ നിന്നറ്റുവീണു.

പാളങ്ങള്‍

-അവന്തിക-


നീണ്ടും നിവര്‍ന്നും വളഞ്ഞും 
അനന്തതയിലേക്ക് നീളുന്ന പാളങ്ങള്‍ക്ക് 
എത്രയേറെ കഥകള്‍ പറയുവാന്‍ കാണും.
വേവുന്ന വേനലിനെ തോല്‍പ്പിച്ചും
കുളിരുന്ന മഴയോട് കൂട്ടുകൂടിയും
കാലത്തിന്റെ ഓളങ്ങളിലൂടെ
പാളങ്ങളില്‍ ചിതറിയ മരണത്തിന്റെ കഥകള്‍..........
സ്വപ്‌നങ്ങള്‍ പേറി യാത്രയായ
മനുഷ്യന്റെ കഥകള്‍...
സ്വപ്ന സഞ്ചാരികള്‍ വലിച്ചെറിഞ്ഞ 
നാറുന്ന മാലിന്യത്തിന്റെ 
മനംപുരട്ടുന്ന കഥകള്‍......
ഔദാര്യത്തിന്റെ  കാതുകളില്‍  
ഉറക്കെപ്പാടിയും കൈനീട്ടിയും
പാടുപെടുന്ന  കളങ്കം 
കുത്തിനിറയ്ക്കപ്പെട്ട ബാല്യത്തിന്റെയു ,
ആര്‍ത്തിയാള്‍ മുഖം നഷ്ട്ടപ്പെട്ട 
കൊള്ളക്കാരന്റെയും കഥ.

പാളങ്ങളില്‍ കൊഴിഞ്ഞുപോയ മാനത്തിന്റെയും
അപമാനിതരായ സ്ത്രീത്വതിന്റെയും കഥ...
കഥകളോരോന്നായ് ചികഞ്ഞെടുക്കുമ്പോള്‍
കാമുകനായ് ചീറിയടുക്കുന്ന തീവണ്ടിയും
അതിന്റെ നൂറായിരം ചക്രങ്ങളും 
എല്പ്പിച്ചുകൊണ്ടിരിക്കുന്ന പോറലുകളില്‍   നിന്നും 
വാര്‍ന്നൊഴുകുന്ന സുഖമുള്ള നോവിന്റെ കഥ. 

ചൊവ്വാഴ്ച, മേയ് 22, 2012

പെണ്‍ഭ്രൂണം

-അവന്തിക -




ഉള്ളില്‍  വളര്‍ന്നു തുടങ്ങിയ പെന്ഭ്രൂണത്തെ
നിര്‍ബന്ധ പൂര്‍വ്വം തന്നില്‍ നിന്നടര്‍ത്തിയെടുത്ത്
ചില്ലുപാത്രത്തില്‍ അടച്ചിട്ട തന്റെ,
പുരുഷനെയും വിധിയും അമ്മ ആദ്യം പഴിച്ചുവെങ്കിലും,
ഒരിക്കലും കണ്ണ് തുറക്കാതെപോയ തന്റെ 
മകളെയോര്‍ത്ത് അമ്മ ആശ്വസിച്ചു.
കുഞ്ഞേ നീ ഭാഗ്യവതിയാണ്,സുരക്ഷിതയും.
അടക്കി ഭരിക്കപ്പെടാന്‍ നീ വിധിക്കപ്പെട്ടില്ലല്ലോ.
നിന്റെ മാനത്തിന് മേല്‍ നിഴല്‍ വീഴ്ത്താന്‍ ആരും വരികയില്ലല്ലോ.
വെറും പെണ്ണായ് ജനിക്കാന്‍ വിധിക്കപെടാഞ്ഞ നീ അനുഗ്രഹീത...
Protected by Copyscape DMCA Takedown Notice Infringement Search Tool