"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വ്യാഴാഴ്‌ച, ഓഗസ്റ്റ് 22, 2013

ഓര്‍മയുടെ ചൂളംവിളി

 -ഷിബിന്‍-



ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സില്‍ വട്ടം കൂടിയിരുന്ന് സൊറപറയുന്നതിനിടയ്ക്കാണ്‌ ആ കോള്‍ വന്നത്.എന്റെ ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന യദു ഉറക്കെ വിളിച്ച്  പറഞ്ഞു 
                     'എടാ ജിത്തൂ........ഏതോ ഒരു അഞ്ചൂസ് വിളിക്കുന്നു.' 
ഫോണ്‍ വാങ്ങി  പുറത്തിറങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ ഒരു ആക്കിച്ചിരി  സമ്മാനിച്ചു. ഫോണെടുക്കാന്‍ വൈകിയതിനുള്ള തെറി പ്രതീക്ഷിച്ച്  ഞാന്‍ കോള്‍ അറ്റെന്റു ചെയ്തു.
                        'ഹലോ........മിസ്റ്റര്‍ എങ്ങിനീയര്‍, എനിക്കിന്ന് ഉച്ചയ്ക്ക് കോളേജ് വിട്ടു. നമുക്കിന്ന് രണ്ടേ മുക്കാലിന്റെ ലോക്കലിന്   പോയാലോ?' 
         ഉച്ചയ്ക്ക് ശേഷമുള്ള ഷൈനി മിസ്സിന്റെ ക്ലാസ്സിനെക്കുറിച്ച്    ഓര്‍ത്തപ്പോള്‍ രണ്ടാമതൊന്ന്   ആലോചിച്ചില്ല.ഞാന്‍ ഓക്കെ പറഞ്ഞു.ബാഗെടുത്ത്  ക്ലാസ്സീന്നൊരു  പോക്ക് പോകുമ്പോള്‍  പുറകില്‍ നിന്നുമുള്ള ചോദ്യങ്ളൊന്നും  കേട്ടില്ലെന്നു നടിച്ചു.കണ്ണൂര് ബസ്സിറങ്ങി റെയില്‍വേ  മുത്തപ്പന്റെ അമ്പലത്തിനടുത്തു കൂടെ പോയി പ്ലാറ്റ്ഫോമിലേക്ക്   കയറി.അവള്‍ രണ്ടാമത്തെ  പ്ലാറ്റ്ഫോമില്‍ ട്രേനിന്റെ    എനജിനിനടുത്ത്  കപ്പ വറുത്തതും കൊറിച്ച് പാട്ടും കേട്ട്  ഇരിപ്പുണ്ടായിരുന്നു.കണ്ടപാടെ ഒരു ചിരി സമ്മാനിച്ച് തീരാറായ പായ്ക്കറ്റ്   എനിക്ക് നീട്ടി.
                                   'ഇന്നും ഇതുതന്നെയാണോടീ  വാങ്ങിച്ചേ ? '
കപ്പയോടുള്ള എന്റെ നീരസം രേഖപ്പെടുത്തി.
                                     'നല്ല രസോണ്ടെഡാ ,  കഴിച്ച് നോക്ക്. '
ഒരു കഷണം  എടുത്ത്‌ ഞാന്‍  ചവച്ചു.
                                    ' നിന്റെ കോളേജില്‍ ക്ലാസ്സോന്നും  ഇല്ലെടീ.....?'
        എന്തോ കള്ളത്തരം ഒപ്പിച്ച ചിരി ചിരിച്ച്  പാതി ശ്രദ്ധ കപ്പയിലും ബാക്കി സംസാരത്തിലും  നല്കി  അവള്‍ പറഞ്ഞു.   
                 ' ക്ലാസ്സോക്കെണ്ട്, ഉച്ചവരെ ഇരുന്നപ്പോ ബോറടിച്ചു, ഞാന്‍ എണീറ്റിങ്ങു പോന്നു.'
        ഇനി ട്രെനില്‍ കയറാന്‍ പ്ലാറ്റ്ഫോമിന്റെ മറ്റേ അറ്റം വരെ നടക്കണം.പുറകിലെ ബോഗിയില്‍ തിരക്കുണ്ടാവില്ല.ചെറിയ സ്റെഷനില്‍ ആ ബോഗികള്‍ പ്ലാറ്റ്ഫോമിനു പുറത്തായിരിക്കും  എന്നതിനാല്‍ അധികം ആള്‍ക്കാരുണ്ടാവില്ല.സംസാരിച്ച്  സംസാരിച്ച് നടത്തം തീര്‍ന്നതും   കപ്പ വറുത്തത് തീര്‍ന്നതും ഒരുമിച്ചായിരുന്നു.  
                                  'ഡാ , ഒരു പായ്ക്ക്  കൂടി വാങ്ങിയാലോ ? ' 
       എന്റെ  ഉത്തരം  വരുന്നതിനും മുന്‍പേ അവള്‍ സാധനം വാങ്ങി തിരിച്ചു വന്നു.നുണക്കുഴി കവിളില്‍ ഒരു   ചിരിയും നിറച്ച്  ട്രെനില്‍ കയറി.അവള്‍ കപ്പ തിന്നാന്‍ വേണ്ടി മാത്രമാണോ  ജീവിക്കുന്നത് എന്നുപോലും ചിലപ്പോള്‍ ഞാന്‍ ആലോചിച്ചു പോകാറുണ്ട്.ട്രെനിലെ ജനാലയ്ക്കരികില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു.നിറയെപ്പൂക്കളുള്ള   ചുരിദാര്‍ അവള്‍ക്കു നന്നായി ചേരുന്നുണ്ടായിരുന്നു.
       ഞങ്ങളുടെ സൌഹൃദത്തിന് അഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു.അതിനിടയ്ക്ക് പതിനൊന്നാം ക്ലാസ്സുകാരി
 പെണ്‍കുട്ടി വളര്‍ന്ന്  ഒരു സ്ത്രീയായി മാറിയിരിക്കുന്നു.എനിക്ക്  തോന്നാറുണ്ട്  അവളുടെ മനസ്സ് മാത്രം പ്രായത്തിനൊത്ത്  വളരുന്നില്ലെന്ന്.ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല.നിസ്സാര കാര്യത്തിന്  പിണങ്ങിയും ചെറിയ തമാശകള്‍ക്ക് പൊട്ടിച്ചിരിച്ചും കുസൃതികള്‍ ഒപ്പിച്ചും.......എന്റെ നോട്ടം കണ്ടിട്ടാവണം അവള്‍ ചോദിച്ചു  
                                           'പുതിയ ചുരിദാര്‍ നല്ല രസോല്ലേ ? '
       അവളെ ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഒരു ശീലം ആയതു കൊണ്ട് ഞാന്‍ മറുപടി കൊടുത്തു.
                                            'പിന്നേ......നല്ല ബോറായിട്ടുണ്ട്  .'
       ട്രേന്‍ ചൂളം വിളിച്ച് കണ്ണൂരിനോട് ബൈ  പറഞ്ഞു.മെസ്സീടെ ചിത്രമുള്ള ബാഗിന്റെ കള്ളി തുറന്ന്   L.I.C യുടെ നീലച്ചട്ടയുള്ള ഡയറിയെടുത്ത്  അവള്‍ക്ക് നീട്ടി. 
                                             'ഡീ , ഒരു പുതിയ കഥണ്ട് .'
          പതിനൊന്നാം ക്ലാസ്സ് മുതല്‍ ഞാനെന്ന എഴുത്തുകാരന് ഈ ലോകത്തുള്ള ഏക വായനക്കാരി കപ്പ വറുത്തതിന്റെ പൊടിയുള്ള കയ്യുമായി ആ ഡയറി വാങ്ങി.പേജുകള്‍ ഓരോന്നായി    മറിച്ചിടുന്നതിനിടയ്ക്കു അവള്‍ സൂചിപ്പിച്ചു    
                  'ഡാ , മോനെ, പതിവ് പോലെ ആര്ക്കും മനസ്സിലാവാത്ത സാഹിത്യവും ബുദ്ധിജീവി സാധനങ്ങളുമാണെങ്കില്‍ ഈ ഡയറി  പാലത്തില്‍ കിടക്കും'  
          അവള്‍ക്കറിയില്ലല്ലോ സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ ഓരോരുത്തരും ആദര്‍ശങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കുമപ്പുറം വെറും പൈങ്കിളികളാണെന്ന്. അവളെ സ്വസ്ഥമായ വായനയ്ക്കു  വിട്ട് ഞാന്‍ ഡോറിന്റെ സ്റ്റെപ്പിന്‍മേല്‍ ഇരുന്നു.ചീകിവെച്ച നീണ്ടമുടിയിഴകളെ  പറപ്പിച്ച് കളഞ്ഞ കാറ്റിന്  അന്നൊരു പ്രത്യേക സുഖം ഉണ്ടായിരുന്നു.അഞ്ജലി ഡയറിയുടെ താളുകള്‍ ഒന്നൊന്നായി മറച്ചിട്ടു.ആളൊഴിഞ്ഞ മുന്‍സീറ്റിലേക്ക് കാലു നീട്ടി വെച്ച് അവള്‍ വായന തുടങ്ങി.
              
                                           ഓര്‍മയുടെ പാലങ്ങളിലൂടെ 
      
              കല്യാണം  കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടും ഒരു കണ്ണൂര്‍ യാത്ര.അമ്മ മുന്‍പേ നേര്‍ന്ന് വച്ചതാണ് കൊച്ചുമോന്റെ ചോറൂണ് മുത്തപ്പന്റെ  തിരുസന്നിധിയില്‍ വച്ചാവണം എന്ന്.ചോറൂണ്കാരന്‍   പതിവിലും ഉന്‍മേഷത്തോടെ മുത്തച്ഛന്റെയും  മുത്തശ്ശിയുടെയും കൂടെ കളിച്ചുകൊണ്ടിരിക്കുന്നു.അവളിതുവരെ ഒരുങ്ങി കഴിഞ്ഞില്ല.അല്ലെങ്കിലും യാത്രപോകുമ്പോള്‍ സ്ത്രീകള്‍ക്ക്  അവസാന നിമിഷം വരെ ഒരുക്കമാണല്ലോ. 
                     'നീ ഇതുവരെ റെഡിയായില്ലേ  ? ഇനീം വൈകിയാല്‍ പാസഞ്ചര്‍ അതിന്റെ പാട്ടിനു പോകും.'
               പാസഞ്ചര്‍ കഴിഞ്ഞാല്‍ വേറെ  ട്രെയിന്‍ ഇല്ലാഞ്ഞിട്ടല്ല, അതും അല്ല പുതുതായി വാങ്ങിയ കാറെടുത്ത്  പോകാവുന്നതെയുള്ളൂ.എന്നിട്ടും ഈ പാസഞ്ഞറിനു തന്നെ    പോവാന്‍ ഞാന്‍ വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് അച്ഛനും അമ്മയും അന്വേഷിച്ചു.അവര്‍ക്കറിയില്ലല്ലോ  എന്റെ ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളുടെ ഓര്‍മകളില്‍  കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ ഓടിക്കൊണ്ടേയിരിക്കുന്നത്. 
                നിറയെ സ്നേഹവും കുറെ മിട്ടായികളുമായി മംഗലാപുരത്തുനിന്നും അച്ഛന്‍ വരുന്നതും നോക്കി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അമ്മയുടെ കയ്യും പിടിച്ച് കാത്തുനില്‍ക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ആദ്യത്തെ തീവണ്ടി ഒര്‍മ.പിന്നീട് അച്ഛനോടോത്തുള്ള തീവണ്ടി യാത്രകള്‍.നീലക്കുപ്പായമിട്ട  ആ  വണ്ടിയോട് അക്കാലം തൊട്ട് വല്ലാത്തൊരു ഇഷ്ടമായിരുന്നു.കുട്ടിക്കാലത്തെ സ്വപ്നങ്ങളില്‍  അറ്റം കാണാന്‍  പറ്റാത്തത്ര വലിപ്പം ഉള്ള തീവണ്ടിയുടെ ഡ്രൈവറായിരുന്നു ഞാന്‍.
                പത്താം ക്ലാസ്  റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കിട്ടി  .നാട്ടുനടപ്പ് പ്രകാരം അതരക്കാര്‍ക്കുള്ള  ശിക്ഷ ടൌണിലെ ഫുള്‍ A+ കാര്‍ മാത്രം പഠിക്കുന്ന സെയ്ന്‍റ്റ്  സ്കൂളില്‍   +1 നു ചേര്‍ന്ന്  പഠിക്കുക എന്നതായിരുന്നു.എന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല.
                  നാട്ടിലെ ചങ്ങാതിമാരില്‍നിന്നും , പാടത്തെ ഫുട്ബോള്‍  കളിയില്‍നിന്നും ,തെക്കെടത്തെ  കുളത്തിലെ തിമിര്‍ക്കലില്‍ നിന്നും അപരിചിതമായ മറ്റൊരു ലോകത്തേയ്ക്കുള്ള പറിച്ചു നടല്‍ .ഏക ആശ്വാസം രാവിലെയും വൈകിട്ടുമുള്ള ട്രെയിന്‍യാത്രകള്‍   ആയിരുന്നു.ആദ്യ ദിനങ്ങളില്‍ നിറയെ അപരിചിതമായ മുഖങ്ങളായിരുന്നു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പലരെയും വീണ്ടും  കണ്ടു.വൈകാതെ ഒരു കൂട്ടുകാരനെ കിട്ടി,പേര് സഹീര്‍.കോഴിക്കോട്ടെ മറ്റൊരു സെയ്ന്‍റ്റ് സ്കൂളില്‍ +1 കാരന്‍.അങ്ങനെ മിണ്ടാട്ടമില്ലാത ആ യാത്രകള്‍ക്ക്  നാവു വെച്ച് തുടങ്ങി.ചവയ്ക്കാന്‍ അവന്റെ ഉമ്മ കൊടുത്തു വിടുന്ന ചിപ്സും.ഒരിക്കല്‍ സീറ്റ് കിട്ടാതായപ്പോള്‍ ഞങ്ങള്‍  ബെര്‍ത്തില്‍ കയറി ഇരുന്നു.മിണ്ടാതിരുന്നപ്പോള്‍ വനൊരു ചോദ്യം ചോദിച്ചു.
                                 'ഡാ , ജിത്തൂ ഇജ്ജ്  പ്രേമിച്ചിട്ടുണ്ടോ '
                   എന്തോ ഒരു ചീത്ത ചോദ്യം കേട്ടത് പോലെ തോന്നി.ഞാന്‍ ഉടന്‍ ഇല്ല എന്ന് മറുപടി കൊടുത്തു.അന്നവന്‍ ലൈല മജ്നു കഥ പറഞ്ഞു.
                                  'മാപ്പിള സ്കൂളില് ഒന്പതാം ക്ലാസില്‍  പഠിക്കുമ്പോ ഒരു ചെക്കന്  ഒരു പെണ്ണിനോട് വല്ലാത്തൊരിഷ്ട്ടം തോന്നി .അങ്കണവാടി മുതല്‍  പത്തുകൊല്ലം ഒരേ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവനതുവരെ അവളോട്  സംസാരിച്ചിട്ടുപോലും ഇല്ലായിരുന്നു.ആദ്യത്തെ മിണ്ടല്‍  പ്രേമം പറയാനും.പക്ഷെ ഓനതിനുള്ള  ധൈര്യം ഇല്ലായിരുന്നു.ഓന്‍  ഓളെത്തന്നെ നോക്കി ഇരുന്നു.ഇടയ്ക്ക് എപ്പോഴോ അവരുടെ
കണ്ണുകള്‍ തമ്മിലുടക്കി.ചെക്കന്  ഓന്റെ ഇക്കാക്കാനെ വല്യ പേടീം ബഹുമാനോം ഒക്കെ ആയിരുന്നു.കുഞ്ഞുനാളില് ബാപ്പ മരിച്ചേ പിന്നെ ഓനെ പോറ്റിയത് ഓന്റെ ഇക്കാക്കയായിരുന്നു.കുരുത്തക്കേട് കാട്ടി ഇക്കാക്കാനെ പറയിപ്പിക്കാന്‍ ഓന്  ആകുമായിരുന്നില്ല.അതുപോലെ കുരുത്തക്കേട് കാണിക്കാന്‍  ഓക്കും വ്ലല്യ  പേട്യായിരുന്നു.അവസാനം പത്താം ക്ലാസ്സ്  പരീക്ഷേം കഴിഞ്ഞ് ഓള്  പോകുന്നത് ഓന്‍ സങ്കടത്തോടെ  നോക്കി നിന്നു .കുറച്ചു ദൂരം നടന്നപ്പോള്‍ ഓള്  തിരിഞ്ഞ് നോക്കി.അന്നേരം ഒള്ടെ കണ്ണ് ന്ന്  വെള്ളം വരുന്നുണ്ടായിരുന്നു.അന്ന് ഓല്ക്ക് രണ്ടാക്കും ഒരുറപ്പും ഇല്ലായിര്ന്നു ഇനി കാണാന്‍ പറ്റുമോന്ന്.പക്ഷെ പിറ്റത്തെ കൊല്ലത്തെ മഴക്കാലത്ത് ഓല് കോഴിക്കോട് പാസ്സന്ജറില്‍  വെച്ച് വീണ്ടും കണ്ടു മുട്ടി. '
                           'കഥ കൊള്ളാം ,ആരാ ആ ചെക്കന്‍ .'    ഞാന്‍  ചോദിച്ചു.    
      ഒരു കള്ള ചിരീം ചിരിച്ച് അവന്‍  പറഞ്ഞു.
               'ഞാന്‍  തന്നെ അല്ലാണ്ടാരാ.'
               'അപ്പൊ പെണ്ണോ.'
      അവന്‍  പതുക്കെ പറഞ്ഞു.
               ' ആ വാതിലിന്റെ അട്‌ത്ത്‌ നിക്കണ പെണ്ണ് '
               ' ആ ചാംബക്കെടെ നെറോള്ള പെണ്ണോ? '
               'അല്ലടാ ചെക്കാ , ഓളെ കൂടുള്ള പെണ്ണ്, രമീസ.'
           ഞാന്‍  നോക്കിയപ്പം കാര്യം സത്യമാണ്.അവള്‍ ഇടയ്ക്കിടെ ഇങ്ങോട്ട്‌ നോക്കുന്നുണ്ട്.കുറേക്കാലം അവരത് തുരര്‍ന്നുകൊണ്ടേ  ഇരുന്നു.രണ്ടുപേരും ഒന്നും സംസാരിച്ചില്ല പക്ഷെ സംസാരിക്കാതെ അവര്‍ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.ഒരിക്കല്‍  ഞാന്‍ ഈ കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
                  'നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാകൂല മോനെ, ഈ ടൈപ്പ്  പ്രേമത്തിന് ഒരു പ്രത്യേക സുഖാണ്.'    
               +1  ഒരു വിധം തീരാറായി.കുറേ  ദിവസങ്ങളായി രമീസയെ കാണാറില്ല.സഹീര്‍ വോള്‍ട്ടേ ജില്ലാതെ കത്തുന ബള്‍ബുപൊലെയായി.ഞാന്‍ ചാംബക്കെടെ നിറമുള്ള അവളുടെ കൂട്ടുകാരിയോട് കാര്യം   തിരക്കി.അവളുടെ കല്യാണം ഉറപ്പിച്ചെന്നും ഇനി പഠിക്കാന്‍ വിടില്ലെന്നും അറിഞ്ഞു.പ്രസവിക്കാന്‍ പാകമായാല്‍ കേട്ടിച്ചയക്കുന്ന, സ്ത്രീയെ വെറും ഗര്‍ഭപാത്രമായി മാത്രം കാണുന്ന ഒരു സമൂഹത്തോട് അന്ന് പുച്ഛം തോന്നി.  
                 സഹീര്‍ പിന്നീട് ട്രേനില്‍ വരാതായി.അവന്‍ യാത്ര ബസ്സിലാക്കി .വീണ്ടും മിണ്ടാട്ടമില്ലാത്ത യാത്രകള്‍, പരീക്ഷാ തിരക്കുകള്‍ .റമീസയുടെ കൂട്ടുകാരി  ഇടയ്ക്ക്  ഓരോ ചിരി സമ്മാനിച്ചു.വിരസമായ കുറെ ദിവസങ്ങള്‍ കടന്നു പോയി.തലേ ദിവസം ഇന്ത്യ -പാക്കിസ്ഥാന്‍ കളീം  കണ്ടിരുന്നത്‌ കൊണ്ട് പരീക്ഷയ്ക്ക് ഒന്നും പഠിച്ചിട്ടുണ്ടായിരുന്നില്ല.ട്രേനില്‍  അടുത്തിരിക്കുന്ന റമീസയുടെ കൂട്ടുകാരിയുടെ പെരും പഠിപ്പ് കണ്ടപ്പോള്‍ ആകെ  ടെന്‍ഷനായി .ആടിക്കൊണ്ടും ക ണ്ണുകളടച്ചും ആംഗ്യം കാണിച്ചും  , അവള്‍ പുസ്തകത്തിലുള്ളത് എന്തൊക്കെയോ വിഴുങ്ങിക്കൊണ്ടിരുന്നു.സഹിക്കാതായപ്പോള്‍ ഞാന്‍   വെറുതെ ഒരു ഡയലോഗ്  ഇട്ടു.
                          'ഡീ, ഇതൊന്നും പരീക്ഷയ്ക്ക് വരില്ല .നീ വെറുതെ പഠിക്കണ്ട.' 
               പഠിച്ചിട്ടും പഠിച്ചിട്ടും ടെന്‍ഷന്‍ മാറാത്ത പെണ്‍കുട്ടികളുടെ സ്ഥിരം ഭാവത്തോടെ അവളെന്നെ ക്രൂരമായി നോക്കി.
              വൈകുന്നേരം ട്രെയിന്‍ പുറപ്പെടാന്‍ അല്പം വൈകി.സ്റ്റേഷനില്‍  കടലയും ചവയ്ചിരിക്കുമ്പോള്‍   എന്റെ മുന്നിലതാ  ദേഷ്യം വന്ന മുഖവുമായൊരു പെണ്‍കുട്ടി.അവളുടെ നോട്ടം  കണ്ടപ്പോള്‍   തല്ലുകിട്ടുമോ എന്നുവരെ ഞാന്‍ പേടിച്ചുപോയി . 
                           'ദുഷ്ട്ടാ , നീ പറഞ്ഞതുപോലെ  തന്നെ സംഭവിച്ചു.അതൊന്നും പരീക്ഷയ്ക്ക് ചോദിച്ചില്ല.ഞാന്‍ പൊട്ടും.'
                 എനിക്ക് ചിരി വന്നു.ക്ലാസ്സില്‍ എന്തായാലും കൂടെ പൊട്ടാന്‍ ഒരാളെ കിട്ടിയില്ല.എന്റെ അതെ അവസ്ഥയില്‍ പോട്ടിപ്പാളീസായി വേറൊരാളിതാ  മുന്നില്‍ നില്‍ക്കുന്നു. അതൊരു നല്ല സൌഹൃദത്തിന്റെ തുടക്കമായിരുന്നു.ആ ദേഷ്യക്കാരി പെണ്ണാണ് പിന്നീടുള്ള എന്റെ യാത്രകള്‍ക്ക്  നാക്കുമുളപ്പിച്ച അഞ്ജലി.
                 ആണും പെണ്ണും അടുത്തിരുന്നു പഠിച്ചാല്‍ ചീത്തയാകുമെന്ന ചിന്താഗതിയുള്ള , പുറമേ മാത്രം വെളുത്ത  ഉടുപ്പണിഞ്ഞ മത മേധാവികള്‍ ആണിനും പെണ്ണിനും പ്രത്യേകമായി മതിലുകെട്ടി വേര്‍തിരിച്ച രണ്ട്  സ്കൂളുകളില്‍ ഞങ്ങള്‍ പഠിച്ചു.പരസ്പരം കാണാതിരിക്കാന്‍  അവര്‍ രണ്ടു പേര്‍ക്കും  രണ്ടു സമയത്ത് ക്ലാസ്സ് തുടങ്ങുകയും രണ്ട്  സമയത്ത് വിടുകയും ചെയ്തു.അതുകൊണ്ട് തിരിച്ച് വരുമ്പോള്‍ ഓവര്‍ ബ്രിഡ്ജിനു  മുകളില്‍ അവള്‍ കാത്തു നില്ക്കും.വൈകുന്നേരത്തെ ചെന്നൈമെയിന്‍ C.H ബ്രിട്ജിന്  താഴെക്കൂടി കൂകിപ്പാഞ്ഞു കഴിഞ്ഞാല്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും.സ്കൂളിലെ ഗ്യാങ്ങുകളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഞാനേറെ ദൂരെ ആയിരുന്നു.കൂട്ടുകാര്‍ക്ക്  ഞാന്‍ ഒരു അവാര്‍ഡ്  പടമായിരുന്നു.അതേ  ഞാന്‍ തന്നെ ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഇത്ര വാചാലനാകുന്നതെങ്ങനെയെന്ന്  സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട് .ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഒരു പായ്ക്ക് കപ്പ വറുത്തതും  വാങ്ങി ട്രെയിന്‍ കയറും.കോരപ്പുഴ പാലത്തിന് മുകളില്‍ എത്തുമ്പോഴേക്കും ഒരുപാട് വര്‍ത്താനങ്ങളോ ടൊപ്പം കപ്പ വറുത്തതും തീരും.കവറ് സ്ഥിരം പുഴയിലേക്ക് പറപ്പിക്കും.     
                     വെള്ള ഷര്‍ട്ടും , നീല ഓവര്‍ക്കൊട്ടും ,ടൈയ്യും ഒക്കെ ഇട്ടാല്‍ അവളെ കാണുമ്പോള്‍ വീട്ടിലെ പൂച്ചക്കുട്ടിയെപ്പോലുണ്ടെന്ന്   പറഞ്ഞ്‌  പലവട്ടം  ഞാന്‍ അവളെ കളിയാക്കിയിട്ടുണ്ട്.അതുകൊണ്ട് വീട്ടിലെത്തി അമ്മയുടെ പൂച്ചക്കുട്ടിയെ കാണുമ്പോള്‍ അവളെയും അവളെക്കാണുമ്പോള്‍  പൂച്ചക്കുട്ടിയെയും ഓര്‍മ  വരും. രണ്ട് പേര്‍ക്കും ആ കളിയാക്കല്‍ ഇഷ്ടമല്ലാത്തത്‌  കൊണ്ട് അന്ന് എന്റെ കയ്യില്‍ കുറെ മാന്തലിന്റെ പാടുകള്‍ ഉണ്ടായിരുന്നു.
                      മനംമടുക്കുന്ന രാസസൂത്രങ്ങളില്‍ നിന്നും സമവാക്യങ്ങളില്‍ നിന്നും പൊങ്ങച്ചത്തിന്റെയും  ആര്‍ഭാടതിന്റെയും പരിഷ്ക്കാരത്തിന്റെയും  ആധുനിക സൌഹൃദങ്ങളില്‍ നിന്നും (അവരതിനെ ഗ്യാങ്ങ് എന്നൊക്കെ വിളിക്കുന്നു.) രക്ഷപ്പെടാന്‍  വെമ്പിയ എനിക്ക് നിഷ്ക്കളങ്ക  സൌഹൃദത്തിന്റെ മറ്റൊരു ലോകം അവളെനിക്കു സമ്മാനിച്ചു. പക്ഷെ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍    +2 കാലം പാഞ്ഞ്  പോയി,പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട് ഒരു +4 എങ്കിലും വേണമെന്ന്.അവസാന ക്ലാസും കഴിഞ്ഞ്  ഒടുവിലത്തെ കപ്പ വറുത്തതും വാങ്ങി ട്രെനില്‍ കയറുമ്പോള്‍  വാചാലതയെക്കാള്‍ നിറഞ്ഞ മൌനം ഞങ്ങള്‍ക്കിടയില്‍  തളം  കെട്ടി  നിന്നിരുന്നു.
                  ബോയ്സ്  സ്കൂളിന്റെ എല്ലാ അലംബുകളും  നിറഞ്ഞ എന്റെ ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ അവസാന താളില്‍  അവളെഴുതി വെച്ചു .
                                                '' Like two rivers flow
                                                  to the open sea
                                                  some day we will reunite
                                                  from all eternity.''
                    
                വായിച്ചപ്പോള്‍ മനസ്സ് ഒന്നുകൂടെ കനത്തു.
                    'ഇത് നിന്റെ വരിയാണോ ?'
                    'അല്ലേട പൊട്ടാ , എവ്റില്‍ ലെവിങ്ങിന്റെ ഒരു ഫെയ്മസ് പാട്ടാ.എന്റെ ഇഷ്ട്ടപ്പെട്ട പാട്ടുകാരിയാ .കിട്ടുകയാണെങ്കില്‍ ആ പാട്ട് നീയൊന്നു കേള്‍ക്കണം .'
              വീട്ടിലേക്കു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ മനസ്സ് നിറയെ ആ വരികള്‍ മാത്രമായിരുന്നു.അച്ഛന്റെ പാട്ടു പെട്ടിയിലെ ബാബുരാജും,സൈഗാളും ,റാഫിയും അപ്പോഴേക്കും എവിടെയോ പോയിരുന്നു.
              +2 കഴിഞ്ഞപ്പോഴേക്കും സയന്‍സ് പഠിച്ചവന് നാട്ട് നടപ്പ് പുതിയ ശിക്ഷ വിധിച്ചു.എന്ട്രന്‍സ് കോച്ചിംഗ് .വീണ്ടും ഒരു പറിച്ച് നടല്‍ .കോഴിക്കോടിന്റെ മനവും മണവും വിട്ട് തൃശൂരിലേക്ക്.ദിവസങ്ങള്‍  ഇഴഞ്ഞിഴഞ്ഞ് നീങ്ങി.ജീവിതം മള്‍ട്ടിപ്പിള്‍  ചോയ്സ് ചോദ്യങ്ങളുടെ നാലഴികള്‍ക്കിടയില്‍ തളയ്ക്കപ്പെട്ടു,വല്ലപ്പോഴും കിട്ടുന്ന അവധിക്ക് തൃശ്ശൂരില്‍  നിന്നും കൊയിലാണ്ടി വരെ യുള്ള  തീവണ്ടി യാത്ര മാത്രമായിരുന്നു ഏക ആശ്വാസം.
                പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്  വന്നപ്പോള്‍  ആദ്യ അലോട്ട്മെന്റില്‍   കണ്ണൂര്‍ എഞ്ചി നീയറിംഗ് കോളേജില്‍   അഡ്മിഷന്‍ കിട്ടി.വീണ്ടും ഒരു തീവണ്ടി യാത്രാ കാലം.ഈ യാത്രയ്ക്ക് വേണ്ടി മാത്രം ഞാന്‍ ഡേ സ്കോളറായി.ഹോസ്റ്റലില്‍  അഡ്മിഷന്‍  കിട്ടുമായിരുന്നിട്ടും ഞാനത് മനപ്പൂര്‍വം വേണ്ടെന്ന്  വെച്ചു. fb യില്‍ സ്റ്റാറ്റസ്  മാറ്റിയും മറിച്ചും ഒക്കെയിട്ട് ഒരുപാട് ലൈക് വാങ്ങിക്കൂട്ടുന്ന ഒരു കൂട്ടുകാരന്‍ ഈയിടെ മെന്‍സ് ഹോസ്റ്റലിനെ സ്വര്‍ഗത്തേക്കാള്‍ വലുതെന്ന്  വിശേഷിപ്പിച്ചത് കണ്ടു .ആ സ്വര്‍ഗ്ഗം  ഈ തീവണ്ട് പ്രേമം കൊണ്ട് ഉപേക്ഷിച്ചത് വട്ടായിപ്പോയെന്ന്  എനിക്കിന്നും തോന്നീട്ടില്ല.
     
       രാവിലെ  6 മണിക്ക് തുടങ്ങുന്ന യാത്ര.കോളേജില്‍ സമയത്ത് എത്തണമെങ്കില്‍  6.40ന്റെ എക്സ്പ്രെസ്സിനു കയറണം.അത് കിട്ടണമെങ്കില്‍  6 മണിയുടെ ശ്രീകൃഷ്ണ ബസ്സ്‌ കിട്ടണം.ഈ സമയം ഒപ്പിച്ചുള്ള ഓട്ടം ഒരു രസം തന്നെയാണ്.    
             അന്ന് രാവിലെ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ് പോയി.ഓടിച്ചെന്നു സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രേനും പോയി.ഇനി കണ്ണൂര്‍ പാസ്സഞ്ചര്‍ ,അത് എത്തുമ്പോഴേക്കും ആദ്യത്തെ പിരീഡ് ഗോവിന്ദ .തോറ്റ്  പണ്ടാരടങ്ങിയ കളീം കണ്ട് നാട്ടപ്പാതിരാവരെ ഇരിക്കുമ്പോ ഓര്‍ക്കണമായിരുന്നു.പാസ്സഞ്ചര്‍  ഒരു ഞെരക്കത്തോടെ ദീര്‍ഖ  ശ്വാസത്തിനോടുവില്‍ സ്റ്റേഷനില്‍ നിന്നു.പണ്ട് കോഴിക്കോട് നിന്നും തിരിച്ച് വരാരുള്ളതും ഇതേ ട്രേനിലായിരുന്നു.പുറകിലെ കംബാര്‍ട്ട് മെന്റില്‍ തന്നെ കയറി.ചെവിയില്‍ തിരുകിയ ഹെഡ് സെറ്റില്‍ നിന്നും ഏവരില്‍ ലെവിങ് ഉറക്കെ പാടി .
                                             '' Like two rivers flow
                                               to the open sea
                                               some day we will reunite
                                                from all eternity.''
            പാട്ടിനൊത്ത് ഒരാള്‍ നടന്ന് വരുന്നുണ്ടായിരുന്നു .അവള്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ കയറി.എന്റെ നേരെ മുന്പിലുള്ള സീറ്റില്‍ വന്നിരുന്നു.ഞാന്‍ സ്പ്നത്തിലാണെന്നു കരുതി കണ്ണ് മുഴുക്കെ തുറന്ന് നോക്കി.ഇടതു കൈ കൊണ്ട് വലതു  കൈ നുള്ളി നോക്കി ഉറപ്പു വരുത്തി .സ്വപ്നവും സിനിമയും ഒന്നുമല്ല.
                                     'എന്താടാ ഇങ്ങനെ നോക്കുന്നെ?'
              അവളും  സത്യമാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഒന്നായൊഴുകി രണ്ടായ് പിരിഞ്ഞ പുഴകള്‍ വീണ്ടും ഒന്നായി യാത്ര തുടരുന്നു.മറ്റൊരു നഗരത്തില രണ്ട് കലാലയങ്ങളില്‍ ......അടുത്ത അലോട്ട് മെന്റില്‍   NSS  ലോ   RIT യിലോ  കിട്ടുമായിരുന്നിട്ടും അന്ന് വൈകുന്നേരം ആരുമറിയാതെ ഹയര്‍ ഒപ്ഷന്‍  ഞാന്‍ ക്യാന്‍സല്‍ ചെയ്തു.
              രാവിലെയും വൈകിട്ടുമുള്ള പാസ്സന്ജര്‍ യാത്ര കുറെ നല്ല ബന്ധങ്ങള്‍  സമ്മാനിച്ചു.ബ്രണ്ണനില്‍  മലയാളം പഠിപ്പിക്കുന്ന  രാധാകൃഷ്ണന്‍ മാഷ്‌, ലുലു സാരീസില്‍ ജോലി ചെയ്യുന്ന ബീനേച്ചി,വൈകുന്നേരം കുടിച്ച് പൂസായി മാഹിയില്‍  നിന്നും തിരിച്ച് പോകുന്ന ശ്രീധരേട്ടന്‍,ബാങ്കില്‍ ജോലി ചെയ്യുന്ന ജയേഷേട്ടന്‍,യുനിവേഴ്സിറ്റി ക്യാമ്പസ്സില്‍ പഠിക്കുന്ന മോനിഷും അശ്വതിയും, GVHSS  ലെ  ഷൈനി ടീച്ചര്‍.അങ്ങനെ ഒരുപാട്പേര്‍.കൂടാതെ പല സ്റ്റേഷനുകളില്‍ നിന്നും കയറി   പല  സ്റ്റേഷനുകളില്‍ ഇറങ്ങിപ്പോകുന്ന നൂറുകണക്കിന് അപരിചിത മുഖങ്ങള്‍.
                 മൂക്കറ്റം കുടിച്ച് മാഹിയില്‍ നിന്നും ട്രെയിനിന്‍ കയറുന്ന സ്രീധരേട്ടനെ കാണുമ്പോള്‍  ആദ്യം വെറുപ്പായിരുന്നു.പിന്നീടെപ്പോഴോ ആ വെറുപ്പ് അലിഞ്ഞില്ലാതായി.തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍  പരിചയക്കാരായ കോളേജ് പിള്ളേര്‍ ഒരുമിച്ച് കൂടുമ്പോള്‍ ഞങ്ങള്‍ തമാശയ്ക്ക് പാട്ട് പാടും.മോനിഷ് പാട്ടുകാരനായത് കൊണ്ട് അന്നത്തെ തീവണ്ടി കച്ചേരികളുടെ മുഖ്യ കര്‍മ്മി അവനായിരുന്നു.ഒരിക്കല്‍ അറിയാവുന്ന പാട്ടൊക്കെ പാടി പാട്ടിനൊരു മുട്ട് വന്നപ്പോഴാണ് ശ്രീധരേട്ടന്‍ കൂടെ ചേര്‍ന്ന് കവിത പാടിയത്.കവിത കേട്ടപ്പോള്‍  രാധാകൃഷ്ണന്‍മാഷും കൂടെ കൂടി.അന്നുമുതല്‍ വൈകുന്നേരത്തെ യാത്രകളില്‍ ശ്രീധരേട്ടന്റെ കവിത സ്ഥിരം സാനിധ്യമായി.അയാളെപ്പറ്റി ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. എവിടെയാണെന്നോ,എന്ത് ചെയ്യുന്നെന്നോ ഒന്നും.കൊയിലാണ്ടി സ്റ്റേഷനില്‍ ഞങ്ങളിറങ്ങുമ്പോള്‍  ഒരു ചിരിയോടെ ശ്രീധരേട്ടന്‍ പറയും 
                                                 ' മക്കളെ, നാളെ കാണാം......'
                                             ''നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-
ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-
മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-
തഴുകാതെയെന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
''
                    അന്ന് അവസാന വരികളും പാടി ഞങ്ങളെ യാത്ര അയച്ച ശ്രീധരേട്ടനെ പോന്നീട്  കണ്ടിട്ടില്ല.അയാള്‍ ഒരുപക്ഷെ കുടി നിര്‍ത്തിക്കാണും അല്ലെങ്കില്‍  ചുണ്ടില്‍  കവിതയുമായി ട്രെയിന്‍ പിടിച്ച് പോവാന്‍ പറ്റാവുന്നതിലും ദൂരേയ്ക്ക് അയാള്‍ യാത്ര പോയിട്ടുണ്ടാവും.
                   രാധാകൃഷ്ണന്‍മാഷ്‌ സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ചിരുന്നു.ഉപദേശങ്ങളും ,തമാശകളും കഥകളുമൊക്കെയായി മാഷെന്നും ട്രെയിനില്‍  ഉണ്ടാവും.അഞ്ജലി ലീവായിരുന്ന ഒരു ദിവസം മാഷെന്നോട് ചോദിച്ചു 
                                              'നിനക്കവളെ ഇഷ്ടാനോടാ .......?'
                         ഞാന്‍  ആദ്യം ഒന്ന് പരുങ്ങി.നല്ല സൌഹൃദത്തിനപ്പുറത്ത് ഒന്നും ഇല്ല എന്ന് പറയാന്‍ എനിക്കാവുമായിരുന്നില്ല.അതിനുമപ്പുറം എന്തോ ഉണ്ടായിരുന്നു.മാഷിനത് മനസ്സിലാവുകയും ചെയ്തു.ഒടുവില്‍ ഞാന്‍ പറഞ്ഞു.
                                             'മാഷെ,ഇഷ്ടാണ്. കല്യാണം കഴിക്കണന്നുണ്ട്.കോഴ്സ് കഴിഞ്ഞ് ജോലി കിട്ടിയാല്‍ ഞാന്‍ അക്കാര്യം വീട്ടില് പറയും.പക്ഷെ മാഷെ ഞാനിതുവരെ അവളോടിത് പറഞ്ഞിട്ടില്ല.'
                     മാഷ്‌  സ്നേഹത്തോടെ ഒരു ചിരി സമ്മാനിച്ച് എന്റെ പുറത്ത് തട്ടി.ആ നിമിഷം അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം കൈവന്നപോലെ എനിക്കനുഭവപ്പെട്ടു.
                     ജനലിനപ്പുറം ദൂരേയ്ക്ക് കണ്ണും നട്ട് ഓര്‍ മ ളിലേക്ക് ഒരു യാത്രപോയി വന്ന് മാഷെന്നൊട് പറഞ്ഞു  
                   'നിങ്ങളെ കാണുമ്പോള്‍  ഞാനറിയാതെ പത്തു മുപ്പതുകൊല്ലം പുറകൊട്ടുപോകും.ഞങ്ങളും അന്ന് ഇതേ ട്രെനിലായിരുന്നു യാത്ര.അവളുടെ പേര് സുലോചന, നിന്റെ അടുത്ത നാട്ടില്,മോടക്കല്ലൂരായിരുന്നു വീട്.അവളന്ന് ബ്രണ്ണനില്‍ BSC
ഞാന്‍ B.A . വിപ്ലവോം,സാഹിത്യോം ഒക്കെ തലയ്ക്കു പിടിച്ച് താടീം മുടീം നീട്ടി ജെബ്ബേം ഇട്ട് നടന്ന കാലത്ത് അറിയാതെ മനസ്സില് കയറിക്കൂടിയതാ.അവളുടെ കണ്ണ് ഒരു പെടമാനിന്റെത് പോലായിരുന്നു.വിപ്ലവകാരിക്ക്  പക്ഷെ അന്ന് പ്രേമം പറയാനുള്ള ധൈര്യം ഇലായിരുനു.അങ്ങനെ ഇരിക്കെ എവിടെന്നോ കിട്ടിയൊരു ഊര്‍ജത്തില്‍ അവളുടെ കൂട്ടുകാരിയുടെ കയ്യില്‍ ഒരു കവിത കൊടുത്തയച്ചു.ആദ്യത്തെ പ്രണയ ലേഖനം ഒരു കവിത ആയിരുന്നു.അവളന്ന് മറുപടി തന്നില്ലെങ്കിലും ആ കണ്ണിലെ കവിത ഞാന്‍ വായിച്ചെടുത്തു.കിതയ്ക്കുന്ന ആ തീവണ്ടി യാത്രകളില്‍ പിന്നീട് രണ്ട് വര്ഷം ഞങ്ങള്‍ പ്രണയിച്ചു.ഒരവധിക്കാലത്തിനു തലേനാള്‍ അവളൊരു കറുത്ത ചരട് എനിക്ക് നീട്ടി അത് കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.ട്രെനില്‍നിന്നും ഇറങ്ങാന്‍ നേരം അവള്‍  പറഞ്ഞു.  
                          'നിനക്കറിയോ , സ്വന്തം വീടോ ചുറ്റുപാടോ  നല്‍കാത്ത  ഒരു സുരക്ഷിതത്വം എനിക്കിപ്പോ ഈ ചരട് നല്കുന്നുണ്ട് .'
                 'അന്നും എനിക്കവളുടെ കണ്ണിലെ ഭയത്തിന്റെ കാരണം വായിച്ചെടുക്കാന്‍ പറ്റിയില്ല,പക്ഷെ, രണ്ടു മാസത്തെ അവധി കഴിഞ്ഞ്  വീണ്ടുമൊരു കോളേജ് യാത്രയ്ക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശവത്തെപ്പോലും നീലക്കണ്ണ്  കൊണ്ട് നോക്കുന്ന ഒരാള്‍ക്കൂട്ടത്തെ   കടന്നു ചെന്ന് ഞാനെത്തുമ്പോള്‍ ട്രാക്കില്‍ ജീവനില്ലാതെ കിടക്കുന്ന അവളുടെ  അവളുടെ കഴുത്തില്‍ ആ ചരട് ഒട്ടിപ്പിടിച്ചുതന്നെ ഉണ്ടായിരുന്നു.അന്നവളുടെ വയറ്റില്‍ ഒരു പിഞ്ചു ജീവന കൂടെ ഉണ്ടായിരുന്നു.'
                 മാഷ്‌ കണ്ണീരോളിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു.പക്ഷെ എന്റെ കണ്ണില്‍ നിന്നും ഇറ്റി  വീണ കണ്ണീര്‍ തുള്ളികളെ എനിക്ക് ഒളിപ്പിക്കാന്‍ പറ്റിയില്ല .
                 ക്യാമ്പസ് കാലം ട്രെനിന്റെ മൂളിപ്പാച്ചില്‍ പോലെ പെട്ടെന്ന് കടന്നു പോയി.ഒരുപാട് ഓര്‍മകളുമായി കോഴിക്കോട് കണ്ണൂര് പാസ്സന്ജര്‍ മനസ്സിന്റെ പാലങ്ങളിലൂടെ ഇന്നും ഓടുന്നു. 
                 

                    മുത്തപ്പന്റെ മുന്നില്‍വെച്ച്‌ വാവയുടെ ചോറൂണ് കഴിഞ്ഞു.എന്നെപ്പോലെതന്നെ അവനും ഒരുപാട് സന്തോഷത്തിലായിരുന്നു.എന്റെ ക്യാമറയില്‍ ഞാനവന്റെ ഓരോ തുടിപ്പും ഒപ്പിയെടുത്തു.കോളേജ് കാലം തൊട്ടേ ക്യാമറ എന്റെ ഹരമാണ്.ചലിക്കുന്ന ലോകത്തെ ഒരൊറ്റ ക്ലിക്കില്‍ നിശ്ചലമാക്കുന്ന അദ്ഭുത യന്ത്രം.കൂട്ടുകാരുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്ത് പലപ്പോഴും ചിത്രങ്ങളില്‍ ഞാനില്ലാതെ പോയിട്ടുണ്ട്.......പുഴയിലൊരു ബൊട്ട് യാത്രയും ചില്ലറ ഷോപ്പിങ്ങും  കഴിഞ്ഞ് രണ്ടേ മുക്കാലിന്റെ പാസ്സന്ജറില്‍ കയറാനുള്ള വ്യഗ്രതയില്‍ ഞാന്‍ എല്ലാവരെയും വേഗത്തില്‍   നടത്തി.ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിഗരറ്റ് ഊതിവിടാന്‍  പോയിരിക്കാറണ്ടായിരുന്ന പറ ശ്ശിനി പാലവും , M.H   ഉം പുറകിലോട്ട് പാഞ്ഞു.എഞ്ചിനീയറിംഗ് കോളേജ് ഒരു നിമിഷം മുന്നിലൂടെ കടന്നു പോയി.ഓര്‍മയുടെ ഒരു വലിയ തിര മനസ്സിന്റെ തീരത്ത് വന്നടിച്ച് ചിന്നിച്ചിതറി.കണ്ണൂരിന്റെ മണം  ഒരിക്കല്‍ കൂടി ഞാന്‍ ആസ്വദിച്ചു.എന്റെ യാവ്വനത്തിന് ചൂടും കുളിരും തണലും നല്‍കിയ നഗരമേ വീണ്ടും വരാം......... 
                    ഭാഗ്യം ,പാസ്സന്ജര്‍ പോയിട്ടില്ല.ഇനി തിരികെ യാത്ര.
                    ട്രേന്‍ ഒരു ചൂളം വിളിയോടെ, നിറയെ ചിന്തകളും പ്രതീക്ഷകളും ദിഖങ്ങളും നിരാശയും ചിരിയും കരച്ചിലും പേറുന്ന ഒരുപാട് ജനങ്ങളെയും വലിച്ച് യാത്ര തുടങ്ങി.ജൂനിയര്‍  ജിത്തു എന്റെ നെഞ്ചില്‍  ശാന്തനായി കിടന്നുറങ്ങുന്നുണ്ട്.ചാമ്പക്കാ നിറമുള്ള അവന്റെ കുഞ്ഞുമുഖത്ത് ഞാനൊരു മുത്തം കൊടുത്തു.തലശ്ശേരി സ്റ്റേഷനില്‍ ട്രേന്‍  നിര്‍ത്തിയപ്പോള്‍  അഞ്ജലി ജനലിനു പുറത്തേക്കു നോക്കി പറഞ്ഞു       
                                               'ദേ  കപ്പവറുത്തത്ത്........' 

                                     * ** ** **       * * * * *      * ** ** **
                              കഥ വായിച്ച് തീര്‍ന്നപ്പോഴേക്കും ട്രേന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തി.അഞ്ജലി ഡയറി നടക്കി എഴുന്നേറ്റു.എന്റെ മനസ്സില് ചിന്തകള് ടോമിനെയും ജറിയെയും പോലെ തല്ലുകൂടിക്കൊണ്ടേയിരുന്നു.ട്രെനില്‍  നിന്നിറങ്ങി രണ്ടുപേരും ബസ്സ്റ്റാന്റിലേക്ക്  നടന്നു.ഞങ്ങള്‍ക്കിടയില്‍ ശൂന്യാകാശത്തിലേതെന്നപോലെ  ഒരു മൌനം നിറഞ്ഞു.അന്ന് രാധാകൃഷ്ണന്‍  മാഷ്‌ സുലോചനയ്ക്കു കവിത കൊടുത്തിടത്ത് ഞാനെന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭൂതവും ഭാവിയും വര്‍ത്തമാനവും അക്ഷരങ്ങളില്‍ ആവാഹിച്ച്  ഒരു കഥ എഴുതിക്കൊടുത്തിരിക്കുന്നു.യഥാര്‍ത്തില്‍   അതൊരു കഥ ആയിരുന്നില്ല.എന്റെ മനസ്സ് അക്ഷരങ്ങളുടെ രൂപം പ്രാപിച്ചതായിരുന്നു.പക്ഷെ ഈ കഥ, ഒരിക്കലും
നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത    ഒരു നല്ല സൌഹൃദത്തിനു ഫുള്‍ സ്റൊപ്പിടാന്‍ കാരണമായേക്കാം എന്നോര്‍ത്തപ്പോള്‍ ഈ വലിയ ലോകത്തുനിന്നും ഞാന്‍ പുറത്തേയ്ക്ക് വലിച്ചെറിയപ്പെടുന്നത് പോലെ തോന്നി.അവള്‍ ഒന്നും മിണ്ടാതെ കൂടെ നടന്നു.കല്യാണി ബാര്‍  കഴിഞ്ഞു പുതിയ ഓവര്‍ ബ്രിഡ്ജിനു താഴെക്കൂടെ ബസ്സ്‌സ്റ്റാന്റ്റിലേക്ക് കയറുമ്പോള്‍  ചളിയില്‍ വീഴാതിരിക്കാന്‍ അവളെന്റെ കൈ പിടിച്ചു.സ്റ്റാന്റില്‍ എത്തിയപ്പോള്‍  നുണക്കുഴിക്കവിളില്‍ നൂറ് പത്തുമണിപ്പൂക്കള്‍  വിടര്‍ത്തി  അവളെന്നോട് ചോദിച്ചു 
                     'ഡാ ഞാന്‍ ആലോചിക്കുകയായിരുന്നു, ജൂനിയര്‍ ജിത്തൂന് നമ്മളെന്ത് പേരിടും ?'  
                     
                                     ***************************************
Protected by Copyscape DMCA Takedown Notice Infringement Search Tool