"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ബുധനാഴ്‌ച, ജൂലൈ 30, 2014

ഈ കഥ ഇവിടെ അവസാനിച്ചിരുന്നെങ്കിൽ

-അവന്തിക-



ഭാഗം 1  

ഒരു മാസത്തെ അവധിക്കു ശേഷം വീണ്ടും ബാഗ്ളൂർ നഗരത്തിന്ന്റെ തിരക്കിലേക്ക് മടങ്ങുകയായിരുന്നു അപർണ. അമ്മ എന്നത്തേയും പോലെ പോവാംനേരത്ത് പിണങ്ങിയത് കൊണ്ട് ഉണ്ണി മാത്രമേ സ്റ്റേഷനിൽ വന്നുള്ളൂ. അമ്മ  എങ്ങനെ പിണങ്ങാതിരിക്കും, ഇത്തവണയും അമ്മ മകളെ കാത്തിരുന്നത് കുറേയേറെ  കല്യാണാലോച്ചനകളുമായിട്ടായിരുന്നു. മകളുടെ മനസ്സ് പെട്ടന്നൊന്നും മാറില്ല എന്ന് ആ അമ്മയ്ക്കറിയാം. എന്നിട്ടും മകളുടെ ഓരോ വരവുകളിലും ആ അമ്മ മകളുടെ മനസ്സ് മാറ്റാൻ വ്യർഥ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. പരാജയതിനോടുവിൽ ഒരു പിണക്കവും.അത് മൂന്ന് വർഷമായി തുടരുന്നു. സ്റ്റേഷൻ എത്താറായപ്പോൾ ഉണ്ണി ചോദിച്ചു.

            ' ചേച്ചി   ഇങ്ങനെതന്നെ തുടരാനാണോ നിശ്ചയിച്ചിരിക്കുന്നത് '
                        ഉത്തരം എന്ത് പറയണം എന്ന് നിശ്ചയമില്ലാതതിനാൽ വിളറിയ ഒരു ചിരി മാത്രമായിരുന്നു അപർണയുടെ ഉത്തരം. അതിൽക്കൊടുതൽ ഒന്നും പിന്നെ അവൻ ചോദിച്ചില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തി. കംമ്പാർട്ട്മെന്റിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടും വരെ ഉണ്ണി പ്ളാറ്റ് ഫോമിൽ ജനലരികെ നിന്നു.
       ' നീ പൊയ്ക്കോ, ഇപ്പൊ തന്നെ വൈകി..... '
' സാരില്യ , വണ്ടി ഇപ്പോൾ എടുക്കും.....ചേച്ചി അവിടെ എത്തീട്ട്  വിളിക്കണം...'
'  ഉം........, അമ്മയെ ശ്രദ്ദിക്കണം....'
' ഉം.....'
                       വാക്കുകൾ മുറിഞ്ഞു...പിന്നെ  അന്തരീക്ഷം നിറയെ ചൂളം വിളികൾ നിറഞ്ഞു.... വണ്ടി പുറപ്പെട്ടു. അത് ഒരു പൊട്ടുപോലെ അകന്നുപോകും വരെ ഉണ്ണി പ്ളാറ്റ്ഫോമിൽ നിന്നു. അവന്റെ ആ നില്പ്പ് അപർണ നിറഞ്ഞ കണ്ണുകളോടെ കണ്ടു. മൂന്ന് വർഷമായി തുടരുന്ന മറ്റൊരു ശീലം. പ്രിയപ്പെട്ടവരിൽ നിന്നും അകലുമ്പോൾ എന്തൊക്കെയോ നഷ്ട്ടപ്പെടുന്നത് പോലെ, ഒറ്റപ്പെടുന്നത് പോലെ. അകലുംബോഴാണ് പലപ്പോഴും നമ്മൾ ബന്ധങ്ങളുടെ വില മനസ്സിലാക്കുന്നത്. നഷ്ട്ടപ്പെടുമ്പോഴാണ് ജീവിതം ഒരുപാട് വിലപിടിച്ച എന്തൊക്കെയോ ആയിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഉണ്ണിയുടെ കണ്ണും നിറഞ്ഞു കാണും, പക്ഷെ അന്നത്തെപ്പോലെ കരയില്ല.
                                അതെ അന്ന്, അപർണ ജോലി കിട്ടി ഹൈദരാബാദിൽ ആദ്യമായി പുറപ്പെട്ട ദിവസം. അവൻ അന്ന് കരഞ്ഞ് കുളമാക്കി എന്ന് തന്നെ പറയേണ്ടി വരും. അത്  കണ്ട്, കരയാത്ത അമ്മ പോലും കരഞ്ഞ് പോയി. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ കണ്ണ് നിറഞ്ഞ് കണ്ടത്. അച്ഛൻ മരിച്ച്‌  കുറച്ചുനാൾ അമ്മ കരച്ചിൽ തന്നെയായിരുന്നു. ഉണ്ണി അന്ന് തീരെ കുഞ്ഞായിരുന്നു. മുപ്പതാം വയസ്സില വിധവയായപ്പോൾ അമ്മയുടെ സമ്പാദ്യം രണ്ട് മക്കൾ മാത്രമായിരുന്നു. അച്ഛന്റെ വീട്ടുകാർ ഒരിക്കൽപ്പൊലും അവരെപ്പറ്റി അന്വേഷിച്ചതേയില്ല. ക്രിസ്ത്യാനിയായ മകൻ ആരോരുമില്ലാത്ത ഒരു അന്യമതസ്ഥയെ വിവാഹം ചെയ്ത നാൾ മുതൽ മുറിഞ്ഞ് പോയതാണ് ആ ബന്ധം. മരിച്ചു എന്ന് അറിഞ്ഞപ്പോൾ പോലും ആരും വന്നില്ല. അമ്മയ്ക്ക് ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പോയി മൂന്നു വർഷത്തിന് ശേഷം മുത്തശ്ശിയും പോയി. തോല്ക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ട്ടമാല്ലായിരുന്നു, കരയാനും. ടീച്ചർ ആയിരുന്ന അമ്മ ആാരുടെയും സഹായമില്ലാതെ മക്കളെ വളർത്തി, പഠിപ്പിച്ചു, ഒരു വീട് വെച്ചു...... ഒന്ന് തിരിഞ്ഞ് നോക്കിയാൽ  അമ്മയ്ക്ക് അഭിമാനിക്കാം, അമ്മ ഒരിക്കലും ആരുടേയും മുന്നിൽ  തൊട്ടിട്ടില്ല. ആ അമ്മയെയാണ് മകൾ മൂന്നു വർഷമായി തോല്പ്പിച്ചുകൊണ്ടിരിക്കുന്നത് . മനസ്സുണ്ടായിട്ടല്ല, മനസ്സിൽ നിന്നും പലതും മായ്ക്കാൻ പറ്റാത്തതിനാൽ മാത്രം.
                                    ട്രെയിൻ പല സ്റ്റേനുകളിലൂടെയും കടന്നു പോയി. മനസ്സ് ഓർക്കാൻ മടിക്കുന്ന പല ഒർമകളിലൂടെയും. വണ്ടി ബാഗ്ളൂർ എത്തിയപ്പോഴേക്കും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. ഫ്ളാറ്റിൽ എത്തിയപ്പോൾ രാഘവേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു.
' ഇന്ന് വണ്ടി ലേറ്റ് ആയോ മോളെ, ഞാൻ ഈ നില്പ്പ് നില്ക്കാൻ തുടങീട്ട് കുറച്ച് നേരമായി.'
' കുറച്ച്‌  ലേറ്റ് ആയി രാഘവേട്ടാ....അല്ല ഞാൻ ഇന്ന് വരും എന്ന് ആരാ പറഞ്ഞത് ?"
"അത് മോൾ പോകുമ്പോൾ പറഞ്ഞതല്ലേ. പതിനഞ്ചാം തിയതി മടങ്ങി വരും എന്ന്. '
' ആഹാ ......അപ്പൊ നല്ല ഓർമ ശക്തിയാണല്ലോ രാഘവെട്ടന് .....'
' ഓ.... നമുക്കൊക്കെ ഓർക്കാൻ ഇതൊക്കെ തന്നെയല്ലേ ഉള്ളൂ മോളെ....'
പെട്ടിയും സാധനങ്ങളുമായി അവർ ഫ്ളോറിലേക്ക് നീങ്ങി.
                                   ' പിന്നെ, മോൾക്ക്‌ പുതിയ അയൽക്കാർ വന്നു കേട്ടോ. കുറച്ച് പയ്യന്മാരാണ്‌,മലയാളികൾ രണ്ട് പേരാണെന്ന് തോന്നുന്നു. ഇവിടെ അടുത്ത്  ഏതോ കമ്പനിയിലാണ് എല്ലാവരും. '
"ഉം.....രാഘവേട്ടൻ എല്ലാരേം പരിചയപ്പെട്ടോ?"
'  പരിചയപ്പെട്ട് വരുന്നു.....ഒരാൾ നമ്മുടെ സ്വന്തം നാട്ടുകാരനാ...പുള്ളി നാട്ടിൽ പോയിരിക്കുവാ....'
സംസാരത്തിനിടെ അവർ അപർണയുടെ ഫ്ളോറിൽ എത്തി.
' എങ്കിൽ ശരി മോളെ, ഞാൻ പോകുന്നു......ഇന്നിനി ഓഫീസിൽ പോകുന്നുണ്ടോ? '
'  ഇല്ല.....ഇന്നിനിയില്ല....ഒന്നുറങ്ങണം.....നല്ല ക്ഷീണം. '
' ശരി.....മോൾ വിശ്രമിച്ചോ.. '
                                  അതും പറഞ്ഞ് രാഘവേട്ടൻ തന്റെ ജോലികളിലേക്ക് മടങ്ങി. ആ ഫ്ളാറ്റിൽ എത്തിയത് മുതൽ രാഘവേട്ടനാണ് അപർണയുടെ ഏറ്റവും വലിയ സഹായി. അവിടത്തെ താമസക്കാർക്ക് രാഘവേട്ടൻ വെറും വാച്ച്മാൻ മാത്രമാണെങ്കിലും അപർണയ്ക്ക് ആ മനുഷ്യൻ ആരൊക്കെയോ ആയിരുന്നു. യൗവ്വനതിന്റെ ചോരത്തിളപ്പിൽ അച്ഛനോട് വഴക്കിട്ട് നാട് വിട്ടതാണ്. കുറെ അലഞ്ഞ് നടന്നു. ബോംബെയിലും കൽക്കത്തയിലും പല ജോലികൾ ചെയ്തു. കുറച്ചോക്കെ സമ്പാദ്യമായപ്പോൾ നാട്ടിൽ തിരിച്ച് പോയി. അപ്പോഴാണ്‌ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി എന്ന് അറിഞ്ഞത്. സമ്പാദ്യം മുഴുവൻ സഹോദരങ്ങൾക്കും അമ്മയ്ക്കും കൊടുത്ത് പിന്നെയും  ഒരു ഒളിച്ചോട്ടം. അച്ഛനില്ലാത്ത മണ്ണിൽ  തനിക്ക് നിലനില്പ്പില്ല എന്ന തത്വം പറയുമ്പോൾ ഒരിക്കൽ ചോദിച്ചു പോയിട്ടുണ്ട് , എന്നിട്ടാണോ ആ അച്ഛനെയും വേദനിപ്പിച്ച് നാട് വിട്ടത് എന്ന്. അപ്പോൾ ആ നരച്ച കണ്ണുകൾ നിറയും.......
                                ' വേദനിപ്പിക്കാനായിരുന്നില്ല, നന്നാവാൻ വേണ്ടിയാണ് നാട് വിട്ടത്. ഞാൻ അവിടെ നിന്നാൽ നന്നാവില്ല എന്ന് അച്ജനും അറിയാമായിരുന്നു. പക്ഷെ ഞാൻ നന്നായി തിരിച്ച് വരുന്നത് വരെ കാത്തുനില്ക്കാൻ അച്ഛനായില്ല. അച്ഛൻ എന്നെ ശപിക്കില്ലെന്ന് എനിക്കറിയാം.... ഞാൻ പോയപ്പോൾ ഒരുപാട് വിഷമിച്ച്   കാണും. സ്നേഹിക്കുന്നവർക്കെ വേദനിക്കാനാവു...വേദനിപ്പിക്കാനും. എത്ര വേദനിച്ചാലും അവർ നമ്മളെ ശപിക്കില്ല കുട്ടി. '

 ' ശരിയാണ്, സ്നേഹിക്കുന്നവർക്ക്  ശപിക്കാനാവില്ല...നമ്മുടെയൊക്കെ സ്നേഹത്തിന് വേദനിക്കാൻ മാത്രമേ അറിയൂ....'
                          അച്ഛന്റെ മരണത്തിനു ശേഷം പിന്നീടൊരിക്കലും രാഘവേട്ടൻ നാട്ടിൽ തിരിച്ചു പോയില്ല. എങ്കിലും അറിയാവുന്നവരോടൊക്കെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയും. താവക്കരയിലെ ചതുപ്പ് നിരത്തി വലിയ ബസ് ടർമിനൽ വന്നതും, പഴയ മൈതാനങ്ങൾ പലതും ഷോപ്പിംഗ്‌ മാളുകളായി പരിണമിച്ചതും ഒക്കെ രാഘവേട്ടൻ അറിയുന്നുണ്ടായിരുന്നു. ഒരുനാൾ കക്കാട് പുഴയുടെ കഥയറിഞപ്പൊൾ  രാഘവേട്ടൻ വാചാലനായി.
                            ' ആ പോഴയോക്കെ എങ്ങനെയാ മനുഷ്യന്മാര് വറ്റിച്ചെടുത്തത്...കക്കാട് ദേശത്തിന്റെ മൊത്തം ഒമാനയായിരുന്നു ആ പോഴ. അച്ഛന്റെ കൂടെ തോണീല് മീൻ പിടിക്കാൻ പോയത് ഇപ്പോഴും ഓർമയുണ്ട്....നീന്താൻ പഠിച്ചതും ആ പൊഴേന്നാ. കാലം ചെല്ലുന്തോറും മനുഷ്യൻ ആർത്തി  മൂത്ത് ഓരോന്ന് ചെയ്ത് കൂട്ടുന്നു. കുന്ന് മാന്തിപ്പൊളിച്ച് സുഖവാസകെന്ദ്രവും പുഴ വറ്റിച്ച് ഡാമും നിർമിക്കുമ്പോ ആരും നാളെയെപ്പറ്റി ചിന്തിക്കുന്നേയില്ല. എല്ലാർക്കും  പണം മാത്രം മതി. ഭാരതപ്പുഴ വറ്റിച്ചോർക്ക് പിന്നെന്ത് കക്കാട് പുഴ. '
                                 അപർണയുടെ ഓർമയിലും ഉണ്ടായിരുന്നു പ്രതാപങ്ങൾ നഷ്ട്ടപ്പെട്ട, വാർധക്യത്തിലേക്ക് കടന്ന കക്കാട് പുഴ. ആരെയോ ഓർത്ത് വേദനിച്ച് വേദനിച്ച് മെലിഞ്ഞുപോയ കാമുകിയെപ്പോലെ ഒരു പുഴയായിരുന്നു അന്ന് അത്. അടുത്ത കാലത്തായി പുഴയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് കേട്ടപ്പോൾ രാഘവേട്ടന് സന്തോഷമായി. ഈ പ്രായത്തിലും ആ മനുഷ്യൻ താൻ നഷ്ട്ടപ്പെടുത്തിയ തന്റെ നാടിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നു...
                              
      ''പലപ്പോഴും നമ്മൾ നഷ്ട്ടങ്ങളെയാണല്ലോ കൂടുതൽ സ്നേഹിക്കുന്നത് ...'
*****************************
ഭാഗം 2
                       അടുത്ത ദിവസം രാവിലെ ഓഫീസിൽ പോവാൻ തിരക്കിട്ട് ഇറങ്ങുമ്പോഴാണ് അയൽവാസികളിൽ രണ്ടു പേരെ പരിചയപ്പെട്ടത്‌. നിഖിലും ഹരിപ്രസാടും. നിഖിൽ മലയാലിയാന്, കോഴിക്കോടുകാരൻ. ഹരിപ്രസാദ് ഗുജറാത്തിൽ നിന്നുമാണ്. പിന്നീടുള്ള ദിവസങ്ങളിലായി അഞ്ചുപേരെ പരിചയപ്പെട്ടു. രാഘവേട്ടന്റെ പ്രിയപ്പെട്ട കണ്ണുരുകാരൻ നാട്ടിൽ  പോയതിനാൽ അയാൾ പരിചയത്തിൽ നിന്നും ഒഴിഞ്ഞു കിടന്നു.
                      ഒരു ഞായറാഴ്ച ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് അടുത്ത റൂമിൽ  നിന്നും നിഖിൽ വന്ന് പറഞ്ഞത്.
' തന്റെ നാട്ടുകാരൻ ലാൻഡ്‌ ചെയ്തിട്ടുണ്ട് കേട്ടോ.'
പിന്നീട് റൂമിലേക്ക് തിരിഞ്ഞ് നിഖിൽ അയാളോടായ് പറഞ്ഞു.
' ഡാ നിന്റെ നാടുകാരി ഇതാ വന്നു.'
                            നിഖിൽ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു. അതിനിടെ അയാൾ  വന്നു...സംസാരത്തിനിടെ ആാ ഭാഗത്തേക്ക് നോക്കിയ അപർണയ്ക്ക് ആ കാഴ്ച ഒരു ഞെട്ടലുണ്ടാക്കി. മൂന്ന് വർഷമായി താൻ മനസ്സില് നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്ന  മനുഷ്യൻ ഇതാ തന്റെ മുന്നിൽ.... ഒരു നിമിഷത്തെ നിശബ്ദത ഭേതിച്ച് നിഖിൽ പറഞ്ഞു
                   '  ഇത് ദീപക്....'
                        ആ പേര് മാത്രമേ അപർണ കേട്ടുള്ളൂ. പിന്നീട് നിഖിൽ പറഞ്ഞതൊന്നും അപർണ കേട്ടതേയില്ല....രണ്ടുപേരുടെയും മുഖം വിളറി വെളുത്തത് അവർ മാത്രം കണ്ടു. ആ  പരിചയപ്പെടലിനോടുവിൽ ഒരു വിധം അപർണ തന്റെ റൂമില കയറി വാതിലടച്ചു. മൂന്ന് വർഷം മുൻപ് മുറിവേറ്റ മനസ്സില് നിന്നും വീണ്ടും വേദന പടരാൻ തുടങ്ങി. ആ വേദനയിൽ എല്ലാം ഉണ്ടായിരുന്നു. ഒരിക്കലും തോല്ക്കില്ലെന്നു കരുതി എഴുതിയ പരീക്ഷയിൽ ഭയാനമാകും വിധം തോറ്റുപോയ ഒരു പെണ്‍കുട്ടിയുടെ കഥ.... ഒരിക്കലും തോറ്റിട്ടിലാത്ത അമ്മ തോല്ക്കാൻ തുടങ്ങിയ നാളുകളുടെ കഥ.
 **************************

ഭാഗം 3  


പ്രണയിക്കുന്നതും പ്രണയതിനോടുവിൽ വേർപിരിയുന്നതും സാധാരണമായിരുന്നെങ്കിലും തന്റെ പ്രണയം എന്നെന്നേക്കുമായി നഷടമായത് വിശ്വസിക്കാൻ അപർണയ്ക്ക് പറ്റിയില്ല. ആരോരുമാരിയാതുള്ള മൊബൈൽ സല്ലാപങ്ങൾ ആയിരുന്നില്ല അവരുടെ പ്രണയം. ആരെയും വേദനിപ്പിക്കില്ലെന്നും ആരുടേയും എതിർപ്പ്  ഉണ്ടാവില്ല എന്നും ഉറപ്പിച്ചായിരുന്നു അവർ പരസ്പരം അടുത്തത്. പക്ഷെ കാര്യത്തോട് അടുത്തപ്പോൾ ദീപുവിന്റെ വീട്ടുകാർക്ക് അപർണയുടെ അച്ഛന്റെ മതവും അമ്മയുടെ ജാതിയും ഒക്കെ പ്രശ്നമായി. ഒടുവിൽ അമ്മാവന്റെ മകൾ ഉണ്ണിമായയെ ദീപുവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചു. എന്തിനെക്കാളും അപർണയെ വേദനിപ്പിച്ചത് ദീപുവിന്റെ നിസ്സംഗതയായിരുന്നു.

' ഞാൻ ഒരുപാട് പറഞ്ഞ് നോക്കി അപ്പു......അവരെന്നെ മനസ്സിലാക്കുന്നില്ല.....അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല......നീ പറയ്‌ ഞാൻ എന്ത് വേണം......ഞാൻ അത് പോലെ ചെയ്യാം.'
                           സ്നേഹം പിടിച്ച് വാങ്ങേണ്ടതല്ല, അത് അറിഞ്ഞ് തരേണ്ടതാണ് എന്ന് വിശ്വസിച്ച അപർണ   അച്ഛന്റെയും അമ്മയുടെയും തീരുമാനം അനുസരിക്കാൻ പറഞ്ഞ് അവനോട് യാത്ര പറഞ്ഞു.
                          അതിന് ശേഷം അവർ കണ്ടത് ദീപുവിന്റെയും ഉണ്ണിമായയുടെയും വിവാഹ നിശ്ചയത്തിനു ശേഷമായിരുന്നു. അന്നത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ദീപു നേരെ ചെന്നത് അപർണയുടെ വീട്ടിലേക്കായിരുന്നു. സർവ അപരാധങ്ങളും പൊറുക്കണം എന്നും മോഹിപ്പിച്ചതിനും വഞ്ചിച്ചതിനും മാപ്പ് തരണം എന്നും  പറഞ്ഞ് അവൻ അപർണയുടെ കാൽക്കൽ വീണുഅങ്ങനെ ഒരു സംഭവം നടന്നതിനു ശേഷം മാത്രമാണ് അമ്മയും അനിയനും കാര്യങ്ങൾ ഒക്കെ അറിയുന്നത്. വേദനകളെല്ലാം ഉള്ളിലൊതുക്കി അമ്മയുടെയും അനുജന്റെയും മുന്നിൽ അത്രയും നാൾ ആടിയ വേഷം അതോടെ അപർണയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്ത് കൊണ്ട് ഇതൊന്നും അമ്മയോട് പറഞ്ഞില്ല എന്ന ചോദ്യത്തിന് അപർണയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
' എന്തിനാ അപ്പു നീ ഇതൊക്കെ ഞങ്ങളീന്നു മറച്ചത് ?'
' പറഞ്ഞിട്ടെന്തിനാ അമ്മെ........നിങ്ങളും കൂടി വേദനിക്കും.അതും കൂടി കാണാൻ വയ്യായിരുന്നു.....'
' അതിന് ഒറ്റയ്ക്ക് ഇത്രയും വേദന നീ സഹിക്കനമായിരുന്നോ മോളേ .....അമ്മയോടെങ്കിലും പറയാമായിരുന്നില്ലേ നിനക്ക് ?'
                 മനസ്സും കണ്ണും കലങ്ങി. തളര്ന്നു പോയ മകളെ നെഞ്ചോട് ചേർത്ത് അമ്മ തുടർന്ന്. തുടർന്നു.
' സ്നേഹിക്കുന്നത് തെറ്റല്ല , തെറ്റായിരുന്നെങ്കിൽ ആ തെറ്റ് ആദ്യം ചെയ്തത് ഞാനും നിന്റെ അച്ഛനും ആണ്. അത് തെറ്റായിരുന്നുവെന്ന് ഇന്നേവരെ തോന്നിയിട്ടില്ല. പക്ഷെ ഇപ്പൊ എന്റെ കുട്ടീടെ ജീവിതം തകർന്നത്  ആ കാരണം കൊണ്ടാണെന്നോർക്കുമ്പോൾ...........'
                                കൂടുതൽ പറയാൻ അപർണ അനുവദിച്ചില്ല
' ഇല്ല  അമ്മെ....., നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ സംഭവിക്കണം എന്നുള്ളത് ദൈവനിശ്ചയമാണ് . അത് എന്റെ വിധി.............'
          കൂടുതൽ എന്തെങ്കിലും പറയാനുള്ള ശക്തി അവൾക്ക്  ഇല്ലായിരുന്നു. കണ്ണീരിൽ കുതിർന്ന് വാക്കുകൾ മുറിഞ്ഞു പോയി.
        ' കരയരുത് എന്ന് അമ്മ പറയില്ല.കരയണം... മതിവരുവോളം കരയണം. പക്ഷെ അതോടെ തീരണം ഈ വിഷമം. ഈ  ഒരു കാര്യം ഓർത്ത് എന്റെ മോൾ ജീവിതം മുഴുവൻ കരയാനിടയാവരുത്. കഴിഞ്ഞു പോയ കാര്യങ്ങൾക്ക് വേണ്ടി കരഞ്ഞിട്ട് എന്താണ് കാര്യം. നീ കരഞ്ഞത് കൊണ്ട് ദീപു ഒരിക്കലും തിരിച്ചു വരില്ല. നിനക്ക് വിധിച്ചിട്ടില്ല എന്നല്ല അവന് വിധിച്ചിട്ടില്ല എന്നെ അമ്മ പറയു.'
                    അങ്ങനെ ദിവസങ്ങൾ  കുറച്ചധികം കടന്നു പോയി. അമ്മയുടെ മുന്നിൽ കരയാതിരുന്നെങ്കിലും രാത്രികൾ ഓരോന്നും കണ്ണീരിന്റെത് മാത്രമായി. മറക്കാൻ ശ്രമിക്കുംതോറും മനസ്സ് ഓരോന്നും ഒർമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും അത് അങ്ങനെയാണ് മറക്കാൻ ശ്രമിക്കുമ്പോഴാണ്‌ ഓർമകളുടെ ആഴം നമുക്ക് മനസ്സിലാവുക. ഓർമ്മകൾ അത്രയും നഷ്ട്ടങ്ങളുടെ ആഴം കൂട്ടിക്കോണ്ടേയിരിക്കും. ഓർമകൾക്കും  മറവികൾക്കും ഇടയിൽ യുദ്ധം നടക്കുന്നതിനിടയിൽ ജോലിയിൽ പ്രവേശിക്കേണ്ട അറിയിപ്പ് കിട്ടി. ഓർമകളിൽ നിന്നും ഒളിച്ചോടാൻ അതൊരു ആശ്വാസമായി.  
'എന്നാലും ഇത്രയും ദൂരെ നീ ഒറ്റയ്ക്ക് ,അത് വേണോ മോളെ?'
               'വേണം അമ്മെ. പോവണം.......ഇവിടെനിന്ന്  കുറച്ചു കാലം എനിക്ക് മാറി നില്ക്കണം...I want to change myself.'
'ഉം,ഇത്രയും ദൂരം പോയാല നീ മാറും എന്ന് ഉറപ്പുണ്ടോ നിനക്ക്.'
'അറിയില്ലമ്മേ ശ്രക്കുകയാണ് മാറാൻ....അപർണ, അപർണയെതന്നെ മറക്കാൻ ശ്രമിക്കുകയാണ് .....'
പക്ഷെ അപർണയ്ക്ക് അപർണയാവാനെ കഴിഞ്ഞുള്ളൂ മറ്റോരാളായിത്തീരാൻ അവൾക്ക് പറ്റിയില്ല.

*********************************

ഭാഗം 4
                പതിയെ ഓരോന്നായി മറന്നു തുടങ്ങുകയായിരുന്നു. അതിനിടയിൽ ദൈവം എന്തിനാണ് ഇത്രയും ക്രൂരത തന്നോട് കാട്ടിയത് എന്ന് അപർണയ്ക്ക് മനസ്സിലായില്ല. മനസ്സ് വീണ്ടും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി. പിന്നീടുള്ള നാളുകൾ യാന്ത്രികമായി കടന്നുപോയി. എന്ത് ചെയ്യുന്നു എന്തൊക്കെ നടക്കുന്നു ഒന്നും അറിയാതെ ഒന്നും ശ്രദ്ദിക്കാത്ത ദിവസങ്ങൽ . അതിനിടെ പലപ്പോഴും അവർ കണ്ടുമുട്ടിയെങ്കിലും സംസാരം ഉണ്ടായില്ല. പക്ഷെ ഒരു ദിവസം അവർ കണ്ടു, സംസാരിച്ചു.........
                 സൂര്യൻ അസ്തമിക്കരായിരുന്നു......ഒന്നും  ആലോചിക്കാതെ ദൂരെ എരിഞ്ഞമരുന്ന സൂര്യനെയും അതിനെ തഴുകുന്ന തിരകളെയും  നോക്കി അപർണ സമയം കൊല്ലുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി.
'അപ്പു'
                  അകലെ എവിടെയോ എത്തിയ മനസ്സിനെ ആ വിളി തിരിച്ചു വിളിച്ചു........തിരിഞ്ഞ് നോക്കിയപ്പോൾ അത് ദീപുവായിരുന്നു.എന്ത് പറയണം എന്നറിയാതെ അവൾ തിരകളിൽ തന്നെ ദ്രിഷ്ടിയുറപ്പിച്ച്  ഇരുന്നു.
'എന്നെ ഓർമയില്ല എന്നുണ്ടോ?'
                   മറുപടി ഒരു വിളറിയ ചിരി മാത്രമായിരുന്നു.
'താൻ എന്നെ മറക്കാതിരിക്കുന്നത് തന്നെ മഹാഭാഗ്യം.'
'ഓർക്കുന്നോ മറന്നു പോയോ എന്നറിയാൻ വന്നതാണോ?'
'അല്ല,വെറുത്ത് പോയോ എന്നെറിയാൻ വന്നതാണ്.'
            ആ ചോദ്യം അവളെ ആവശ്യത്തിലേറെ വേദനിപ്പിചിരിക്കണം. വെറുത്തിരുന്നോ........? വെറുക്കാനും മറക്കാനും ഇന്നേവരെ പറ്റിയിട്ടില്ല. വെറുക്കാൻ പറ്റിയിരുന്നെങ്കിൽ മറക്കാൻ എളുപ്പമായിരുന്നു. പക്ഷെ സ്നേഹത്തിന് വെറുക്കാൻ മാത്രം അറിയില്ലായിരുന്നു. മനസ്സുമായി തർക്കിക്കുന്നതിനിടയിൽ ദീപു തുടർന്നു.
'മിണ്ടില്ല എന്നുണ്ടോ?'
'ഞാൻ ആരെയും വേറുത്തിട്ടില്ല, ഓർത്താൽ അല്ലെ വേറുക്കേണ്ടു....ഞാൻ ആരെയും ഓർത്തിട്ടില്ല '
'ഞാൻ ഒരു വിഡ്ഢിയായിപ്പോയി അപ്പൂ '
                 'ഞാനും....,'
ഇതും പറഞ്ഞ് അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. അവനാകെ ക്ഷീണിച്ചത് പോലെ തോന്നി. കുറ്റബോധം കൊണ്ടോ എന്തോ അവൻ അപർണയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

'ഞാൻ തന്നെപ്പറ്റി അന്വേഷിച്ചിരുന്നു പലയിടത്തും. ആർക്കും എവിടെയാണെന്ന് അറിയില്ലായിരുന്നു. വീട്ടിൽ ചെന്ന് അന്വേഷിക്കാൻ മാത്രം മനക്കട്ടി എനക്ക് ഇല്ലായിരുന്നു.'
                                    'ആരുമായും ഇപ്പോൾ കോണ്‍ടാക്റ്റ്‌  ഇല്ല. എല്ലാം വേണ്ടെന്നു വെക്കാൻ തോന്നി. ബന്ധങ്ങൽക്കൊന്നും അത്ര ഉറപ്പില്ലെന്ന് മനസ്സിലായപ്പോൾ ഒന്നും ഇല്ലാത്തതാണ് നല്ലതെന്ന് തോന്നി.'
'ശരിയാണ് ബന്ധങ്ങൾക്ക് മിക്കപ്പോഴും ഉറപ്പില്ലാതാകുന്നു. ഉറപ്പുള്ള ബന്ധങ്ങളെ എന്നെപ്പോലുള്ള വിഡ്ഢികൾ തച്ചുടയ്ക്കുകയും ചെയ്യുന്നു. ഒന്ന് ചോദിക്കട്ടെ എന്നെങ്കിലും എന്നെപ്പറ്റി അന്വേഷിച്ചിരുന്നോ ? ആരോടെങ്കിലും ?'
                                       'ഇല്ല, ഞാൻ ആരെപ്പറ്റിയും അന്വേഷിച്ചിട്ടില്ല.......അതിന്റെ ആവശ്യം ഉണ്ടെന്ന് തോണിയില്ല... എന്റെതല്ലാത്ത ഒന്നിനെപറ്റി, മറ്റൊരാളുടേതായ ദീപുവിനെപ്പറ്റി ഞാൻ എന്തിന് അന്വേഷിക്കണംഒന്നും അറിയാത്ത ഒരു പെണ്‍കുട്ടിയുടെ ശാപം കൂടി ഏറ്റു വാങ്ങാൻ വയ്യെനിക്ക്. ഉണ്ണിമായ സുഖമായിരിക്കുന്നോ?.'

ആ ചോദ്യത്തിനുള്ള ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു. ചിരിച്ചു കൊണ്ട് ദീപു മുന്നോട്ട് നടന്നു. പിറകെ അപർണയും.
'ഇങ്ങനെ ചിരിക്കാൻ തമാശയൊന്നും ഞാൻ ചോദിച്ചില്ലല്ലോ '
        ചിരി നിർത്തി അവൻ പറഞ്ഞു.
'അപർണ ചോദിച്ചതിൽ തമാശ ഒന്നും ഇല്ല. പക്ഷെ ഉത്തരത്തിലാണ് തമാശ.....'
        അപർണയ്ക്ക്  ഒന്നും മനസ്സിലായില്ല. അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. നടത്തത്തിനിടയിൽ ദീപു തുടർന്നു.
                        ' ഒന്നും മനസ്സിലായില്ല അല്ലെ...പറയാം. എന്റെയും ഉണ്ണിമായയുടെയും കല്യാണം ഗംഭീരമായിത്തന്നെ നടന്നു. പത്മാവതിയുടെയും മാധവൻ നമ്പ്യാരുടെയും മകന്റെ കല്യാണം നാട്ടിൽ ഉത്സവ പ്രതീതിയോടെതന്നെ നടന്നു. പക്ഷെ ഉണ്ണിക്ക് ഒരു അഫൈർ ഉണ്ടായിരുന്നു. അത് അന്ന് രാത്രി തന്നെ അവൾ എന്നോട് പറഞ്ഞു. അവർ കോളേജിൽ വെച്ച്  പരിചയപ്പെട്ടതാണത്രേ. ദിനേഷ്‌  വേറെ ജാതിയായത് കൊണ്ട് വീട്ടിൽ വലിയ പ്രശ്നമായി. ഉണ്ണീടെ ഇഷ്ടം വക വെക്കാതെ അമ്മാവൻ കല്യാണം തീരുമാനിച്ചു. പക്ഷെ തോറ്റു കൊടുക്കാൻ ഉണ്ണി തയ്യാറായിരുന്നില്ല. എല്ലാം എന്നോട് തുറന്നു പറഞ്ഞുഒരേട്ടന്റെ സ്ഥാനത്തു നിന്ന് അവളെ ദിനേശിന്റെ കൂടെ വിടണം എന്ന് പറഞ്ഞു. ആ രാത്രി തന്നെ ഞാൻ അവളെ ദിനേശിനെ ഏൽപ്പിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അപമാനിതനായെങ്കിലും അതിലൂടെ ഞാൻ സ്നേഹത്തിന്റെ പാഠം എന്താണെന്ന് പഠിച്ചു. നിനക്ക് ഞാൻ തന്ന വേദനയുടെ ആഴം ഞാൻ മനസ്സിലാക്കി....'
     അപർണ അവന്റെ മുഖത്തേക്ക് നോക്കി.വേദനയോടെ അവൻ ചിരിക്കാൻ ശ്രമിച്ചു.അല്പനേരത്തെ മൗനത്തിന് ശേഷം അവൻ അപർനയൊട് ചോദിച്ചു.
                           ' അപർണ നീയെന്താ വിവാഹം കഴിക്കാതിരുന്നത് ?'
കടലിലേക്ക് കണ്ണും നട്ട് അവൾ പറഞ്ഞു
'വേണമെന്ന് തോന്നിയില്ല.... ഇനി ആരെയെങ്കിലും സ്നേഹിക്കാൻ പറ്റും എന്ന്  ഉറപ്പില്ലായിരുന്നു. ഒരു തവണ തോറ്റുപോയതല്ലേ .......ഒരു പരീക്ഷണത്തിന്‌ ധൈര്യമില്ലായിരുന്നു....'
കൂടുതൽ സംസാരിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ  വാച്ച് നോക്കി അവൾ തുടർന്നു .
      ' സമയം ഒരുപാടായി......ഞാൻ നടക്കട്ടെ.......'
              ശരി എന്ന് തലയാട്ടി അവൾ നടന്നകലുന്നത് അവൻ  നോക്കി നിന്നു. ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന കനലിനു മുകളിൽ ഒരു മഴതുള്ളി വീണത് പോലെ അവന് തോന്നി. അന്നുവരെ കണ്ടതിനേക്കാളും ഭംഗി കടലിനും അസ്തമയ സൂര്യനും ഉണ്ടെന്നും അവന് തോന്നി. മനസ്സിന്റെ കോണിൽ നിന്നും പണ്ട് നിലച്ചുപോയ പാട്ട് ആരോ വീണ്ടും പാടാൻ തുടങ്ങിയിരിക്കുന്നു.....
               പിന്നീടുള്ള നാളുകളിൽ ആ കടൽത്തീരം നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ വീണ്ടെടുക്കലിനു കൂടി വേദിയായിഅവർ പഴയ ദീപുവും അപ്പുവും ആയി. അപ്പോഴും അപർണയുടെ മനസ്സ് ഇനി ഒരു നഷ്ടപ്പെടലിനെ ഭയക്കുന്നുണ്ടായിരുന്നു.
                         'ഇനിയും നിന്നെ നഷ്ടപ്പെട്ടാൽ ഞാൻ ഒരു ഭ്രാന്തിയായിപ്പോകും ദീപു..... ഇനി അങ്ങനെയൊരു നഷ്ടം താങ്ങാൻ എനിക്കായെന്ന് വരില്ല.'
'നഷ്ടപ്പെടില്ല....ഇനി എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ മാത്രമായിരിക്കും..... എന്റെ തീരുമാനം ഇനി മാറില്ല. പഴയ വിഡ്ഢിയല്ല ഇന്ന് ഞാൻ.'
ആ വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു. സ്നേഹത്തിന്റെ തകർക്കാനാവാത്ത ഉറപ്പ്.

*******************************

ഭാഗം 5 
അങ്ങനെ ക്രിസ്തുമസ് ദിവസം വന്നെത്തി. ഫ്ലാറ്റിൽ ആഘോഷങ്ങൾക്കൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു. ആഘോഷങ്ങൾ രാത്രി ഏറെ വൈകിയിട്ടും അവസാനിച്ചില്ല. രാത്രി പത്തുമണി കഴിഞ്ഞതോടെ അപർണ തന്റെ റൂമിലേക്ക് നടന്നു. എല്ലാവരും താഴെ ആഘോഷത്തിലായതിനാൽ ഫ്ലോർ ഒക്കെ വിജനമായിരുന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ ബലമായി അപർണയെ കയറിപ്പിടിച്ചത് . അവൾ സർവ ശക്തിയും ഉപയോഗിച്ച് കുതറി മാറി ഒച്ചവെച്ചു.........ആൾക്കാർ കൂടി, ഫ്ലാറ്റിലെ പുതിയ താമസക്കാരനായ കോളേജ് വിദ്യാർഥി ശിവയെ അവർ കൈകാര്യം ചെയ്തു.

                                        ആഘോഷങ്ങൾക്കിടെ മദ്യപിച്ച്‌ ബോധം നഷ്ട്ടപ്പെട്ടായിരുന്നു അവൻ ഈ പരാക്രമത്തിനു മുതിർന്നത്. പരാതി കൊടുത്താൽ പഠിത്തവും ഭാവിയും തുലയും എന്ന് പറഞ്ഞു കാലുപിടിച്ചത് കൊണ്ട് അപർണ അവന് മാപ്പ് കൊടുത്തു. പിന്നെയും ദിവസങ്ങൾ  കടന്നു പോയി. അതിനിടെ ശിവ തെറ്റുകൾ തിരുത്തി അപർണയുമായി അടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പൂർണമായല്ലെങ്കിലും അതിൽ അവൻ വിജയിക്കുകയും ചെയ്തു. വിശ്വാസം നേടിയെടുത്താൽ ചതിക്കാൻ എളുപ്പമാണെന്ന് അവനറിയാമായിരുന്നു.
                                         അന്നൊരു മഴ ദിവസമായിരുന്നു.ബാംഗളൂർ  നഗരത്തെ കുളിരണിയിക്കാൻ ഭൂമിയിലേക്കിറങ്ങി വന്ന മഴ പക്ഷെ അപർണയുടെ ജീവിതത്തിലെ രണ്ടാം ദുരിതമായി പെയ്തിറങ്ങി..........പനിയായത് കൊണ്ട് അപർണ അന്ന് ജോലിക്ക്  പോയില്ല. അപർണയെ കാണാഞ്ഞ് ദീപു കാര്യം അന്വേഷിച്ചു.
                                           'നല്ല പനി..........ഇനി ഒരാഴ്ച്ചത്തേക്ക് നോക്കണ്ട.'
ദീപു അവളുടെ നെറ്റിയിൽ  കൈ വെച്ച് നോക്കി.
 'നല്ല ചൂടുണ്ട് , ഒരു കാര്യം ചെയ്യാം...എനിക്കിന്ന് ഓഫീസിൽ പോയെ തീരു. ഞാൻ പൊയിട്ട് വേഗം വരാം. അപ്പോഴേക്കും നീ ഡോക്ടറെ കാണാൻ റെഡി ആയിരിക്ക് .'
                                        അതും പറഞ്ഞ് ദീപു തിടുക്കത്തിൽ നടന്നകന്നു. അവൻ പോകുന്നത് അപർണ കൗതുകത്തോടെ നോക്കി നിന്നു. പനി  വന്നതിൽ അവൾക്ക് സന്തോഷം തോന്നി. അങ്ങനെ ഓരോന്നും ഓർത്ത് ഒന്ന് മയങ്ങുമ്പോഴേക്കും കൊളിങ്  ബെൽ ശബ്ദിച്ചു. വാതിൽ  തുറന്നു നോക്കിയപ്പോൾ മുന്നിൽ ശിവ. അവനാകെ പരിഭ്രമിച്ചിരുന്നു. ആ പരിഭ്രമത്തോടെ അവൻ പറഞ്ഞു.
' ചേച്ചി ഐസ് ക്യുബ് ഉണ്ടോ ? എന്റെ റൂം മേറ്റിന്റെ കൈ മുറിഞ്ഞു.....ഒരുപാട് രക്തം പോയി......നില്ക്കുന്നില്ല.'

                             ഉണ്ട് തരാം എന്നും പറഞ്ഞ് അപർണ അകത്തേക്ക് ധൃതിയിൽ നടന്നു. ഫ്രിഡ്ജ് തുറന്ന് ഐസ് ക്യുബ് എടുത്ത് തിരിഞ്ഞപ്പോഴേക്കും ശിവ അവളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവന്റെ മുഖത്ത് നിന്നും അപർണ വായിച്ചെടുത്തു. സർവ്വ ശക്തിയും  എടുത്ത് നിലവിളിച്ചിട്ടും ആ നിലവിളി ആരുടേയും ചെവിയിൽ എത്തിയില്ല. നിലവിളിയും കരച്ചിലും തേങ്ങലും എല്ലാം മഴയുടെ ശ്രീരാഗത്തിൽ അലിഞ്ഞ് പോയി.
                          ഓഫീസിൽ നിന്നും തിരിച്ച് വരുമ്പോൾ ദീപു കണ്ടത് അപർണയുടെ റൂമിൽ നിന്നും ധൃതിയിൽ ഇറങ്ങി പോകുന്ന ശിവയെയാണ്. അതിൽ പന്തികേട് തോന്നിയ ദീപു വേഗം അപർണയുടെ റൂമിലേക്ക് നീങ്ങി.ചിതറിക്കിടക്കുന്ന മുറിയിൽ നിന്നും അപർണയെ കണ്ടെടുക്കുമ്പോൾ എല്ലാ നിലയിലും ദീപു തകർന്നിരുന്നു. ബോധം അറ്റ് പോയ അപർണയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ശിവയെ  പോലീസ് കസ്റ്റഡിയിൽ എടുത്ത് കഴിഞ്ഞിരുന്നു. ബോധം വീണപ്പോൾ അപർണ ആദ്യം പറഞ്ഞത് അമ്മയും അനിയനും ഇതൊന്നും അറിയരുത് എന്നായിരുന്നു. ബോധം തെളിഞ്ഞും മറിഞ്ഞും പിന്നീടുള്ള നാളുകൾ നീങ്ങി. ചിതറിപ്പോയ ആത്മാവിനെ ജീവിതത്തിന്റെ ചരടിലേക്ക് കോർത്തെടുക്കാനുള്ള ശ്രമങ്ങൾ... സമനില തെറ്റിയ മനസ്സിന് വേണ്ടിയുള്ള പ്രാർഥനകൾ....ജീവിതത്തിനും മരണത്തിനും ഇടയിൽ കുരുങ്ങിക്കിടക്കുമ്പോൾ അപർണയുടെ മനസ്സിൽ ആ നശിച്ച ദിവസത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിച്ചു.
                              ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം, തന്നെ പതിവുപോലെ ഗേറ്റിൽ കാത്തിരിക്കാറുള്ള രാഘവേട്ടനെ കണ്ടില്ല. പകരം ഗേറ്റിൽ ഒരു പുതിയ മുഖം. രാഘവേട്ടൻ എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോൾ ദീപു ഉത്തരം പറയാൻ വിഷമിച്ചു.
                               ' രാഘവേട്ടൻ പോയി..........ഹാർട്ട് അറ്റാക്ക്‌ ആയിരുന്നു...........'
  ആ വാർത്ത അവൾക്ക് വിശ്വസിക്കാനായില്ല. ദീപു തുടർന്നു.
' അപ്പു ആശുപത്രിയിൽ ആയതിന്റെ രണ്ടാം നാൾ രാഘവേട്ടൻ ജയിലിൽ ചെന്ന് ശിവയെ കണ്ടു.അവിടെ വെച്ച് ബോധം കെട്ട് വീണു.  ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ഡോക്ടർപറഞ്ഞത് കൊണ്ടാണ് പറയാതിരുന്നത്.'
                                   അത് അവൾക്ക് മറ്റൊരു ആഘാതമായിരുന്നു. ആരുമാല്ലാതിരുന്നിട്ടും ആരോക്കെയെ ആയിരുന്നു രാഘവേട്ടൻ. സ്വന്തം അച്ഛനെപ്പോലെ അയാൾ അവളെ സ്നേഹിച്ചു........മകൾക്ക് വന്നു ഭവിച്ച ദുർവിധിയിൽ മനംനൊന്താവണം ആ മനുഷ്യൻ മരിച്ചത്. പ്രിയപ്പെട്ടവരുടെ മരണം മനസ്സിൽ ശൂന്യത നിറയ്ക്കുന്നു.
                              തന്റെ മുറിയില എത്തിയപ്പോൾ കുറെ കാലങ്ങളായി തന്റെ ഏകാന്തതയിൽ കൂട്ടായിരുന്ന മുറി പോലും തനിക്ക് അന്യമായിപ്പോയതായും ആ ഫ്‌ളാററ് നിറയെ ഭയം നിഴലിച്ച് നിലക്കുന്നതായും അവൾക്കു തോന്നി. ചെറിയ കാലൊച്ചകൾ പോലും അവളെ ഭയപ്പെടുത്തുന്നത് ദീപുവിനും മനസ്സിലാകുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ആ ഫ്ളാറ്റിൽ അപർണയ്ക്ക്  താമസിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ദീപു നിഖിലിന്റെ അനുജത്തിയെ അപർണയുടെ കൂടെ താമസിപ്പിക്കാൻ തീരുമാനിച്ചു. നിഖിലിന്റെ അനുജത്തി നിമ്മി ബംഗ്ലൂർ മെഡിക്കൽ കോളേജിൽ മെഡിക്കൽ  വിദ്യാർഥിനിയായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവളും ഹോസ്റ്റലിൽ നിന്നും താമസം അപർണയുടെ വീട്ടിലേക്ക് മാറ്റി. ഈ തീരുമാനം അപർണയെ എങ്ങനെ അറിയിക്കും എന്നോർത്ത്  വിഷമിചുവെങ്കിലും അപർണയും ആ തീരുമാനത്തോട് യോജിച്ചു.
 ' ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമായിരുന്നു എനിക്ക്, പക്ഷെ ഇപ്പോൾ ഒറ്റയ്ക്കിരിക്കാൻ ഭയമാകുന്നു........എന്റെ നിഴലിന്നെപ്പോലും എനിക്കിന്ന്  ഭയമാണ്.......ഇപ്പോൾ എനിക്കൊരു കൂട്ട് വേണം.......മനസ്സ് ഒന്ന് ശാന്തമാകും വരെ..........'
                        ഇരുളിനോടുള്ള ഭയവും രാത്രിയിലെ സ്ഥിരം ദുസ്വപ്നങ്ങളും ഒഴിഞ്ഞ് മനസ്സ് മഴ ഒഴിഞ്ഞ ആകാശം പോലെ തെളിയുന്നതിനിടെയാണ് ഡെൽഹിലെ പേരറിയാത്ത പെണ്‍കുട്ടി വാർത്തകളിൽ നിറയുന്നത്. അതോടെ മനസ്സിൽ വീണ്ടും കാർമേഘങ്ങൾ നിറഞ്ഞു. അന്ന് രാത്രി അപർണയ്ക്ക് ഉറങ്ങാനായില്ല. കണ്ണടച്ചാൽ മുന്നിൽ  തന്നെ വേട്ടയാടാൻ വരുന്ന ഭീകര രൂപങ്ങൾ...........ആരുടെയൊക്കെയോ അട്ടഹാസങ്ങൾ,.........നിലവിളി........മണിക്കൂറുകൾ തള്ളിനീക്കിയോടുവിൽ രാവിലെയായപ്പോൾ പൊള്ളുന്ന പനി. പനിയുടെ കാരണം തേടി നടക്കേണ്ടി വന്നില്ല നിമ്മിക്ക്. അത് അവൾ ദീപുവിനെ അറിയിച്ചു.
               
' ഷീ ഇസ് ടോട്ടലി ഡിസ്റ്റ്ർബട് ''
' എന്താ എന്ത് പറ്റി ? പെട്ടന്ന് ഇങ്ങനെയൊരു പനി........ഡിസ്റ്റ്ർബട്  ആവാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായത്? '
' ദീപുവെട്ടൻ ഇതൊക്കെ എത്രമാത്രം മനസ്സിലാക്കും എന്ന് എനിക്കറിയില്ല. പലർക്കും ഇതൊന്നും മനസ്സിലാക്കാനും പറ്റിയിട്ടില്ല,എത്രയൊക്കെ ധൈര്യം കാണിച്ചാലും ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ഏത് പെണ്‍കുട്ടിയും തകർന്ന് പോകും.ഷീ ഇസ് എ വിക്ടിം..........അത് അവൾ മറന്നാലും സമൂഹം അതൊക്കെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.ഇപ്പോൾ അതാണ്‌ സംഭവിച്ചിരിക്കുന്നത്.നമ്മുടെ പത്രങ്ങളും ചാനലുകളും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഡൽഹിയിലെ സംഭവം അപർണയെ സംബന്ധിച്ചിടത്തോളം ഒരു ഓർമപ്പെടുത്തലാണ്........എന്തൊക്കെയാണോ മറക്കാൻ ശ്രമിക്കുന്നത് അതൊക്കെയും മുന്നിൽ മായാതെ നിൽക്കുകയാണിപ്പോൾ.'
               ' പക്ഷെ നമുക്ക് എന്ത് ചെയ്യാനാകും നിമ്മി......വാർത്തകളെ  തടയാനാവില്ലല്ലോ.......ഇങ്ങനെയൊക്കെ നടക്കുന്നതും......'
' ചിലതൊക്കെ ചെയ്യാനാകും ദീപുവെട്ടാ............അപർണയെപ്പോലുള്ളവർക്ക് ഇപ്പോൾ വേണ്ടത് സഹതാപമോ പരിഗണനയോ ഒന്നും അല്ല....സ്നേഹവും കരുതലുമാണ്... ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ്.... ഈ പനി  ഇനി വന്നില്ലെന്നു വരാം..... ചിലപ്പോ ഇതേ സാഹചര്യം വന്നാൽ. വരാതിരിക്കാൻ നമുക്ക് പ്രാർഥിക്കാനെ പറ്റു.

                                      ഒക്കെ കേട്ടതിന് ശേഷം ദീപു അപർണയുടെ മുറിയിലേക്ക് പോയി. അപർണ മയക്കത്തിലായിരുന്നു... നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കിയപ്പോഴേക്കും അവൾ ഉണർന്നു.
' പേടിക്കണ്ട ഞാനാണ്...പണി കുറവുണ്ട്.....നാലെതെക്ക് മിഴുവൻ പോകും....'
ക്ഷീണിച്ച ചിരിയായിരുന്നു അപർണയുടെ മറുപടി.
' പിന്നെ ഈ പണി മാറിയിട്ട് നമുക്കൊന്ന് നടക്കാനിറങ്ങണം, നമ്മുടെ കടലിപ്പോൾ നമ്മളെ മിസ്സ്‌ ചെയ്യുകയാവും.'
വീണ്ടും അതെ ക്ഷീണിച്ച ചിരി.

*********************************

 ഭാഗം 6 

പനി മാറി അടുത്ത ദിവസം ദീപു അപർണയെയും കൂട്ടി നടക്കാനിറങ്ങി.സംസാരത്തിന് തുടക്കമിട്ടത് ദീപുവായിരുന്നു.
'  നമുക്ക് നാട്ടിൽ പോവണ്ടേ? '
             തന്റെ മനസ്സുപോലെ ആഞ്ഞടിക്കുന്ന തിരകളിൽ കാണും നട്ട് അപർണ ഉത്തരം പറഞു.
                       '  ഉം പോവണം......അമ്മയെ കാണണം.........ഉണ്നിനേം......'
             ദീപു പതുക്കെ അപർണയുടെ കൈ പിടിച്ച് ചോദിച്ചു.
' നമ്മുടെ കാര്യം പറയേണ്ടേ അവരോട്  ? '
             കൈ തട്ടിമാറ്റി ഒരു ഞെട്ടലോടെ അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചോദിച്ചു.
' ഏത് കാര്യം ? '
             ' നമ്മുടെ കല്യാണക്കാര്യമെടാ......അത് ഇനിയും എന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്....ഇത്തവണത്തെ നാട്ടിൽ പോക്ക് അതിനു വേണ്ടിയാണ്. '
                 അതിനുള്ള അപർണയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
'  ഇല്ല ദീപു അത് ഇനി നടക്കുല്ല.......നടക്കാൻ പാടില്ല. എനിക്ക് ഇനിയൊരു മാരേജ് ...വേണ്ട...വേണ്ട....'
                   '  എന്താ നീ ഈ പറയുന്നത്...........? എനിക്കൊന്നും മനസ്സിലാകുന്നില്ല.'
                    ദീപു തകർന്നു പോകുന്നത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവനെ ആശ്വസിപ്പിക്കാനെന്ന പോലെ അവൾ പറഞ്ഞു.
 '  നിന്നെ വേദനിപ്പിക്കുകയാണെന്ന് എനിക്കറിയാം, പക്ഷെ എനിക്കിനി പഴയ അപർണയാവാൻ പറ്റില്ല ദീപു......അവൾ മരിച്ചു....അല്ല കൊന്നുകളഞ്ഞു. ഇനി ആരെയെങ്കിലും സ്നേഹിക്കാൻ എനിക്കാവില്ല...അങ്ങനെ ഒരു ജീവിതം ഇപ്പൊ എന്നിൽ നിന്നും ഒരുപാട് അകലെയാണ്.... അതിൽ ഒരിക്കലും ഞാൻ എത്തിചെരില്ല....എനിക്കാവില്ല.'
' പറ്റണം അപ്പു.....എനിക്ക് വേണ്ടി....ഇനിയും നിന്നെ നഷ്ട്ടപ്പെടാൻ എനിക്കാവില്ലെടാ...ഐ നീഡ്‌ യു '
                  ' എന്നോടിങ്ങനെയൊന്നും പറയല്ലേ ദീപു.....മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ ഇല്ലാണ്ടായിക്കഴിഞ്ഞു....എന്നെ സ്നേഹിക്കാൻ കൊള്ളില്ല. നീ  മനസ്സിലാക്കിയതിനും അപ്പുറത്താണ് എന്റെ പതനം.....അവിടെ നിന്നും എനിക്കിനി ഉയരാനാവില്ല....ഞാൻ പോവുകയാണ്.....എനിക്കിനി ഇതിനെപ്പറ്റി ആരോടും സസാരിക്കണ്ട......നിന്നെപ്പോലും എനിക്ക് ഭയമാണ് ദീപു........'
' അപ്പു നിന്നെ എനിക്ക്  മനസ്സിലാവും.....നീ എത്ര മോശമായാലും എനിക്ക് വേണം നിന്നെ...... വീണുപോയാൽ ആ വീഴ്ചയിൽ നിന്നും നിന്നെ ഉയർത്താൻ ഞാൻ ഉണ്ടാകും എന്നും.'
                     ദീപുവിന്റെ മുഖത്ത് നോക്കാൻ അവൾക്കായില്ല. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അപർണ തിരിച്ചു നടന്നു.കരഞ്ഞു തളർന്ന അപർണയിൽ നിന്നും ഒന്നിനും നിമ്മിക്ക് ഉത്തരം കിട്ടിയില്ല. പിന്നാലെ വന്ന ദീപു ഉത്തരം കൊടുത്തു എല്ലാത്തിനും.
' സാരമില്ല ദീപുവേട്ടാ....ഒക്കെ ശരിയാകും.....ചെച്ചിയെക്കൊണ്ട് ഞാൻ സമ്മദിപ്പിക്കാം......ഇപ്പൊ ശരിക്കും റെസ്പ്പെക്റ്റ്‌ തോന്നുന്നു ഏട്ടനോട് ...എത്രപേർക്ക് കഴിയും ഇങ്ങനൊക്കെ ചെയ്യാൻ.....അപ്പുവേച്ചി ഭാഗ്യവതിയാണ്. '

                                നിരാശ നിറഞ്ഞ മുഖവുമായി ദീപു തന്റെ രൂമിലെക്കും നിമ്മി അപർണയുടെ അടുത്തേക്കും നടന്നു. അപർണയിൽ വീണ്ടും പനിയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. സാാന്ത്വനിപ്പിക്കും വിധം തലയിൽ തലോടിക്കൊണ്ട് നിമ്മി പറഞ്ഞു.
' ഏയ്‌ എന്തിനാ കരയുന്നേ ? സന്തോഷിക്കുകയല്ലേ വേണ്ടേ.....'
                       ' എനിക്കാവില്ല നിമ്മി....നീയെങ്കിലും അവനെ പറഞ്ഞൊന്ന് മനസ്സിലാക്കു.'
കരച്ചിലടക്കി അപർണ പറഞ്ഞു. അപർണയുടെ മുഖം കയ്യിൽ താങ്ങി നിമ്മി ചോദിച്ചു.
' എന്ത്കൊണ്ട് പറ്റില്ല....? ഒരു ആക്സിഡന്റു പറ്റിയാ നമ്മൾ ഡ്രൈവിംഗ് തന്നെ ഉപേക്ഷിക്കുമോ? ഇല്ലല്ലോ കുറച്ചു കൂടി ശ്രദ്ദിച്ചു ഡ്രൈവ് ചെയ്യും.... അത്രെ ഇവിടേം പറ്റിയിട്ടുള്ളൂ.... ദേ ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കരുത്.....ഇങ്ങനെ ഒരാളെ എല്ലാർക്കും കിട്ടില്ല.....ദീപുവേട്ടനെ ചേച്ചി മിസ്സ്‌ ചെയ്യരുത്,"
          നിമ്മിയുടെ വാക്കുകൾ ഫലിച്ചു.........കുറച്ചു നാളുകൾക്ക് ശേഷം രണ്ടുപേരും നാട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഒരു കുഞ്ഞിനെയെന്നപോലെ ദീപു അപർണയെ നോക്കി. ട്രെയിൻ കേരള ബോർഡർ
കടന്നു. കണ്ണിലും മനസ്സിലും പച്ചപ്പ്‌ നിറഞ്ഞു.ചെറിയ ചാറ്റൽ മഴ കാഴയ്ക്ക് കുളിരേകി. പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ വിജനമായ ഒരിടത്ത് ട്രെയിൻ നീന്നു. യാത്രക്കാർ ഓരോന്നായി കാരണം തിരക്കാൻ പുറത്തിറങ്ങി കൂടെ ദീപുവും. അപർണ ജനലിലൂടെ പുറത്തേക്ക് നോക്കി. കുറെയേറെ ആളുകൾ ട്രാക്കിൽ കൂടി നില്ക്കുന്നു............അല്പനെരത്തിന് ശേഷം ദീപു മടങ്ങിയെത്തി. ഉദ്വേഗത്തോടെ അപർണ അവനോടായി ചോദിച്ചു.
' എന്താ ദീപു എന്തിനാ വണ്ടി ഇവിടെ നിർത്തിയിട്ടത്......സിഗ്നൽ കിട്ടാഞ്ഞിട്ടാണോ? ''
ദീപു കുറച്ച് ആലോചിച്ച ശേഷം അതെയെന്ന് പറഞ്ഞു. ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അപർണ തുടർന്നു
' കുറെ നേരം കാത്തിരിക്കേണ്ടി വരുമോ എന്തോ. അടുത്ത സ്റേഷൻ ഷൊർണ്ണൂർ അല്ലെ? '
ദീപുവിൽ നിന്നും ഉത്തരം ഒന്നും കിട്ടാഞ്ഞിട്ട് അവൾ അവനെ നോക്കി
' എന്താ നീ ഒന്നും മിണ്ടാത്തെ .......നീയെന്താ എന്തോപോലെ? '
ഏതോ  ലോകത്തായിരുന്ന ദീപു ഒന്നും  ഇല്ലെന്ന് പറഞ്ഞൊപ്പിച്ചു. അല്പനെരത്തിന് ശേഷം ട്രെയിൻ പുറപ്പെട്ടു. യാത്രക്കാർ ഓരോന്നായി സീറ്റിൽ വന്നിരുന്നു. അതിൽ ഒരു മധ്യവയസ്കൻ ആരോടെന്നില്ലാതെ പറഞ്ഞു.

'  പത്തോ പതിനന്ജോ പ്രായമേ ഉള്ളൂ ആ കുട്ടിക്ക്, അതിനെയാണ് ആ പരമ ദുഷ്ട്ടൻ പൊന്തകാട്ടിലിട്ട് പിച്ചിചീന്തിയത്........വെടി  വെച്ച് കൊല്ലണം ഇവനെയൊക്കെ..... അതെങ്ങനെയാ നീതിയും ന്യായവും നടപ്പിലാക്കേണ്ടവർ തന്നെ ഇതിനൊക്കെ ഇറങ്ങി തിരിച്ചാൽ ഇതല്ല ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും.'
                        അപർണ ദീപുവിന്റെ കണ്ണിലേക്ക് നോക്കി......ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു .........അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി..... ആ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസും നാട്ടുകാരും ചേർന്ന് കൊണ്ടുപോകുന്നത് അവൾ നോക്കി നിന്നു. പിന്നാലെ ഹൃദയം പൊട്ടിക്കാരുന്ന ഒരു സ്ത്രീയും.....അവരെ നമുക്ക് അമ്മയെന്നോ സഹോദരിയെന്നോ വിളിക്കാം. ആ കരച്ചിൽ, ആ നിലവിളി അപർണയുടെ ചെവിയിൽ  മുഴങ്ങിക്കൊണ്ടേയിരുന്നു... അവൾ തന്റെ ചെവികൾ പൊത്തി, കണ്ണുകൾ മുറുക്കെ അടച്ചു.... പക്ഷെ കണ്ണീരിനെ തടുക്കാൻ അവൾക്കായില്ല.........ആ കണ്ണുനീർ തുടച്ച് ദീപു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവളുടെ ശരീരത്തിലെ ഊഷ്മാവ് കൂടി വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
                          കണ്ണൂർ എത്തും വരെ അവൾ സംസാരിച്ചില്ല. തനിക്ക് പരിചയമില്ലാത്ത ഏതോ ലോകത്താണ്  അവൾ എന്ന് ദീപുവിനു തോന്നി. സ്റ്റേഷനിൽ എത്തിയപ്പോൾ അപർണയെ കാത്ത് ഉണ്ണി ഉണ്ടായിരുന്നു.പിരിയാൻ നേരം ദീപു പറഞ്ഞു.
' ഞാൻ വിളിക്കാം......മരുന്നൊക്കെ കഴിക്കണം....'
അവൾ വിഷാദ ഭാവത്തിൽ തലയിളക്കി.
                              വീട്ടിൽ എത്തിയപ്പോൾ മകളുടെ കോലം കെട്ടുപോയി എന്ന് പറഞ്ഞ് അമ്മ വേവലാദിപ്പെടാൻ തുടങ്ങി. പനിയായിരുന്നു എന്നും പറഞ്ഞ് അപർണ ഒഴിഞ്ഞു മാറി. രണ്ട് ദിവസത്തിനകം ദീപു വീട്ടുകാരെയും കൊണ്ട് അപർണയുടെ വീട്ടിൽ എത്തി. എല്ലാം പറഞ്ഞ് ഉറപ്പിച്ചു. കഴിഞ്ഞു പോയ കാര്യങ്ങൾക്ക് ക്ഷമാപണങ്ങളും.അതിനിടെഅപർണ വീണ്ടും അവനെ ഓർമിപ്പിച്ചു.
'  നിനക്ക് ഇപ്പോഴും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ അവസമുണ്ട്.....ഇല്ലെങ്കിൽ നീ തന്നെ ബുദ്ധിമുട്ടും.'
ചെറു ചിരിയോടെ അവൻ പറഞ്ഞു.
' ബുദ്ധിമുട്ടാൻ ഞാൻ തയ്യാറാണെങ്കിലൊ....'
                               വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം അപർണയുടെ ആവശ്യപ്രകാരം അവർ രണ്ടുപേരും രാഘവേട്ടന്റെ വീട്ടില് ചെന്നു. ആ മനുഷ്യനെ അടക്കം ചെയ്ത മണ്ണിൽ നിന്ന് ആ ആത്മാവിനു വേണ്ടി അവർ പ്രാർഥിച്ചു.
                               
                                കാർമേഘങ്ങൾ ഒഴിഞ്ഞ് വീണ്ടും ആകാശം ശാന്തമായി. പുതിയ ജീവിതം കെട്ടിപ്പൊക്കൂന്ന തിരക്കിനിടയിൽ ഒരു വർഷം കടന്നുപോയി. അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു അപർണ അപ്പോൾ. ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടിലേക്ക് തിരിച്ച ദീപു അടുത്ത വീട്ടിലെ ആൾക്കൂട്ടം കണ്ട് കൂട്ടത്തിൽ ഒരാളോട് കാര്യം തിരക്കി. പരിഭ്രമത്തോടെ അയാൾ പറഞ്ഞു.
' ആ വീട്ടിലെ ആറു  വയസ്സുകാരി അമ്മു വൈകിട്ട് കളിക്കാൻ പോയതാണ്. നേരം വൈകിയിട്ടും കുട്ടിയെ കാണാഞ്ഞ്  എല്ലാവരും തിരച്ചിൽ തുടങ്ങി. തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആ കുട്ടിയെ കണ്ട് കിട്ടുമ്പോൾ പാതി ജീവനും പോയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു........അതിനെ ആരോ...'
                      
                              അയാളുടെ വാക്കുകൾ മുറിഞ്ഞ് പോയി. ആ പ്രദേശത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആകെ മരവിച്ച് അവിടെ ഓരോ കൊണിലുമായി നിൽപ്പുണ്ടായിരുന്നു. ദീപു അവിടെയൊക്കെ അപർണയെ തിരഞ്ഞു. പക്ഷെ കണ്ടില്ല. പരിഭ്രമതോടെ അവൻ വീട്ടിലേക്കു നടന്നു. വാതിൽ തുറന്നു കിടക്കുകയായിരുന്നു. മുറികളിലോന്നും വെളിച്ചമില്ല,ദീപു ഓരോ മുറികളിലും കയറിയിറങ്ങി. ഒടുവിൽ ബെഡ്റൂമിൽ  നിന്നും തേങ്ങൽ കേട്ടു. ലൈറ്റ് ഇട്ട് നോക്കി. ചുമരിന്റെ ഒരു കോണിൽ കൂനിക്കൂടി അവൾ ആരെയൊക്കെയോ ഭയന്ന് ഇരിപ്പുണ്ടായിരുന്നു. അടുത്ത് ചെന്ന് അവളുടെ മുഖം ഉയരത്തി നോക്കിയപ്പോൾ കരഞ്ഞു കൊണ്ട് അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു. തന്റെ ഉള്ളം കയ്യിൽ ചുരുട്ടിപ്പിടിച്ച ഒഴിഞ്ഞ മരുന്ന് കുപ്പി കാട്ടി അവൾ അവനോടായി പറഞ്ഞു.
 ' ഞാൻ നമ്മുടെ മോളെ പറഞ്ഞയച്ചു...... ദൂരെ.....ദൂരെ.....ദൈവത്തിന്റെ അടുത്തേക്ക്. അവിടെ ആരും അവളെ ദ്രോഹിക്കില്ല.... ദാ അവൾ പോകുവാ....'
                            ജനാലയിലൂടെ ആകാശത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു.
' ഇവിടെ നിന്ന അവർ അവളെ കൊല്ലും.....അത് കൊണ്ട ഞാൻ അവളെ പറഞ്ഞയച്ചത്...........'
               മനസ്സിന്റെ സമനില തെറ്റിയ അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.
' ഞാൻ പറഞ്ഞയച്ചു.......അല്ലെങ്കിൽ അവർ അവളെ കൊല്ലും'
                 പിടയുന്ന മനസ്സോടെ ദീപു അവളെ തന്നിലേക്ക് ചേർത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
' എന്നോട് ക്ഷമിക്കു ദീപു......എനിക്ക് വയ്യ  കുഞ്ഞിനേയും അങ്ങനെ ഒരവസ്ഥയിൽ കാണാൻ......എന്നോട് ക്ഷമിക്കു.........'
                           അവളെ തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അയാളിലേക്കും പടരുകയായിരുന്നു അവളുടെ പനിച്ചൂട് ....പുറത്ത് അംബുലൻസിന്റെ നിർത്താതെയുള്ള നിലവിളിക്കൊടുവിൽ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരമ്മയുടെ തേങ്ങൽ.....ഒന്നിലവസാനിക്കാതെ ഓരോ പെണ്ണിലും തുടർന്നുകൊണ്ടിരിക്കുന്ന രോദനം.....
                            
         ഈ കഥ ഇവിടെ അവസാനിച്ചിരുന്നുവെങ്കിൽ .....
*********************************
 
          


ബുധനാഴ്‌ച, ഏപ്രിൽ 09, 2014

പകൽക്കിനാവ്

-ഷിബിൻ ബാലകൃഷ്ണൻ-  





        പത്ത് മാസം ആറ്റുനോറ്റ് കാത്തിരുന്ന്  നൊന്തു പ്രസവിച്ച ഒരമ്മയുടെ സംതൃപ്തിയും ആനന്ദവും അയാൾ അന്ന് അനുഭവിച്ചു. സ്വന്തം കുഞ്ഞിനെപ്പോലെ അയാൾ  ആ പുസ്തകത്തെ താലോലിച്ചു...... ചുംബിച്ചു, താൻ എഴുതിയ  ആദ്യ പുസ്തകം വെളിച്ചംകണ്ടിരിക്കുന്നു. ആ  പേറ്റു നോവിന്  പത്തു കൊല്ലത്തിന്റെ ആഴമുണ്ടായിരുന്നു. പുസ്തകത്തിന്റെ പുതുമണം  അയാൾ ആസ്വദിച്ചു. അക്ഷരങ്ങൾക്ക് വർഷങ്ങൾക്ക്   മുൻപ് അയാൾ  കണ്ട പകല്ക്കിനാവുകളുടെ അതെ മണമായിരുന്നു. സന്തോഷം കൊണ്ട് രണ്ട് തുള്ളി കണ്ണുനീർ ആ പുസ്തകത്തിൻറെ  ചട്ടയിൽ ഇറ്റി വീണു. കറുത്ത പശ്ചാതലത്തിൽ വെളുത്ത അക്ഷരങ്ങളിൽ  രേഖപ്പെടുത്തിയ പുസ്തകത്തിന്റെ പേര് അയാൾ വായിച്ചു.

        
"DAY DREAM"
Story of 100 told and an untold day dream
By
Sidharth Nair

        അത് എഴുത്തിലുള്ള പുതിയ പരീക്ഷണമായിരുന്നു. ഒരേ സമയം ഒരു നോവൽ എന്നോ ഒരു കഥപുസ്തകമെന്നോ വിളിക്കാവുന്ന തരത്തില്ലുള്ള ഒരു രചന. 100 ചെറുകഥകൾ, ഒരു ഒറ്റവരി കഥ (one story line). അവയെ അക്ഷരങ്ങളുടെ നൂല് കൊണ്ട്  തുന്നിച്ചേർത്ത് അയാൾ അതിന് നോവലിന്റെ ഉടുപ്പിട്ടു. സിദ്ധാർഥ്‌ അങ്ങനെയായിരുന്നു. ചെറിയ കാര്യങ്ങള്ക്ക് പോലും അയാൾക്ക്‌ അയാളുടെതായ വാശിയും വ്യത്യസ്ഥതകളും ഭ്രാന്തും ഉണ്ടായിരുന്നു. ഓരോ കഥ എഴുതിക്കഴിയുംബോഴും അവസാനം അയാൾ എഴുതി വെക്കും MAD Sidharth.

        കോളേജിൽ നിന്നും ഇറങ്ങിയ ശേഷം നീണ്ട  പത്ത് വർഷക്കാലം അയാൾ സ്വയം തീർത്ത ചട്ടക്കൂടുകൾക്കിടയിൽ ഒതുങ്ങി ജീവിക്കുകയായിരുന്നു. ഫോണ്‍ നമ്പർ മാറ്റിയും, സോഷ്യൽ നെറ്റ് വർക്കുകളിലെ അക്കൗണ്ടുകൾ ഡിലീറ്റ്‌ ചെയ്തും, ക്യാമ്പസ്സിലെ  സൗഹൃദങ്ങളിൽ നിന്നും അയാൾ ഒളിച്ചോടുകയായിരുന്നു. അതിനുള്ള കാരണം പലവട്ടം ആലോചിച്ചിട്ടും സിദ്ധാർഥിന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ തന്നിലേക്കുള്ള  ഒതുങ്ങിക്കൂടലും അയാൾ  ആസ്വദിക്കുകയായിരുന്നു. എന്നിരുന്നാലും ഓർമകളിൽ നിന്നും അയാൾക്ക്‌ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. കൂട്ടിന് ആരും ഇല്ലാത്ത അവസ്ഥയെ നമുക്ക് ഏകാന്തത എന്ന് പറയാം. എന്നാൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ഓർമയുടെ വലിയൊരു ആൾക്കൂട്ടം ചുറ്റും ഉണ്ടാകുന്ന അവസ്ഥയെ നമ്മളെന്തു വിളിക്കും.

        പ്രസാദകർ എഴുത്തുകാരന് നല്കുന്ന കോപ്പികളുടെ വലിയൊരു അട്ടി അയാൾ മേശപ്പുറത്ത് അടുക്കി വെച്ചു. പെട്ടെന്ന് എന്തോ ഓർത്തപോലെ അയാൾ അകത്തെ മുറിയിലേക്ക് നടന്നു. പഴയ പുസ്തകങ്ങൾക്കിടയിൽ ധൃതിപ്പെട്ട് അയാൾ എന്തൊക്കെയോ തിരഞ്ഞു. ഒടുവിൽ ആ കുഞ്ഞു ഡയറി അയാൾ കണ്ടെത്തി. കോളേജിലെ ഓട്ടോഗ്രാഫ്. ഓരോ പേജിലും അയാൾ പഴയ സിദ്ധാർഥിനെ .കണ്ടെത്തി, കൂടെ താൻ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ചങ്ങാതിമാരുടെ മുഖങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു. ഓടോഗ്രഫിൽ നിന്നും കിട്ടിയ ഓരോരുത്തരുടെയും വിലാസം കവറിനു പുറത്ത് എഴുതി. തന്റെ കയ്യൊപ്പിട്ട പുസ്തകം ആ കേവറിൽ ഇട്ട് ഒട്ടിച്ചു വെച്ചു. ഓടോഗ്രാഫിന്റെ താളുകൾ ഓരോന്നായി കടന്നുപോയി. അവസാന പേജിലെ വരികൾ അയാൾ ഒന്നുകൂടെ വായിച്ചു.

         "സിദ്ധൂ , കഥ പറഞ്ഞായിരുന്നു നമ്മൾ കൂട്ടുകാരായത്. കാണുന്നതെല്ലാം നിനക്ക് കഥകളായിരുന്നു. ഓരോ വസ്തുവിനും നീ ഓരോ കഥകൾ  ചമച്ചു നൽകി. അതിൽ ചിരിയും കരച്ചിലും നിരാശയും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ നീ ഒരിക്കലും നിന്റെ കഥയും ഞാൻ ഒരിക്കലും എന്റെ കഥയും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
        സിദ്ധൂ.......ഞാൻ പലവട്ടം പറഞ്ഞതാണ് , എന്നാലും ഒന്നൂടെ പറയട്ടെ, നീ മനസ്സിൽ മെനഞ്ഞു കൂട്ടുന്ന കഥകൾ അക്ഷരങ്ങളാക്കിയാൽ അത് വളരെ മനോഹരമായിരിക്കും. നീ എഴുതണം 'മടിയാവുന്നെടീ ' എന്ന സ്ഥിരം ഡയലോഗ് ഇനീം പറയരുത്. എഴുതി എഴുതി  നല്ലൊരു എഴുത്തുകാരനായി  ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോ ആദ്യത്തെ കോപ്പി നീ എനിക്ക് അയച്ച്‌ തരണം.
        മറക്കില്ലെന്ന് പറയുന്നില്ല . മറക്കാതിരിക്കാൻ അവസാനം വരെ ശ്രമിക്കും. നാളെയെക്കുറിച്ച് നമുക്ക് അത്രയല്ലേ പറയാൻ പറ്റൂ. എല്ലാ നന്മകളും നേരുന്നു."
                                                                                             
ഒരുപാട് ഇഷ്ട്ടത്തോടെ
---നയന

   സിദ്ധാർഥ്‌ ആ പേരും അഡ്രസ്സും കണ്ടില്ലെന്നു നടിച്ചു. അത്  യാദൃശ്ചികമായോ  അറിയാതെയോ സംഭവിച്ചതായിരുന്നില്ല. തികച്ചും മനപ്പൂർവ്വം ആയിരുന്നു. കാരണം ഈ നോവലിലെ നൂറു കഥകുളും  അയാൾ നയനയോട്  പണ്ട് പലതവണ പറഞ്ഞിട്ടുള്ളവയായിരുന്നു. നൂറ്റി ഒന്നാമത്തെ കഥ അയാൾ അവൾക്കായി   എഴുതിയതായിരുന്നു. കഥയെന്ന് വിളിക്കാമോ എന്ന് സിദ്ധാർഥിന് തന്നെ ഉറപ്പില്ലാത്ത ഒരു ഒറ്റവരി കഥ. അത് നയന വായിച്ചിട്ടില്ല. ഇനി വായിക്കുകയും വേണ്ടെന്നു അയാൾക്ക്‌ തോന്നി.

**********************************************************

        എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷം, അവസാന സെമസ്റ്ററിന്റെ തുടക്കത്തിൽ ഒരു ക്ളാസ്സിൽ   യാദൃശ്ചികമായിട്ടായിരുന്നു നയനയുടെ അടുത്തിരിക്കാൻ ഇട വരുന്നത്. മൂന്ന് വര്ഷം ഒരുമിച്ച് പഠിച്ചിട്ടും അവർ അതുവരെ പരസ്പരം സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അറുബോറൻ ക്ലാസ്സിൽ ഉറക്കം തൂങ്ങി വീഴും എന്നുള്ള അവസ്ഥയിലെത്തിയപ്പോൾ നയന   സിദ്ധാർഥിനോട് പറഞ്ഞു.

        '' ഡാ, എന്തെങ്കിലും പറയ്‌, അല്ലെങ്കിൽ ഞാനിപ്പോ ഉറങ്ങി വീഴും''

        ഒട്ടും കമ്പനിയില്ലാത്ത ഒരാളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു വർത്തമാനം കേട്ടപ്പോൾ സിദ്ധു ഒന്ന് പകച്ചു. തന്റെ പകൽക്കിനാവുകളിൽ നിന്നും ഞെട്ടിയുണർന്ന് ഒരു ചിരിയോടെ അവൻ പറഞ്ഞു.

'' ഞാനൊരു കഥ പറയാം'' 

         അത് ഭംഗിയുള്ള ഒരു കഥയുടെ തുടക്കമായിരുന്നു. സിദ്ധാർഥ്‌ തന്റെ ചുറ്റുപാടുകൾക്ക് ഓരോന്നിനും കഥ ചമച്ചുകൊണ്ടിരുന്നു. ടൂർ പോയപ്പോ ലൽബാഗിൽ വെച്ച് കണ്ട ഫോട്ടോഗ്രാഫർ പയ്യനും, ഹോസ്റ്റലിലെ കൂക്ക് ബാസ്ക്കരേട്ടനും, ബോർഡിലെ ചോക്കുപോടിയും അത് മായ്ക്കാനെത്തുന്ന ഡസ്റ്റാറും,  കോളേജ് ഗ്രൗണ്ടിലെ ഏകാകിയായ മാവും എല്ലാം അവന്റെ കഥകളിലെ നായകന്മാരായി. ബോറൻ ക്ലാസ്സുകളിൽ ഓരോന്നിലും അവൻ കഥ പറഞ്ഞുകൊണ്ടേയിരുന്നു. കഥ പറഞ്ഞു കഥ പറഞ്ഞ്‌ അവരും കഥകളായി മാറി.പക്ഷെ സ്വന്തം കഥ അവർ ഒരിക്കലും പറഞ്ഞില്ല. കോളേജിലെ അവസാന ക്ലാസ്സിനും തലേ ദിവസം സിദ്ധാർഥ്‌ നയനയോട് പറഞ്ഞ കഥകളുടെ എണ്ണം നൂറ് തികഞ്ഞു. അയാളുടെ ചിന്ത മുഴുവൻ അവസാന ദിവസത്തേയ്ക്കുള്ള കഥയെക്കുറിച്ചായിരുന്നു.

        ആ ചിന്ത അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. എം.എച്ചിന്റെ ടെറസ്സും പറശ്ശിനിപ്പാലവും ഒന്നും അയാൾക്കന്നു പുതിയ കഥ സംമാനിച്ചില്ല. മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂട്ടം കൂടി. ചിന്തകൾ കൊച്ചു കുട്ടികളെപ്പോലെ തല്ലുണ്ടാക്കിക്കൊണ്ടിരുന്നു.ഒടുവിൽ സിദ്ധാർഥ്‌ ആദ്യമായി കഥ എഴുതാൻ തീരുമാനിച്ചു. ചിന്തകൾ പേനത്തുമ്പിലുടെ പെയ്തൊഴിഞ്ഞപ്പോൾ അതിന് ഒരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പേരും മഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ ആഴവും പരപ്പും അതിനുണ്ടായിരുന്നു.

''നയനാ..... നിന്നെ  ഞാനറിയാതെ ഒരുപാട് ഇഷ്ട്ടപ്പെട്ട് പോയിരുന്നു."

        അവസാന ക്ളാസ്സിൽ  അവർ ഒരിക്കൽക്കൂടി ഒന്നിച്ചിരുന്നു. പക്ഷെ അവരന്ന് കഥ പറഞ്ഞില്ല. സിദ്ധാർഥ്‌എഴുതിയ കഥ അവളെ കാണിച്ചതുമില്ല.
    
        ക്ലാസ്സ് കഴിഞ്ഞു, എവിടെയും വേര്പാടിന്റെ വേദന മാത്രം. ക്ലാസ്സ് ഫോട്ടോ എടുപ്പും , കരച്ചിലും, ആസ്വസിപ്പിക്കലും, വിടപറച്ചിലും എല്ലാം കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോഴേക്കും  കഥയെഴുതിയ നോട്ടുപുസ്തകം അവനെവിടെയോ നഷ്ട്ടപ്പെട്ടിരുന്നു. സിദ്ധാർഥ്‌ നായരുടെ കഥ വെളിച്ചം കാണുന്നതിനും മുൻപേ ചരമമടഞ്ഞു.

        കോളേജ് കഴിഞ്ഞ് ആദ്യം അയാൾ ചെയ്തത് തന്റെ വലിയിരു ലോകത്ത് നിന്നും ഒളിച്ചോടി മനസ്സിൽ സ്വയം തീർത്ത ഒരു പ്രവാസം അനുഭവിക്കുകയായിരുന്നു. അതും കഴിഞ്ഞ് ഓർമകളിൽ നിന്ന് കൂടെ ഒളിച്ചോടാൻ വേണ്ടിയായിരുന്നു എഴുത്ത് ആരംഭിച്ചത് . ഇന്നിപ്പോൾ ഓർമ്മകൾ വീണ്ടും അയാളെ തടവിലാക്കിയിരിക്കുന്നു.

**************************************************************

        പുസ്തകം ഇറങ്ങി നാലഞ്ചുമാസം കടന്നുപോയി. വായനക്കാർക്ക് കഥകൾ ഇഷ്ട്ടമായി. പ്രതീക്ഷിച്ചതിലേറെ നോവൽ ഹിറ്റായി. അഭിനന്ദനങ്ങളുമായി അയാൾക്ക്‌ മെയിലുകളും കത്തുകളും വന്നുകൊണ്ടേയിരുന്നു. ഒരു രാത്രി അലസമായി വായിച്ചുകൊണ്ടിരുന്ന മെയിലുകളിൽ ഒന്നിൽ അയാളുടെ കണ്ണ് തങ്ങി നിന്നു.

        '' സിദ്ധൂ ....
                        ആദ്യ പുസ്തകത്തിന്റെ കോപ്പി നീയെനിക്ക് അയച്ചു തന്നില്ലല്ലോ. മറന്നതല്ല തിരക്ക് കൊണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ കഥപറച്ചിലിനേക്കാൾ ഫീലിംഗ് അക്ഷരങ്ങൾക്കുണ്ട്. വായിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ അട്ഭുതപ്പെട്ടുപോയത് . ഓരോ കഥകളും പണ്ട് നീ എനിക്ക് പറഞ്ഞു തന്നവ. നൂറ്റൊന്നു കഥകളും ഞാൻ പലതവണ ആസ്വദിച്ചവ.''

        ആ വരികളില എത്തിയപ്പോൾ സിദ്ധു ഒന്ന് നിർത്തി. നൂറിന് പകരം നൂറ്റി ഒന്ന് എന്ന് പറഞ്ഞത് അബദ്ധവശാൽ സംഭാവിച്ചതാവാമെന്ന് വിശ്വസിച്ച് അയാൾ വായന തുടർന്നു.

        സിദ്ധൂ .....നിനക്കറിയാത്ത ഒരു കാര്യങ് ഉണ്ട്. നിന്റെ നൂറ്റൊന്നാമത്തെ കഥയും ഞാൻ മുപേ വായിച്ചതാണ്. അന്ന് ക്ലാസ്സിൽ മറന്നുവെച്ച നോട്ടുപുസ്തകം ഞാനിന്നും
സൂക്ഷിച്ചുവെച്ചിട്ടുണ്ട് . നിന്നെ കോണ്ടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു. പലരോടും അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

        സിദ്ധൂ......നമ്മൾ മനസ്സിൽ നെയ്തുകൂട്ടുന്നതു പോലെയോ, നമ്മുടെ ഇഷ്ട്ടതിനും , സങ്കൽപ്പത്തിനും നമ്മുടെ കഥകൾക്കും അനുസരിച്ചോ അല്ല ജീവിതം. ദൈവം വല്ലാത്തൊരു കഥാകൃത്താണ്. അയാൾ നമ്മുടെപോലും അനുവാദം ചോദിക്കാതെ നമ്മളെ കഥാപാത്രങ്ങളാക്കി കഥകൾ എഴുതി വെക്കും. അതിനനുസരിച്ച് നമുക്ക് ജീവിക്കേണ്ടി വരും.

        സിദ്ധൂ....നമ്മളിപ്പോൾ ദൈവത്തിന്റെ ഏതോ കഥയിലെ കഥാപാത്രങ്ങളാണ്. കഥയെന്തെന്നറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ടവർ.......നീ ഇനിയും എഴുതണം, ഒരുപാട് ഒരുപാട് ....കഥകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും.

എല്ലാവിധ നന്മകളും
--- നയന

ഞായറാഴ്‌ച, ഒക്‌ടോബർ 13, 2013

ബ്ലാക്ക്‌ സെപ്റ്റംമ്പർ

-ഷിബിൻ-

*** ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയ്ക്ക് ആരാലും തിരിച്ചറിയപ്പെടാതെ ഒറ്റയ്ക്ക് നടന്നുപോയവർക്ക്... ***


രാവിലെ പത്രം വായിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി ആ ചിത്രം കണ്ണിൽപ്പെട്ടത് .
' ജോജി ജെയിംസ്   ഏഴാം ചരമ വാർഷികം.' 

          മനസ്സിന്റെ റീസൈക്കിൾ ബിന്നിൽ ഡിലീറ്റ് ചെയ്ത ഒർമകൾക്കിടയിൽ ഞാനാമുഖം കണ്ടെത്തി. ചുരുണ്ട മുടിയും  ഫ്രേമുള്ള കണ്ണടയും പൂശാൻ താടിയും ... ബ്രാൻഡട് ടീ ഷർട്ടുകൾ മാത്രം ധരിക്കുന്ന ഒരു ഫ്രീക്ക് ബുദ്ധിജീവി. അവന്റെ മരണം കോളേജിൽ അന്ന് വലിയൊരു വാർത്ത  ആയിരുന്നില്ല.ക്ലാസ്സിലെ ഏതോ  ഒരുത്തൻ ബൈക്കപകടത്തിൽ മരിച്ചു എന്നതിനപ്പുറം അവനുവേണ്ടി  കരയാനോ സങ്കടപ്പെടാനോ കോളേജിൽ ആരും ഇല്ലായിരുന്നു. 
                       ജോജി എനിക്ക് ആരായിരുന്നു? അവൻ എന്റെ റൂംമേറ്റായിരുന്നു. പക്ഷെ സഹമുറിയന്മാർക്കിടയിലുള്ള  ഒരു സൌഹൃദം ഫൈനൽ ഇയർ   ആകുന്നതു വരെ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. കാരണം ഹൊസ്റ്റലിലെ എന്റെ റൂം എനിക്കൊരു ഇടത്താവളം മാത്രമായിരുന്നു. വെള്ളമടിയും ആഘോഷങ്ങളും കഴിഞ്ഞു നട്ടപ്പാതിരായ്ക്ക് ബോധമില്ലാതെ കയറിച്ചെന്നു കിടക്കാൻ മാത്രമുള്ള സ്ഥലം. രാവിലെ പത്തോ പതിനൊന്നോ മണിക്ക് കിക്ക് മാറി എഴുന്നെൽക്കുംബോഴേക്കും അവൻ പോയിട്ടുണ്ടാവും. ജോജി നല്ല ഒരു ബുജി കൂടി ആയിരുന്നു. എനിക്കാണെങ്കിൽ അത്തരക്കാരെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അത്യാവശ്യം തല്ലിപ്പോളിയും ഗുണ്ടായിസവും ഷോയും ഒക്കെയായി ക്യാമ്പസ്സിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന ഒരു കൂട്ടുകെട്ടിലായിരുന്നു ഞാൻ. ക്യാമ്പസ്സിലെ രാജാക്കന്മാരാനെന്നു അന്ന് സ്വകാര്യമായി ഞങ്ങൾ അഹങ്കരിച്ചിരുന്നു. അന്നത്തെ  കളികൾ  വെച്ച് നോക്കുമ്പോൾ ഒരു  പരിധി വരെ അങ്ങനെതന്നെ ആയിരുന്നു. ഒതുങ്ങിക്കൂടുന്നവരോട് പുച്ഛമായിരുന്നു. ജീവിതം ആഘോഷിക്കാൻ അറിയാത്തവർ, പുസ്തകം മാത്രം തിന്ന്  ഇവനൊക്കെ എന്തുടാക്കാനാനെന്നു അന്ന് ഞങ്ങൾ കമ്മന്റ് അടിച്ചിരുന്നു.

                                          യുവത്വം അങ്ങനെയാണ്. ഞങ്ങളുടെ വഴി മാത്രമാണ്  ശരി എന്നവർ വിശ്വസിക്കും.ഞങ്ങളും അങ്ങനെതന്നെ ആയിരിന്നു. കമ്മ്യൂണിസം സോഷ്യലിസം എന്നൊക്കെ ക്യാമ്പസ്സിൽ ആളാവാൻ വേണ്ടി വിളിച്ചു പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും ഞങ്ങൾക്കറിയാവുന്ന ഒരേ ഒരിസം ഗ്യാങ്ങിസം ആയിരുന്നു. എല്ലാവരും അങ്ങനെതന്നെ ആയിരുന്നു. അഞ്ചോ പത്തോ ആളുകൾ കൂടി സൌഹൃദത്തിന്റെ വിശാലമായ ലോകത്തെ വിഭചിച്ചു വേലി കെട്ടും. അതിനകത്തേയ്ക്കും പുറത്തേയ്ക്കും പിന്നീട് വഴികൾ  ഉണ്ടാവില്ല. ശേഷം ഞങ്ങൾ വലിയവരെന്നു മറ്റുള്ളവരെ കാണിക്കാനുള്ള കോമാളിത്തരങ്ങൾ. ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ , ഒച്ചപാടുകൾക്കിടയിൽ ആരാലും തിരിച്ചറിയപ്പെടാതെ സ്വയം തെളിച്ച വഴികളിൽ  ഒറ്റയ്ക്ക് നടന്നുനടന്നു പയവനായിരുന്നു ജോജി. അവനെക്കുറിച്ചു ചുരുങ്ങിയ വാക്കുകളില പറഞ്ഞാൽ
'' അവൻ ഒറ്റയ്ക്കൊരു ഗ്യാങ്ങായിരുന്നു.''
                         പത്രത്തിലുള്ള അവന്റെ ചിത്രത്തിൽ നിന്നും മടങ്ങി വരാൻ കണ്ണ് മടികാണിച്ചു. അവനിപ്പോഴും ചുള്ളൻ തന്നെ.മരിച്ചവർക്ക്  പ്രായം കൂടില്ലല്ലോ. ഇന്നലെ കണ്ണാടി  നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് തലയിൽ  വെള്ളിവരകൾ തലപോക്കിതുടങ്ങിയിരിക്കുന്നു. യവ്വനത്തിലേക്ക് വാർദ്ധക്യം വിരുന്നു വന്നു തുടങ്ങി. ആറേഴു വർഷങ്ങൾ കൊണ്ട് ഒരു പതിനഞ്ചു വയസ്സ്   അധികമായതുപോലെ. കലാലയത്തിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും അപരിചിതമായ മറ്റൊരു ലോകം നമ്മെ  തിന്നാൻ കാത്ത്‌നിൽപ്പുണ്ടാകും. കുട്ടിക്കാലത്ത് കുപ്പിയിൽ പിടിച്ചിടുന്ന മീനുകള പോലെയാണ് നമ്മൾ ഓരോരുത്തരും. ചിലത് സാഹചര്യങ്ങളോട് പൊരുത്തപ്പെടും മറ്റുചിലത്   ശ്വാസംമുട്ടി  ചാകും.
 '' അനൂ ......ചായ....'
അടുക്കളയിലേക്കു നീട്ടി വിളിച്ചു.
'' ദേ ...എത്തി.....''
ചായ കൊണ്ടുവരുന്നതിനിടയ്ക്ക് അനു  ചോദിച്ചു  
'' എന്താ ഇന്ന് പത്രത്തില് കാര്യായിട്ട്.....?''
ഞാൻ പത്രം അവൾക്കു നീട്ടി.പത്രത്തില നിന്നും കണ്ണെടുക്കാതെ അവൾ ചോദിച്ചു.
''ജോജി ജേംസ് .......ഇയാളാണോ ആ കത്തുകളുടെ ഉടമസ്ഥൻ ''
'' അതെ...''
ഒരു നിശ്വാസത്തിനോടുവിൽ അനു  സങ്കടപ്പെട്ടു.
'' പാവം ആൻ, അവളിപ്പോ എവിടെയാണാവോ..'' 
                                    ഞാൻ റൂമിലേക്ക്‌ നടന്നു.പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും ആ കവർ കണ്ടെത്തി.ജോജിക്ക് വന്ന കത്തുകളും ഡയറിയും. ജോജിയുടെ മരണ ശേഷം അച്ഛനും അമ്മയും റൂമിൽ  നിന്നും അവന്റെ സാധനങ്ങൾ  തിരികെ കൊണ്ടുപോയപ്പോൾ എടുക്കാൻ മറന്ന കവര്‍. ഒരുപക്ഷെ ജോജിയെ സംമ്പന്ധിച്ച്  ഏറ്റവും വിലപിടിപ്പുള്ള വസ്തു അതായിരിക്കണം. എം.എച്ചിൽ  നിന്നും പടിയിറങ്ങുമ്പോൾ യാദ്രിശ്ചികമായി അതെന്റെ ബാഗിൽ പെട്ടുപോയി. ഞാൻ കാ തത്തുകളിൽ ഒരെണ്ണം എടുത്ത് ഫ്രം അഡ്രസ്‌ നോക്കി. 

 '' ആൻ ജോസഫ്
   വലിയ പുരയ്ക്കൽ
ഫോർട്ട്‌ കൊച്ചി
എറണാകുളം ''
'' അനൂ എനിക്കൊന്ന്  എറണാകുളം വരെ പോവണം''
'' എന്താ പെട്ടെന്നൊരു എറണാകുളം യാത്ര.....?''
അനു  ഒന്നും മനസ്സിലാവാതെ ചോദിച്ചു.
'' ഇതോക്കെ ഇനി  അതിന്റെ അവകാശികളുടെ കയ്യിലിരിക്കട്ടെ....''
ഞാൻ കത്തുകളെല്ലാം അടുക്കി വെച്ചു.അനു അതെല്ലാം നോക്കി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.
'' ശരത്തേട്ടാ, ഞാനും വരട്ടെ? എനിക്കൊന്ന്  ആനിനെ കാണണംന്നുണ്ട്.''
പ്രതീക്ഷയോടെ എന്നെ നോക്കുന്ന അനുവിനോട്  മറുത്തൊന്നും പറയാൻ തോന്നിയില്ല.
'' എങ്കിൽ നീയും പോര് .''
                                  ജോജിയെയും ആനിനെയും അവൾക്ക് നേരിട്ട് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജോജിക്ക് ആൻ എഴുതിയ കത്തുകളിൽ നിന്നും അവർ അനുവിന്റെ പരിചയക്കാരായി മാറിയിരുന്നു.

                             കോടികൾ സമ്പാദിക്കുന്ന എൻ .ആർ.ഐ ബിസിനസ്സ്  ദമ്പദികളുടെ മകനായിരുന്നു ജോജി. ബിസ്സിനസ്സ് വളർത്താനുള്ള  ഓട്ടത്തിനിടയ്ക്ക് മകനെ നോക്കാൻ അവർക്ക്  സമയം തികയില്ലായിരുന്നു. അഞ്ചാം  വയസ്സിൽ  മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ ജീവിക്കാൻ അവൻ കേരളല്തിലെത്തി. അതവന്  പുതിയൊരു ലോകം സമ്മാനിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഭഗത്സിങ്ങിന്റെ  എച്ച്.എസ്.ആർ.എ  യിൽ അംഗമായിരുന്ന മുത്തശ്ശന്റെ   കഥകൾ  കേട്ട് സ്വപ്നലോകത്ത് അവനൊരു വിപ്ലവകാരിയായി. പതിനാറാം വയസ്സിൽ  ബ്രിട്ടീഷ് പോലീസ് മേധാവിയെ വധിക്കാൻ ശ്രമിച്ചതിനു കഴുമരത്തിലേറ്റപ്പെട്ട   ഖുദിറാം  ബോസ്സിന്റെ ചിത്രം അവൻ പെഴ് സിൽ  സൂക്ഷിച്ചുവെച്ചു. അവനന്നു കേട്ട കഥകളിൽ  കാക്കയും പൂച്ചയും ആനയും മുയലും മന്ത്രവാദികളും ഒന്നും ഉണ്ടായിരുന്നില്ല.
എർണാകുളത്തേയ്ക്കുള്ള യാത്രയിൽ ഞങ്ങളുടെ സംസാരത്തിൽ ജോജി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'' ശരത്തേട്ടന് ജൊജിയുമായി ഒട്ടും കമ്പനി ഇലായിരുന്നോ.......?"
അനു  ചോദിച്ചു.
                                   ജോജിയോട് കുറച്ചെകിലും  അടുക്കുന്നത് അവന്റെ അവസാന നാളുകളിലായിരുന്നു. ജോജി ഇപ്പോഴും അവന്റെതായ മറ്റൊരു ലോകത്തായിരിക്കും. റൂമിലായിരികുമ്പോൾ ലാപ്ടോപ്പും പുസ്തകങ്ങളുമായിരിക്കും അവന്റെ കൂടെ, പഠിക്കാനുള്ളതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ, മാഗസീനുകൾ അതല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ടെറസ്സിനുമുകളിൽ  ഒരു ഗിറ്റാറും വായിച്ച്  അവൻ ഇരിപ്പുണ്ടാവും. എന്നും കുളിപ്പിച്ച് വൃത്തിയാക്കുന്ന അവന്റെ കറുത്ത സ്കൂട്ടറും കൊണ്ട് അവൻ എവിടെയ്ക്കാന് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് പലയിടങ്ങളിൽ വെച്ച് അവനെ ഞാൻ യാദ്രിശ്ചികമായി  കണ്ടുമുട്ടി. ബീച്ചിൽ, ലൈറ്റ് ഹൗസിന്  മുകളിൽ , ഒരു ക്യാമറയും തൂക്കി മാടായിപ്പാറയിൽ, ബിയർ  പാർലറുകളിൽ,പടം റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ  തിയേറ്ററിലെ ക്യൂവിൽ... എല്ലായ്പ്പോഴും അവൻ തനിച്ചായിരിക്കും. അതുപോലെ സന്തോഷവാനുമായിരിക്കും.

ഒറ്റയ്ക്ക് ഒരാൾക്ക്‌ എങ്ങനെയാണ് ജീവിതം ഇത്രത്തോളം ആഘോഷിക്കാൻ കഴിയുന്നത്‌ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
                              എന്റെ അഹങ്കാരരത്തിന് ആദ്യത്തെ അടിതന്ന്, ഒരു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞ് നയന പോയ ദിവസം ഫോർട്ടിനടുത്തുള്ള കടലിലേക്ക്‌ ഇറങ്ങി നില്ക്കുന്ന പാറക്കൂട്ടങ്ങൾക്കടുത്ത്  ജോജി ഉണ്ടായിരുന്നു. കടലിന്റെ കാറ്റിലും ചുരുട്ടിന്റെ പുകയിലും ഒരുപോലെ ലയിച്ചിരിക്കുന്ന അവന്റെ അടുത്തേയ്ക്ക് പൊട്ടിയ ഹൃദയവുമായി ഞാൻ നടന്നു. കണ്ടപാടെ ചിരുട്ട്  അവൻ എനിക്ക് നീട്ടി.

'' ഈ പരിപാടീം ഉണ്ടോ....?''
ഒരു കവിൾ  പുകയെടുത്ത്‌ ഞാൻ ചോദിച്ചു.
'' വല്ലപ്പോഴും മാത്രം, ചിന്തകൾക്കൊന്നു തീപ്പിടിപ്പിക്കാൻ. ''
നാനോ പ്രണയങ്ങൾ പോളിയുംബോഴുള്ള സങ്കടം രണ്ട് ദിവസത്തെയ്ക്ക്  മാത്രമായിരിക്കും എന്നറിയാമെങ്കിലും ഞാൻ വിഷാദത്തോടെ കടലിലേക്ക്‌ നോക്കി ഇരുന്നു.
ജോജിയുടെ ക്യാമറ കടലിന്റെ സൌന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു.
'' ഡാ ഒന്നിങ്ങോട്ടു നോക്കിയേ"
എനിക്ക് നേരെ ക്യാമ ഫോക്കസ് ചെയ്ത്  ജോജി നിന്നു.
   ക്ലിക്ക്, ഫോട്ടോയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു .
'' എന്തുപറ്റി രാമണാ ....?''
ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു.ചുമ്മാ ഞാൻ അവനോട്  ചോദിച്ചു. 
'' ജോജി നീയെന്താ  അധികം ആരുമായിട്ടും കൂട്ടുകൂടാതെ ഇങ്ങനെ ഒറ്റയ്ക്ക്.......... ''
ആദ്യമായി കേൾക്കുന്ന  ചോദ്യം പോലെ അവൻ എന്നെ ഒന്ന് നോക്കി.
                             '' അങ്ങനെ ചോദിച്ചാ ഞാനിപ്പോ എന്നാപറയാനാ, പ്രത്യേകിച്ചൊരു കാരണം ഒന്നുമില്ലെഡാ. പിന്നെ ഒറ്റയ്ക്കിങ്ങനെ നടക്കുമ്പോഴുള്ള സ്വാതന്ത്രം അതൊരു രസാണ്. മനസ്സ് പറയുന്നിടതെയ്ക്ക് ആരുടേയും സമ്മദത്തിനും അഭിപ്രായത്തിനും കാത്തുനില്ക്കാതെ നമുക്ക് പോകാം. ഒരുപാട് ചങ്ങാതിമാരില്ലെന്നെ ഉള്ളൂ , നമ്മളെ കേള്ക്കാനും മനസ്സിലാക്കാനും ഇണങ്ങാനും പിണങ്ങാനും ഒക്കെ ഒരു നല്ല സുഹൃത്ത്‌ കൂടെ ഉണ്ടെങ്കിൽ പിന്നെന്തിനാ ഒരുപാട് പേർ  ?''
                             ആ ഒരാള് ആരാണെന്ന് ജോജി പറഞ്ഞില്ല, അവന്റെ വാക്കുകള അന്നെന്നെ ചിന്തിപ്പിച്ചു. എനിക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ടോ? കുടിച്ചു കൂത്താടാനും അലമ്പ്കളിക്കാനും ഇഷ്ട്ടം പോലെ കൂട്ടുകാർ. അതിൽ ഹൃദയത്തോട് ചേർത്ത് വെക്കാൻ വേണ്ടി ഒരാളെ തിരഞ്ഞപ്പോൾ ആരെയും കണ്ടില്ല. ആയിരം വാക്കുകൾ  കൊണ്ട് വർണിച്ച്   ഒരൊറ്റ വാക്കുകൊണ്ട് മുറിച്ചെരിയാവുന്ന പ്രണയം. എന്റെ ശരികൾ പലതും തെറ്റായിരുന്നോ?
                             ടി.സി.എസ്  ഇന്റർവ്യുവിന്റെ തലേ ദിവസം, കൂട്ടുകാരന്റെ പിറന്നാൾ ആയിരുന്നു. മൂക്കറ്റം കുടിച്ച് ഞങ്ങൾ ആഘോഷിച്ചു. നടക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട്‌ ടെറസ്സിൽ തന്നെ കിടന്നുറങ്ങി. പിറ്റേ ദിവസം ഉണർന്ന്   നോക്കുമ്പോൾ  മണി പന്ത്രണ്ട്. കൂടെ ഉള്ളവന്മാരെല്ലാം ഇന്റർവ്യുവിനു പോയി. ഒരു ജോലി കിട്ടാനുള്ള അവസസരം അന്ന് കുടിച്ചു നശിപ്പിച്ചു. എന്റെ ശരികളിൽ ഒന്ന് കൂടെ തെറ്റി. ദേഷ്യം കടിച്ചമർത്തി  ഞാൻ റൂമിലേക്ക്‌ നടന്നു. ഹോസ്റ്റലിന്റെ ഒഴിഞ്ഞ വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ആരൊക്കെയോ എന്നെ കൊഞ്ഞനം കാട്ടുന്നതുപോലെ തോന്നി. ഒരൊറ്റ നിമിഷം പ്രതീക്ഷയോടെ വീട്ടിലൽ  കാത്തിരിക്കുന്ന രണ്ടു മുഖങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. എന്നെ കണ്ടപാടെ ജോജി ഗിറ്റാർ വായന നിർത്തി. കോളേജിൽ വന്ന ശേഷം ഞാനാദ്യമായി പൊട്ടിക്കരഞ്ഞു. ആ കരച്ചിലിൽനിന്നും അവനെല്ലാം വായിച്ചെടുത്തിരിക്കണം. ജോജി അടുത്ത് വന്നിരുന്നു സമാധാനിപ്പിച്ചു.
'' പോട്ടെഡാ , അത് വിട് , നല്ല കമ്പനികൾ ഇനീം വരും.കോളേജ് വിറപ്പിക്കുന്ന നീയൊക്കെ ഇങ്ങനെ കരഞ്ഞാൽ മോശാട്ടോ , എണീറ്റ്  ഫ്രഷ്‌ ആയി വാ, നമുക്ക് ഒരിടം വരെ പോകാം."
എവിടെയ്ക്കാനെന്നോ എന്തിനാണെന്നോ ഒന്നും ചോദിക്കാതെ ജോജിയോടൊപ്പം ഹോസ്റ്റലിൽ  നിന്നും ഇറങ്ങി.വഴിക്ക് വെച്ച് അവൻ കുറെ മിട്ടായികളും മധുര പലഹാരങ്ങളും വാങ്ങി.
                                    അവനെന്നെ കൊണ്ട് പോയത് ഒരു ചെറിയ സ്കൂളിലേക്കായിരുന്നു. സംസാരിക്കാനോ

കേൾക്കാനോ കഴിയാത്ത കൊച്ചു കുട്ടികൾ താമസിച്ച്  പഠിക്കുന്ന സ്കൂൾ. ജോജിയെ കണ്ടതോടെ  കുട്ടികളെല്ലാം ചുറ്റും കൂടി. കൊച്ചു മുഖത്ത് വിരിഞ്ഞു നില്ക്കുന്ന നിഷ്ക്കളങ്കത , അവരുടെ ചിരി, മിട്ടായി വാങ്ങി അതിലേറെ മധുരമുള്ള സ്നേഹം കൈമാറുന്ന കൊച്ചു മാലാഖമാർ. ആ സന്തോഷങ്ങളിൽ എന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതായി. ഞാനും അവരിലൊരാളായി. ജോജി അവിടുത്തെ ഒരു സ്ഥിരം സന്തർശകനായിരുന്നു. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ മുതൽ അവനവിടെ ഉണ്ടാകും. മുത്തൂന്റെം ചക്കീടെം കുഞ്ഞി മുഹമ്മദിന്റെം ഒക്കെ ആംഗ്യങ്ങൾ മറ്റൊരേക്കാളും  മനസ്സിലാവുന്ന അവരുടെ ജോജി മാമൻ. സ്കൂളിലെ പ്രിന്സിപ്പാലിനെ കണ്ട് സംസാരിച്ചു തിരികെ പോരുമ്പോൾ റ്റാറ്റാ  തരാൻ കുട്ടിപ്പട്ടാളം കാത്തുനിൽപ്പുണ്ടായിരുന്നു. മടക്കയാത്രയിൽ ഞാൻ ജോജിയോട് ചോദിച്ചു.
'' നല്ല മാർക്കുണ്ടായിട്ടും നീയെന്താ  ഇന്റർവ്യൂവിന് പോവാതിരുന്നത്."

''അതൊന്നുല്ലഡാ, കുറെ പൈസക്കുവേണ്ടി നമ്മുടെ തല മറ്റുള്ളോർക്ക് പണയം വെക്കാൻ താല്പര്യം ഇല്ല,പിന്നെ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ നഷ്ടപ്പെട്ട് പോവില്ലേ?'' 

അതുവരെ  ശ്രദ്ധിക്കാതിരുന്ന അവന്റെ വയലറ്റ് ടീ ഷർട്ടിലെ വെളുത്ത അക്ഷരങ്ങള ഞാൻ പെറുക്കി എടുത്തു.
''   RARE SPECIES '' 
                                അന്നെനിക്ക് അവൻ പറഞ്ഞത് പൂർണമായും മനസ്സിലായിരുന്നില്ല.പക്ഷെ അവന്റെ സ്വപ്‌നങ്ങൾ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാമായിരുന്നു.പിന്നീട് വർഷങ്ങൾക്കപ്പുറം ജോജിയുടെ ഡയറിത്താളുകളിൽ നിന്നും വിരിയാതെ പോയ അവന്റെ സ്വപ്‌നങ്ങൾ ഞാൻ വായിച്ചെടുത്തു. 


'' 21.07.2010 

''എനിക്കൊരു സ്വപ്നമുണ്ട് '' മാർട്ടിൻ ലൂഥർക്കിങ്ങിന്റെ   പ്രസിദ്ധമായ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്.ആ സ്വപ്‌നങ്ങൾ യാഥാർതഥ്യമായി കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കിലും ആ വാക്കുകൾ കടമെടുത്ത് ഞാനിവിടെ കുറിച്ച്  വെയ്ക്കട്ടെ.എനിക്കും ഒരു സ്വപ്നമുണ്ട്.സ്വന്തമായി ഒരു ടി.വി. ചാനൽ .ഇന്ത്യയിൽ വളരുന്ന യുവത്വത്തെ ഒന്നടങ്കം സ്വാധീനിക്കുന്ന ഒരു ചാനൽ .ഒരു മലയാളം ചാനൽ  കൊണ്ടോ ഹിന്ദി ചാനൽ  കൊണ്ടോ അത് സാധിച്ചെന്നു വരില്ല.കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ആളുകൾക്ക് ഒരുപോലെ മനസ്സിലാകണമെങ്കിൽ ചാനൽ  ലോകഭാഷ സംസാരിക്കണം.ലളിതമായ ഇംഗ്ലീഷിൽ നിലവിലുള്ള ചാനൽ സങ്കല്പ്ങ്ങൾ തകർത്തെറിയുന്ന ഒരു ടി. വി. ഭാഷയുടെയും സംസ്ഥാനങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം യുവ ഇന്ത്യ ഒരാളെ വായിച്ചിട്ടുണ്ടെങ്കിൽ അത് ചേതൻ ഭഗതിനെ ആയിരിക്കും.അതുപോലെ അതിരുകളുടെ വേർതിരിവുകളില്ലാതെ  ഇന്ത്യൻ യുവത്വത്തിനു കാഴ്ച്ചയുടെ പുതിയ ലോകം നല്കാൻ എന്റെ ചാനലിനു കഴിയും.ചിന്തിക്കുന്ന യുവാക്കൾ ചാനലിനോപ്പം ഉണ്ടാകും, തീപ്പൊരി ചർച്ചകൾ നടക്കണം.സംഗീതവും രാഷ്ട്രീയവും സിനിമയും പ്രണയവും സൌഹൃദവും അതിലുണ്ടാവണം.കാണാതെ പോകുന്നതും മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ചകളും ഉണ്ടാകും.ടീ ഷർട്ടിനു മുകളിലും പോസ്റ്റിലും പോസ്റ്ററുകളിലും കാണുന്ന ചുരുട്ട് വലിക്കുന്ന ആളുടെ ചിത്രം മാത്രമല്ല വിപ്ലവം എന്ന് ഞാൻ അവരെ പഠിപ്പിക്കും.അഹിംസാ  സമരത്തിലൂടെ അർധനഗ്നനാന മഹാത്മാവ് നേടിത്തന്ന സ്വാതന്ത്ര്യം എന്ന് പറഞ്ഞു പഠിച്ചവർ മനസ്സാക്ഷി ഇല്ലാതെ ചരിത്ര താളുകളിൽ നിന്നും പുറത്താക്കിയ തിളച്ച് മറിഞ്ഞ ഇന്ത്യൻ യുവത്വത്തെ ഞാനവർക്ക് പരിചയപ്പെടുത്തും.
                                    നിഷ്പക്ഷം എന്നാ ഒന്ന് ഇല്ലെന്നറിയാം.അത് ആളികളുടെ കണ്ണില പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണ്.ഇവിടെ രണ്ടു പക്ഷം മാത്രമേ ഉള്ളൂ.അത് ഇടതും വലതും അല്ല.നേരിന്റെയും നെറിയുടെയും പക്ഷങ്ങൾ മാത്രമാണ്.എന്റെ ചാനല ഒരു നിഷ്പക്ഷ ചാനല ആയിരിക്കില്ല.അത് നേരിന്റെ ചാനലായിരിക്കും.


ജോജിയുടെ സ്വപ്നം മറ്റാരിലൂടെയെങ്കിലും എന്നെന്ന്കിലും യാഥാർധ്യമാവാതിരിക്കില്ല.
                                      ജോജിക്ക് നിറയെ കത്തുകൾ വരുമായിരുന്നു. ആഴ്ചയിൽ മൂന്നും നാലും
കത്തുകളൊക്കെ ഉണ്ടാവും. ഹോസ്റ്റലിൽ കത്തുകൾ വരുന്ന ഏക വ്യക്തിയും അവനായിരുന്നു. ചില ദിവസങ്ങളി പോസ്റ്റ്മാൻ വരുന്നതും കാത്ത്  അവൻ ഹോസ്റ്റലിനു പുറത്ത് നില്പ്പുണ്ടാവും. അവന്  അന്ന് വന്ന കത്തുകൾ അത്രയും കൊണ്ടാണ് ഇന്നെന്റെ യാത്ര. ജീവൻ  തുടിക്കുന്ന അക്ഷരങ്ങളുടെ ഉടമയെത്തേടിയുള്ള  യാത്ര. അവരെ ഇതുവരെ കണ്ടിട്ടില്ല, അവരെപ്പറ്റി കൂടുതലൊന്നും അറിയുകയുമില്ല. പക്ഷെ ഒന്നറിയാം ജോജി അന്ന് പറഞ്ഞ അവന്റെ ഏക സുഹൃത്ത്‌ അതവളായിരുന്നു ' ആൻ ജോസഫ്'. 'കേൾക്കാനും  സംസാരിക്കാനും കഴിയില്ലെങ്കിലും അക്ഷരങ്ങളിലൂടെ വാതോരാതെ സംസാരിച്ച പെണ്‍കുട്ടി. അവളൊരു കത്തിൽ എഴുതിയത് എനിക്കിന്നും ഓർമയുണ്ട്.


  '' ജോജി.... ഈ ലോകത്ത് എനിക്ക് കേൾക്കാനാവുന്ന  ഒരേ ഒരു ശബ്ദം നിന്റെതുമാത്രമാണ്.....'' 
                                                 
                                  കോളേജിലെ അവസാന വർഷത്തെ ഇലക്ഷൻ. അതൊരു കറുത്തിരുണ്ട സപ്റ്റംബർ മാസമായിരുന്നു. ഇലക്ഷന് രണ്ടാഴ്ച മുൻപ് മുതൽ ഞങ്ങൾ രണ്ട് പക്ഷകാരും തമ്മിൽ ഉരസൽ തുടങ്ങിയിരുന്നു. സംഘർഷത്തിന്റെ  കാർമേഘങ്ങളായിരുന്നു എവിടെയും. അതിനിടയ്ക്ക് ഫേസ്ബുക്കിൽ  താരമായി മാറിയ ഒരു ഫെയ്ക്ക് പ്രൊഫൈൽ രണ്ട് പക്ഷക്കാർക്കും നല്ല പണി കൊടുത്തുകൊണ്ടിരുന്നു. ഹോസ്റ്റൽ മെസ്സിലെ തട്ടിപ്പുകളും, മദ്യ നിരോദനം ഏർപ്പെടുത്തിയ നേതാക്കന്മാരുടെ മദ്യപാനവും, ക്യാമ്പസ്സിൽ ആളാവാൻ  പാർട്ടിക്കൊടി  പിടിച്ചുനടക്കുന്നവരുടെ ചരിത്രവുമെല്ലാം അവൻ തെളിവ് സഹിതം നിരത്തിയപ്പോൾ ക്യാമ്പസ്സിന്റെ കണ്ണ് തള്ളിപ്പോയി. അത് രണ്ട് പക്ഷക്കാര്ക്കും നല്ലൊരു ക്ഷീണമായിരുന്നു. ഇരു പക്ഷത്തിനും മുഖം രക്ഷിക്കേണ്ടതും വിജയം അനിവാര്യവുമായ തിരഞ്ഞെടുപ്പായതുകൊണ്ട്  എന്തും സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു ക്യാമ്പസ്. ' ആസാദ്'' എഫ്ഫക്റ്റ്‌ കൊണ്ടായിരിക്കണം പലരും കള്ള രാഷ്ട്രീയക്കളിക്ക് കൂട്ട് നില്ക്കാതെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന്. ഇലക്ഷൻ കഴിഞ്ഞതോടെ തല്ലു തുടങ്ങി. പൊരിഞ്ഞ തല്ല്. മനസ്സിന്  ശരീരത്തെ നിയന്ത്രിക്കാൻ പറ്റാതെപോയ ഒരു നിമിഷത്തിൽ കയ്യിൽ  കിട്ടിയ ഒരു കരിങ്കല്ലുകൊണ്ട് രക്ഷപ്പെടാൻ വേണ്ടി ഒരുത്തനെ തല്ലേണ്ടി വന്നു. പണി പാളി, തല പൊട്ടി അവൻ ഐ.സി.യു വിലായി.സംഘർഷാവസ്ഥ പരിഗണിച്ച് കോളേജ് ഒരാഴ്ചത്തേയ്ക്ക്  പൂട്ടി. പിന്നീട് നേതാക്കന്മാർ ഇടപെട്ട്  പ്രശ്നം ഒരു വിധം ഒത്തുതീർത്തു. താൽക്കാലത്തേയ്ക്ക് പുറമേ മാത്രം കോളേജ് ശാന്തമായി. ക്ലാസ്സുകൾ തുടങ്ങി.  
                                     ഒരു ദിവസം കോളേജിൽ പോസ്റ്റ്‌മാനെ കണ്ടപ്പോൾ ജോജിക്കുള്ള കത്ത് അയാൾ  എന്നെ ഏൽപ്പിച്ചു.യുണിയൻ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കത്ത് അവിടെവെച്ച്  മറന്നുപോയി. രാത്രി ഹോസ്റ്റലിൽ എത്തിയപ്പോൾ പോസ്റ്റ്മാൻ വല്ലതും തന്നിരുന്നോ എന്ന് ജോജി അന്വേഷിച്ചപ്പോഴാണ് പിന്നീട ആ കാര്യം ഓർമ വന്നത്. ജോജി ആ കത്തിന് എത്രത്തോളം വിലമതിക്കുന്നു എന്ന് മനസ്സിലായത് അന്നായിരുന്നു. അവനു പിറ്റേ ദിവസം വരെ കാത്തിരിക്കാനാവില്ലായിരുന്നു. അവന്റെ വണ്ടിയിൽ പെട്രോൾ ഇല്ലാത്തതുകൊണ്ട് എന്റെ ബൈക്കും എടുത്തു ആ രാത്രി അവൻ കോളെജിലേക്ക് പോയി. അതവന്റെ അവസാന യാത്രയായിരുന്നു.കോളേജ് ഗേറ്റിനടുത്ത് വെച്ച് ഒരപകടം. ഏതോ ഒരു കാർ അവനെ ഇടിച്ചിട്ടു കടന്നുപോയി. ജോജി എന്ന റെയർ സ്പീഷീസ് അവിടെ അവസാനിച്ചു.
                                       വർഷങ്ങൾക്കപ്പുറം ഒരു യാത്രക്കിടയിൽ യാദ്രിശ്ചികമെന്നോണം പണ്ട് ഞാൻ തല്ലി ഐ.സി.യു വിലാക്കിയ പഴയ സഹപാഠിയെ കാണാനിടയായി. ക്യാമ്പസ്സിൽ നിന്നുണ്ടാവുന്ന ശത്രുത പുറത്തിറങ്ങുമ്പോ ആരും കൂടെ കൊണ്ടുപോകാറില്ലല്ലോ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഓർമ്മകൾ അയവിറക്കി. പിരിയാൻ നേരം കരഞ്ഞു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ  എന്റെ ഹൃദയത്തിൽ വെടിയുണ്ട തുളച്ചു കയറുന്നത് പോലെ കയറിപ്പോയി. ജോജിയുടെ മരണം വെറുമൊരു അപകടം മാത്രമായിരുന്നില്ല.
                                        അതൊരു കൊലപാതകമായിരുന്നു.അവർക്ക്  വേണ്ടിയിരുന്നത് ജോജിയെ ആയിരുന്നില്ല.കോളേജിൽ  രണ്ടാഴ്ച മുൻപ്   നടന്ന സംഭവങ്ങൾക്കുള്ള പ്രതികാരം.അവരുടെ ഉന്നം ഞാനായിരുന്നു.ബൈക്കിന്റെ നമ്പർ മാത്രം നോക്കി പണി തീർത്തപ്പോൾ നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ അന്ന് ചോരചാലുകളായി ഒഴുകിപ്പോയി.
                                    ജോജിയുടെ മരണം കോളേജിൽ ഒരനക്കം പോലും ഉണ്ടാക്കിയില്ല. ആരും കണ്ണീർ  വാർത്തില്ല. ഒരുകൂട്ടം മിണ്ടാപ്രാണികൾ മാത്രം കരഞ്ഞു കാണും. മധുര മിട്ടായികളുമായി കറുത്ത സ്കൂട്ടറിൽ വരുന്ന ജോജി മാമനെയും കാത്തിരിക്കുന്ന കുട്ടികളും, ജോജിയുടെ കത്ത്  കാത്തിരിക്കുന്ന ആനും. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. കോളേജിൽ തരംഗം സൃഷ്ട്ടിച്ച ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈൽ ആസാദ് പിന്നെ ഒരക്ഷരം എഴുതിയില്ല. ആരെയും  പേടിക്കാതെ എന്തും തുറന്നെഴുതുന്ന ആസാദ് . അവന്റെ പോസ്റ്റുകൾ വായിക്കാത്തവർ അന്ന് ചുരുക്കമായിരുന്നു. അവന്റെ എഴുത്തുകളിൽ പ്രണയവും രാഷ്ട്രീയവും തമാശയും ലൈംഗീകതയും ഒക്കെ ഉണ്ടായിരുന്നു. പ്രതികരണത്തിന്റെ ചുട്ടുപൊള്ളുന്ന വരികളുണ്ടായിരുന്നു. പലരും ഭയം കൊണ്ട് പറയാൻ മടിച്ചത് ആസാദ് പറയുമായിരുന്നു. മീശ പിരിച്ചു നില്ക്കുന്ന ചന്ദ്രശേഖർ ആസാദിന്റെ ചിത്രമുള്ള പ്രൊഫൈലിനു പിറകിൽ  ഒളിഞ്ഞ് നിന്നിരുന്നവൻ ജോജി തന്നെ ആയിരുന്നോ?
                                      എർണാകുളത്തെത്തി ഒരു വിധം ആനിന്റെ  വീട് തപ്പി കണ്ടുപിടിച്ചു. വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  മനസ്സ് നിറയെ ആധിയായിരുന്നു. ആൻ അവിടെ ഉണ്ടാകുമോ? കല്യാണം കഴിഞ്ഞ് മറ്റെവിടെയെങ്കിലുമാണെങ്കിൽ ഈ കത്തുമായി ചെല്ലുന്നത് മോശമാവില്ലേ? അവളിപ്പോഴും ജോജിയെ ഒർക്കുന്നുണ്ടാകുമോ? ഇന്നത്തെ കാലത്ത് ഓർമ്മകൾ മനസ്സിന്റെ സെമിത്തേരിയിൽ അടക്കം ചെയ്യാൻ നിമിഷങ്ങൾ  മാത്രം മതി എന്നിരിക്കെ ഏഴു വര്ഷം ഒരു വലിയ യുഗം തന്നെയല്ലേ? മനസ്സിൽ  പല പല ചോദ്യങ്ങൾ  മിന്നി മറഞ്ഞു. കോളിംഗ്  ബെൽ  അമർത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന്  വാതിൽ  തുറന്നു.ഞങ്ങൾ സ്വയം പരിചയപ്പെടുത്തി.
'' ആനിന്റെ  പഴയ കൂട്ടുകാരാ, കണ്ണൂരിന്നു വരുന്നതാ .....''
ആ  സ്ത്രീയുടെ കണ്ണില ഒരു തിളക്കം കണ്ടു.
'' ജോജി മോനാണോ ?''
ഒരു നിമിഷം വാക്കുകൾ  തൊണ്ടയിൽ കുരുങ്ങി.
 '' അല്ലമ്മച്ചി. ''
 '' മക്കള് കയറി ഇരിക്കൂ, ഞാനിപ്പോ വരാം.....''
അവർ അകത്തേക്ക് പോയി ഞങ്ങള്ക്ക് കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു.എനിക്ക് എങ്ങനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
'' അമ്മച്ചി ആൻ  ഇവിടെയില്ലേ?''
 ''ഇല്ല."
'' ഇപ്പൊ വരുമോ?''
അതിനുള്ള മറുപടി രണ്ടുതുള്ളി കണ്ണുനീർ മാത്രമായിരുന്നു.അടുത്തിരിപ്പു
ണ്ടായിരുന്ന ആണ് ഒന്നും മനസിലാവാതെ എന്നെ നോക്കി.
'' മക്കളെ അവള് പോയിട്ട് ഇന്നേയ്ക്ക് ഏഴു വര്ഷമായി.'രാത്രി ഉറങ്ങാൻ കിടന്ന എന്റെ മോള് പിന്നെ ഉണർന്നിട്ടില്ല.അറ്റാക്കാണെന്നാ ഡോക്ടർമാര്  പറഞ്ഞത്....''
സെപ്റ്റെമ്പർ 16 ജോജിപോയ അതെ ദിവസം അവൻ പോയതറിയാതെ ആനും  യാത്രയായി.ലോകത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് ദൈവം.  ചില ട്വിസ്റ്റുകൾ ഒളിപ്പിച്ചു വെയ്ക്കും.
മടങ്ങി വരുമ്പോൾ ജോജി അന്ന് വായിക്കാതെപോയ ആനിന്റെ  അവസാനത്തെ കത്തിലെ വരികളായിരുന്നു മനസ്സ് നിറയെ.
'' ജോജി........നീ ഇന്നലെ ചോദിച്ചില്ലേ എന്റെ ഹൃദയത്തിന്റെ കോണിൽ ഒത്തിരി സ്ഥലം നിനക്ക് തരാമോ എന്ന്. ഈ ഹൃദയം നിറച്ചും നീ മാത്രമാണെന്നിരിക്കെ എന്തിനായിരുന്നു അങ്ങനെ ഒരു ചോദ്യം.ജോജി നീ ഇല്ലെങ്കിൽ ഇ.സി.ജി സ്ക്രീനിലെ നീണ്ട ഒരു രേഖ മാത്രമായിരിക്കും ഞാൻ.''  






Protected by Copyscape DMCA Takedown Notice Infringement Search Tool